'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, ഡിസംബർ 06, 2012

ജമാഅത്തെ ഇസ്ലാമിയുടെ ജനാധിപത്യവിരുദ്ധത ?

പോസ്റ്റിന്റെ ആദ്യഭാഗം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക.
മതേതരജനാധിപത്യത്തിലെ മനുഷ്യോപകരമായ മൂല്യങ്ങളോടും തത്വങ്ങളോടും ഇസ്ലാമിന് യാതൊരു എതിര്‍പ്പുമില്ല എന്ന് മാത്രമല്ല. ആ മൂല്യങ്ങളെ ഏറ്റവും നന്നായി സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തുകൊണ്ടാണ് പ്രവാചകന്‍ തന്റെ ഭരണം കാണിച്ചുതന്നത്. തുടര്‍ന്ന് വന്ന ഖലീഫമാരും അതേ മാതൃക പിന്തുടരുകയാണ് ചെയ്തത്. ഭരണാധികാരിയുടെ ചെയ്തിയെ പോലും നിഷിധമായി വിമര്‍ശിക്കാന്‍ പൌരന്‍മാര്‍ക്ക് അനുവാദം നല്‍കപ്പെട്ടിരുന്നു. അവരത് നിര്‍വഹിക്കുകയും ചെയ്തു. ഏത് മതസ്ഥര്‍ക്കും അവരവരുടെ മതം ആചരിക്കാനും ആരാധനകള്‍ നിര്‍വഹിക്കാനുമുള്ള സ്വാതന്ത്ര്യം മാത്രമല്ല അതിനുള്ള സംരക്ഷണവും നല്‍കിയിരുന്നു. ഇവിടെ ഏറ്റവും ആധുനികവും കുറ്റമറ്റതുമായ മതേതരജനാധിപത്യ രാജ്യത്ത് ഒരു മതവിഭാഗത്തിന്റെ ആരാധനാലയം തകര്‍ക്കപ്പെട്ടിട്ട് 20 വര്‍ഷമായെങ്കിലും ഒന്നും ചെയ്തിട്ടില്ല എന്ന് ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏത് മതവിശ്വാസിക്കും സ്വന്തം മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശമാണ് മതസ്വാതന്ത്ര്യമെങ്കില്‍ അത് പൂര്‍ണാര്‍ഥത്തില്‍ ജമാഅത്തെ ഇസ്ലാമി (അതല്ലെങ്കില്‍ ഇസ്ലാം) മുന്നോട്ട് വെക്കുന്ന വ്യവസ്ഥക്കും ഉണ്ട്. എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്ന അവസ്ഥയാണ് മതേതരത്വമെങ്കില്‍ അത് പൂര്‍ണാര്‍ഥത്തില്‍ ഇസ്ലാമിക വ്യവസ്ഥയില്‍ ഉണ്ട്. ഭൂരിപക്ഷ ജനഹിതമനുസരിച്ചാണ് ഭരണാധികാരിയെ തെരഞ്ഞെടുക്കേണ്ടതെങ്കില്‍ അത്തരത്തിലുള്ള ഒരു വ്യവസ്ഥയാണ് ഇസ്ലാമിന്റേതും. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഒരേയൊരു വ്യത്യാസം മതേതരജനാധിപത്യവ്യവസ്ഥയില്‍ നിയമം നിര്‍മിക്കാനുള്ള പരമാധികാരം ജനങ്ങളിലെ തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഭൂരിപക്ഷത്തിന് നല്‍കപ്പെടുമ്പോള്‍ അത് മതമേലധ്യക്ഷന്‍മാര്‍ ദൈവത്തിന്റെ പേരിലോ സ്വന്തം പേരിലോ നിയമം നിര്‍മിക്കുന്നത് പോലെ തന്നെ അപകടകരവും ഉപദ്രവകരവുമായി കലാശിക്കാനിടയുണ്ട്. അവിടെ മനുഷ്യന്റെ ശുദ്ധപ്രകൃതി അംഗീകരിക്കുന്ന ചില മൂല്യങ്ങളുടെ അടിസ്ഥാനത്തിലാകണം നിയമം നിര്‍മിക്കേണ്ടത് എന്ന് ഇസ്ലാം ആവശ്യപ്പെടുന്നു. ആ മൂല്യങ്ങള്‍ ഏറ്റവും കുറ്റമറ്റ രീതിയില്‍ മനുഷ്യകൈകടത്തലില്ലാതെ നിലനില്‍ക്കുന്നത് വിശുദ്ധ ഖുര്‍ആനിലാണ് എന്നത് കൊണ്ട് മാത്രമാണ് അതിനെ അക്കാര്യത്തില്‍ അവലംബിക്കണം എന്നാവശ്യപ്പെടുന്നത്.

ഇനി കെ.പി.എസിന്റെ വാദങ്ങളിലെ ബാക്കി ഭാഗങ്ങള്‍ കൂടി പരിശോധിക്കാം. ലേഖനത്തില്‍നിന്ന് ഒന്നും വിടാതെയാണ് നല്‍കുന്നത്.

['ജനാധിപത്യത്തിന്റെ പ്രായോഗിക രൂപം എന്നത് നാമെല്ലാവരും മനസിലാക്കുന്നത് പോലെ ഇന്ന് നിലവിലുള്ള പാര്‍ലമെന്ററി സമ്പ്രദായമാണ്. നിയമങ്ങള്‍ സദാ മാറ്റിക്കൊണ്ടിരിക്കുകയും പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കേണ്ടിയും വരും. ഓരോ സാഹചര്യങ്ങളാണ് പുതിയ നിയമനിര്‍മ്മിതി ആവശ്യപ്പെടുന്നത്. ഭൂരിപക്ഷത്തിന്റെ സമ്മതപ്രകാരം ഒരു നിയമം നിര്‍മ്മിക്കപ്പെടുമ്പോള്‍ അത് അനുസരിക്കാന്‍ ന്യൂനപക്ഷം ബാധ്യസ്ഥമാണ്. വേറെ വഴിയില്ല. ആ നിയമം തെറ്റാണെന്ന് അഭിപ്രായമുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടി ഭൂരിപക്ഷത്തിന്റെ അഭിപ്രായ സമന്വയമുണ്ടാക്കാന്‍ ജനാധിപത്യത്തില്‍ ആര്‍ക്കും അവസരമുണ്ട്. അതാണ് നിലവിലെ ജനാധിപത്യത്തിന്റെ മേന്മ. ഇന്ത്യയില്‍ ഇനി ഒരിക്കലും അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്താന്‍ കഴിയില്ല എന്ന് നമ്മള്‍ നിയമം മാറ്റിയില്ലേ, അത് പോലെ.
']

ഇസ്ലാം മുന്നോട്ട് വെക്കുന്ന നിയമവ്യവസ്ഥയില്‍ സാഹചര്യങ്ങളെയോ അവസ്ഥയെയോ പരിഗണിക്കാതെ എന്നും ഒരേ നിയമം പിന്തുടരപ്പെടും എന്ന തെറ്റിദ്ധാരണയില്‍നിന്നാണ് മേല്‍ പരാമര്‍ശങ്ങളിലെ ഊന്നല്‍ എന്ന് മനസ്സിലാക്കാവുന്നതാണ്. ഇവിടെ ഭൂരിപക്ഷത്തിന്റെ സമ്മതപ്രകാരം നിയമം നിര്‍മിക്കപ്പെടുമ്പോള്‍ ന്യൂനപക്ഷം അത് അനുസരിക്കാന്‍ ബാധ്യസ്ഥമാണ് എന്ന് പറയുന്നു. ഇസ്ലാമിലാകുമ്പോള്‍ ന്യൂനപക്ഷത്തിന്റെ നിയമം ഭൂരിപക്ഷത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടും എന്ന് കെ.പി.എസ് ചിന്തിക്കുന്നുണ്ടോ ആവോ?. ജനാധിപത്യതെരഞ്ഞെടുപ്പ് രീതിയിലൂടെ ഇസ്ലാമിക ഭരണവ്യവസ്ഥയനുസരിക്കാന്‍ ഭൂരിപക്ഷം തയ്യാറാകുമ്പോള്‍ മാത്രമാണ് ഇസ്ലാമിക വ്യവസ്ഥയിലും നിയമങ്ങള്‍ അതിന്റെ മാനദണ്ഡമനുസരിച്ച് നിര്‍മിക്കപ്പെടുന്നത്. ഇത് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നത് ഇസ്ലാമിനെ കേവലം മതമായി കാണുകയും ഇസ്ലാം ഭരണവ്യവസ്ഥയില്‍ കൊണ്ടുവരുന്ന നിയമം മറ്റുമതസ്ഥര്‍ക്ക് എങ്ങനെ ഉള്‍കൊള്ളാനാവും എന്ന് ചിന്തിക്കുയും ചെയ്യുന്നത് കൊണ്ടാണ്. സത്യത്തില്‍ ഏത് മതസ്ഥര്‍ക്കും സ്വീകാര്യമായ മൂല്യങ്ങള്‍ തന്നെയാണ് ഇസ്ലാമിക നിയമനിര്‍മാണത്തിലും പരിഗണിക്കപ്പെടുന്നത് എന്ന് സൂക്ഷമായി പഠിച്ചാല്‍ മനസ്സിലാക്കാവുന്നതേയൂള്ളൂ.

ഈ കാര്യം വിശദീകരിക്കാവുന്ന വിധത്തില്‍ കെ.പി.എസ്. ചില ചോദ്യങ്ങള്‍ തുടര്‍ന്ന് ഉന്നയിച്ചിട്ടുണ്ട് അതിലേക്ക് കടക്കാം.

['ജമാ‌അത്തേ ഇസ്ലാമിയുടെ അഭിപ്രായത്തില്‍ അവര്‍ ശരിയെന്ന് പറയുന്ന നിയമം ആരാണ് വ്യാഖ്യാനിക്കുകയും നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുക? ആ ബോഡി ഏതായിരിക്കും?']
 

അവര്‍ ശരിയെന്ന് പറയുന്ന നിയമവ്യവസ്ഥ കൂടുതല്‍ പേര്‍ക്ക് ശരിയെന്ന് ബോധ്യപ്പെടുമ്പോള്‍ അവര്‍ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് ഭരണത്തില്‍ വന്നാല്‍ ഈ നിയമത്തില്‍ വ്യൂല്‍പത്തിയുള്ള ആളുകളെ അതിനായി നിയമിക്കുകയും അവര്‍ക്ക് സാഹചര്യവും സന്ദര്‍ഭവും ആവശ്യവും പരിഗണിച്ച് മേല്‍പറയപ്പെട്ട മാനദണ്ഡമനുസരിച്ച് നിയമം നിര്‍മിക്കുകയും വ്യാഖ്യാനിക്കുകയുമാവാം. തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം അത് നടപ്പാക്കുകയും നിരീക്ഷിക്കുകയും ചെയ്യും. മതേതതര ജനാധിപത്യത്തില്‍നിന്ന് അതിനുണ്ടാകുന്ന പ്രായോഗികമായ അന്തരം. പോട്ട, റ്റാഡയും പോലുള്ള മനുഷ്യാവകാശങ്ങളെ പുല്ലും വിലകല്‍പിക്കാത്ത നിയമങ്ങള്‍ പൌരന്‍മാര്‍ക്ക് വേണ്ടി നിര്‍മിക്കാന്‍ കഴിയില്ല എന്നതാണ്. അതുപോലെ സ്വവര്‍ഗഭോഗം പോലുള്ളതിനെ നിയമാനുസൃതമാക്കാനും കഴിയില്ല. വ്യഭിചാരത്തെയും മദ്യപാനത്തെയും വ്യാപകമാക്കാനുതകുന്ന നിയമം നിര്‍മിക്കാനും സാധ്യമല്ല. വിചാരണത്തടവെന്ന പേരില്‍ ഇന്ന് മഅ്ദനിയും അദ്ദേഹത്തെ പോല എല്ലാ മതത്തിലും പെട്ട ആയിരങ്ങള്‍ ജയിലില്‍ കിടക്കേണ്ടി വരുന്ന അവസ്ഥയുണ്ടാവില്ല. ഒരു മതത്തിന്റെ ആരാധനാലയം തകര്‍ക്കപ്പെട്ടിട്ടും ഇത്രയും നിസംഗമായി അവ കണ്ടുനില്‍ക്കാനും പ്രസ്തുത ഭരണകൂടത്തിന് കഴിയില്ല. 


['പാര്‍ലമെന്റില്‍ ഭൂരിപക്ഷം ജനപ്രധിനിധികള്‍ക്ക് നിയമം നിര്‍മ്മിക്കാന്‍ കഴിയുന്ന ജനാധിപത്യ സമ്പ്രദായം തങ്ങള്‍ക്ക് സ്വീകാര്യമല്ല എന്ന് പറയുമ്പോള്‍ നിയമപാലനത്തിനും ഭരണനിര്‍വ്വഹണത്തിനും ജമാ‌അത്തെ ഇസ്ലാമി മുന്നോട്ട് വെക്കുന്ന അതോറിറ്റി ഏതാണ്? ഇക്കാര്യം എന്നാല്‍ അവര്‍ പരസ്യമായി വെളിപ്പെടുത്തുന്നുമില്ല. തങ്ങള്‍ക്ക് തങ്ങളുടേതായ ജനാധിപത്യസങ്കല്പങ്ങളുണ്ട്, അത് മാത്രമേ തങ്ങള്‍ അംഗീകരിക്കൂ എന്നാണ് അവര്‍ പറയുന്നത്. ഈ പറച്ചിലില്‍ തന്നെ ഒരു ജനാധിപത്യവിരുദ്ധതയുണ്ട്. ഇങ്ങനെ ഓരോ വിഭാഗവും ജനാധിപത്യത്തെ പ്രത്യേകം പ്രത്യേകം നിര്‍വ്വചിച്ച് നടപ്പാക്കാന്‍ ഇറങ്ങിയാല്‍ എങ്ങനെയാണ് ശരിയാവുക?] 



ജമാഅത്ത് പറയുന്നതില്‍നിന്ന് അതിന്റെ ഒരു എളിയ പ്രവര്‍ത്തകനെന്ന നിലക്ക് ഞാന്‍ മനസ്സിലാക്കിയ കാര്യമാണ് മുകളില്‍ പറഞ്ഞത്. ജമാഅത്ത് മുന്നോട്ട് വെക്കുന്ന അതോറിറ്റി ഏതാണ് എന്ന് അതില്‍നിന്ന് വ്യക്തമാണ്. ഇക്കാര്യം പരസ്യമായി വെളിപ്പെടുത്തുന്നില്ല എന്നത് കെ.പി.എസിന്റെ തെറ്റായ ധാരണയാണ്. വെളിപ്പെടുത്താത്ത ഒരു ഒളിയജണ്ടയും ജമാഅത്തിന് ഇല്ല. ഇവിടെ പ്രവര്‍ത്തിക്കുന്ന ഏത് സംഘടനക്കും അവരുടേതായ തത്വശാസ്ത്രവും മാര്‍ഗരേഖയും വിശ്വാസവും ഉണ്ടാകും. അതൊന്നും പാഠില്ലെങ്കില്‍ പിന്നെ ജനാധിപത്യത്തിന്റെ പേരില്‍ മേനി നടിക്കുന്നതിലെന്ത് അര്‍ഥം. കമ്മ്യൂണിസ്റ്റ് കാരന് ഇക്കാര്യത്തിലുള്ള കാഴ്ചപ്പാട് എന്താണ് എന്നാരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ അവര്‍ വ്യക്തമാക്കിയിട്ടുണ്ടോ?. ഇവിടെ ജമാഅത്തിന് മാത്രമേ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉള്ളൂവെന്നാണോ കെ.പി.എസ് ധരി്ച്ചുവെച്ചിരിക്കുന്നത്. സത്യത്തില്‍ എല്ലാ വിഭാഗവും തങ്ങളുടെ പൂര്‍ണമായ തത്വശാസ്ത്രവും ഭരണവ്യവസ്ഥകളും ഇതുപോലെ വ്യക്തമായി ജനങ്ങളുടെ മുന്നില്‍ വെക്കുകയാണ് വേണ്ടത്. എന്നിട്ട് അതില്‍ നല്ലതെന്ന് തോന്നുന്നതിന് ജനങ്ങള്‍ പിന്തുണ നല്‍കട്ടേ. ഈ നാടിനും നാട്ടുക്കാര്‍ക്കും ഗുണകരമല്ലെന്ന് തോന്നുന്നതിനെ ജനം തള്ളിക്കളയട്ടേ. അതാണ് ഇന്ത്യയുടെ പ്രഖ്യാപിത ജനാധിപത്യം പോലും ആവശ്യപ്പെടുന്നത്. സത്യത്തില്‍ ഇക്കാര്യത്തില്‍ ബേജാറ് പുലര്‍ത്തുന്നവരാണ് ജനാധിപത്യത്തിന്റെ അന്തസത്ത ഉള്‍കൊള്ളാത്തവരും ജനാധിപത്യ വിരുദ്ധരും.


