'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, ഫെബ്രുവരി 28, 2012

ജമാഅത്ത്‌ വിമര്‍ശനം രാഷ്‌ട്രീയപ്രേരിതം തന്നെ.

ജമാഅത്തിനെ വിമര്‍ശിക്കുന്നവര്‍ എല്ലാ തുറകളിലുമുണ്ട്. എന്താണ് ഈ എതിര്‍പ്പുകളുടെ പ്രധാനഹേതു എന്ന് അതിന്റെ ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിക്കാതിരിക്കുകയില്ല. ജമാഅത്തെ ഇസ്ലാമി കേരള ഹല്‍ഖയുടെ അമീറുമായി നടത്തിയ അഭിമുഖത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി വന്ന പരാമര്‍ശം ഈ ആഴ്ചയിലെ ശബാബ് വിശകലനം ചെയ്തിട്ടുണ്ട്. അമീറിന്റെ പ്രസ്താവനയെ വായിക്കേണ്ട വിധം ശബാബിലെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന മുസ്ലിം ഉദ്ദേശിക്കപ്പെട്ട വിധം വായിച്ചിട്ടില്ല എന്നാണ് എനിക്കത് വായിച്ചപ്പോള്‍ മനസ്സിലായത് .

ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും സംശയത്തോടെയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ സംഭാവനകള്‍ പൊതുവെ വിലയിരുത്തപ്പെട്ടു കാണുന്നത്. ഇത് സംഭവിക്കുന്നത് ആന്തരികമായ കാരണങ്ങള്‍ കൊണ്ട് തന്നെയാണോ? അതോ ഏതെങ്കിലും അര്‍ഥത്തിലുള്ള ബാഹ്യകാരണങ്ങള്‍ ഇതിനുണ്ടോ?

ഇതായിരുന്നു അഭിമുഖത്തിലെ ചോദ്യം. അതിന് ആരിഫലി സാഹിബ് ഇങ്ങനെ മറുപടി പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി, വിഭജനത്തിനു മുമ്പാവട്ടെ ശേഷമാവട്ടെ, ഇന്ത്യയില്‍ രൂപംകൊണ്ടതുമുതല്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ളതൊക്കെ വളരെ സരളമായ കാര്യങ്ങളാണ്. മനുഷ്യന് അപരിചിതത്വം തോന്നുന്നതോ, മനുഷ്യ പ്രകൃതിക്ക് യോജിക്കാത്തതോ ആയ ഒന്നും അതിലില്ല. മനുഷ്യാരംഭം മുതല്‍ പ്രവാചകന്മാര്‍ ലോകത്ത് അവതരിപ്പിച്ച ആശയങ്ങളുടെ തുടര്‍ച്ച തന്നെയാണ് ജമാഅത്തെ ഇസ്‌ലാമിയും ഭാരതത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. പക്ഷേ, ഒരു പ്രത്യേക ചരിത്രഘട്ടത്തില്‍, മതം മനുഷ്യന്റെ ദൈവവുമായുള്ള സ്വകാര്യ ഇടപാടാണെന്ന ധാരണയില്‍ മനുഷ്യന്‍ എത്തിച്ചേര്‍ന്നു. പൊതുജീവിതവുമായി മതത്തിന് ബന്ധമില്ലെന്നും അവര്‍ കരുതി. ഒരു പ്രത്യേക കാലഘട്ടത്തിന്റെ സവിശേഷതയായിരുന്നു അത്.


ആ ധാരണ വെച്ചു പുലര്‍ത്തുന്നവര്‍ക്ക് ഒരു പക്ഷേ ജമാഅത്തെ ഇസ്‌ലാമി അവതരിപ്പിക്കുന്ന ആശയങ്ങള്‍ അപരിചിതമായി തോന്നിയിട്ടുണ്ടാവും. അതിനെ കൂടുതല്‍ അപരിചിതമായ ഒന്നായി തന്നെ അവതരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഈ പ്രസ്ഥാനത്തിന്റെ ശത്രുക്കളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുമുണ്ടാകും. മുസ്‌ലിം സമുദായത്തിന്റെ അകത്ത് നിന്നോ പുറത്ത് നിന്നോ ജമാഅത്തിനെതിരെ ഉയര്‍ന്നുവന്ന ശത്രുത ഒരിക്കലും അതിന്റെ വീക്ഷണങ്ങളോടുള്ള മൗലികമായ വിയോജിപ്പിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായിട്ടുള്ളതല്ല. അതിന് രാഷ്ട്രീയമായ കാരണങ്ങള്‍ തുടക്കം മുതലേ ഉണ്ടായിരുന്നു. പ്രസ്ഥാനത്തിന്റെ തുടക്കകാലത്ത് പാകിസ്താന്‍ വാദത്തെ എതിര്‍ത്ത് ജമാഅത്തെ ഇസ്‌ലാമി രംഗത്തുവന്നു. അതിനാല്‍ സ്വാഭാവികമായും മുസ്‌ലിംലീഗിനെ അനുകൂലിച്ച മുസ്‌ലിം പണ്ഡിതന്മാര്‍ക്കും സാധാരണക്കാര്‍ക്കും ജമാഅത്തിന്റെ സന്ദേശം സ്വീകാര്യമായി തോന്നിയില്ല. എല്ലാ ഐഡന്റിറ്റിയും ബലികഴിച്ചു ദേശീയധാരയുടെ ഭാഗമാവുക എന്നതിനോടും ജമാഅത്തെ ഇസ്‌ലാമിക്ക് യോജിപ്പുണ്ടായിരുന്നില്ല.  അതുകൊണ്ട് കോണ്‍ഗ്രസിനെ പിന്തുണച്ച ആളുകള്‍ക്കും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിനെ പോലുള്ള പണ്ഡിത സഭകള്‍ക്കും ജമാഅത്തെ ഇസ്‌ലാമിയെ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. സംഘടനയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ആ ഭാഗത്തു നിന്നും ഉണ്ടായി. ആ ശ്രമത്തില്‍ ഒരു പരിധിവരെ ശത്രുക്കള്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്.


