'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, ഡിസംബർ 30, 2013

ബംഗ്ലാദേശ് നീതിന്യായം തൂക്കിലേറുന്നു


ഇന്നത്തെ വര്‍ത്തമാനം നാളത്തെ ചരിത്രമാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടക്കുന്നത് സത്യസന്ധമായി വിലയിരുത്തിവെക്കുന്നത് പിന്നീട് തെറ്റായ ധാരണ സൃഷ്ടിക്കപ്പെടാതിരിക്കാന് സാഹായിക്കും. പറഞ്ഞുവരുന്നത് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് തന്നെ. അടുത്തിടെ പലരും ഭരണകൂടഭാഷ്യം ഉരുവിട്ട്കൊണ്ട് ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശിലാകെ കൂട്ടക്കശാപ്പ് നടത്തുകയാണ് എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയുണ്ടായി.  പക്ഷെ സത്യം മറ്റൊന്നാണ്.  എക്കാലത്തും അക്രമികള്‍ തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കുന്നത്, തങ്ങളുടെ ചെയ്തിക്ക് അര്‍ഹമാകുന്ന കുറ്റം അവരില്‍ അരോപിച്ചുകൊണ്ടാണ്, അതിവിടെയും സംഭവിക്കുന്നുണ്ട്.  രണ്ട് സാധ്യതകളാണല്ലോ ഉള്ളത്. ഒന്ന് ബംഗ്ലാദേശ് ഗവണ്‍മെന്റ് നീതി നടപ്പാക്കിക്കൊണ്ടിരിക്കുന്നു, ജമാഅത്തും അതിന്റെ നേതാക്കളും ശിക്ഷക്ക് അര്‍ഹരാണ്. രണ്ടാമത്തെ സാധ്യത. ഗവണ്‍മെന്റ് അന്യായം ചെയ്തുകൊണ്ടിരിക്കുന്നു, കാരണം ജമാഅത്ത് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന നടപടിക്ക്  അര്‍ഹരല്ല. ആദ്യത്തേതാണ് ശരിയെങ്കില്‍ ലോകത്തിലാരും അതിനെതിരെ പ്രതികരിക്കുമായിരുന്നില്ല. എന്നാല്‍ അന്താരാഷ്ട്ര ട്രബ്യൂണലുകളൊന്നും ഇതിനെ ശരിവെക്കുന്നില്ല. തികഞ്ഞ അതിക്രമമാണ് ഹസീനാ വാജിദിന്റെ ഭരണകൂടം ജമാഅത്തെ ഇസ്ലാമിയോട് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് താഴെ നല്‍കിയ ലേഖനം കൂടുതല്‍ വ്യക്തമാക്കി തരുന്നു. 
-------------------------------