['എല്ലാ വിധ അഭിപ്രായങ്ങളെയും ഉള്‍ക്കൊള്ളാനും അവയില്‍ നിന്ന് ഏറ്റവും ശരിയിലേക്ക് എത്താനും കഴിയുന്നതാണ് നിലവിലെ പാര്‍ലമെന്ററി സമ്പ്രദായം. ഈ സമ്പ്രദായം അംഗീകരിക്കാതെ ജമാ‌അത്തെ ഇസ്ലാമിക്ക് ഒരിഞ്ച് മുന്നോട്ട് പോകാന്‍ കഴിയില്ല. അവര്‍ മുന്‍‌കൈ എടുത്ത് വെല്‍ഫെയര്‍ പാര്‍ട്ടി എന്നൊരു രാഷ്ട്രീയപാര്‍ട്ടിക്ക് ജന്മം നല്‍കിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ജമാ‌അത്തേ ഇസ്ലാ‍മിയുടെ പ്രവര്‍ത്തകര്‍ പൊതുവെ നല്ലൊരു സംസ്ക്കാരം ആര്‍ജ്ജിച്ചിട്ടുള്ളവരാണ്. ആ നന്മ തന്നെ ഒരു ഹിഢന്‍ അജണ്ടയുടെ ഭാഗമാണ് എന്ന് പൊതുവെ തെറ്റിദ്ധരിക്കപ്പെടാന്‍ കാരണമായിട്ടുള്ളത് ജനാധിപത്യത്തോടുള്ള അവരുടെ ഈ സന്നിഗ്ദ്ധ സമീപനം നിമിത്തമാണ്. അത്കൊണ്ട്, പാര്‍ലമെന്ററി ജനാധിപത്യമാണ് ഏറ്റവും നവീനമായ രാഷ്ട്രീയ ചിന്താപദ്ധതി എന്നും പ്രയോഗത്തില്‍ നിലവില്‍ മറ്റ് മാര്‍ഗ്ഗമില്ല എന്നും അംഗീകരിക്കാന്‍ ജമാ‌അത്തെ ഇസ്ലാമി തയ്യാറാവുക.']
 

നിലവിലെ പാര്‍ലമെന്ററി സമ്പ്രദായത്തിന് എന്തെല്ലാം ഗുണങ്ങളുണ്ടോ അവയൊക്കെയും അടിസ്ഥാനപരമായി അംഗീകരിക്കുകയും സ്വാശീകരിച്ച് സ്വന്തം പ്രവര്‍ത്തന പരിപാടികളില്‍ നടപ്പിലാക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. എല്ലാവിധ അഭിപ്രായങ്ങളെയും കേട്ട് ഏറ്റവും നല്ലത് പിന്തുടര്‍ന്ന് തന്നെയാണ് അത് മുന്നോട്ട് പോകുന്നത്. വിശുദ്ധഖുര്‍ആനില്‍ ഇങ്ങനെ ഒരു വചനം തന്നെയുള്ളത് കെ.പി.എസ് കേട്ടിട്ടുണ്ടാവില്ല. 'അതുകൊണ്ട് (പ്രവാചകാ) എന്റെ ദാസന്മാരെ സുവാര്‍ത്തയറിയിക്കുക; വചനങ്ങളെ ശ്രദ്ധിച്ചുകേള്‍ക്കുകയും എന്നിട്ട് അതില്‍ ഏറ്റവും നല്ലതിനെ പിന്‍പറ്റുകയും ചെയ്യുന്നവരെ. അവരാകുന്നു അല്ലാഹു സന്മാര്‍ഗം നല്‍കിയിട്ടുള്ളവര്‍. ബുദ്ധിമാന്മാരും അവര്‍തന്നെ.' (39:18)
 
അതുകൊണ്ട് തന്നെ ജമാഅത്തെ ഇസ്ലാമി ഒരു ഇഞ്ചല്ല 60 വര്‍ഷമായി മുന്നോട്ട് പോയിക്കൊണ്ടേയിരിക്കുകയാണ്. എണ്ണത്തില്‍ വളരെ ചെറിയ സംഘമാണെങ്കിലും പ്രവര്‍ത്തനത്തില്‍ അതിനോടൊപ്പമെത്തിയ മുസ്ലിം സംഘടനകള്‍ കേരത്തില്‍ വേറെ ഏതാണുള്ളത് എന്ന് പരിശോധിക്കുക. വെല്‍ഫയര്‍ പാര്‍ട്ടി ഇന്ത്യന്‍ സാഹചര്യത്തില്‍ പരമാവധി മൂല്യവത്തായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി ജമാഅത്ത് നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട പൊതുരാഷ്ട്രീയ പ്രസ്ഥാനമാണ്. അത് അതിന്റെ ലക്ഷ്യം അനുസരിച്ച് മുന്നോട്ടുപോകൂം. ജമാഅത്ത് എന്താണോ ലക്ഷ്യം വെച്ചത് അതിനനുസരിച്ച് അതും മുന്നോട്ട് പോകും. പോകുന്നുണ്ട്.

ജമാഅത്തിനെ മനസ്സിലാക്കാന്‍ അവകാശമുള്ള പോലെ തന്നെ തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട്. സന്‍മനസ്സുള്ളവര്‍ക്ക് ആ തെറ്റിദ്ധാരണനീക്കാനാവശ്യമായ എല്ലാ ഇടപെടലുകളും വിശദീകരണവും അത് നല്‍കുന്നുമുണ്ട്. നിലവിലെ പാര്‍ലമെന്ററി ജനാധിപത്യം മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമനിര്‍മാണം അംഗീകരിക്കാത്തിടത്തോളം കാലം കുറ്റമറ്റതോ നവീനമോ അല്ല. മറിച്ച് വിശ്വസിക്കാന്‍ ജമാഅത്തിന് ബാധ്യതയും ഇല്ല. കെ.പി.എസ് വിശ്വസിക്കുന്നതിനേക്കാള്‍ എത്രയോ ഉന്നതവും വ്യക്തവും ശക്തവുമായ കുറ്റമറ്റ ജനാധ്യപത്യത്തിലാണ് ഓരോ ജമാഅത്തുകാരനും വിശ്വസിക്കുന്നത്.(അവസാനിച്ചു)

ചൊവ്വാഴ്ച, ഡിസംബർ 04, 2012

കെ.പി.എസും ജമാ‌അത്തെ ഇസ്ലാമിയും ജനാധിപത്യവും

കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടി എഴുതിയ ജമാഅത്തെ ഇസ്ലാമിയും ജനാധിപത്യവും എന്ന പോസ്റ്റിനുള്ള പ്രതികരണമാണിത്. ഈ വിഷയത്തില്‍ ഒരുപാട് ചര്‍ച അദ്ദേഹത്തിന്റെ തന്നെ ബ്ലോഗില്‍ നടന്നിട്ടുണ്ട്. എന്നാല്‍ അന്ന് ഇല്ലാത്ത കുറേ പുതിയ വിവരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചുവെന്നും അതാണ് ഇപ്പോഴത്തെ പോസ്റ്റിന് കാരണമെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല പലകാര്യങ്ങളും എന്റെ സംസാരത്തില്‍നിന്നാണ് മനസ്സിലായത് എന്ന് ഫെയ്സ് ബുക്കില്‍ പ്രത്യേകമായി തന്നെ സൂചിപ്പിക്കുകയുണ്ടായി. അതുകൊണ്ട് ഈ വിഷയത്തില്‍ പ്രതികരിക്കാതിരിക്കുന്ന പക്ഷം അദ്ദേഹം പറഞ്ഞ പലതെറ്റായ പരാമര്‍ശങ്ങളെയും അപ്പടി അംഗീകരിച്ചുകൊടുക്കുന്നതിന് തുല്യമാകും.

ജനാധിപത്യത്തെയും അതിനെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ എങ്ങനെ കാണുന്നവെന്നതിനെയും കുറിച്ച് പത്തോളം പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ തന്നെയുണ്ട്. അവയില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നില്ല. ജമാഅത്തെ ഇസ്ലാമി എന്ന് മാത്രം പറയാതെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ എന്ന് പറയാന്‍ കാരണം. ജമാഅത്തെ ഇസ്ലമിക്ക് മാത്രമായി ഈ കാര്യത്തില്‍ ഒരു പ്രത്യേക നിലപാട് പുതുതായി ഉണ്ട് എന്ന് തെറ്റിദ്ധരിക്കാതിരിക്കാനാണ്. ഇസ്ലാമിനെ ജീവിതത്തിന് മുഴുവന്‍ മാര്‍ഗദര്‍ശകമായി കാണുന്ന ലോകമെമ്പാടും ഉള്ള സംഘങ്ങളെയാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ എന്ന് പറയുന്നത്. മതത്തെ ആരാധനയില്‍ മാത്രം തളച്ചിട്ട മതസംഘടനകളെ മാത്രമാണ് ഇതില്‍നിന്ന് ഒഴിവാക്കുന്നത്. അവര്‍ പലപ്പോഴും ഏതെങ്കിലും രാഷ്ട്രീയ സംഘടനകളുടെ വാലായി രാഷ്ട്രീയത്തിലും ആത്മീയതക്ക് വേണ്ടി മതസംഘടനകളിലും വര്‍ത്തിക്കുന്നു. എന്നാല്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ഇസ്ലാമിനെ സമഗ്രജീവിത വ്യവസ്ഥയായി കാണുന്നു. എന്നാല്‍ ഇത്തരം സംഘടനകളിലെ തന്നെ ചില വ്യക്തികള്‍ ഇസ്ലാമിക പ്രസ്ഥാനം പറയുന്ന കാര്യങ്ങളെ അടച്ച് നിഷേധിക്കാന്‍ കഴിയാത്തവരാണ്. അത്തരക്കാര്‍ നിങ്ങള്‍ പറയുന്നത് സത്യമാണെങ്കിലും അത് പറയാന്‍ സമയമായിട്ടില്ലെന്ന് തെറ്റിദ്ധരിച്ചവരാണ്. ഇത്തരം ചര്‍ച നടക്കുന്നിടത്ത് ഇവരെല്ലാം കടന്നുവരികയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യും.

ജമാഅത്തെ ഇസ്ലാമി മുന്നോട്ട് വെക്കുന്ന ആധുനിക ജനാധിപത്യത്തെക്കുറിച്ച അഭിപ്രായം ഒരു യഥാര്‍ഥ മുസ്ലിമിന് സ്വീകരിക്കാന്‍ കഴിയുന്നതും, അതിന് എതിരായ ഒരു കാഴ്ചപ്പാട് അവന്റെ ഇസ്ലാമിന് തന്നെ പരിക്കേല്‍പിക്കുകയും ചെയ്യുന്നതാണ് എന്ന കാര്യം വ്യക്തമാണ്.  പക്ഷെ ഇസ്ലാം വിമര്‍ശകരുടെ പതിവ് ശൈലിയില്‍ തന്നെ അറിഞ്ഞോ അറിയാതെയോ കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടിയും പെട്ടുപോകുന്നു. അദ്ദേഹം തന്റെ ലേഖനം തുടങ്ങുന്നത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്.

['ജമാ‌അത്തെ ഇസ്ലാമിയുടെ ജനാധിപത്യ സങ്കല്പം തികച്ചും ജനാധിപത്യ വിരുദ്ധമാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ദൈവത്തിന് മാത്രമേ നിയമം നിര്‍മ്മിക്കാന്‍ അവകാശമുള്ളൂ എന്നാണവരുടെ പ്രധാനപ്പെട്ട വാദം. ഇന്ന് നിലവിലുള്ള സമ്പ്രദായത്തെ ഭൂരിപക്ഷ ജനാധിപത്യമെന്നോ പാശ്ചാ‍ത്യ ജനാധിപത്യമെന്നോ മറ്റോ ആണ് അവര്‍ വിശേഷിപ്പിക്കുന്നത്. ഈ ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ പ്രാതിനിധ്യമുണ്ടായാല്‍ തെറ്റായ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ സാധ്യതയുണ്ടെന്നും അത്കൊണ്ട് ഈ സമ്പ്രദായം അംഗീകരിക്കാന്‍ കഴിയില്ല എന്നും ദൈവം സമ്പൂര്‍ണ്ണമായ നിയമങ്ങള്‍ ഇതിനകം മനുഷ്യരാശിക്ക് നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നും പുതിയതായി നിയമം നിര്‍മ്മിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്നുമാണ് ജമാ‌അത്തെ ഇസ്ലാമിക്കാര്‍ പറയുന്നത്.

ഇവിടെയാണ് അപകടം ഉള്ളത്. ദൈവത്തിന്റെ കാര്യത്തില്‍ തന്നെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും യോജിപ്പില്ല. ദൈവത്തിന്റെ നിയമം എന്ന് പറയുമ്പോള്‍ അത് ശരീയത്ത് നിയമം ആണോ മനുനീതിയാണോ അതല്ല ബൈബിളില്‍ പറഞ്ഞ നിയമങ്ങളാണോ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ വരും. ജമാ‌അത്തെ ഇസ്ലാമിക്കാര്‍ എന്തായാലും മനുനീതി അംഗീകരിക്കാന്‍ വഴിയില്ല. അവരെ സംബന്ധിച്ച് ശരീയത്ത് ആയിരിക്കും സമ്പൂര്‍ണ്ണനിയമം. മനുഷ്യന് നിയമം നിര്‍മ്മിക്കാന്‍ അവകാശമില്ല എന്നും ദൈവം അത് നിര്‍മ്മിക്കുമെന്നും ജമാ‌അത്തെ ഇസ്ലാമി പറയുമ്പോള്‍ അവര്‍ പറയാതെ പറയുന്നത് ശരീയത്ത് മാത്രമേ നിയമമായി നിലനില്‍ക്കാന്‍ അര്‍ഹതയുള്ളു എന്നായിരിക്കും. എന്നാണ് ജനാധിപത്യത്തെ കുറിച്ചുള്ള അവരുടെ വിശദീകരണത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്. ഇത് അത്യന്തം അപകടകരമായ ഒരു നിലപാടാണ്. ']

മതേതരജനാധിപത്യം ഇസ്ലാമേതര ആധുനിക മനുഷ്യസമൂഹം കണ്ടെത്തിയ ഏറ്റവും നല്ല ഭരണവ്യവസ്ഥതന്നെയാണ് എന്ന അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്. ഇത് കുറ്റമറ്റ, വിമര്‍ശനവിധേയമല്ലാത്ത ഒരു സംവിധാനമാണ് എന്ന് ആര്‍ക്കെങ്കിലും വിശ്വസിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. മതേതരജനാധിപത്യം മേന്‍മപുലര്‍ത്തുന്നത് ഥിയോക്രസിയെക്കാളും, ഏകാധിപത്യ-രാജാധിപത്യ-സ്വേഛാധിപത്യ ഭരണത്തേക്കാളും മാത്രമാണ് എന്നാണ് ഇസ്ലാമിക പ്രസ്ഥാനം വാദിക്കുന്നത്. മനുഷ്യര്‍ക്കാകമാനമായി ദൈവം നല്‍കിയ വ്യവസ്ഥയെക്കാള്‍ അതിന് മേന്‍മ അവകാശപ്പെടാനുണ്ടോ എന്ന കാര്യത്തിലാണ് അവരുടെ സംവാദം. മതേതരജനാധിപത്യത്തിന്റെ മനുഷ്യോപകാരപ്രദമായ സകല നന്മകളെയും ഉള്‍ക്കൊള്ളുന്നതും എന്നാല്‍ അതിന്റെ മനുഷ്യോപദ്രവങ്ങളായ പരിമിതികളെ പരിഹരിക്കുന്നതുമായ ഒരു ബദലാണ് അവര്‍ സമര്‍പ്പിക്കുന്നത് എന്നതിനാല്‍ ഭയപ്പാടില്ലാതെ തന്നെ അവരോട് സംവദിക്കാന്‍ ആധുനികജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സാധിക്കേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ അത്തരം ഒരു സമീപനം പലപ്പോഴും കാണപ്പെടുന്നില്ല. അത്യന്തം അപകടകരം, തികച്ചും ജനാധിപത്യവിരുദ്ധം എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ തന്നെ ഇത്തരക്കാര്‍ക്ക് കാര്യം മനസ്സിലായിട്ടില്ല എന്നതിന് തെളിവാണ്.