ഇതില്‍ ചുവപ്പ് ഭാഗം ഉദ്ധരിച്ച് കൊണ്ടുള്ള ഭാഗമാണ് ശബാബില്‍ ചോദ്യമായി ഇപ്രകാരം വന്നത്.

``മുസ്‌ലിം സമുദായത്തിന്റെ അകത്തുനിന്നോ പുറത്തുനിന്നോ ജമാഅത്തിനെതിരെ ഉയര്‍ന്നുവന്ന ശത്രുത ഒരിക്കലും അതിന്റെ വീക്ഷണങ്ങളോടുള്ള മൗലികമായ വിയോജിപ്പിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായിട്ടുള്ളതല്ല. അതിനു രാഷ്‌ട്രീയമായ കാരണങ്ങള്‍ തുടക്കം മുതലേ ഉണ്ടായിരുന്നു. പ്രസ്ഥാനത്തിന്റെ തുടക്കകാലത്ത്‌ പാകിസ്‌താന്‍ വാദത്തെ എതിര്‍ത്ത്‌ ജമാഅത്തെ ഇസ്‌ലാമി രംഗത്തുവന്നു. അതിനാല്‍ സ്വാഭാവികമായും മുസ്‌ലിംലീഗിനെ അനുകൂലിച്ച മുസ്‌ലിം പണ്ഡിതന്മാര്‍ക്കും സാധാരണക്കാര്‍ക്കും ജമാഅത്തിന്റെ സന്ദേശം സ്വീകാര്യമായി തോന്നിയില്ല. എല്ലാ ഐഡന്റിറ്റിയും ബലികഴിച്ച്‌ ദേശീയധാരയുടെ ഭാഗമാവുക എന്നതിനോടും ജമാഅത്തെ ഇസ്‌ലാമിക്ക്‌ യോജിപ്പുണ്ടായിരുന്നില്ല. അതുകൊണ്ട്‌ കോണ്‍ഗ്രസിനെ പിന്തുണച്ച ആളുകള്‍ക്കും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിനെപ്പോലുള്ള പണ്ഡിതസഭകള്‍ക്കും ജമാഅത്തിനെ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. സംഘടനയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആ ഭാഗത്തു നിന്നും ഉണ്ടായി. ആ ശ്രമത്തില്‍ ഒരു പരിധിവരെ ശത്രുക്കള്‍ വിജയിക്കുകയും ചെയ്‌തിട്ടുണ്ട്‌.'' -ടി ആരിഫലി, പ്രബോധനം, 2011 നവംബര്‍ 26 ജമാഅത്ത്‌ വിമര്‍ശനം വീക്ഷണപരമല്ലെന്നും രാഷ്‌ട്രീയ പ്രേരിതമാണെന്നുമുള്ള ജമാഅത്ത്‌ അമീറിന്റെ പ്രസ്‌താവന എത്രമാത്രം ശരിയാണ്‌

- അന്‍സാര്‍ ഒതായി

അതിന് ശബാബിന്റെ മറുപടി ഇങ്ങനെ വായിക്കുക. 


പല കാലങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിച്ചവരെ അതിനു പ്രേരിപ്പിച്ച കാര്യങ്ങളെന്തൊക്കെയായിരുന്നു എന്ന വിശകലനം `മുഖാമുഖ'ത്തിന്റെ പരിധിയില്‍ ഒതുങ്ങുന്നതല്ല. വിമര്‍ശകരുടെ കൂട്ടത്തില്‍ രാഷ്‌ട്രീയ താല്‍പര്യക്കാരും ഉണ്ടാവുക സ്വാഭാവികമാണ്‌. എന്നാല്‍ മുജാഹിദ്‌ പണ്ഡിതന്മാര്‍ സയ്യിദ്‌ മൗദൂദിയോടും അദ്ദേഹത്തിന്റെ ആശയങ്ങള്‍ അനുധാവനം ചെയ്യുന്നവരോടും വിയോജിപ്പ്‌ പ്രകടിപ്പിച്ചിട്ടുള്ളത്‌ ഇലാഹ്‌, റബ്ബ്‌, ഇബാദത്ത്‌ തുടങ്ങിയ ഇസ്‌ലാമിക ശബ്‌ദങ്ങളുടെ സാക്ഷാല്‍ വിവക്ഷ എന്താണെന്ന വിഷയത്തിലാണ്‌. ലാ ഇലാലാഹ ഇല്ലല്ലാഹു എന്ന സത്യസാക്ഷ്യവചനത്തിലെ ഇലാഹ്‌ എന്ന പദത്തിന്റെ സാക്ഷാല്‍ വിവക്ഷ എന്ത്‌ എന്നത്‌ ഏറ്റവും അടിസ്ഥാനപരമായ മതവിഷയമാണ്‌. അതുപോലെ തന്നെയാണ്‌ നാം അനേകം തവണ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന ഇയ്യാകനഅ്‌ബുദു എന്ന ആദര്‍ശ പ്രതിജ്ഞയിലെ ഇബാദത്തിന്റെ ശരിയായ അര്‍ഥം എന്ത്‌ എന്നതും. ജമാഅത്തുകാര്‍ക്ക്‌ സ്വാധീനം വര്‍ധിച്ചാല്‍ തങ്ങള്‍ക്ക്‌ എന്തെല്ലാം രാഷ്‌ട്രീയ നഷ്‌ടങ്ങള്‍ സംഭവിക്കുമെന്ന്‌, ഇബാദത്തിന്റെ അര്‍ഥം വിശദീകരിച്ചുകൊണ്ട്‌ ലേഖനങ്ങളെഴുതിയ ഉമര്‍ മൗലവിയോ കെ പി മുഹമ്മദ്‌ മൗലവിയോ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നാണ്‌ `മുസ്‌ലിം' മനസ്സിലാക്കിയിട്ടുള്ളത്‌.