ജനാധിപത്യവ്യവസ്ഥയിലെ ഒരു വശം മാത്രമാണ് നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് വരുന്നത് എന്നറിയാത്ത ആളായിരിക്കില്ല കെ.പി.എസ്., ഭൂരിപക്ഷാഭിപ്രായം ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള അവകാശം, അഭിപ്രായ സ്വതന്ത്ര്യം (മതസ്വാതന്ത്ര്യം അതില്‍ ഉള്‍പ്പെടുന്നു) എന്നിവയൊക്കെയാണ് അതിനെ മഹത്തരമാക്കുന്നത്. ഏകാധിപത്യത്തില്‍നിന്നും സ്വേഛാധിപത്യത്തില്‍നിന്നും ഈ വ്യവസ്ഥയെ വ്യതിരിക്തമാക്കുന്ന ഈ പ്രത്യേകതകളാണ് ജനാധിപത്യത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വശം. ഇതിനോട് ജമാഅത്തെ ഇസ്ലാമിക്കോ ഇതര ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കോ വിയോജിപ്പൊന്നുമില്ല. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് നിയമം നിര്‍മിക്കുക എന്നതും ആധുനികമതേതരജനാധിപത്യത്തിന്റെ ഭാഗമാണ്. ഇത് ഇസ്ലാമേതര മനുഷ്യസമൂഹത്തിന്റെ ഒരു ബദല്‍ സംവിധാനം മാത്രമാണ്. കുറ്റമറ്റ ഏതെങ്കിലും മതനിയമങ്ങള്‍ അടിസ്ഥാനമായി സ്വീകരിക്കുന്നതിന് പകരം ഇക്കാര്യത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവരിലെ ഭൂരിപക്ഷത്തിന് ഈ അവകാശം കൈമാറുകയാണ് ഇവിടെ സംഭവിക്കുന്നത്. പാശ്ചാത്യരാജ്യങ്ങളില്‍ നിലനിന്ന ദൈവത്തിന്റെ പേരില്‍ ക്രൈസ്തമതമേലധ്യക്ഷന്‍മാര്‍ നിയമം നിര്‍മിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്നനെതിരെ ഉണ്ടാക്കിയ ബദര്‍ സംവിധാനമാണ് ജനാധിപത്യത്തിലെ ഈ വശം. അഥവാ നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങളിലെ ഭൂരിപക്ഷത്തിന് എന്ന സങ്കല്‍പം. ഇത് താത്വികമായി ഇസ്ലാമിന് അംഗീകരിക്കാന്‍ കഴിയില്ല. ജമാഅത്തെ ഇസ്ലാമിക്കാരന് എന്ന് മാത്രമല്ല ഒരു മുസ്ലിമിനും. ഇസ്ലാമിനെ ദൈവിക ദീനായി അംഗീരിക്കുന്ന ആരെങ്കിലും അപ്രകാരം ഉണ്ടെങ്കില്‍ മുന്നോട്ട് വരട്ടേ. ഇതുവരെ വന്നിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഈ വസ്തുത കെ.പി.എസ് മനസ്സിലാക്കണം. പറഞ്ഞുവന്നത്... 1. ജമാഅത്തെ ഇസ്ലാമിയുടെ ജനാധിപത്യസങ്കല്‍പം തികച്ചും ജനാധിപത്യവിരുദ്ധമാണ് എന്ന് കെ.പി.എസ് മനസ്സിലാക്കിയത് ശരിയല്ല. 2. ഇത് ജമാഅത്തെ ഇസ്ലാമിക്കാരുടെ മാത്രം വാദമായി മനസ്സിലാക്കിയതും ശരിയല്ല. 

(
'ദൈവത്തിന് മാത്രമേ നിയമം നിര്‍മ്മിക്കാന്‍ അവകാശമുള്ളൂ എന്നാണവരുടെ പ്രധാനപ്പെട്ട വാദം. ഇന്ന് നിലവിലുള്ള സമ്പ്രദായത്തെ ഭൂരിപക്ഷ ജനാധിപത്യമെന്നോ പാശ്ചാ‍ത്യ ജനാധിപത്യമെന്നോ മറ്റോ ആണ് അവര്‍ വിശേഷിപ്പിക്കുന്നത്. ഈ ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ പ്രാതിനിധ്യമുണ്ടായാല്‍ തെറ്റായ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ സാധ്യതയുണ്ടെന്നും അത്കൊണ്ട് ഈ സമ്പ്രദായം അംഗീകരിക്കാന്‍ കഴിയില്ല എന്നും ദൈവം സമ്പൂര്‍ണ്ണമായ നിയമങ്ങള്‍ ഇതിനകം മനുഷ്യരാശിക്ക് നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നും പുതിയതായി നിയമം നിര്‍മ്മിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്നുമാണ് ജമാ‌അത്തെ ഇസ്ലാമിക്കാര്‍ പറയുന്നത്.')

നിയമനിര്‍മാണത്തിനുള്ള പരമാധികാരം ദൈവത്തിന് എന്നത് ജമാഅത്തെ ഇസ്ലാമിയുടെ അല്ല ഇസ്ലാമിന്റെ തന്നെ ഏകദൈവവിശ്വാസവുമായി (തൌഹീദുമായി) ബന്ധപ്പെട്ട അടിസ്ഥാന വിശ്വാസമാണ്. മുസ്ലിമെന്ന് വാദിക്കുന്ന ഒരാള്‍ക്കും മറ്റൊരു വാദം സാധ്യമല്ല. ജനങ്ങളിലെ ഭൂരിപക്ഷം തെറ്റായ നിയമങ്ങള്‍ നിര്‍മിക്കാന്‍ സാധ്യതയുണ്ടെന്നത് ജമാഅത്തിന്റെ ഒരു വാദമല്ല സംഭവ യാഥാര്‍ഥ്യമാണ്. ദൈവം പൂര്‍ണമായ നിയമങ്ങള്‍ നല്‍കി എന്ന് പറഞ്ഞതില്‍നിന്ന് കെ.പി.എസ് എന്ത് മനസ്സിലാക്കിയോ ആവോ?. യാഥാര്‍ഥ്യം ഇതാണ്. ദൈവം മനുഷ്യര്‍ക്കായി നല്‍കിയ അടിസ്ഥാനപരമായ ധാര്‍മിക സദാചാരമൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന നിയമങ്ങളെയാണ് ഇസ്ലാമിക നിയമങ്ങള്‍ എന്ന് പറയുന്നത്. ആ സദാചാരമൂല്യങ്ങളാകട്ടെ ഏത് മനുഷ്യനും അംഗീകരിക്കാവുന്നതാണ്. മനുഷ്യന്‍ അംഗീകരിച്ചുവരുന്നതും. സാങ്കേതികമായി ഇസ്ലാമിക നിയമം ഖുര്‍ആന്‍റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തിലുള്ള നിയമം എന്നൊക്കെ പറയുമെങ്കിലും മനുഷ്യരാഷിക്ക് പൊതുവെ അവ സ്വീകാര്യമായിരിക്കും. എന്നാല്‍ മനുഷ്യരിലെ ഭൂരിപക്ഷം നിര്‍മിക്കുന്ന നിയമങ്ങള്‍ അത്തരം സ്വീകാര്യതയോ പവിത്രതയോ അവകാശപ്പെടാനാവില്ല എന്നത് ആരും അംഗീകരിക്കും. ഉദാഹരണങ്ങള്‍ എമ്പാടും നല്‍കാവുന്നതേയുള്ളൂ.


(
'ഇവിടെയാണ് അപകടം ഉള്ളത്. ദൈവത്തിന്റെ കാര്യത്തില്‍ തന്നെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും യോജിപ്പില്ല. ദൈവത്തിന്റെ നിയമം എന്ന് പറയുമ്പോള്‍ അത് ശരീയത്ത് നിയമം ആണോ മനുനീതിയാണോ അതല്ല ബൈബിളില്‍ പറഞ്ഞ നിയമങ്ങളാണോ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ വരും. ജമാ‌അത്തെ ഇസ്ലാമിക്കാര്‍ എന്തായാലും മനുനീതി അംഗീകരിക്കാന്‍ വഴിയില്ല. അവരെ സംബന്ധിച്ച് ശരീയത്ത് ആയിരിക്കും സമ്പൂര്‍ണ്ണനിയമം. മനുഷ്യന് നിയമം നിര്‍മ്മിക്കാന്‍ അവകാശമില്ല എന്നും ദൈവം അത് നിര്‍മ്മിക്കുമെന്നും ജമാ‌അത്തെ ഇസ്ലാമി പറയുമ്പോള്‍ അവര്‍ പറയാതെ പറയുന്നത് ശരീയത്ത് മാത്രമേ നിയമമായി നിലനില്‍ക്കാന്‍ അര്‍ഹതയുള്ളു എന്നായിരിക്കും. എന്നാണ് ജനാധിപത്യത്തെ കുറിച്ചുള്ള അവരുടെ വിശദീകരണത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്. ഇത് അത്യന്തം അപകടകരമായ ഒരു നിലപാടാണ്.')


ഈ വാക്കുളിലാണ് ഒരു സാധുയുക്തിവാദിയുടെ യുക്തിരാഹിത്യം പ്രകടമാകുന്നത്. നിങ്ങളുടെ ഈ വിഷയത്തിലുള്ള സംവാദം ജമാഅത്തെ ഇസ്ലാമിയോടാണ് എന്ന കാര്യം ആദ്യം മറക്കുകയാണ്. ദൈവിക നിയമം എന്നതുകൊണ്ട് അത് മനുനീതിയാണോ ബൈബിളിലുള്ളതാണോ ഇസ്ലാമിക ശരീഅത്താണോ എന്ന ചോദ്യം അവരോട് തന്നെ ചോദിച്ചാല്‍ മതിയല്ലോ. അതിനവര്‍ മറുപടി നല്‍കുന്നുണ്ട് പറയാതെ പറയുകയല്ല. വ്യക്തമായി തന്നെ പറയുന്നു. അത് ശരീഅത്ത് തന്നെ. ശരീഅത്ത് എന്നാല്‍ നിയമം എന്ന് മാത്രമേ അര്‍ഥമുള്ളൂ. ഇസ്ലാമിക ശരീഅത്ത് എന്ന് തന്നെ വ്യക്തമാക്കി പറയാം. ജനാധിപത്യമാണല്ലോ ഇവിടെ വിഷയം. ഞാന്‍ ചോദിക്കട്ടേ ഇസ്ലാമിക ശരീഅത്തിനെ പരിചയപ്പെടുത്താന്‍ കഴിയാത്ത ജനാധിപത്യത്തിലാണോ കെ.പി.എസ് ഊറ്റം കൊള്ളുന്നത്. അല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആധുനികജനാധിപത്യം എന്നാല്‍ മനുനീതിയെയും ബൈബിളിലെ നിയമ വ്യവസ്ഥയെയും ഇസ്ലാമിക നിയമവ്യവസ്ഥയെയും പരിചയപ്പെടുത്താനും പ്രബോധനം ചെയ്യാനും സാധിക്കുന്ന ഒന്നാണ്. ഇല്ലെങ്കില്‍ അതിന് കൂടി സാധിക്കുന്ന ജനാധിപത്യത്തെയാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വെക്കുന്നത് എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്.

(അവസാനിക്കുന്നില്ല)

അടുത്ത ഭാഗം... ജമാഅത്തെ ഇസ്ലാമിയുടെ ജനാധിപത്യവിരുദധത ?

ചൊവ്വാഴ്ച, ഒക്‌ടോബർ 09, 2012

മുജാഹിദുകള്‍ പിളരുന്നതും ജമാഅത്ത് പിളരാതിരിക്കുന്നതും ..

മുജാഹിദുകള്‍ പിളര്‍ന്നുകൊണ്ടേയിരിക്കുന്നതിനും ജമാഅത്തെ ഇസ്ലാമി പിളരാതിരിക്കുന്നതിനും എന്താണ് കാരണം. നിങ്ങളുടെ ഉത്തരം എന്ത് തന്നെയായാലും ഒരു മുജാഹിദു സുഹൃത്തിന്റെ ഉത്തരം ഇയ്യിടെ എനിക്ക് കിട്ടി. അത് ഇങ്ങനെ വായിക്കാം.
[[[ Jamal Cheembayil ഇവിടെ അബൂബക്കര്‍ കാരക്കുന്നിന്റെ പരിഹാസത്തിന്റെ രൂക്ഷത മനസ്സിലാകുന്നുണ്ട്. ഇതോടു കൂടി മുജാഹിദ് പ്രസ്ഥാനം തകര്‍ന്നടിഞ്ഞു എന്ന ആത്മവിശ്വാസത്തിലാണ് ജമാഅതുകാര്‍. ഇനി അവര്‍ തല പൊന്തിക്കാതിരിക്കാന്‍ തങ്ങളാലാകുന്ന സംഭാവന അതിലേക്ക് അവര്‍ നല്‍കാന്‍ വളരെ ശുഷ്കാന്തി കാണിക്കുന്നുമുണ്ട്. ഇരിക്കട്ടെ. മാത്സര്യം നിറഞ്ഞ ഈ ലോകത്ത് അതില്‍ അദ്ഭുതപ്പെടാന്‍ ഒന്നുമില്ലല്ലോ?. സത്യത്തില്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ പറഞ്ഞു തീരാവുന്ന ഒരു പ്രശ്നമേ ഇന്ന് നിലവിലുള്ളൂ. ശിര്‍ക്ക് ചെയ്യാനുള്ള വെമ്പല്‍ അല്ല ഇരു കൂട്ടര്‍ക്കുമുള്ളത്. ദീനിന്റെ കാര്യത്തില്‍ കൂടുതല്‍ സൂക്ഷ്മത കാണിക്കുന്നു എന്നതിലൂടെ ഉണ്ടായ ആശയക്കുഴപ്പമാണ് തര്‍ക്കത്തിന്റെ മുഖ്യ ഹേതു. ജമാ അത് കാര്‍ക്കിടയില്‍ ഇത്തരമൊരു ചര്‍ച്ച ഒരിക്കലും ഉണ്ടാകില്ല. കാരണം അവര്‍ക്ക് ഈയൊരു വിഷയത്തില്‍ അത്ര താത്പര്യമൊന്നുമില്ല എന്നത് തന്നെ. നേതൃത്വം എന്ത് പറഞ്ഞോ - മറുവാക്കില്ലാതെ അനുസരിച്ചാല്‍ മതി അവര്‍ക്ക് .മുജാഹിദുകള്‍ അത്തരം വായ്‌ മൂടിക്കെട്ടിയ അറവു മൂരികള്‍ അല്ല. അത് കൊണ്ടുതന്നെ ദീനുമായി ബന്ധപ്പെട്ട വിഷയത്തില്‍ അവര്‍ ബദ്ധ ശ്രദ്ധര്‍ ആണ്.ആ ഒരു ചര്‍ച്ചയുമായി ബന്ധപ്പെട്ടു പലരും അച്ചടക്കം പാലിക്കുന്നില്ല എന്നത് സത്യമാണെങ്കിലും അവരുടെ ലക്‌ഷ്യം സത്യത്തിലേക്ക് അടുക്കുക എന്നത് തന്നെ ആണ്. ഈ ആരോപണ പ്രത്യാരോപണ പ്രക്രിയകള്‍ക്കിടയില്‍ ഒരു യോജിപ്പിനുള്ള അവസ്ഥ അല്ലാഹു ഉണ്ടാക്കാതിരിക്കില്ല എന്ന ശുഭാപ്തിവിശ്വാസം ഞങ്ങള്‍ പ്രവര്‍ത്തകര്‍ ഇപ്പോഴും വെച്ചു പുലര്‍ത്തുന്നു. ഇല്ല.,,ഇനി വീണ്ടും പിളര്‍ന്നു എന്ന് തന്നെ വെച്ചാലും ജമാഅതുകാരോട് ഉള്ള സമീപനം മറ്റൊന്നാകില്ല. ആദര്‍ശ പരമായി ജമാ അതിന്റെ കാപട്യം നിറഞ്ഞ സമീപനം മാറുവോളം വിമര്‍ശനം തുടരുക തന്നെ ചെയ്യും. ഈയൊരു പ്രളയത്തില്‍ ഇത് മുങ്ങിപ്പോകണം എന്ന് ജമാ അതുകാര്‍ ആഗ്രഹിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല .]]]

ഇതില്‍ മുജാഹിദുകള്‍ എന്തുകൊണ്ട് പിളരുന്നുവെന്നതിന്റെ അദ്ദേഹത്തിന്റേതായ ഉത്തരം എനിക്ക് മനസ്സിലായത്.

1. ദീനിന്റെ കാര്യത്തില്‍ മുജാഹിദുകള്‍ ജമാഅത്തെ ഇസ്ലാമിക്കില്ലാത്ത കൂടുതല്‍ സൂക്ഷമത കാണിക്കുന്നു.

2. നേതാക്കള്‍ പറയുന്നത് അപ്പടി വിഴുങ്ങുന്ന സ്വഭാവം ജമാഅത്ത് പ്രവര്‍ത്തകരെ പോലെ മുജാഹിദു പ്രവര്‍ത്തകര്‍ക്ക് ഇല്ല.

3. ദീനിന്റെ കാര്യത്തില്‍ ബദ്ധശ്രദ്ധര്‍ ആണ് മുജാഹിദുകാര്‍ , ജിന്നിനോടുള്ള പ്രാര്‍ഥനയുമായി ബന്ധപ്പെട്ട ചര്‍ചയില്‍ അച്ചടക്കം പാലിക്കുന്നില്ല എന്നത് ശരിയാണെങ്കിലും ലക്ഷ്യം സത്യത്തിലേക്ക് മടങ്ങലാണ് എന്നതിനാല്‍ ന്യായീകരിക്കാം.