കെ പി മുഹമ്മദ്‌ മൗലവി എഴുതിയ ഇബാദത്തും ഇത്വാഅത്തും എന്ന ഗ്രന്ഥത്തെ ഖണ്ഡിച്ചുകൊണ്ട്‌ മുന്‍ ജമാഅത്ത്‌ അമീര്‍ കെ സി അബ്‌ദുല്ല മൗലവി രചിച്ച ഇബാദത്ത്‌ ഒരു സമഗ്രപഠനം എന്ന കൃതിയില്‍ കെ പിക്ക്‌ ആ ഗ്രന്ഥരചനയില്‍ രാഷ്‌ട്രീയ ലക്ഷ്യമാണുള്ളതെന്ന്‌ ആക്ഷേപിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധേയമാണ്‌. ഈ വിഷയകമായി ഇരുപക്ഷവും പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ ലൈബ്രറികളിലും ബുക്‌ഷോപ്പുകളിലും ലഭ്യമാണ്‌. തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയവും വോട്ട്‌ ബാങ്കുമല്ല വിയോജിപ്പിന്റെ മേഖലയെന്ന്‌ സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം മനസ്സിലാക്കാന്‍ കഴിയും.


`മുസ്‌ലി'മിന്‌ ജമാഅത്തെ ഇസ്‌ലാമിയോടോ അതിന്റെ നേതാക്കളോടോ യാതൊരു ശത്രുതയുമില്ല. മുകളില്‍ പരാമര്‍ശിച്ചതു പോലുള്ള ചില വിഷയങ്ങളില്‍ വിയോജിപ്പ്‌ മാത്രമാണുള്ളത്‌. ആരിഫലി സാഹിബിനോടും മറ്റു പ്രമുഖ ജമാഅത്ത്‌ നേതാക്കളോടുമൊപ്പം പല വേദികളിലും മുജാഹിദ്‌ പണ്ഡിതന്മാര്‍ പങ്കെടുത്തിട്ടുണ്ട്‌. സൗഹൃദപൂര്‍വം പല വിഷയങ്ങളെക്കുറിച്ച്‌ സംസാരിച്ചിട്ടുമുണ്ട്‌. മതപരമായ വല്ല വിഷയങ്ങളിലും വിയോജിപ്പ്‌ പ്രകടിപ്പിക്കുന്നവരെ ശത്രുക്കളെന്ന്‌ പണ്ഡിതന്മാരും നേതാക്കളും വിശേഷിപ്പിക്കുന്നത്‌ ശരിയായ സമീപനമല്ല. പൂര്‍വികരും ആധുനികരുമായ ധാരാളം പണ്ഡിതന്മാര്‍ ഗുണകാംക്ഷയോടെ വിയോജിപ്പ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഇവിടെ മുജാഹിദ് മടവൂര്‍ വിഭാഗത്തിന്റെ വാരികയായ ശബാബ് വ്യക്തമാക്കാനാഗ്രഹിക്കുന്നത് മുജാഹിദ് പ്രസ്ഥാനത്തിന് ജമാഅത്തിനോടുള്ള വിയോജിപ്പ് മതപരമായിരുന്നു രാഷ്ട്രീയപരമായിരുന്നില്ല എന്നതാണ്. പക്ഷെ അത് പറയാന്‍ ഇത്രയും വിശദീകരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ. എല്ലായ്പ്പോഴും മുജാഹിദ് പ്രസ്ഥാനത്തിന്റെ എതിര്‍പ്പില്‍ മുന്തിനിന്നത് ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയം പറയുന്നുവെന്നതാണ്. ലേഖനത്തില്‍ സൂചിപ്പിച്ച സാങ്കേതിക പദങ്ങളില്‍ പോലും എതിര്‍പ്പ് പ്രകടിപ്പിക്കാനുള്ള കാരണം രാഷ്ട്രീയം എന്ന് വിവക്ഷിക്കപ്പെടുന്ന മേഖലയിലേക്ക് ഈ പദങ്ങളിലൂടെ ജമാഅത്ത് കടന്നുചെല്ലുകയും അതിലൂടെ ഇസ്ലാമിന്റെ രാഷ്ട്രീയത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ്. അതിന്റെ വിശകലനത്തിലേക്ക് കടക്കുന്നതിന് മുമ്പ് അമീറിന്റെ അഭിമുഖത്തിലെ ഏതാനും ഭാഗം കൂടി വായിക്കുന്നത് നന്നായിരിക്കും.  ചില സംഘടനകള്‍ മതപരം എന്ന് വിവക്ഷിച്ച വിയോജിപ്പിന്റെ മേഖലയില്‍ പോലും വിയോജിപ്പിന്റെ കാരണം രാഷ്ട്രീയമായിരുന്നുവെന്ന് വ്യക്തമാകും.