ജമാഅത്ത് പിളരാതിരിക്കാനുള്ള കാരണം ജമാലിന്റെ വാക്കുകളില്‍

1. ജമാഅത്തുകാര്‍ക്കിടയില്‍ ഇത്തരമൊരു (ഇപ്പോള്‍ മുജാഹിദുകളുടെ പിളര്‍പ്പിലേക്ക് നയിച്ച് ജിന്നുകളുമായി ബന്ധപ്പെ) ചര്‍ച ഒരിക്കലും ഉണ്ടാവില്ല. കാരണം അവര്‍ക്ക് ഈയൊരു വിഷയത്തില്‍ അത്ര താത്പര്യമൊന്നുമില്ല.


2. നേതൃത്വം എന്ത് പറഞ്ഞോ - മറുവാക്കില്ലാതെ അനുസരിച്ചാല്‍ മതി ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക്.

3. ജമാഅത്തു പ്രവര്‍ത്തകര്‍ ദീനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബദ്ധശ്രദ്ധരോ താല്‍പര്യമുള്ളവരോ അല്ല.

ഇപ്പോള്‍ മനസ്സിലായില്ലേ ജമാഅത്ത് പിളരാതിരിക്കുന്നതിന്റെയും മുജാഹിദ് പിളരുന്നതിന്റെയും കാരണങ്ങള്‍ ... അത്യാവശ്യം മുജാഹിദ് പക്ഷത്തെ പ്രതിനിധീകരിച്ച് സംസാരിക്കാന്‍ കഴിയുന്ന ജമാലിന്റെ ചിന്തകളാണിത്. മുജാഹിദ് പിളരുന്നതിന്റെയും ജമാഅത്ത് പിളരാതിരിക്കുന്നതിന്റെയും ഇവിടെ കണ്ടെത്തിയ കാരണങ്ങള്‍ തികച്ചും വസ്തുതതയോട് നിരക്കാത്തതാണ് എന്നാണ് എന്റെ അഭിപ്രായം. എന്റെ അഭിപ്രായത്തില്‍ മുജാഹിദുകള്‍ ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതനും ചിന്തകനുമായ മൌലാനാ മൌദൂദി ചൂണ്ടിക്കാണിച്ച മതതീവ്രവാദമാണ് മുജാഹിദു സംഘടനയുടെ അന്തകനായി മാറിയിട്ടുള്ളത്. ഈ വിഷയത്തില്‍ ഞാന്‍ പോസ്റ്റ് ചെയ്ത ഈ ലേഖനം വായിക്കുക.

ജമാല്‍ പറഞ്ഞത് പോലുള്ള വാക്കുകള്‍ സ്വയം സമാധാനിക്കാന്‍ ഉതകുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ മുജാഹിദുകള്‍ ഇതിലൂടെ അവരകപ്പെട്ട അബദ്ധത്തിലൂടെ കൂടുതല്‍ ശക്തമായി മുന്നോട്ട് പോകാനല്ലാതെ തിരിച്ചുനടത്തം അസാധ്യമാണ്. അതിന്റെ ദുരന്തം മുജാഹിദ് സംഘടന മാത്രമല്ല മുസ്ലിം സമൂഹം മൊത്തത്തില്‍ അനുഭവിക്കുന്നു. മുജാഹിദുകള്‍ പിളരുന്നതോ കൂടുതല്‍ കഷ്ണമായി അന്തരീക്ഷം മലീമസമാക്കുന്നതോ ഒരു മനുഷ്യസ്നേഹിയും ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ ചീത്ത പ്രവര്‍ത്തനത്തിന്റെ അനന്തരഫലം മറ്റൊരു ചീത്തയല്ലാതെ എന്താണ് ഉണ്ടാവുക. അതുകൊണ്ട് തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാവ്യനീതി ഏതെങ്കിലും മുജാഹിദുകാരന്‍ മനസ്സിലാക്കട്ടെ എന്ന് ഒരു ജമാഅത്തുകാരന്‍ ആഗ്രഹിച്ചാല്‍ കുറ്റം പറയാനാവില്ല.

ഫെയ്സ് ബുക്കില്‍ ഈ ചര്‍ചയില്‍ പങ്കെടുത്തുകൊണ്ട് ഞാന്‍ നല്‍കിയ കമന്റുകള്‍ ഇവിടെ പേസ്റ്റ് ചെയ്യുന്നു.

  • CK Latheef അനസ് മൌലവിയിലും ഇതര മുജാഹിദ് നേതാക്കളിലും ഞാന്‍ കണ്ട ഏറ്റവും ഗുരുതരമായ തെറ്റ്, ഏതെങ്കിലും ജമാഅത്ത് സാഹിത്യം തെറ്റിദ്ധരിപ്പിക്കാവുന്നവിധം ഉദ്ധരിച്ചുവെന്നോ സംവാദത്തില്‍ ജയിക്കാന്‍ ചില തന്ത്രങ്ങള്‍ പയറ്റി എന്നതോ അല്ല. ഈ കാലഘടത്തിലെ മഹാനും ഇസ്ലാമിക പണ്ഡിതനും ചിന്തകനും ലക്ഷക്കണക്കിന് മുസ്ലിം ആദരിക്കുന്ന ഒരു ലോകവ്യക്തിത്വത്തെ യാതൊരു തത്വദീക്ഷയും തെളിവുമില്ലാതെ പരിഹസിക്കുകയും കളവ് കെട്ടിച്ചമച്ച് അധിക്ഷേപിക്കുകയും ചെയ്തുവെന്നതും, ഒരിക്കലും അദ്ദേഹത്തോട് ചേര്‍ത്ത് പറയാന്‍ കഴിയാത്ത ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും മുദ്ര അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തുവെന്നതുമാണ്.

  •  മറ്റൊരു തെറ്റ് ഇന്ത്യയിലെ ഏറ്റവും സുഭദ്രവും സുസംഘടിതവുമായ സമഗ്ര ഇസ്ലാമിക പ്രസ്ഥാനത്തെ മനസ്സിലാക്കി ഇസ്ലാമിന് അനുകൂലമായ നിലപാട് സ്വീകരിച്ചില്ല എന്നത് പോകട്ടേ. അതിനെ പരമാവധി തേജോവധം ചെയ്യാന്‍ മുജാഹിദ് പണ്ഡിതന്‍മാര്‍ ശ്രമിച്ചുപോരുന്നുവെന്നതും.

  • മുജാഹിദ് സംഘടന ഇപ്പോള്‍ ചെന്നത്തിയ ദുരന്തം അവരുടെ തന്നെ തെറ്റായ ചെയ്തിയുടെ ഫലമാണ്. അല്ലാതെ മുജാഹിദു പണ്ഡിതന്‍മാര്‍ സത്യം കണിഷമായി പിന്തുടരാന്‍ ഇയ്യടുത്ത് ശ്രമിച്ചതിന്റെ ഫലമായി ഉണ്ടായതല്ല.

     ആ ചെയ്തിയെ തന്നെയാണ് ജമാല്‍ ഇവിടെ ന്യായീകരിക്കുന്നത് എന്നത് വരികളില്‍ തെളിഞ്ഞ് കാണാനാവും.

    ജമാഅത്തെ ഇസ്ലാമിയെ ഇന്നും ഉരുക്കുപോലെ നിലനില്‍ത്തുന്ന ഏതൊരു ഇസ്ലാമിക സ്വഭാവമുണ്ടോ അതിനെ തന്നെയാണ് ജമാല്‍ ഇവിടെയും കുറ്റപ്പെടുത്തുന്നത്.

    ഇക്കാര്യത്തില്‍ ജമാലിനോട് ഏതെങ്കിലും ജമാഅത്തുകാരന്‍ സംവാദം നടത്തി മനസ്സിലാക്കികൊടുക്കേണ്ടതില്ല എന്നാണ് എന്റെ പക്ഷം. കാരണം ഇതിലെ നന്മതിന്‍മകള്‍ അന്തരഫലത്താല്‍ പ്രകടമായിരിക്കുന്നു.

  • CK Latheef ഏതൊരു കുതന്ത്രവും അന്യായമായ ശത്രുതയുമാണോ അവര്‍ ജമാഅത്തിനെതിരെ പുറത്തെടുത്തത്, അതുതന്നെ ഇപ്പോള്‍ അവരുടെ സംഘടനയുടെയും അന്തകനായി മാറിയിരിക്കുന്നു. അതേ തിന്മയുടെ എല്ലാ രൌദ്രഭാവവും അവര്‍ തന്നെ ജമാഅത്ത് അനുഭവിച്ചതിനേക്കാള്‍ ആയിരം മടങ്ങ് ശക്തിയോട് അനുഭവിക്കുന്നു.

ഇപ്രകാരം പറയുന്നത് ഏതെങ്കിലും മുജാഹിദു സുഹൃത്തുക്കളെ ചൊടിപ്പിക്കാനല്ല. നിങ്ങളുടെ തെറ്റുകളെ തിരിച്ചറിയുന്നതിന് വേണ്ടിയാണ്. ഇതിനെ മുജാഹിദ് സംഘടന തകര്‍ച്ചയുടെ ആഘോഷമായോ പരിഹാസമായോ മനസ്സിലാക്കരുത്. അല്ലാഹു സത്യം സത്യമായി മനസ്സിലാക്കാന്‍ തൌഫീഖ് നല്‍കുമറാകട്ടേ ...

ചൊവ്വാഴ്ച, ഒക്‌ടോബർ 02, 2012

ജിന്ന് ; പണ്ഡിതന്‍മാര്‍ ഭാവനയുടെ ചിറകില്‍ !!.