അതേ അഭിമുഖത്തില്‍ ,
ഇപ്പോഴും ജമാഅത്തെ ഇസ്‌ലാമി ഒറ്റപ്പെട്ടിരിക്കുകയല്ലേ? സംഘടനയെ ഒറ്റപ്പെടുത്തുന്നത് ആരാണ്? എന്ന ചോദ്യത്തിന് ഉത്തരമായി പറയുന്നു... 

ജമാഅത്തെ ഇസ്‌ലാമിയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ സമുദായത്തിനകത്ത് തന്നെയുണ്ട്. ആ ശക്തികളില്‍ ഒരു വിഭാഗം മതപരമായ കാരണങ്ങളാലാണ് അങ്ങനെ ചെയ്യുന്നത്. അവരുടെ പൂര്‍വ പണ്ഡിതന്മാര്‍, നേരത്തെ പറഞ്ഞ രാഷ്ട്രീയ കാരണങ്ങളാല്‍ ജമാഅത്തിനെ ആക്രമിച്ചിരുന്നു. പക്ഷേ, രാഷ്ട്രീയ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടായിരുന്നില്ല അവരുടെ ആക്രമണം. അവര്‍ വിമര്‍ശിക്കാന്‍ തെരഞ്ഞെടുത്ത വിഷയങ്ങള്‍ രാഷ്ട്രീയപരമായിരുന്നില്ല. മൗദൂദിയുടെയും മറ്റു ജമാഅത്ത് പണ്ഡിതന്മാരുടെയും കര്‍മശാസ്ത്രപരമോ ജ്ഞാനശാസ്ത്രപരമോ ആയ ചില അഭിപ്രായങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ടാണ് അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ തുടങ്ങിയത്. അത്തരം അഭിപ്രായങ്ങള്‍ ഒരു സംഘടന എന്ന നിലക്ക് ജമാഅത്തിന് ബാധകമല്ല എന്ന് ജമാഅത്തും മൗദൂദിയും ആവര്‍ത്തിച്ചു പറഞ്ഞിട്ടും, ആ പണ്ഡിതര്‍ക്ക് തന്നെ സ്വയം അത് ബോധ്യമുണ്ടായിട്ടും അവര്‍ അത്തരം രാഷ്ട്രീയ പ്രേരിതമായ കസര്‍ത്തുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു.


രണ്ടാമത്തെ വിഭാഗം, മുസ്‌ലിം സമൂഹത്തെ ഇസ്‌ലാമില്‍ നിന്ന് അടര്‍ത്തിയെടുത്ത് ആധുനികവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ദേശീയവും പ്രാദേശികവുമായ ചില ശക്തികളാണ്. അവരും മുസ്‌ലിം സമൂഹത്തെ നവീകരിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, മുസ്‌ലിംകളെ ഇസ്‌ലാമില്‍ നിന്ന് അകറ്റിയാല്‍ മാത്രമേ അത് സാധ്യമാകൂ എന്ന് അവര്‍ വിചാരിക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയും ഇസ്‌ലാമിക സമൂഹത്തെ നവീകരിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, അവരെ ഇസ്‌ലാമികാടിത്തറകളില്‍ ഉറപ്പിച്ചുകൊണ്ട് ആധുനികതയുമായി സംവദിക്കാനുള്ള ശേഷിയാര്‍ജിക്കാന്‍ പ്രേരണ നല്‍കുക, ആധുനിക സമൂഹത്തിന്റെ വളര്‍ച്ചക്കനുസരിച്ച് അവരെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് ജമാഅത്ത് അതിനു സ്വീകരിച്ച രീതി. എന്നാല്‍,  സംഘടനയുടെ സ്വാധീനത്താല്‍ യുവാക്കളും ബുദ്ധിജീവികളും ഇസ്‌ലാമിക മൂല്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നത് കാണാന്‍ അത്തരം നവീകരണ യത്‌നക്കാര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. മുസ്‌ലിം സമൂഹത്തിലെ ബുദ്ധിജീവികളെയും രാഷ്ട്രീയ നേതൃത്വത്തെയും ഉപയോഗപ്പെടുത്തി അവര്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിെര തിരിഞ്ഞു. അവരുടെ പിന്മുറക്കാരായ ചിലര്‍ ഇന്നും മലയാളത്തില്‍ അവശേഷിക്കുന്നുണ്ട്. അവരില്‍ പലരും സ്വന്തം ജീവിതം തന്നെ ജമാഅത്തിനെ പൊതുസമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്താനുള്ള യത്‌നത്തിനായി മാറ്റിവെച്ച പോലെയുണ്ട്. എന്നാല്‍ അവരുടെ ശ്രമങ്ങള്‍ പാഴായി എന്നു മാത്രമല്ല, അവരെ അമ്പരിപ്പിക്കും വിധം സ്വീകാര്യത നേടി ജമാഅത്തെ ഇസ്‌ലാമി വിവിധ സാമൂഹിക തുറകളില്‍ സംയുക്ത പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ അനുദിനം മുന്നേറുകയാണ്.

അകത്തു നിന്നും പുറത്തു നിന്നുമുള്ള ശത്രുതയുടെ അടിസ്ഥാന കാരണമായ ആ രാഷ്ട്രീയം എന്താണ്?