ഈ ബ്ലോഗില്‍ തുടര്‍ന്ന് വരുന്ന ചര്‍ചയുടെ ഭാഗമെന്നോണം ഈ ലക്കം പ്രബോധനത്തില്‍ വന്ന ലേഖനം ഇവിടെ അതേ പോലെ എടുത്ത് ചേര്‍ക്കുന്നു.
ധാരാളമാളുകള്‍ , പുറമെക്ക് സത്ത കാണാന്‍ കഴിയാത്ത ഒരിനം സൃഷ്ടിയെ സംബന്ധിച്ച് സംസാരിക്കുന്നുണ്ട്. ദൃശ്യമല്ലെങ്കിലും അവയെ അടയാളങ്ങളും പ്രവര്‍ത്തനങ്ങളും വഴി തിരിച്ചറിയാനാവുമെന്നും മനുഷ്യരുടെ ജീവിതത്തിന്റെ നാനാ മേഖലകളില്‍ അവക്കിടപെടാനാവുമെന്നും മനുഷ്യരൂപം സ്വീകരിക്കാനും അദൃശ്യ വിവരങ്ങള്‍ ലഭ്യമാക്കാനും മനുഷ്യരെ പോലെ സംസാരിക്കാനും ചലിക്കാനും കഴിയുമെന്നും വിശ്വസിക്കപ്പെടുന്നു. മനുഷ്യര്‍ ഉദ്ദേശിക്കുമ്പോഴെല്ലാം അവരെ ഹാജരാക്കാനും അവരിലൂടെ നമ്മുടെ ആവശ്യങ്ങള്‍ നിവൃത്തിക്കാനും സഹായകമായ പ്രാര്‍ഥനകളും മന്ത്രങ്ങളും ഉണ്ടത്രെ. ഇത്തരം സൃഷ്ടികള്‍ 'ജിന്ന്' എന്ന പേരില്‍ അറിയപ്പെടുന്നു.
അതേസമയം, ലോകത്ത് മനുഷ്യരല്ലാതെ ചിന്തിക്കുകയോ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന മറ്റൊരു സൃഷ്ടിയുമില്ലെന്നാണ് ചിലരുടെ വാദം. ഈ രണ്ട് വീക്ഷണങ്ങളും ആത്മീയ-ഭൗതിക വിഷയകമായി പൗരാണിക കാലം മുതലേ നിലവിലുള്ളതാണ്.
വേദഗ്രന്ഥങ്ങള്‍
ജിന്നിനെയും ഭൗതികാതീത സൃഷ്ടികളെയും സംബന്ധിച്ച് വേദഗ്രന്ഥങ്ങള്‍ മധ്യമ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അത്തരമൊരു വര്‍ഗത്തിന്റെ അസ്തിത്വത്തെയും അവയുടെ സത്താ സവിശേഷതകളെയും അംഗീകരിക്കുന്ന വേദഗ്രന്ഥങ്ങള്‍ പക്ഷേ, മനുഷ്യര്‍ അവര്‍ക്ക് ചാര്‍ത്തി കൊടുത്ത അതിശയോക്തിപരായ വര്‍ണനകള്‍ നിരാകരിക്കുന്നു.
ലോകത്ത് അരൂപികളും യാഥാര്‍ഥ്യം അജ്ഞാതവുമായ മനുഷ്യേതര സൃഷ്ടികളുണ്ടെന്ന് വേദഗ്രന്ഥങ്ങള്‍ അവിതര്‍ക്കിതമായിത്തന്നെ പറഞ്ഞിട്ടുണ്ട്. ഇത്തരം സൃഷ്ടികളെ പ്രത്യേക ശീര്‍ഷകങ്ങളില്‍ വര്‍ഗീകരിച്ചതും കാണാം. ഇവയിലൊന്നാണ് മലക്കുകള്‍. ഇസ്‌ലാമികാദര്‍ശത്തിന്റെ അഭിവാജ്യ ഘടകമാണ് മലക്കുകളിലുള്ള വിശ്വാസം. മലക്കുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ച വേദഗ്രന്ഥങ്ങള്‍ അവര്‍ ദൈവാനുസരണത്തില്‍ വ്യാപൃതരാണെന്ന് പ്രഖ്യാപിക്കുന്നു. ''അല്ലാഹു അവരോട് എന്താണോ കല്‍പിച്ചത് അതവര്‍ ധിക്കരിക്കുന്നില്ല. തങ്ങള്‍ അനുശാസിക്കപ്പെടുന്നതെന്തോ അതവര്‍ പ്രവര്‍ത്തിക്കുന്നു'' (അത്തഹ്‌രീം 6).
മനുഷ്യരോടു ചേര്‍ത്തുപറഞ്ഞ മറ്റൊരു സൃഷ്ടിയാണ് ജിന്ന്. മനുഷ്യരെയും ജിന്നുകളെയും ഒന്നിച്ചു പരാമര്‍ശിക്കുമ്പോള്‍ ഖുര്‍ആന്‍ 'അസ്സഖലൈന്‍' എന്നാണ് പ്രയോഗിക്കുന്നത്. ഉത്തരവാദിത്വം, രക്ഷാശിക്ഷകള്‍, പരിണാമം എന്നിവയിലെല്ലാം മനുഷ്യരുടെയും ജിന്നിന്റെയും ഭാഗഭാഗിത്വം സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നു: ''ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, എന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരികയും ഈ ദിവസത്തെ- ഉയിര്‍ത്തെഴുന്നേല്‍പ് ദിനം- അഭിമുഖീകരിക്കേണ്ടിവരുമെന്ന് നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തുകൊണ്ട് നിങ്ങളില്‍ നിന്നു തന്നെയുള്ള ദൂതന്മാര്‍ നിങ്ങളുടെ അടുക്കല്‍ വരികയുണ്ടായില്ലേ?'' (അല്‍അന്‍ആം 130). ''ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്നു പുറത്തു കടന്നുപോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയ്‌കൊള്ളുക. ഒരധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ക്ക് കടന്നുപോകാനാവുകയില്ല'' (അര്‍റഹ്മാന്‍ 33).
''ഹേ, ഭാരിച്ച രണ്ട് സമൂഹങ്ങളേ, (ജിന്നുകള്‍, മനുഷ്യര്‍) നിങ്ങളുടെ കാര്യത്തിനായി നാം 'ഒഴിഞ്ഞിരിക്കുന്ന'താണ്'' (അര്‍റഹ്മാന്‍ 31). ''അവരെയെല്ലാം അവന്‍ (അല്ലാഹു) ഒരുമിച്ചുകൂട്ടുന്ന ദിവസം (ജിന്നുകളോട് അവന്‍ പറയും): ജിന്നുകളുടെ സമൂഹമേ, മനുഷ്യരില്‍നിന്ന് ധാരാളം പേരെ നിങ്ങള്‍ പിഴപ്പിച്ചിട്ടുണ്ട്. മനുഷ്യരില്‍നിന്നുള്ള അവരുടെ ഉറ്റ മിത്രങ്ങള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളില്‍ ചിലര്‍ മറ്റു ചിലരെ കൊണ്ട് സുഖമനുഭവിക്കുകയുണ്ടായി. നീ ഞങ്ങള്‍ക്ക് നിശ്ചയിച്ച അവധിയില്‍ ഞങ്ങളിതാ എത്തിയിരിക്കുന്നു. അവന്‍ പറയും: നരകമാണ് നിങ്ങളുടെ പാര്‍പ്പിടം. അല്ലാഹു ഉദ്ദേശിച്ച സമയം ഒഴികെ നിങ്ങള്‍ അതില്‍ ശാശ്വതവാസികളായിരിക്കും. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് യുക്തിമാനും സര്‍വജ്ഞനുമാകുന്നു'' (അല്‍അന്‍ആം 128).
ജിന്നുകളുടെ അസ്തിത്വവും സാന്നിധ്യവും ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള വേദഗ്രന്ഥങ്ങള്‍ അംഗീകരിച്ചിരിക്കെ അത് നിഷേധിക്കുന്നത് അല്ലാഹുവിന്റെ പ്രഖ്യാപനത്തെ നിഷേധിക്കലും തള്ളിക്കളയലുമാണ്. ജിന്നുകളുണ്ടെന്ന് വിശ്വസിക്കാത്തയാള്‍ ഖുര്‍ആന്റെ നിഷേധിയാവും. ജിന്ന് വിഷയകമായ ഖുര്‍ആനിക പരമാര്‍ശങ്ങളെ നിഷേധിക്കുന്നത് വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കലാണ്. പദങ്ങളില്‍ നിക്ഷിപ്തമായ ആശയങ്ങളെ അവയില്‍നിന്ന് ഉരിഞ്ഞുകളയലാവും. 'മനുഷ്യന്‍, ജിന്ന്' എന്ന ദ്വന്ദങ്ങളെ അടര്‍ത്തിമാറ്റലാവും. പഞ്ചേന്ദ്രിയാനുഭവങ്ങള്‍ക്കതീതമായ എല്ലാറ്റിനെയും തള്ളിപ്പറയലാവും.
ആയതിനാല്‍, ജിന്നുകളുടെ അസ്തിത്വം സംബന്ധിച്ച് സംശയത്തിനടിസ്ഥാനമില്ല. അവരുടെ ഉത്തരവാദിത്വം, ശിക്ഷ, ഖുര്‍ആന്‍ ശ്രവണം, ഗ്രഹണം മുതലായവയെ സംബന്ധിച്ചും സന്ദേഹത്തിന് സ്ഥാനമില്ല. ഇവയെല്ലാം അവിതര്‍ക്കിതമായ ഖുര്‍ആനിക സത്യമത്രെ.
ഖുര്‍ആന്റെ ദൃഷ്ടിയില്‍ ജിന്നുകളും മനുഷ്യരും തമ്മിലെ ബന്ധം
ജിന്നുകളുടെ അസ്തിത്വം സ്ഥാപിക്കുന്ന ഖുര്‍ആന്‍ അവരും മനുഷ്യരും തമ്മിലെ ബന്ധം കൃത്യമായി നിര്‍ണയിച്ചിട്ടുണ്ട്. മനുഷ്യര്‍ മനുഷ്യരെയെന്ന പോലെ, ജിന്നുകള്‍ക്ക് മനുഷ്യരെ ദുര്‍ബോധനം ചെയ്യാനും കാര്യങ്ങള്‍ അലങ്കാരചമല്‍ക്കാരങ്ങളോടെ അവതരിപ്പിക്കാനും കഴിയും. ഇതിനപ്പുറം മനുഷ്യരെ സ്വാധീനിക്കാന്‍ ജിന്നുകള്‍ക്ക് കഴിയുമെന്ന് ഖുര്‍ആന്‍ പറയുന്നില്ല. 'മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തി പിന്മാറിക്കളയുന്ന, മനുഷ്യരിലും ജിന്നുകളിലും പെട്ട ദുര്‍ബോധകരെക്കൊണ്ടുള്ള കെടുതിയില്‍നിന്ന് (ഞാന്‍ ശരണം തേടുന്നു)' (അന്നാസ് 4-6). ഖുര്‍ആന്റെ ഖണ്ഡിത നിലപാടനുസരിച്ച് ജിന്നു വര്‍ഗത്തില്‍ പെട്ട പിശാച് പറയുന്നതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: കാര്യം തീരുമാനിക്കപ്പെട്ടു കഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്: തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദാനം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു. എന്നാല്‍, നിങ്ങളോട് (ഞാന്‍ ചെയ്ത വാഗ്ദാനം) ഞാന്‍ ലംഘിച്ചു. എനിക്ക് നിങ്ങളുടെ മേല്‍ യാതൊരധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങള്‍ എനിക്ക് ഉത്തരം നല്‍കി എന്നു മാത്രം. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക് നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും സഹായിക്കാനാവില്ല. മുമ്പ് നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്'' (ഇബ്‌റാഹീം 22). മനുഷ്യരെ ക്ഷണിക്കുക, വാഗ്ദാനം ചെയ്യുക, മനസ്സില്‍ ദുര്‍ബോധനം നടത്തുക, പ്രലോഭിപ്പിക്കുക, കാര്യങ്ങള്‍ ഭംഗിയാക്കി അവതരിപ്പിക്കുക മുതലായവ മാത്രമാണ് ജിന്നു വര്‍ഗത്തിലെ പിശാചിന്റെ കഴിവില്‍ പെടുന്നത്. ''അവര്‍ രണ്ടു പേര്‍ക്കും- ആദമിനും ഹവ്വാക്കും- അവന്‍ (പിശാച്) ദുര്‍മന്ത്രണം ചെയ്തു'' (അഅ്‌റാഫ് 20). ''അവന്‍ (പിശാച്) പറഞ്ഞു: എന്റെ നാഥാ! നീ എന്നെ പിഴപ്പിച്ചതിനാല്‍ ഞാന്‍ അവര്‍ക്ക് തീര്‍ച്ചയായും ഭൂമിയില്‍ സുന്ദരമാക്കിക്കാണിക്കുകയും അവരെ ഒന്നടങ്കം പിഴപ്പിക്കുകയും ചെയ്യും'' (ഹിജ്ര്‍ 39).
അപ്രകാരം, ജിന്നുകളുടെ ദുര്‍മന്ത്രണങ്ങള്‍ക്കും മാര്‍ഗഭ്രംശത്തിനും വശംവദരാവുക ദുര്‍ബല ബുദ്ധികളും അല്‍പ വിശ്വാസികളുമായിരിക്കുമെന്നും ഖുര്‍ആന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍, ബുദ്ധിപരമായും വിശ്വാസപരമായും കരുത്തുള്ളവര്‍ പൈശാചിക പ്രേരണകളില്‍നിന്ന് ദൂരെയായിരിക്കും. നിഷ്‌കളങ്കരായ ദൈവദാസന്മാരെ പിശാചിന്റെ പ്രലോഭനവൃത്തത്തില്‍ നിന്ന് അല്ലാഹു മാറ്റിനിര്‍ത്തിയിരിക്കുന്നു. ''തീര്‍ച്ചയായും എന്റെ ദാസന്മാരുടെ മേല്‍ നിനക്ക് സ്വാധീനമില്ല, നിന്നെ പിന്‍പറ്റിയ മാര്‍ഗഭ്രഷ്ടരല്ലാതെ'' (ഹിജ്ര്‍ 42).
ജിന്നു ബന്ധം: ജനങ്ങളുടെ തെറ്റിദ്ധാരണകള്‍
ഇത്രയും പറഞ്ഞത് ദുര്‍ബോധനം, മാര്‍ഗഭ്രംശം എന്നിവയെ സംബന്ധിച്ചാണ്. ഇതിനപ്പുറം ജിന്നുകള്‍ അവരുടെ തനി സ്വരൂപത്തിലോ മറ്റു രൂപത്തിലോ മനുഷ്യരുടെ മുമ്പാകെ പ്രത്യക്ഷപ്പെടുക, ജിന്നുകള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുക, മനുഷ്യരുടെ പഞ്ചേന്ദ്രിയങ്ങളിന്മേല്‍ മേധാവിത്വം നേടുക, നന്മകള്‍ നേടാനും തിന്മകളെ പ്രതിരോധിക്കാനുമായി അവരെ ഉപയോഗപ്പെടുത്തുക, ഉദ്ദേശിക്കുമ്പോഴെല്ലാം അവരെ ഹാജരാക്കുക, അവര്‍ മുഖേന അദൃശ്യ വിവരങ്ങള്‍ മനസ്സിലാക്കുക, അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടുക മുതലായ പലതും സാധ്യമാണെന്ന് ചിലര്‍ ധരിച്ചുവശായിരിക്കുന്നു. ഇതെല്ലാം ഖണ്ഡിതമായ ദീനീ പ്രമാണങ്ങള്‍ക്ക് പുറത്തുള്ള സ്രോതസ്സില്‍നിന്ന് വന്നതാണ്. എല്ലാ കാലത്തുമുള്ള ജനവിഭാഗങ്ങളില്‍ ജിന്നുകളുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള വര്‍ത്തമാനങ്ങളും അവരിലേക്ക് ചേര്‍ത്ത് പറയപ്പെടുന്ന കഥകളും വിശ്വസിക്കുന്നവരുണ്ടാകും. മനുഷ്യരുടെ മുമ്പാകെ ജിന്നുകള്‍ തനിസ്വരൂപത്തിലും അല്ലാതെയും പ്രത്യക്ഷപ്പെടുമെന്നും മനുഷ്യരുമായി അവര്‍ സംസാരിക്കുമെന്നും മനുഷ്യ ശരീരത്തില്‍ ആവേശിക്കുമെന്നും മറ്റും വിശ്വസിക്കപ്പെടുന്നു. ആദ്യകാല ഇസ്‌ലാമിക തലമുറകളില്‍നിന്ന് ഉദ്ധൃതമായതെന്ന തരത്തില്‍ പ്രചാരത്തിലായ ചില കാര്യങ്ങള്‍ കുറേ പേര്‍ വിശ്വസിച്ചുവശായിരിക്കുന്നു. പണ്ഡിതന്മാര്‍ അവ സാധുവാണെന്ന് അനുമാനിക്കുന്നു. ഈ സങ്കല്‍പത്തെ അടിസ്ഥാനപ്പെടുത്തി മതവിധികള്‍ ആവിഷ്‌കൃതമാവുക വരെ ചെയ്തിട്ടുണ്ട്.
ജിന്നുകളുമായി മനുഷ്യരുടെ വിവാഹം സാധ്യവും സാധുവുമാണെന്ന് വാദിച്ച ചില പണ്ഡിതന്മാര്‍, ജിന്നുമായി ലൈംഗിക വേഴ്ചയിലേര്‍പ്പെട്ട മനുഷ്യസ്ത്രീ നിര്‍ബന്ധമായും കുളിക്കണമെന്ന് വിധിച്ചിട്ടുണ്ട്. ജിന്നുകള്‍ക്കൊപ്പം സംഘടിത നമസ്‌കാരം, നമസ്‌കരിക്കുന്ന മനുഷ്യര്‍ക്ക് മുന്നിലൂടെ ജിന്നുകളുടെ നടത്തം, മനുഷ്യരില്‍ നിന്ന് ജിന്നുകളും ജിന്നുകളില്‍നിന്ന് മനുഷ്യരും നിവേദനം ചെയ്യുക, ജിന്നുകളുടെ ഭക്ഷണമായ എല്ല് ഉപയോഗിച്ചുള്ള ശൗച്യം, ജിന്നുകള്‍ അറുത്തത് ഭക്ഷിക്കല്‍ മുതലായ ഒട്ടേറെ വിഷയങ്ങള്‍ ഫിഖ്ഹ് ഗ്രന്ഥങ്ങളിലും ജിന്നുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രത്യേകം ക്രോഡീകരിച്ച ഗ്രന്ഥങ്ങളിലും ചര്‍ച്ച ചെയ്തതായി കാണാം.
ഞാന്‍ മനസ്സിലാക്കുന്നത്, മേല്‍ പണ്ഡിതന്മാര്‍ സംഭവിക്കാനിടയില്ലാത്തതോ ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതോ ആയ കാര്യങ്ങള്‍ സങ്കല്‍പിച്ചുകൊണ്ട് കര്‍മശാസ്ത്രാഭ്യാസം നടത്തുക മാത്രമായിരുന്നു എന്നാണ്. അതുകൊണ്ടുതന്നെ ഫിഖ്ഹീ അഭ്യാസം എന്ന നിലയില്‍ പണ്ഡിതന്മാര്‍ ആവിഷ്‌കരിച്ച സങ്കല്‍പ വിഷയങ്ങള്‍ നമ്മെ സംബന്ധിച്ചേടത്തോളം തീര്‍ച്ചയുള്ള സത്യങ്ങള്‍ എന്ന നിലയില്‍ പരിഗണനീയമേ അല്ല. പണ്ഡിതന്മാര്‍ അവരുടെ രീതിയനുസരിച്ച് സങ്കല്‍പിക്കട്ടെ. നമുക്ക് ഖുര്‍ആനിലേക്ക് മടങ്ങാം.
ഖുര്‍ആന്‍ പറയുന്നത്
അല്ലാഹു മനുഷ്യന് ചെയ്ത അനുഗ്രഹങ്ങളിലൊന്നായാണ് ഇണകള്‍ എന്ന ഖുര്‍ആന്‍ പറയുന്നു. മനുഷ്യര്‍ക്ക് അവരുടെ വര്‍ഗത്തില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചു നല്‍കി, അവര്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി എന്നതെല്ലാം ഖുര്‍ആന്‍ പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നു. ''അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെ ഇണകളെ ഉണ്ടാക്കുകയും നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക് പുത്രന്മാരെയും പൗത്രന്മാരെയും ഉണ്ടാക്കിത്തരികയും ചെയ്തിരിക്കുന്നു....'' (അന്നഹ്ല്‍ 72). ''നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ'' (അര്‍റൂം 21). മനുഷ്യര്‍ ജിന്നുകളെ വിവാഹം ചെയ്യുക എന്ന വാദം തന്നെ മഹാ അബദ്ധമാണെന്ന് മേല്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരുണത്തില്‍ അത്തരം വിവാഹം സാധുവാകുമോ ഇല്ലയോ എന്ന ചര്‍ച്ച തന്നെ അപ്രസക്തമാണ്.
മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിനു മുമ്പ്, ജിന്നുകള്‍ക്ക് തങ്ങളുടെ മേല്‍ സ്വാധീനമുണ്ടെന്ന് വിശ്വസിച്ച് അവരുടെ സ്വാധീനത്തില്‍നിന്ന് തങ്ങളെ രക്ഷിക്കാനായി ജിന്നുകളെ സ്വാധീനിക്കാന്‍ കഴിവുണ്ടെന്ന് അവകാശപ്പെട്ട മനുഷ്യരോട് ചിലയാളുകള്‍ ശരണം തേടിയിരുന്നതായി ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. ജിന്നുകള്‍ക്ക് അദൃശ്യ കാര്യങ്ങളറിയാം, അല്ലാഹുവിന്റെ വിധിപരമായ കാര്യങ്ങള്‍ അറിയാന്‍ കഴിയും, അവരെ സ്വാധീനിക്കാന്‍ ചില മനുഷ്യര്‍ക്ക് കഴിയും മുതലായവ തെറ്റായ വിശ്വാസങ്ങളാണെന്നും അദൃശ്യം അല്ലാഹുവിനു മാത്രമേ അറിയുകയുള്ളൂവെന്നും ജിന്നുകള്‍ തന്നെ പ്രസ്താവിക്കുന്നതായി ഖുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്ട്. ''ഭൂമിയിലുള്ളവരുടെ കാര്യത്തില്‍ തിന്മയാണോ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, അതല്ല അവരുടെ രക്ഷിതാവ് അവരെ നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണോ എന്ന് ഞങ്ങള്‍ക്കറിഞ്ഞു കൂടാ'' (ജിന്ന് 10).
''അവന്‍ (അല്ലാഹു) അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തിക്കൊടുക്കുകയില്ല, അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ...'' (ജിന്ന് 26,27). ''അങ്ങനെ അദ്ദേഹം (സുലൈമാന്‍ നബി) വീണപ്പോള്‍, തങ്ങള്‍ക്ക് അദൃശ്യകാര്യം അറിയാമായിരുന്നുവെങ്കില്‍ അപമാനകരമായ ശിക്ഷയില്‍ ഞങ്ങള്‍ കഴിച്ചുകൂട്ടേണ്ടിവരില്ലായിരുന്നുവെന്ന് ജിന്നുകള്‍ക്ക് ബോധ്യമായി'' (സബഅ് 14). മേല്‍ രണ്ട് സൂക്തങ്ങളും ജിന്നുകള്‍ ഉള്‍പ്പെടെ അല്ലാഹു അല്ലാത്തവര്‍ക്ക് അദൃശ്യമറിയുകയില്ലെന്ന് വ്യക്തമാക്കുന്നു. ജിന്ന്: 10, സബഅ് 14 സൂക്തങ്ങള്‍ തങ്ങള്‍ക്ക് അദൃശ്യം അറിയില്ലെന്ന് ജിന്നുകള്‍ തന്നെ ഖണ്ഡിതമായി പറയുന്നവയാണ്. ഈ സാഹചര്യത്തില്‍ ജിന്നുകള്‍ക്ക് അദൃശ്യം അറിയില്ലെന്നും നേരിട്ടോ അല്ലാതെയോ അവര്‍ക്ക് മനുഷ്യരെ ഉപദ്രവിക്കാന്‍ കഴിയുകയില്ലെന്നും ഖുര്‍ആനില്‍നിന്ന് നമുക്ക് ബോധ്യമാവും.
ഊഹങ്ങള്‍ , ആശയക്കുഴപ്പങ്ങള്‍
ഖുര്‍ആന്‍ ഖണ്ഡിതമായിത്തന്നെ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതാണെങ്കിലും എല്ലാ കാലത്തും ജിന്നുകളെ സംബന്ധിച്ച് മനുഷ്യര്‍ക്കിടയില്‍ പല ഊഹങ്ങളും നിലനിന്നു പോന്നിട്ടുണ്ട്. മാരണവിദ്യക്കാര്‍ ജനമനസ്സുകളില്‍ അവ നട്ടുപിടിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മന്ദബുദ്ധികളും അല്‍പവിശ്വാസികളും അവരുടെ കെണിയില്‍ വീണുപോയിട്ടുണ്ട്. ജിന്നുകള്‍ക്ക് മനുഷ്യാകാരം സ്വീകരിക്കാന്‍ കഴിയും, അതില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയും... ഇങ്ങനെ പോകുന്നു വിശ്വാസങ്ങള്‍. സ്‌നേഹം, ദ്വേഷം, വിവാഹം, വിവാഹമോചനം, നന്മ നേടുക, തിന്മ തടുക്കുക മുതലായവയിലെല്ലാം ജിന്നുകളെ സ്വാധീനിച്ച് കാര്യം നേടാം എന്ന അന്ധവിശ്വാസം ഇപ്പോഴും ബലവത്തായി തുടരുന്നു. നഷ്ടപ്പെട്ടുപോയ വസ്തുക്കള്‍ തിരിച്ചു കിട്ടാനും മറഞ്ഞ കാര്യങ്ങള്‍ അറിയാനും ചികിത്സാവശ്യാര്‍ഥവുമെല്ലാം ജിന്നു സേവയിലൂന്നിയ ആചാരങ്ങളും അനുഷ്ഠാനങ്ങളും വികസിപ്പിച്ചെടുത്ത് ഉപജീവന മാര്‍ഗം തേടുകയാണ് അതിന്റെ വക്താക്കള്‍. ചില പണ്ഡിതന്മാര്‍ ഇത്തരം ആളുകളെ വ്യാജകഥകള്‍ ചമച്ചു കൊടുത്ത് വഞ്ചിക്കുകയാണ്. അറിവിലും കര്‍മത്തിലും ശ്രദ്ധിക്കേണ്ട പ്രകൃതിപരമായ ചര്യകളില്‍നിന്ന് ആളുകളെ വഴിതെറ്റിക്കുകയാണ്.
എല്ലാവരും തങ്ങളുടെ ദീനിനും ദുന്‍യാവിനും ഉപകാരപ്രദമായ കാര്യങ്ങളില്‍ ശ്രദ്ധയൂന്നുകയാണ് വേണ്ടത്. അന്ധവിശ്വാസങ്ങള്‍ ഹൃദയങ്ങളിലേക്ക് കടന്നുവരാന്‍ അനുവദിക്കരുത്. അന്ധവിശ്വാസികളോട് പൊരുതുക, അവരെ ആട്ടിയോടിക്കുക, സമൂഹം അവരില്‍നിന്ന് ശുദ്ധമാവട്ടെ. നന്മയുടെയും സൗഭാഗ്യത്തിന്റെയും കവാടങ്ങള്‍ തുറക്കാന്‍ അല്ലാഹു അനിവാര്യമായി പ്രഖ്യാപിച്ച അറിവുകള്‍ ജനങ്ങള്‍ സ്വായത്തമാക്കട്ടെ.
(ദാറുശ്ശുറൂഖ് പ്രസിദ്ധീകരിച്ച അല്‍ഫതാവാ എന്ന കൃതിയില്‍നിന്ന്)