സാമുദായിക രാഷ്ട്രീയത്തോടും സെക്യുലര്‍ രാഷ്ട്രീയത്തോടുമുള്ള ജമാഅത്തിന്റെ നിലപാട് കാരണമായി ഉരുത്തിരിഞ്ഞ് വന്നിട്ടുള്ള രാഷ്ട്രീയ വിദ്വേഷമാണ് അതുകൊണ്ട് ഉദ്ദേശിച്ചത്. സാമുദായിക രാഷ്ട്രീയത്തെ ജമാഅത്തെ ഇസ്‌ലാമി നേരത്തെ തന്നെ വിമര്‍ശിച്ചു പോന്നിട്ടുണ്ട്. അതുകൊണ്ട് സാമുദായികരാഷ്ട്രീയത്തിന്റെ വക്താക്കളും ഗുണഭോക്താക്കളുമായവര്‍ക്ക് ജമാഅത്തെ ഇസ്‌ലാമിയെ രാഷ്ട്രീയകാരണങ്ങളാല്‍ എതിര്‍ക്കേണ്ടിവരികയാണ്. ജമാഅത്തെ ഇസ്‌ലാമി രൂപവത്കരിക്കപ്പെടുന്നതു തന്നെ സാമുദായിക രാഷ്ട്രീയത്തിന് എതിരായിട്ടാണ്. ഇന്ത്യാ വിഭജനത്തിനു ശേഷവും ജമാഅത്തെ ഇസ്‌ലാമി പറഞ്ഞത്, സാമുദായികമായി രാജ്യം രൂപവത്കരിച്ചത് മുസ്‌ലിംസമൂഹത്തിന് സംഭവിച്ച അബദ്ധം തന്നെയാണ് എന്നാണ്. വിഭജനാനന്തരമുള്ള ഭാരതത്തില്‍ മുസ്‌ലിംകള്‍ക്ക് ആ അബദ്ധം പറ്റിക്കൂടാത്തതാണ്. സംഘടിക്കുന്നുവെങ്കില്‍ ഇസ്‌ലാമികാദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിക്കുകയാണ് വേണ്ടത്; സാമുദായികമായല്ല സംഘടിക്കേണ്ടത്. 


മത ധാര്‍മിക മൂല്യങ്ങള്‍ രാഷ്ട്രീയത്തില്‍ വരണമെന്ന് ആഗ്രഹിച്ച ഏറ്റവും പ്രഗത്ഭനായ നേതാവാണ് ഗാന്ധിജി. ഗാന്ധിജിയുടെ ആ ചിന്താധാരയല്ല ഇന്ത്യയില്‍ ഒരു രാജ്യം രൂപവത്കരിക്കപ്പെട്ടപ്പോള്‍ മുന്തി നിന്നത്. മറിച്ച്, നെഹ്‌റു പ്രതിനിധാനം ചെയ്യുന്ന, മതത്തിന് യാതൊരു പ്രാമുഖ്യവും സാമൂഹിക ജീവിതത്തില്‍ ഇല്ലാത്ത സംസ്‌കാരമാണ് ഇന്ത്യയില്‍ രൂപപ്പെട്ടുവന്നത്. ഈ നെഹ്‌റുവിയന്‍ ചിന്താഗതി മത-ധാര്‍മിക മൂല്യങ്ങളില്‍ ഊന്നിയ സാമൂഹിക പരിവര്‍ത്തനം എന്ന ജമാഅത്തിനെ പോലുള്ള സംഘടനകളുടെ കാഴ്ചപ്പാടിനെ നിരാകരിക്കുന്നതായിരുന്നു. ഈ രണ്ട് രാഷ്ട്രീയ ധാരകളും ജമാഅത്തെ ഇസ്‌ലാമിക്കെതിരായ സമീപനമാണ് തുടക്കം മുതലേ സ്വീകരിച്ചു പോന്നിട്ടുള്ളത്. (പ്രബോധനം)



ഇനി ശബാബിന്റെ പരാമര്‍ശങ്ങളിലേക്ക് മടങ്ങാം. അവിടെ പറയപ്പെട്ട പോലെ അവരുടെ വിമര്‍ശനം ജമാഅത്തിന്റെ വീക്ഷണങ്ങളോടുള്ള മൌലികമായ എതിര്‍പ്പായിരുന്നോ അതല്ല അതില്‍ വല്ല രാഷ്ട്രീയവും ഉണ്ടായിരുന്നോ എന്ന് നോക്കാം.

മുജാഹിദിന്റെ ആരോപണങ്ങള്‍ എന്ത് തന്നെയായാലും അത് അവസാനം ചെന്ന് നില്‍ക്കുന്നത് ജമാഅത്ത് മുന്നോട്ട് വെക്കുന്ന ഇസ്ലാമിക രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ് എന്നത് ശ്രദ്ധിച്ച് പിന്തുടര്‍ന്നാല്‍ മാത്രം ബോധ്യമാകുന്ന ഒരു വസ്തുതയാണ്. ഉദാഹരണത്തിന് ഇവിടെ പറയപ്പെട്ട സാങ്കേതിക പദങ്ങളെ മാത്രം എടുത്ത് നോക്കൂക.