ബന്ധപ്പെട്ട വിഷയങ്ങള്‍ :

ജിന്നും പിശാചും എന്താണ് ?
ജിന്ന് മനുഷ്യശരീരത്തിലോ?
ജിന്നുകള്‍ വേഷം മാറുമോ ?
ജിന്നുബാധിച്ച സംഘടനകള്‍

വ്യാഴാഴ്‌ച, സെപ്റ്റംബർ 20, 2012

മുജാഹിദ് മൌലവിയുടെ അറസ്റ്റും സൂറത്തുന്നൂറും

ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നായകനും ഈ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ ഇസ്ലാമിക ചിന്തകരിലൊരാളും പണ്ഡിതനുമായ ഇമാം സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയെ ഒരു ദാക്ഷിണ്യമില്ലാതെ ആക്രമിക്കുകയും ചെയ്യുന്ന, മുജാഹിദ് വിഭാഗത്തിലെ പ്രാസംഗികനായ വ്യക്തിയെ സ്ത്രീപിഢനത്തിന് അറസ്റ്റ് ചെയ്യപ്പെട്ടത് സ്വാഭാവികമായും സോഷ്യല്‍നെറ്റ് വര്‍ക്കില്‍ വലിയ ചര്‍ചയായി മാറുന്നുണ്ട്. പത്രങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പാടുണ്ടായിരുന്നോ ?, റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ തന്നെ അദ്ദേഹത്തിന്റെ സംഘടനയേതെന്ന് സൂചിപ്പിക്കാന്‍ പാടുണ്ടായിരുന്നോ എന്നതാണ് ഏറ്റവും വലിയ തര്‍ക്കവിഷയം. ഇക്കാര്യം മിണ്ടാതിരിക്കണം എന്നതാണ് ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ചിലര്‍ ആവശ്യപ്പെടുന്നത്. മാധ്യമമടക്കമുള്ള പത്രങ്ങള്‍ ചെയ്തത് വലിയ തെറ്റായി പോയി എന്ന് അഭിപ്രായമുള്ളവരും ഉണ്ട്. സംഘടനയുടെ പേര് പറയാതെ വാര്‍ത്തകൊടുക്കാമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. പേര് പോലും പറയാതെ ഗള്‍ഫിലെ പത്രങ്ങളിലേത് പോലെ എ. എന്ന വ്യക്തി ബി എന്ന സ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ എ.ക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തുവെന്നേ പറയാന്‍ പാടുള്ളൂ എന്ന അഭിപ്രായം ആരും പ്രകടിപ്പിക്കുന്നത് കണ്ടില്ലെങ്കിലും അതും പ്രസക്തമാണ് എന്നാണ് എന്റെ അഭിപ്രായം. പക്ഷെ അത് ഈ ഒരു കേസില്‍ മാത്രം പരിമിതപ്പെടാനും പാടില്ല.

ഇത്തരം സന്ദര്‍ഭത്തില്‍ എങ്ങനെ ഇടപെടണം എന്നതിന് ഏറ്റവും വ്യക്തമായ നിര്‍ദ്ദേശം നല്‍കുന്ന ഖുര്‍ആനിലെ അധ്യായമാണ് സൂറത്തുന്നൂര്‍ . അതോടൊപ്പം ഖുര്‍ആനില്‍ മറ്റുഭാഗത്ത് വന്ന പൊതുവായ നിര്‍ദ്ദേശമടങ്ങിയ സൂക്തങ്ങളും ചിലര്‍ ഉദ്ധരിക്കുന്നു. ആ ചര്‍ചയില്‍ കണ്ട അഭിപ്രായങ്ങളും അവയ്ക്ക ഞാന്‍ നല്‍കിയ പ്രതികരണങ്ങളുമാണ് ഈ പോസ്റ്റിന്റെ ഉള്ളടക്കം.
Abu Ameen-Shabab Just imagine if it he was a JIH person, will Mujas keep quiet? There is nothing in celebrating this news, any organization can have such evil workers, Allah only knows..!Better ignore this news and pray for Allah's protection from such vulgar deviations..!
Salim Rayyan സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന്‌ വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക്‌ സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക്‌ പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ്‌ ധര്‍മ്മനിഷ്ഠയോട്‌ ഏറ്റവും അടുത്തത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു (അല്‍ മാഇദ 5:8)
Ali Koya സമാധാനപരമായി ഇസ്‌ലാമികപ്രവര്‍ത്തനം നടത്തുന്നവരെ തീവ്രവാദികളാക്കിമുദ്രയടിക്കുകയും ദീനിന്റെ ഇഖാമത്തിനുവേണ്ടിയുള്ള ശ്രമത്തിന്‌ തടസ്സം നില്‍ക്കുകയും ചെയ്യുന്നതിനെക്കുറിച്ച് ഖുര്‍ആനില്‍ ഒന്നും പറഞ്ഞിട്ടില്ലേ?

Salim Rayyan അവിശ്വാസി ആയിക്കൊണ്ട്‌ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന്‌ ജനങ്ങളെ തടയുന്നവരെ ഖുര്‍ആനില്‍ ശക്തിയായി അക്ഷേപിച്ചിട്ടുണ്ട്.

എന്നാല്‍ ഒരു സത്യവിശ്വാസി (സംഘടനാപരമായി വിമര്‍ശനത്തില്‍ അതിര് കവിഞ്ഞയാള്‍ ആണെന്ന് തന്നെയിരിക്കട്ടെ) യുടെമേല്‍ ഇതുപോലെ ഗുരുതരമായ ഒരു ആരോപണം ഉണ്ടായാല്‍ അതിന്റെ നിജസ്ഥിതി അറിയുന്നതിന് മുമ്പ് അയാളെ ആക്രമിക്കുന്നതിന് ന്യായീകരണമില്ല.

സമാധാനപരമായി ഇസ്‌ലാമികപ്രവര്‍ത്തനം നടത്തുന്നവരെ തീവ്രവാദികളാക്കിമുദ്രയടിക്കുകയും ദീനിന്റെ ഇഖാമത്തിനുവേണ്ടിയുള്ള ശ്രമത്തിന്‌ തടസ്സം നില്‍ക്കുകയും ചെയ്യുന്ന ആളാണ്‌ അയാള്‍ എങ്കില്‍, അയാളുടെ കാര്യത്തില്‍ അനീതി കാണിക്കുന്നത് നമുക്ക് അനുവദനീയമാകുമോ?

CK Latheef റയ്യാന്‍ പറയുന്നത് ശരിയാണ് , ഇവിടെ ഇപ്പോള്‍ ഈ മൌലവി കുറ്റാരോപിതന്‍ മാത്രമാണ്. ഒരു പക്ഷെ നിരപരാധി ആയേക്കാം. അങ്ങനെ സംഭവിച്ചിട്ടുണ്ട്. നിരപരാധിയാകാനുള്ള സാധ്യത ഒരു ശതമാനം മാത്രമേ ഉള്ളൂവെങ്കില്‍ പോലും നാം അത് അംഗീകരിച്ചുകൊടുക്കണം.അദ്ദേഹം ഇമാം സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയെ തീവ്രവാദിയും തീവ്രവാദത്തിന്റെ തലതൊട്ടപ്പനായും യാതൊരു തെളിവുമില്ലാതെ നാടാകെ ആരോപിച്ചു നടന്നുവെന്നത് കടുത്ത അനീതി തന്നെ പക്ഷെ അദ്ദേഹം ചെയ്ത അനീതി അദ്ദേഹത്തിന് ഇസ്ലാം നല്‍കിയ ഇളവ് അംഗീകരിച്ചുകൊടുക്കാതിരിക്കാന്‍ ന്യായമല്ല.ഒരു കാര്യം കൂടി ശ്രദ്ധിക്കണം എന്ന് തോന്നുന്നു. മൌലവിയെ അറസ്റ്റ് ചെയ്തുവെന്നത് ഒരു വാര്‍ത്തയാണ്. സത്യസന്ധമായ വാര്‍ത്ത. അത് റിപ്പോര്‍ട്ട് ചെയ്യുന്നത് തെറ്റല്ല. അത് ഇവിടെ നലല്‍കിയതും തെറ്റാണെന്ന് പറയാനാവില്ല. പക്ഷെ ഇത് വെച്ച് അദ്ദേഹം കുറ്റവാളിയാണ് എന്ന് വിധിക്കുന്നതാണ് തെറ്റ്. ചിലരുടെ ഈ സന്ദര്‍ഭത്തിലുള്ള പ്രതികരണം ഈ വാര്‍ത്ത പറയുന്നതേ തെറ്റാണ് എന്ന വിധത്തിലാണ്. അത് ശരിയായ സമീപനമല്ല. പലപ്പോഴും ഇത്തരം പണ്ഡിതരുടെ കാര്യം വരുമ്പോള്‍ മാത്രമേ അനുയായികള്‍ക്ക് അത്തരം സൂക്തങ്ങള്‍ ഓര്‍മവരുന്നുള്ളൂ. ഇത്തരം കാര്യങ്ങളുണ്ടാകുമ്പോള്‍ നാം കാര്യമായി ഉദ്ധരിക്കുന്നത് സൂറത്തുന്നൂറിലെ ആയത്തുകളാണല്ലോ ?.

എന്നാല്‍ ആരോപണവിധേയമായ സംഭവം തന്നെ പരാമര്‍ശിക്കാതരിക്കുക എന്നത് ഖുര്‍ആന്‍ ചെയ്തിട്ടില്ലല്ലോ ?. ലോകവസാനം വരെ പാരായണം ചെയ്യുന്ന ഖുര്‍ആനില്‍ ആ സംഭവം പരാമര്‍ശിച്ചു അതിനോട് സ്വീകരിക്കേണ്ട നടപടി വിശദീകരിച്ചു.
ഇസ്ലാമിനും മുസ്ലിംകള്‍ക്കും  (സംഘടനാഭേദമന്യേ) തന്നെയാണ് ഈ വാര്‍ത്ത പ്രചരിക്കുന്നതിലെ മാനഹാനി എന്നത് സത്യം, എന്നാല്‍ അതിനേക്കാള്‍ മാനഹാനി വരുത്തുന്നതാണ് ഇത്തരം സന്ദര്‍ഭമുണ്ടാകുമ്പോള്‍ മുസ്ലിംകള്‍ അത് മൂടിവെക്കുന്നുവെന്ന തെറ്റായ ധാരണ. ഇത് ഖുര്‍ആന്‍ പഠിപ്പിച്ചതല്ല. ഇത്തരം സന്ദര്‍ഭത്തില്‍ നിയമവിധേയമായ മാര്‍ഗത്തിലൂടെ കുറ്റമുക്തമാകുക, അതിന് മുമ്പ് ആരോപണ പ്രത്യാരോപണങ്ങള്‍ പ്രതിയുടെ മേല്‍ ഉന്നയിക്കാതിരിക്കുക എന്നിവ ശ്രദ്ധിക്കണം.

അതിലും പരമപ്രധാനമാണ്. കളവ് പറയുന്നുവെന്ന് വളരെ വ്യക്തമാകുന്ന പ്രാസംഗികരെ നേതൃത്വസ്ഥാനങ്ങളില്‍നിന്നും സ്റ്റേജില്‍നിന്നും മാറ്റിനിര്‍ത്താന്‍ ബന്ധപ്പെട്ട സംഘടനകള്‍ ശ്രദ്ധിക്കണമെന്നത്. കാരണം അവരുടെ മനസ്സ് ശുദ്ധമല്ല. അവര്‍ അല്ലാഹുവിനെ ഭയപ്പെടുന്നില്ല എന്നത് വളരെ വ്യക്തം.
ആളുകള്‍ക്കും അവരുടെ സംഘനാ നേതൃത്വത്തിനും പാഠമുള്‍കൊള്ളാനും ശരിയായ നിലപാടുകള്‍ സ്വീകരിക്കാനുമുതകുന്ന ഒരു പാട് സന്ദര്‍ഭങ്ങള്‍ അല്ലാഹു നല്‍കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. ഇസ്ലാമിക ചരിത്രത്തിലെ ഇത്തരം പാഠമുള്‍കൊള്ളാവുന്ന പല സംഭവങ്ങളൊക്കെയും പിന്നീട് പലതും ഖുര്‍ആന്‍ വിശകലനം ചെയ്യുകയും ശരിയായ പാഠം പറഞ്ഞുകൊടുക്കയും ചെയ്തിട്ടുണ്ട്. ബദ്റിലെ ബന്ധികളെ വിട്ടയച്ചപ്പോള്‍ , ഉഹദിലും ഹുനൈനിലും മുസ്ലിംകള്‍ പരാജയപ്പെട്ടപ്പോള്‍ , ആയിശ (റ) നെതിരെ വ്യജാരോപണം ഉണ്ടായപ്പോള്‍ , നബി (സ) ഉമ്മു മഖ്തൂം (റ) അവഗണിച്ചപ്പോള്‍ ... പ്രത്യക്ഷത്തില്‍ നബിക്കും സഹാബിമാര്‍ക്കും മാനഹാനി എന്ന് പറയാവുന്ന എത്രസംഭവങ്ങളെ ഖുര്‍ആന്‍ പരാമര്‍ശിച്ചു.

ഒട്ടും സത്യസന്ധമല്ലാത്തതും വ്യക്തഹത്യനടത്തുകയും ചെയ്യുന്ന രൂപത്തില്‍ തങ്ങളുടെ പ്രാസംഗികര്‍ ഇടപെട്ടാലും അതിനെ നിയന്ത്രിക്കാനോ ആ കാര്യത്തിലെ ഇസ്ലാമികത പഠിപ്പിക്കാനോ മുജാഹിദ് നേതൃത്വം ശ്രദ്ധിക്കാറില്ല. ഇതിന്റെ ഫലം അവര്‍ ഓരോരുത്തരും ഇന്ന് തിരിച്ച് അനുഭവിക്കുന്നു. പരസ്പരം പിരിഞ്ഞപ്പോഴൊക്കെ വളരെ ഗുരുതരമായ രൂപത്തില്‍ അവര്‍ പരസ്പരം വ്യക്തിഹത്യ നടത്തിക്കൊണ്ടിരിക്കുന്നു. അണികള്‍ അത് ആസ്വദിച്ചുകൊണ്ടിരിക്കുന്നു.

മറ്റൊന്ന് മാറ്റാന്‍ പാടില്ലാത്ത ആദര്‍ശമെന്ത് , അഭിപ്രായവ്യത്യാസം ഉണ്ടാകാവുന്ന മേഖലകളേത് എന്ന കാര്യത്തിലുള്ള ഒരു വിദ്യാഭ്യാസം അണികള്‍ക്ക് നല്‍കുന്നതിലെ പോരായ്മ. ഇപ്പോള്‍ നടക്കുന്ന സകല സകല മുജാഹിദു പോസ്റ്ററുകളും ശ്രദ്ധിച്ചാല്‍ അത് മനസ്സിലാക്കും എല്ലാം ആദര്‍ശ വിശദീകരണമാണ്. താടിയും, കൈകെട്ടും, ഖുനൂത്തും എല്ലാം ആദര്‍ശം. ഇപ്പോള്‍ ജിന്ന് ചര്‍ചയും അങ്ങനെ തന്നെ. ജിന്ന് ചര്‍ചയില്‍ വിശ്വാസവുമായി ബന്ധപ്പെടുന്ന തലം ഉണ്ട് എന്ന് അംഗീകരിക്കുന്നതോടൊപ്പം തന്നെ, ഈ ചര്‍ചയിലും അഭിപ്രായ വ്യത്യാസം അംഗീകരിക്കാവുന്ന മേഖലകളുണ്ടായിരുന്നുവെന്നതാണ് സത്യം.
Ali Koya ശംസുദ്ദീനെതിരെയുള്ള കേസിനാസ്‌പദമായ ആരോപണത്തെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല; അത് കോടതി തീരുമനിക്കട്ടെ എന്ന് വെക്കാനേ നിര്‍വ്വാഹമുള്ളു. മറ്റൊരു വഴിക്ക് ഈ ചര്‍ച്ച നടകണമെന്ന് ഞാന്‍ വിചാരിക്കുന്നു.
ജിന്നും തൌഹീദും.....
ജിന്നിന്റെ സഹായം....
ജിന്നും അറിവ് നല്‍കലും...
ജിന്നും വസ്‌തുക്കള്‍ കൊണ്ടുവരലും...

CK Latheef ആലിക്കോയ സാഹിബ് , ഇക്കാര്യത്തിലൊക്കെ അവരുടെ സംഘടനതന്നെ ചര്‍ച ചെയ്യുകയും ഇസ്ലാമികമായ ഒരു ഉത്തരം നല്‍കുകയും ചെയ്യുന്നുണ്ട്. ചില കാര്യത്തിലൊക്കെ നമ്മുക്ക് വിയോജിപ്പുണ്ടാകാമെങ്കിലും. ഇവിടെയും മുജാഹിദു അണികള്‍ക്കും നേതാക്കള്‍ക്കും പറ്റുന്നത് അന്ധമായ അനുകരണമാണ്. ഓരോ പ്രസംഗികരും ഓരോ ശൈഖും, അദ്ദേഹത്തിന്റെ പ്രസംഗം ഇഷ്ടപ്പെടുന്നവര്‍ അവരുടെ മുരീദ് മാരെപ്പോലെയും വര്‍ത്തിക്കുന്നു. ഏത് നേതാവിനെ പുറത്താക്കിയാലും അദ്ദേഹത്തോടൊപ്പം കുറേ പേര്‍ ഇറങ്ങിപോകാനുണ്ടാകും. ആദര്‍ശരഹിതരായ ആള്‍ക്കൂട്ടം പോലെ.

ജിന്നുമായി ബന്ധപ്പെട്ട് ഇത്രയും നീട്ടിപ്പരത്തിപ്പറയാന്‍ മാത്രം ഖുര്‍ആന്‍ വിശദീകരണം നല്‍കുന്നില്ല. പ്രസംഗകരുടെ ഭാവനകളും ഖുര്‍ആനും ഹദീസും ആശയം ഗ്രഹിച്ച് വായിക്കാനുള്ള കഴിവില്ലായ്മയും ചേര്‍ന്നാണ് ജിന്നിനെക്കുറിച്ച് സംശുദ്ധീന്‍ പാലത്തും സകരിയാ സലാഹിയും നല്‍കുന്ന വിശദീകരണങ്ങള്‍ നല്‍കാനാവുന്നത്.
ഫെയ്സ് ബുക്കില്‍ നടന്ന ചര്‍ചയില്‍നിന്ന് എടുത്ത് ചേര്‍ത്തതാണ് മുകളിലെ അഭിപ്രായങ്ങള്‍ .. ഇവിടെ ഖുര്‍ആന്‍ മുസ്ലിംകളോട് സൂറത്തുന്നൂറില്‍ ആവശ്യപ്പെട്ടതെന്താണ്. അത് ഇങ്ങനെ വായിക്കാം.

['ഈ അപവാദം കെട്ടിച്ചമച്ചവര്‍ നിങ്ങളില്‍ത്തന്നെയുളള ഒരുപിടി ആളുകളാകുന്നു. ഈ സംഭവത്തെ നിങ്ങള്‍ക്കു ദോഷമായി കരുതേണ്ടതില്ല. പ്രത്യുത, ഇതു ഗുണം തന്നെയാകുന്നു. അതില്‍ ആര്‍ എത്രത്തോളം പങ്കുകൊണ്ടുവോ, അയാള്‍ അത്രത്തോളം പാപം പേറിയിരിക്കുന്നു. അതില്‍ മുഖ്യ പങ്കിന് ഉത്തരവാദിയായവന്ന് കൊടൂരമായ ശിക്ഷയാണുള്ളത്. ഈ വര്‍ത്തമാനം കേട്ടമാത്രയില്‍ത്തന്നെ, വിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും തങ്ങളെക്കുറിച്ച് നല്ലതു തോന്നുകയും ഇതു കെട്ടിച്ചമച്ച അപവാദമാണെന്ന് പറയുകയും ചെയ്യാതിരുന്നതെന്ത്? എന്തുകൊണ്ട് അക്കൂട്ടര്‍ (അവരുടെ ആരോപണം തെളിയിക്കുന്നതിന്ന്) നാലു സാക്ഷികളെ കൊണ്ടുവന്നില്ല? നാലു സാക്ഷികളെ കൊണ്ടുവന്നിട്ടില്ലാത്തതിനാല്‍ അല്ലാഹുവിന്റെ ദൃഷ്ടിയില്‍, അവരാകുന്നു കള്ളം പറയുന്നവര്‍. ഇഹത്തിലും പരത്തിലും നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഉണ്ടായിരുന്നില്ലെങ്കില്‍, നിങ്ങള്‍ ഏര്‍പ്പെട്ടിരുന്ന വര്‍ത്തമാനത്തിന്റെ ഫലമായി ഭയങ്കരമായ ശിക്ഷ ഭവിക്കുമായിരുന്നു.(ആ സന്ദര്‍ഭത്തില്‍ നിങ്ങള്‍ എത്ര വലിയ തെറ്റാണ് ചെയ്തുകൊണ്ടിരുന്നതെന്ന് ഒന്നാലോചിച്ചുനോക്കുക.) ഈ അപവാദം നാക്കില്‍ നിന്നു നാക്കിലേക്ക് പകര്‍ന്നുകൊണ്ടും, യാതൊരറിവുമില്ലാത്ത കാര്യം സ്വന്തം വായ്കളാല്‍ പറഞ്ഞുകൊണ്ടുമിരുന്നപ്പോള്‍, നിങ്ങള്‍ അതു നിസ്സാര സംഗതിയായിക്കരുതി. അല്ലാഹുവിങ്കലോ, അത് ഗുരുതരമായ കാര്യമായിരുന്നു. (25:11-15)]

ഇവിടെ പരാമര്‍ശവിഷയമായ കാര്യം പ്രവാചക പത്നിയും സഫ് വാന്‍ എന്ന സ്വഹാബിയുമായി ബന്ധപ്പെടുത്തി ചിലര്‍ വ്യഭിചാരോരപണം ഉന്നയിച്ചതാണ്. ഈ സംഭവത്തെ പോലും ദോഷകരമായി കാണേണ്ടതില്ല എന്നാണ് ഖുര്‍ആന്‍ പറയുന്നത്. സംഭവിച്ച് പോകുന്നതിനെ പോസ്റ്റീവായി ഉള്‍കൊള്ളാനുള്ള ഒരു നിര്‍ദ്ദേശമാണിത്. തീര്‍ത്തും പരിശുദ്ധരില്‍ പരിശുദ്ധരും യാതൊരു തരത്തിലുള്ള തിന്മ ആരോപിക്കാന്‍ കഴിയാത്തതുമായ രണ്ട് സഹാബികളെക്കുറിച്ചാണ് ഒരു അടിസ്ഥാനവുമില്ലതാതെ ചിലര്‍ കള്ളം അരോപിച്ചത്. ഇത്തരം ഒരു ആരോപണത്തില്‍ ഒരിക്കലും മുസ്ലിംകള്‍ വീഴതരുത് എന്നാണ് ഈ സൂക്തം നല്‍കുന്ന താകീത്. കേരളത്തില്‍ പലപ്പോഴും സംഭവിക്കുന്നത്, ബഹുമാന്യരായ നേതാക്കള്‍ അപഥസഞ്ചാരം നടത്തുകയും അത് കണ്ടെത്തുന്നവര്‍ പോലീസില്‍ പരാതിപ്പെടുകയും പ്രാഥമിക അറിവനുസരിച്ച് അതില്‍ സത്യമുണ്ടെന്ന് തോന്നുമ്പോള്‍ അറസ്റ്റ് ചെയ്യുകയുമാണ്. അതുമല്ലെങ്കില്‍ ഇപ്രകാരം ചുഷണം ചെയ്യപ്പെടുന്ന സ്ത്രീകളാല്‍ അല്ലെങ്കില്‍ അവരുടെ രക്ഷിതാക്കളാല്‍ നല്‍കപ്പെടുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ഇവിടെ വ്യഭിചാരാരോപണം അല്ല, പീഢനാരോപണമാണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്.

ഈ വാര്‍ത്ത മറുച്ചുവെക്കണം അതിനെക്കുറിച്ച് മിണ്ടിപോകരുത് എന്നാണോ ആ സൂക്തം ആവശ്യപ്പെടുന്നത്. അറസ്റ്റ് ചെയ്യപ്പെടുന്നവന്‍ പ്രതിമാത്രമാണ്. കുറ്റം തെളിയിക്കപ്പെടുന്നത് വരെ. അവനെ കുറ്റവാളി എന്ന നിലക്ക് കാണരുത് എന്ന് മാത്രമേ ഏറി വന്നാല്‍ മേല്‍ സൂക്തങ്ങളില്‍നിന്ന് ലഭിക്കൂ. അതാകട്ടേ ന്യായവും. നമ്മുടെ പാരമ്പര്യമനുസരിച്ച് ഇത്തരം വാര്‍ത്തകള്‍ പ്രാധാന്യം നല്‍കപ്പെടുന്ന ഒരു അവസ്ഥയാണ് കേരളത്തിലുള്ളത്. ഇത്തരം അറസ്റ്റുകള്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്ന പ്രാധാന്യം വേണോ എന്ന ചര്‍ച വേറെ നടക്കേണ്ടതാണ്. ഒരു പൊതുതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇതില്‍ നിലപാട് സ്വീകരിക്കാന്‍ പത്രങ്ങള്‍ക്ക് ആവൂ. അത് എല്ലാവര്‍ക്കും ബാധകമാക്കുകയും വേണം. അല്ലാത്ത പക്ഷം വാര്‍ത്തകളില്‍ ഇരട്ടത്താപ്പ് കാണിക്കലാകും അത്. മാധ്യമം പോലുള്ള പത്രങ്ങള്‍ ഫോട്ടോയും പേരും നല്‍കിയില്ലെങ്കിലും മറ്റുപത്രങ്ങള്‍ നല്‍കും. പേര് നല്‍കാതെ ഒരു മുസ്ലിം സംഘടനയുടെ പണ്ഡിതന്‍ എന്ന് പറഞ്ഞാലും അനീതിയുണ്ട് സകല സംഘടനകളെയും അത് പുകമറക്കുള്ളിലാക്കും.  അദ്ദേഹം നടത്തിവരുന്ന കളവും മൌലാനാ മൌദൂദിക്കും ജമാഅത്തിനും നേരെ നടത്തിവരുന്ന യാതൊരു നീതീകരണവുമില്ലാത്ത പ്രസംഗവും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് തന്നെ ഇത്തരം കാര്യങ്ങളുടെ ബാധ്യത സംഭവിക്കലാണ് സ്വാഭാവിക നീതി.

ഈ സംഭവം നല്‍കുന്ന ഏറ്റവും വലിയ പാഠം കുറ്റാരോപിതനായ (ആരോപണം സത്യമായാലും അല്ലെങ്കിലും) സംശുദ്ധീന്‍ പാലത്ത് എന്ന വ്യക്തിക്ക് തന്നെയാണ് . മൌലാനാ മൌദൂദിയെ പോലെ, മുസ്ലിം ലോകം ആധരിക്കുന്ന ഒരു പണ്ഡിതനെ കേട്ടുകേള്‍വിയുടെയും തന്റെ ഭാവനയുടെയും അടിസ്ഥാനത്തില്‍ തേജോവധം ചെയ്യുമ്പോള്‍ അല്ലാഹു മുകളില്‍ അത് വീക്ഷിച്ചുകൊണ്ടിരിക്കുന്നവെന്നത് മറക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹത്തിന്റെ ഒരു പ്രസംഗം സാന്ദര്‍ഭികമായി കാണുക.



എം.എം. അക്ബര്‍ സാഹിബിന് ശേഷം പ്രസംഗിക്കുന്ന വ്യക്തിയാണ് കുറ്റാരോപിതന്‍ . ഈ വിഡിയോയിലെ ഏതെങ്കിലും വിഷയങ്ങള്‍ മറുപടി പറയേണ്ടതുണ്ടെങ്കില്‍ അത് അകാവുന്നതാണ്. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് സാമാന്യമായ അറിവോ , ആവശ്യത്തിന് വിവേചന ബുദ്ധിയോ ഉണ്ടെങ്കില്‍ ആര്‍ക്കും അക്ബര്‍ സാഹിബിന്റെയും ശംസുദ്ധീന്‍ പാലത്തിന്റെയും സംസാരത്തിലെ അബദ്ധം മനസ്സിലാക്കാവുന്നതാണ് എന്നത് കൊണ്ടാണ് ഇതിവിടെ മറുപടിയില്ലാതെ തന്നെ നല്‍കുന്നത്. 



വ്യാഴാഴ്‌ച, സെപ്റ്റംബർ 13, 2012

ജിന്ന് കറുത്തനായയുടെ രൂപത്തില്‍ ?

ശൈത്വാന്‍ എന്ന് എവിടെ കണ്ടാലും ആദ്യം അതിനെ ജിന്നാക്കി മാറ്റി പിന്നീട് ജിന്നിനെ കോലം മാറ്റി അവതരിപ്പിക്കുന്ന ജിന്നിന്റെ ആളുകള്‍  പിടികൂടി നിറം കെടുത്തിയ ഒരു ഹദീസാണ് മുസ്ലിം ഉദ്ധരിച്ച താഴെ ഹദീസ്.