(((എന്നാല്‍ മുജാഹിദ്‌ പണ്ഡിതന്മാര്‍ സയ്യിദ്‌ മൗദൂദിയോടും അദ്ദേഹത്തിന്റെ ആശയങ്ങള്‍ അനുധാവനം ചെയ്യുന്നവരോടും വിയോജിപ്പ്‌ പ്രകടിപ്പിച്ചിട്ടുള്ളത്‌ ഇലാഹ്‌, റബ്ബ്‌, ഇബാദത്ത്‌ തുടങ്ങിയ ഇസ്‌ലാമിക ശബ്‌ദങ്ങളുടെ സാക്ഷാല്‍ വിവക്ഷ എന്താണെന്ന വിഷയത്തിലാണ്‌. ലാ ഇലാലാഹ ഇല്ലല്ലാഹു എന്ന സത്യസാക്ഷ്യവചനത്തിലെ ഇലാഹ്‌ എന്ന പദത്തിന്റെ സാക്ഷാല്‍ വിവക്ഷ എന്ത്‌ എന്നത്‌ ഏറ്റവും അടിസ്ഥാനപരമായ മതവിഷയമാണ്‌. - ശബാബ്)))
 
ജമാഅത്തെ ഇസ്ലാമി ഇവയ്ക്ക പുതിയ അര്‍ഥം നല്‍കിയത് ജമാഅത്തിന്റെ മതരാഷ്ട്രവാദം സിദ്ധാന്തം പ്രചരിപ്പിക്കാനാണ് എന്നതാണ് മുജാഹിദിന്റെ എതിര്‍പ്പിന്റെ ഒന്നാമത്തെ കാരണമായി പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനായി ജമാഅത്തെ ഇസ്ലാമിയ മതരാഷ്ട്രീയവാദികള്‍ എന്ന പേരില്‍ അവര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. ഒരു മതസംഘടന അതും തങ്ങള്‍ക്ക് ഒരു രാഷ്ട്രീയവുമില്ലെന്ന് പറയുന്നവരുടെ അവസ്ഥ ഇതാണെങ്കില്‍ അമീര്‍ ചൂണ്ടിക്കാണിച്ച സംഘടനകളുടെ അവസ്ഥ പറയാനുണ്ടോ. 

മുജാഹിദിന് ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തത്തോട് വിയോജിക്കേണ്ട ഒരു കാര്യവുമില്ല. എന്നിടും അവര്‍ വിയോജിക്കുന്നെങ്കില്‍ അതിന് കാരണം അവര്‍ പിന്തുടരുന്ന സാമുദായിക രാഷ്ട്രീയമോ അതുമല്ലെങ്കില്‍ അവരുടെ പ്രവര്‍ത്തകര്‍ പിന്തുടരുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയിലുള്ള അവരുടെ പങ്കാളിത്തം ചോദ്യം ചെയ്യുന്നതോ അല്ല എന്ന് തീര്‍ത്ത് പറയാനാവുമോ.
അഭിമുഖം മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ശനിയാഴ്‌ച, ഫെബ്രുവരി 04, 2012

തീവ്രതയില്‍നിന്ന് പിന്‍വാങ്ങുന്ന ഇഖ് വാനും തീവ്രവാദികളായ സലഫികളും.

പുതിയ ലക്കം ശബാബിലുള്ള ഒരു ലേഖനം ചില സംശയങ്ങളുയര്‍ത്തുന്നു. അതിന് പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് ഈ പോസ്റ്റ്. കൂടുതല്‍ സന്ദേഹമുയര്‍ത്തുന്ന അതിലെ ഭാഗം ഇവിടെ നല്‍കിയിരിക്കുന്നു.  വായിക്കുക.
['തീവ്രതയില്‍ നിന്ന്‌ പിന്‍വാങ്ങുന്ന `മുസ്‌ലിം ബ്രദര്‍ഹുഡ്‌'

1928ല്‍ ശൈഖ്‌ ഹസനുല്‍ ബന്നയാണ്‌ മുസ്‌ലിം ബ്രദര്‍ഹുഡിന്‌ (ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‌) ബീജാവാപം നല്‌കിയത്‌. സൂഫികളുടെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ അന്ന്‌ സലഫികള്‍ രംഗത്തുണ്ടായിരുന്നു. ജമാലുദ്ദീന്‍ അഫ്‌ഗാനി, മുഹമ്മദ്‌ അബ്‌ദു, സയ്യിദ്‌ റശീദ്‌ റിദാ തുടങ്ങിയ മഹാരഥന്മാരുടെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഫലമായി ജനമനസ്സുകളില്‍ നവോത്ഥാന ദീപം ജ്വലിക്കാനും തുടങ്ങിയിരുന്നു.


അന്ധവിശ്വാസവും അനാചാരങ്ങളും കൊണ്ട്‌ അന്ധകാരാവൃതമായിരുന്ന നാളുകള്‍ക്ക്‌ വിരാമം കുറിച്ചിരുന്ന കാലഘട്ടത്തില്‍ മുസ്‌ലിംഐക്യത്തിന്റെ സന്ദേശമായിരന്നു ഹസനുല്‍ ബന്ന മുഴക്കിയത്‌. വ്യവസ്ഥാപിത പ്രവര്‍ത്തനങ്ങളിലൂടെ ഈജിപ്‌തില്‍ ഇസ്‌ലാമിക ഭരണം കടന്നുവരുന്ന ഒരു നാളിനെ അദ്ദേഹം സ്വപ്‌നം കണ്ടു. ഇസ്‌ലാമികേതര ഭരണകൂടങ്ങളോടും സമൂഹത്തോടും പോരാട്ടത്തിന്റെ മാര്‍ഗം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. 