إذا قام أحدكم يصلي ، فإنه يستره إذا كان بين يديه مثل آخرة الرحل . فإذا لم يكن بين يديه مثل آخرة الرحل ، فإنه يقطع صلاته الحمار والمرأة والكلب الأسود . قلت : يا أبا ذر ! ما بال الكلب الأسود من الكلب الأحمر من الكلب الأصفر ؟ قال : يا ابن أخي ! سألت رسول الله صلى الله عليه وسلم كما سألتني فقال : الكلب الأسود شيطان

സാരം: നിങ്ങളിലാരെങ്കിലും നമസ്കാരത്തിന് നിന്നാല്‍ അവന്റെ മുന്നില്‍ ഒരു ഒട്ടകകട്ടിലിന്റെ പിന്നിലെ കുറ്റി പോലുള്ളത് മറയായി വെക്കട്ടേ. അവന് മുന്നില്‍ വെക്കാന്‍  അത് ലഭിച്ചില്ലെങ്കില്‍ അവന്റെ നമസ്കാരത്തെ ഒരു കഴുതയോ ഒരു സ്ത്രീയോ ഒരു കറുത്ത നായയോ മുറിക്കാന്‍ സാധ്യതയുണ്ട്. അപ്പോള്‍ ഞാന്‍  ചോദിച്ചും. അല്ലയോ അബൂദര്‍ എന്തുകൊണ്ടാണ് മഞ്ഞ നായയേയോ ചുവപ്പ് നായയെയോ പറയാതെ കറുത്ത നായയെമാത്രം എടുത്ത് പറഞ്ഞത്. അദ്ദേഹം പറഞ്ഞു സഹോദരപുത്രാ നീയെന്നോട് ചോദിച്ച പ്രകാരം ഞാനും നബിയോട് ചോദിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. കറുത്ത നായ ശൈത്വാനാണ് .

ജിന്ന് നായയായി രൂപം പ്രാപിക്കും എന്ന് വാദിക്കുന്നവര്‍ പ്രസ്തുത വാദം  തെളിയിക്കാനായി ഉദ്ധരിക്കുന്ന ഹദീസാണിത്. കറുത്ത നായ ശൈത്വാനാണ് എന്ന് കേട്ടപാടെ ശൈത്വാനെന്ന് പറഞ്ഞാല്‍ ജിന്നാണെന്നും. ജിന്നാണെങ്കില്‍ ആ നായ രൂപാന്തരം പ്രാപിച്ച ജിന്നായിരിക്കുമെന്ന് വിധിച്ചുകളഞ്ഞു. ഖുര്‍ആനെ സംബന്ധിച്ചും ഹദീസിനെ സംബന്ധിച്ചുമാണ് എന്തെങ്കിലും പറയുന്നതെങ്കില്‍ യുക്തിചിന്തയും ബുദ്ധിയും ഉപയോഗിച്ചാല്‍ മഹാപതകമായി ഇക്കൂട്ടര്‍ കാണുന്നു. വ്യാഖ്യാനത്തില്‍ ബുദ്ധി ഉപയോഗിച്ചു അത് തള്ളാന്‍ അത് തന്നെ മതി എന്നാണ് ചിലരുടെ നിലപാട്. 

ജിന്നുമായി കൂട്ടിക്കുഴച്ചിട്ടില്ലെങ്കില്‍ ഈ ഹദീസിന്റെ ആശയവും സന്ദേശവും വളരെ വ്യക്തമാണ്. നമസ്കാരം എന്നാല്‍ അല്ലാഹുവമായിട്ടുള്ള ഒരു മുനാജാത്ത് (കൂടിക്കാഴ്ച) ആണ്. നല്ല ഏകാഗ്രതയോടെ നമസകരിച്ചാല്‍ മാത്രമേ അതിന്റെ ആത്മീയമായ ഫലം ലഭിക്കൂ. അതിലൂടെ മാത്രമേ നമസ്കാരത്തിന്റെ ലക്ഷ്യം നിറവേറൂ. അതിനായി നമസ്കരിക്കുന്നവന്‍ തന്റെ മുന്നില്‍ ഒരു മറ, അടയാളം വെക്കണം. തൂണോ ചുമരോ ഇല്ലെങ്കില്‍ ഒട്ടക കട്ടിലിന്റെ പിന്നിലെ കുറ്റിപോലുള്ളത് (നമുക്ക് അത് അല്‍പം അവ്യക്തമാണെങ്കിലും അവിടെയുള്ളവര്‍ക്ക് പെട്ടെന്ന് മനസ്സിലാകുന്ന ഭാഷയാണത്)  വെച്ചാല്‍ മതി. നമസ്കാരം പള്ളിക്കുള്ളില്‍ മാത്രം നിര്‍വഹിക്കുന്നതല്ല. ആള്‍പെരുമാറ്റവും ജീവികള്‍ അലയുന്നിടത്തുമൊക്കെ നമസ്കരിക്കേണ്ടിവരും. അത്തരം സന്ദ‍ര്‍ഭത്തില്‍ ഒരു മറയുണ്ടെങ്കില്‍ നമസ്കാരത്തിന് ഭംഗം വരാതെ ആളുകളില്‍നിന്നും കഴുത നായ പോലുള്ളവയില്‍നിന്നും ഒരു പരിധിവരെ അകലാം. ഈ പറഞ്ഞ മൂന്നും നമസ്കരിക്കുന്നവന്റെ മുന്നിലൂടെ പോയാല്‍ നമസ്കാരത്തില്‍നിന്ന് ശ്രദ്ധതിരിയാനിടയുണ്ട്. കറുത്ത നായ പലപ്പോഴും കൂടുതല്‍ ഭീതിജനിപ്പിക്കുന്നതാണ്.

എന്തുകൊണ്ടാണ് കറുത്ത നായ എന്ന് ചോദിച്ചപ്പോള്‍ അബൂദര്‍റിനോട് നബി പറഞ്ഞുവത്രം കറുത്ത നായ പിശാചാണ്. എല്ലായിടത്തും ജിന്നിനെ പ്രതീക്ഷിച്ച് കഴിയുന്നവര്‍ ഉടനെ അര്‍ഥം നല്‍കി  കറുത്ത നായ ജിന്നാണ് എന്ന്. കറുത്ത നായ കൂടുതല്‍ ഇണങ്ങാത്തതും അപകടകാരിയും അതേ പ്രകാരം മനസ്സില്‍ കൂടുതല്‍ ഭീതിനിറക്കുന്നതും ആയതുകൊണ്ടാണ് അതിനൊക്കെ ഉപയോഗിക്കാവുന്ന ശൈത്വാന്‍ എന്ന പദം ഉപയോഗിച്ചിട്ടുള്ളത് ഏത് സാമാന്യബുദ്ധിക്കും മനസ്സിലാക്കാന്‍ കഴിയും.

മുസ്ലിം ഉദ്ധരിച്ച ഈ ഹദീസിലെ വിധിസ്വീകരിക്കാത്ത ധാരാളം പണ്ഡിതന്‍മാരുണ്ട്. അവരുടെ അഭിപ്രായത്തില്‍ ഇത്തരം കാര്യങ്ങളൊന്നും തന്നെ നമസ്കാരം ബാത്വിലാക്കുകയില്ല. ഇമാം നവവി പറഞ്ഞു.
وقال مالك وأبو حنيفة والشافعي رضي الله عنهم وجمهور العلماء من السلف والخلف: لا تبطل الصلاة بمرور شيء من هؤلاء ولا من غيرهم
മാലിക്കും അബൂഹനീഫയും ശാഫിയും പൂര്‍വികരും ശേഷമുള്ളവരുമായ ഭൂരിപക്ഷം പണ്ഡിതരും മേല്‍പറഞ്ഞവ നമസ്കരിക്കുന്നവന്റെ മുന്നിലൂടെ പോയാല്‍ നമസ്കാരം ബാത്വിലാകുകയില്ല എന്ന് മറ്റൊരു ഹദീസിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. അതേ സമയം ഈ ഹദീസ് തള്ളാതെ തന്നെ അവിടെ നമസ്കാരം മുറിയും എന്ന് പറഞ്ഞതിന് നമസ്കാരത്തില്‍ കുറവ് വരുത്തും എന്നാണ് അര്‍ഥമമെന്ന് അവര്‍ പറയുകയും ചെയ്തിട്ടുണ്ട്. അഥവാ മേല്‍പറഞ്ഞ കാര്യങ്ങള്‍ സംഭവിച്ചാല്‍ നമസ്കരിക്കുന്നവന്റെ ശ്രദ്ധയെ അത് റാഞ്ചിയെടുക്കും എന്ന്.
(وأن المقصود بالقطع: نقص الأجر بشغل القلب بمرور أحدها) നമസ്കാരം മുറിയുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഇപ്രകാരം നടക്കുമ്പോള്‍ ശ്രദ്ധമാറുന്നത് കാരണം നമസ്കാരത്തിന്റെ പ്രതിഫലം കുറഞ്ഞുപോകുന്നതിനെക്കുറിച്ചാണ് എന്നും ഇതിന് വിശദീകരണം നല്‍കിയിരിക്കുന്നു. മേല്‍പറഞ്ഞ ഹദീസില്‍നിന്നും നേര്‍ക്ക് നേരെ ലഭിക്കുന്ന വിധി പണ്ഡിതന്‍മാര്‍ ഒഴിവാക്കാന്‍ കാരണം നമസ്കാരം മുറിയില്ല എന്ന് പറയുന്ന ഇതര ഹദീസുകളാണ്. അബൂസഈദ് (റ) നമസ്കരിച്ചുകൊണ്ടിരിക്കെ ഒരു ഖുറൈശി യുവാവ് അദ്ദേഹത്തിന്റെ മുന്നിലൂടെ കടന്നുപോകാന്‍ ശ്രമിച്ചു അദ്ദേഹം മൂന്ന് പ്രാവശ്യം തള്ളിമാറ്റി. വിരമിച്ച ശേഷം അദ്ദേഹം പറഞ്ഞു :  "നമസ്കാരത്തിന് ഒന്നും ഭംഗം വരുത്തുന്നതല്ല. പക്ഷെ നമസ്കരിക്കുമ്പോള്‍ മുമ്പിലൂടെ നടന്നുപോകുന്നവനെ സംബന്ധിച്ച് റസൂല്‍ (സ) തിരുമേനി ഇങ്ങനെ പറഞ്ഞിട്ടുണ്ട് നിങ്ങള്‍ കഴിയുന്നിടത്തോളം തടയണം കാരണം അവന്‍ പിശാചാണ്. " (ഫിഖുഹുസ്സുന്ന)

ഇവിടെയും പിശാചാണ് എന്ന് നബി പറഞ്ഞു. എന്ന് വെച്ചാല്‍ നമസ്കരിക്കുന്നവന്റെ മുന്നിലൂടെ ആര് നടന്നാലും അവന്‍ ജിന്നാണ് എന്നാണോ നബി ഉദ്ദേശിച്ചത്. ഇതേ അര്‍ഥം തന്നെയല്ലേ കറുത്ത നായ പിശാചാണ് എന്നതിലും ഉള്ളത്.

കറുത്തനായ ജിന്നാണ് എന്ന് പറയുന്നവര്‍ ഇക്കാര്യത്തില്‍ നടത്തുന്ന ഒരു തെറ്റ്. പണ്ഡിതവചനങ്ങള്‍ക്ക് പ്രമാണങ്ങളുടെ സ്ഥാനം നല്‍കുമ്പോള്‍ ഈ വിഷയത്തില്‍ പണ്ഡിതന്‍മാര്‍ പറഞ്ഞ അഭിപ്രായം അവര്‍ വകവെക്കുന്നില്ല എന്നതാണ്. അവരെ സംബന്ധിച്ചിത്തോളം ജിന്ന് വേഷം മാറും എന്ന ഒരു ധാരണ നേരത്തെ ഉണ്ട്. അതിന് തെളിവ് ലഭിക്കണം. കിട്ടിയ തെളിവാകട്ടെ തീരെ ദുര്‍ബലം. അതുകൊണ്ട് ഈ വിഷയത്തില്‍ പണ്ഡിതന്‍മാരുടെ വിശദീകരണത്തെ അവര്‍ സ്വീകരിക്കുന്നില്ല.

ശൈഖ് മുഹമ്മദ് ബ്നു സ്വാലിഹ് ബ്നു ഉഥൈമീന്‍ സലഫികള്‍ അവലംബിക്കുന്ന പണ്ഡിതനും മുഫ്തിയുമാണ്. അദ്ദേഹം ഉറപ്പിച്ചുപറയുന്നു. ഇവിടെ പരഞ്ഞ ശൈത്വാന്‍ ജിന്നില്‍ പെട്ടതല്ല. നായയുടെ കൂട്ടത്തിലെ ശൈത്വാനാണ് എന്ന്. ശൈത്വാന്‍ എന്നാല്‍ ജിന്നില്‍ പരിമിതമല്ല എന്ന് സൂറത്തുല്‍ അന്‍ആമിലെ 112 ാം സൂക്തം പരാമര്‍ശിച്ച് അദ്ദേഹം വ്യക്തമാക്കുന്നു. ശൈത്വാന്‍ മനുഷ്യരിലും ജിന്നിലും മൃഗങ്ങളിലും ഉണ്ടാവും. അതുകൊണ്ട് തന്നെ ഏതവസ്ഥയിലും അതിന വധിക്കാവുന്നതാണ്.

ممن رجح هذا المعنى الشيخ محمد بن صالح بن عثيمين رحمه الله، فقال: والصحيح: أنه شيطان كلاب، لا شيطان جِنٍّ، والشيطان ليس خاصًّا بالجن، قال الله تعالى: وَكَذَلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا شَيَاطِينَ الإِنْسِ وَالْجِنِّ {الأنعام: 112}، فالشيطان كما يكون في الجِنِّ يكون في الإِنس، ويكون في الحيوان، فمعنى شيطان في الحديث، أي: شيطان الكلاب، لأنه أخبثها ولذلك يُقتل على كُلِّ حال، ولا يحلُّ صيده بخلاف غيره.

ചുരുക്കത്തില്‍ പകല്‍ പോലെ വ്യക്തവും മനുഷ്യമനസ്സിന് ഏറെ തൃപ്തികരമായ വ്യാഖ്യാനവുമാണ് ഇവിടെ പറഞ്ഞത്. ഇനി ഇതിന്റെ വായനക്കാര്‍ ചിന്തിക്കുക. ഹദീസില്‍ പറഞ്ഞ ഈ കറുത്ത നായ ജിന്നാണ് എന്ന് വ്യാഖ്യാനിക്കാന്‍ എത്രമാത്രം സാധ്യതയുണ്ട് എന്ന്.

എന്നാല്‍ ഈ ലളിതവ്യാഖ്യാനം ജിന്നൂരികള്‍ക്ക് (മുജാഹിദിലെ ഏതെങ്കിലും വിഭാഗത്തെയല്ല ഞാനുദ്ദേശിച്ചത് മറിച്ച് പിശാച് എന്ന് കാണുന്നിടത്തൊക്കെ ജിന്നായി അര്‍ഥം വെച്ച് ഭാവനവികസിപ്പിക്കുന്നവരെ സംബന്ധിച്ചാണ്) സ്വീകാര്യമല്ല. ആ പറഞ്ഞത് ദുര്‍വ്യാഖ്യാനമാണ് എന്നാണ് അവരുടെ വാദം.

കറുത്ത നായകളൊക്കെ ജിന്നുകള്‍ വേഷം മാറിയതാണോ ?. അതോ കറുത്ത നായയുടെ കൂട്ടത്തില്‍ കുറെ ജിന്നുകളുണ്ടാകും എന്ന് കരുതി പൊതുവായി കറുത്തനായയെ ഉള്‍പ്പെടുത്തിയതാണോ ?. കറുത്ത നായയെ കൊല്ലാന്‍ അനുവാദം നല്‍കപ്പെട്ട ഹദീസുകളുണ്ട്. വീട്ടില്‍കടന്നുവരുന്ന പാമ്പിനോട് മൂന്ന് ദിവസം പോകാന്‍ കല്‍പിക്കുന്നത് അവയുടെ കൂട്ടത്തില്‍ ജിന്നുണ്ടാകാം അതിനാല്‍ അവയെ വധിക്കരുതെന്ന് കരുതിയല്ലേ. (അത് വേറൊരു ദുര്‍വ്യാഖ്യാനമാണ്) ആ ഇളവ് അക്കൂട്ടര്‍ കറുത്ത നായയുടെ കാര്യത്തില്‍ നല്‍കാത്തതെന്ത്യേ.

ജിന്ന് നായയായി വേഷം മാറും എന്നതിന് പ്രമാണമായി നല്‍കപ്പെട്ട ഹദീസാണ്  നാം ഇവിടെ വിശകലനവിധേയമാക്കിയത്. പ്രസ്തുത വാദം തെളിയിക്കുന്നതില്‍ ഇത് എത്രമാത്രം ദുര്‍ബലമാണ് എന്ന് കണ്ടുകഴിഞ്ഞു. പ്രമുഖ തെളിവിന്റെ കാര്യം ഇതാണെങ്കില്‍ മറ്റുതെളിവുകളുടെ കാര്യം പറയാനുണ്ടോ?.

 
Design by CKLatheef | Bloggerized by CKLatheef | CK