1949 ല്‍ ഹസനുല്‍ ബന്ന വധിക്കപ്പെട്ടു. ജമാല്‍ അബ്‌ദുന്നാസിറിന്റെ ഭരണകൂടവുമായി കുറച്ചുകാലം ഇഖ്‌വാന്‍ സഹകരിച്ചു. അതിനിടെ സയ്യിദ്‌ മൗദൂദിയുടെ തീവ്രാശയങ്ങളളില്‍ ആകൃഷ്‌ടനായ സയ്യിദ്‌ ഖുതുബ്‌ ഭരണകൂടവുമായുള്ള പോരാട്ടത്തിന്‌ ആഹ്വാനംചെയ്‌തു. പിന്നീട്‌ ദുരന്തങ്ങളുടെ വര്‍ഷങ്ങളിലൂടെയാണ്‌ ഇഖ്‌വാന്‍ കടന്നുപോയത്‌. സയ്യിദ്‌ ഖുതുബും അബ്‌ദുല്‍ഖാദിര്‍ ഔദയും മറ്റനേകം നേതാക്കളും വധിക്കപ്പെട്ടു. ജയിലുകള്‍ ഇഖ്‌വാന്‍ പ്രവര്‍ത്തകരെക്കൊണ്ട്‌ നിറഞ്ഞു. കൊടിയ പീഡനങ്ങള്‍ക്ക്‌ അവര്‍ വിധേയമായി. ലോക്കപ്പ്‌ മരണങ്ങള്‍ സര്‍വസാധാരണമായി. പലപ്പോഴും ഇഖ്‌വാനുമായി ഒരു ബന്ധവുമില്ലാത്തവര്‍ പോലും മര്‍ദനങ്ങള്‍ അനുഭവിക്കേണ്ടി വന്നു.

ജമാല്‍ അബ്‌ദുന്നാസിറിന്റെ മരണം വരെ ഇത്‌ തുടര്‍ന്നു. അനന്തരം ജയിലുകളുടെ കവാടങ്ങള്‍ തുറക്കപ്പെട്ടപ്പോള്‍ ഇഖ്‌വാനികള്‍ വിരുദ്ധചേരികളായി. ഹസനുല്‍ ഹുദൈബിയും യൂസുഫുല്‍ ഖര്‍ദാവിയുമൊക്കെ നേതൃത്വം നല്‍കുന്ന മിതവാദികളായിരുന്നു ഒരു ഭാഗമെങ്കില്‍ മൗദൂദിയുടെയും സയ്യിദ്‌ ഖുതുബിന്റെയും `തീവ്രജിഹാദി' ചിന്തകളുടെ ലഹരി ബാധിച്ച തീവ്രവാദികള്‍ മറുഭാഗത്തും നിലയുറപ്പിച്ചു. തീവ്രവാദി വിഭാഗമായിരന്നു ആദ്യഘട്ടത്തില്‍ ശക്തരായിരുന്നത്‌. പക്ഷേ, മര്‍ദനങ്ങളും പീഡനങ്ങളും ജയിലുകളും അവരെ ക്രമേണ അശക്തരാക്കി. യൂസുഫുല്‍ ഖര്‍ദാവിയുടെ ചിന്തകള്‍ ഇഖ്‌വാനികളെ കീഴ്‌പ്പെടുത്തി. ജനാധിപത്യവും, മതസൗഹാര്‍ദവും ഇജ്‌തിഹാദുമൊക്കെ പരിഹസിക്കപ്പെട്ടിരുന്ന ഖുതുബിയന്‍- മൗദൂദി ലൈന്‍ അശക്തമായി. ക്രമേണ അവര്‍ മുസ്‌ലിം ബ്രദര്‍ഹുഡില്‍ നിന്നു തന്നെ പുറത്തുപോകേണ്ടി വന്നു. പലതരം ജിഹാദി മൂവ്‌മെന്റുകളായി അവര്‍ ഇപ്പോഴും ഈജിപ്‌തിനുള്ളിലും പുറത്തും കഴിഞ്ഞുകൂടുന്നു.


ഇഖ്‌വാനിന്റെയും എഫ്‌ ജെ പിയുടെയും പ്രവര്‍ത്തകര്‍ ഇന്ന്‌ മതേതര-ജനാധിപത്യ പ്രക്രിയകളോട്‌ സഹകരിക്കുക മാത്രമല്ല അതിന്‌ കീഴ്‌പ്പെടുകയാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. അലക്‌സാണ്ട്രിയ പോലുള്ള ബീച്ചുകളില്‍ ടൂറിസത്തിന്റെ പേരില്‍ നടമാടുന്ന അധാര്‍മികതകള്‍ക്ക്‌ കടിഞ്ഞാണിടണമെന്ന സലഫികളുടെ ആവശ്യത്തിനു നേരെ എഫ്‌ ജെ പി നിഷേധാത്മകമായാണ്‌ പ്രതികരിച്ചിട്ടുള്ളത്‌.']

ഈ പരാമര്‍ശങ്ങള്‍ ഉണ്ടാക്കുന്ന സംശയമിതാണ്...

1. ലേഖകന്‍ ഇതില്‍ ഏത് പക്ഷത്താണ്. മതേതര-ജനാധിപത്യ പ്രക്രിയകളോട് സഹകരിക്കുകയോ അതിന് കീഴ്പെടുകയോ ചെയ്യുന്ന ഇഖ് വാനികളോട് കൂടെയോ?, അതല്ല തീവ്രത പുലര്‍ത്തി ക്രൈസ്തവരെപ്പോലും ഭരണത്തിലടുപ്പിക്കരുത് എന്ന് പ്രഖ്യാപിക്കുക മാത്രമല്ല അതിന്റെ പേരില്‍ തന്നെ പ്രക്ഷോഭം നടത്തുന്ന സലഫികളുടെ കൂടെയോ?. ലേഖകന് പ്രശ്നമായി തോന്നുന്നത് മതേതരജനാധിപത്യത്തോട് സഹകരിച്ചതോ അതല്ല കീഴടങ്ങിയതോ? അതോ വിട്ട് നില്‍ക്കാത്തതോ?

2. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് ലേഖകനും അതേ ലേഖനം പ്രസിദ്ധീകരിച്ച ശബാബിന്റെ അണിയറ ശില്‍പ്പികളായ മുജാഹിദ് മടവൂര്‍ വിഭാഗത്തിന്റെയും അഭിപ്രായം എന്താണ്. അവര്‍ മതേതതരത്വത്തോടും ജനാധിപത്യത്തോടും ഇഖ് വാനികളുടെ സഹകരണം പോലുള്ളത് ആഗ്രഹിക്കുന്നുവെന്നതോ?, അതല്ല അവര്‍ സലഫി സംഘടനയായ അന്നൂറിന്റെ തീവ്രസമീപനം പുലര്‍ത്തുന്നുവെന്നതോ ?

3. ഇഖ് വാനികള്‍ക്ക് ഹസനുല്‍ ബന്നയുടെ മിതവാദശൈലിയായിരുന്നുവെന്നും പിന്നീട് മൌലാനാ മൌദൂദിയുടെ ആശയം സ്വീകരിച്ച സയ്യിദ് ഖുതുബ് അവരെ തീവ്രലൈനിലേക്ക് കൊണ്ടുപോയി എന്നും തിരിച്ച് യൂസുഫുല്‍ ഖര്‍ദാവി മിതവാദ ലൈനിലേക്ക് തീരിച്ചുകൊണ്ടുവന്നുവെന്നും ലേഖനത്തില്‍ കാണുന്നു, ഏത് ലൈനായിരുന്നു ഇഖ് വാന്‍ സ്വീകരിക്കേണ്ടിയിരുന്നത്?. സയ്യിദ് ഖുതുബോ മൌദൂദിയോ ഹസനുല്‍ ബന്നയെ തള്ളിയിട്ടുണ്ടോ?. പിന്നീട് മിതവാദത്തിലേക്ക് കൊണ്ട് വന്ന യൂസുഫുല്‍ ഖര്‍ദാവി സയ്യിദ് ഖുതുബിനെയും മൌദൂദിയെയും എങ്ങനെയാണ് കാണുന്നത്?.

4. യൂസുഫുല്‍ ഖര്‍ദാവി മൌദൂദിയെ തള്ളിപ്പറഞ്ഞിട്ടുണ്ടോ ജമാഅത്തുമായി അദ്ദേഹത്തിന് ഏത് കാര്യത്തിലാണ് അഭിപ്രായ വ്യത്യാസം ഉള്ളത്?.

5. തീവ്രസലഫികളുടെ ചിന്താഗതിയാണ് കൂടുതല്‍ ഉചിതമെന്ന് അഭിപ്രായമുണ്ടെങ്കില്‍ മൌദൂദിയെയും  സയ്യിദ് ഖുതുബിനെയും (മുജാഹിദുകളുടെ വാദമനുസരിച്ച) അനുകൂലിക്കാന്‍ സാധിക്കേണ്ടതല്ലേ?.

6. ഹസനുല്‍ ബന്ന മിതവാദ ഇസ്ലാമിക രാഷ്ട്രീയത്തിന്റെ വക്താവായിരുന്നിട്ടും സലഫികള്‍ അവിടെ സജീവമായിരുന്നുവെന്നതിന് എന്താണ് ന്യായം?. എന്തുകൊണ്ട് സലഫികളുണ്ടായിരിക്കെ ഹസനുല്‍ ബന്നക്ക് ഇഖ് വാന്‍ രൂപീകരിക്കേണ്ടിവന്നു. ഇനി അദ്ദേഹത്തിന്റെത് മിതവാദ ഇസ്ലാമിക രാഷ്ട്രീയമായിരുന്നു കാരണമെങ്കില്‍ പിന്നീട് തീവ്രവാദരാഷ്ട്രീയം പുറത്തെടുത്ത സയ്യിദ് ഖുതുബിനെ പിന്തുണക്കാന്‍ അവിടുത്തെ സലഫികള്‍ക്ക് എന്തുകൊണ്ട് സാധിക്കാതെ പോയി?.

7. സത്യത്തില്‍ എന്താണ് ഈജിപ്തിലെ സലഫികളും ഇഖ് വാനികളും  വ്യത്യാസം. ആരാണ് കൂടുതല്‍ ശരിയുടെ പക്ഷത്ത്. എന്തുകൊണ്ട്?.
'ജമാലുദ്ദീന്‍ അഫ്‌ഗാനി, മുഹമ്മദ്‌ അബ്‌ദു, സയ്യിദ്‌ റശീദ്‌ റിദാ തുടങ്ങിയ മഹാരഥന്മാരുടെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഫലമായി ജനമനസ്സുകളില്‍ നവോത്ഥാന ദീപം ജ്വലിക്കാനും തുടങ്ങിയിരുന്നു'. ഇതേ സലഫികളെ പ്രതിനിധീകരിക്കുന്നവര്‍ തന്നെയാണോ അന്നൂര്‍ എന്ന തീവ്ര സലഫി സംഘടന?. അതല്ല ഒരു മിതവാദ സലഫിസം ഉണ്ടോ? സലഫികള്‍ക്ക് മിതവാദികളാകാന്‍ കഴിയില്ലേ?.
 
ഏതെങ്കിലും മുജാഹിദുകള്‍ ഈ ചോദ്യങ്ങളോട് പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചാല്‍ മാത്രമേ ഈ ഖണ്ഡികയില്‍ പറഞ്ഞ കാര്യങ്ങളിലെ അവ്യക്തത നീങ്ങുകയുള്ളൂ.

 
Design by CKLatheef | Bloggerized by CKLatheef | CK