അശ്‌റഫ് കീഴുപറമ്പ്‌
ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അസി. സെക്രട്ടറി ജനറല്‍ അബ്ദുല്‍ ഖാദിര്‍ മുല്ലയെ തീര്‍ത്തും അന്യായമായ രീതിയില്‍ ഹസീന വാജിദിന്റെ സ്വേഛാധിപത്യ ഭരണകൂടം തൂക്കിലേറ്റിയതോടെ രാഷ്ട്രം കടുത്ത അരാജകത്വത്തിലേക്കും രാഷ്ട്രീയ അസ്ഥിരതയിലേക്കും കൂപ്പ് കുത്തുന്നു. കഴിഞ്ഞ ഡിസംബര്‍ 12-ന് ധാക്കയില്‍ വെച്ചാണ് മുല്ലയുടെ രക്തസാക്ഷിത്വം. കള്ളക്കേസുകളുണ്ടാക്കി, വിചാരണാ പ്രഹസനം നടത്തി യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ ധൃതിപിടിച്ച് ശിക്ഷ നടപ്പാക്കുകയായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃനിരയെ ഇല്ലാതാക്കാനും അങ്ങനെ പ്രസ്ഥാനത്തെ ശിഥിലമാക്കാനും നടത്തുന്ന ഗൂഢാലോചനയുടെ ഇരയാണ് ശഹീദ് മുല്ലയെന്ന് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ആക്ടിംഗ് അമീര്‍ മഖ്ബൂല്‍ അഹ്മദ് പറഞ്ഞു. മുല്ലയെ തൂക്കിലേറ്റി 26 മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ജമാഅത്തിന്റെ ഖോര്‍പൂര്‍ ജില്ല അസി. അമീര്‍ ഡോ. ഫയാസ് അഹ്മദിനെയും പോലീസ് കൊലപ്പെടുത്തി. പരിശോധനക്കെന്ന് പറഞ്ഞ് വീട്ടില്‍ കയറിയ പോലീസ് ഫയാസിനെ വെടിവെച്ച് കൊന്ന ശേഷം മട്ടുപ്പാവില്‍ നിന്ന് താഴേക്കെറിയുകയായിരുന്നു. മേഖലയിലെ ജനകീയനായ പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം.
ഈ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് സമാധാനപരമായി പ്രകടനം നടത്തിയ ജമാഅത്ത്-ഛാത്രശിബിര്‍ പ്രവര്‍ത്തകരെയും പോലീസ് വേട്ടയാടി. കൊപാനാഗഞ്ച് ജില്ലയില്‍ ആറ് ജമാഅത്ത് പ്രവര്‍ത്തകരാണ് ആദ്യ ദിവസം തന്നെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. പിന്നീടുള്ള ദിവസങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ജമാഅത്ത് പ്രവര്‍ത്തകര്‍ തന്നെയായിരുന്നു. പക്ഷേ, ജമാഅത്തും അതിന്റെ വിദ്യാര്‍ഥി വിഭാഗമായ ഛാത്രശിബിറും അക്രമമഴിച്ചുവിടുകയാണെന്നായിരുന്നു ഗവണ്‍മെന്റിന്റെയും മീഡിയയുടെയും പ്രചാരണം. ചിറ്റഗോംഗ്, ഫെനി, ശത്കീറെ, ബോഗ്ര എന്നിവിടങ്ങളില്‍ ഗവണ്‍മെന്റ് ഏജന്റുമാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണമഴിച്ച് വിട്ടപ്പോള്‍ അന്നാട്ടുകാര്‍ അക്രമികളെ കൈയോടെ പിടികൂടുകയുണ്ടായി. ഇതൊക്കെ ജമാഅത്തിന്റെ തലയില്‍ കെട്ടിവെക്കാന്‍ നേരത്തേ ആസൂത്രണം ചെയ്തതായിരുന്നു.

അവാമി ഭരണകൂടം രാജ്യത്തുടനീളം അരാജകത്വം സൃഷ്ടിക്കുകയാണെന്ന് ആക്ടിംഗ് അമീര്‍ മഖ്ബൂല്‍ അഹ്മദ് ആരോപിച്ചു. കഴിഞ്ഞ മാസം മാത്രം 88 പേരാണ് സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത്. അവാമി ലീഗ് അധികാരത്തിലെത്തിയ ശേഷം 1200-ലധികം പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ വധിക്കപ്പെട്ടു. 70,000 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിരിക്കുന്നു. അവാമി പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരിലും 175 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അബ്ദുല്‍ ഖാദിര്‍ മുല്ലയെ തൂക്കിലേറ്റുക വഴി എരിതീയിലേക്ക് എണ്ണയൊഴിക്കുന്ന ബുദ്ധിശൂന്യതയാണ് ഹസീന വാജിദ് ഗവണ്‍മെന്റ് കാണിച്ചിരിക്കുന്നത്.

നീതിയുടെ കൊലക്കളം
ഒറ്റനോട്ടത്തില്‍ തന്നെ കെട്ടുകഥയെന്ന് തോന്നിക്കുന്നതാണ് ഖാദിര്‍ മുല്ലക്കെതിരെയുള്ള കുറ്റപത്രം. 1971 ഏപ്രില്‍ 24-ന് മീര്‍പൂരിലെ അലൂബാദി ഗ്രാമത്തില്‍ പാക് സൈന്യം 344 ഗ്രാമീണരെ വെടിവെച്ചു കൊന്നുവെന്നും ആ കൂട്ടക്കൊലക്ക് അബ്ദുല്‍ ഖാദിര്‍ മുല്ല സഹായം നല്‍കിയെന്നുമാണ് പ്രധാന കുറ്റാരോപണം. സൈഫുദ്ദീന്‍ മുല്ല, ആമിര്‍ ഹുസൈന്‍ മുല്ല എന്നീ രണ്ട് സാക്ഷികളെയും പ്രോസിക്യൂഷന്‍ ഹാജരാക്കി. അബ്ദുല്‍ ഖാദിര്‍ മുല്ല അതിക്രമം ചെയ്യുന്നത് തങ്ങള്‍ നേരില്‍ കണ്ടുവെന്ന് ഇരു സാക്ഷികളും മൊഴി കൊടുത്തുവെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍, കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ പറഞ്ഞത്, സാക്ഷികള്‍ അങ്ങനെയൊരു മൊഴി കൊടുത്തിട്ടില്ലെന്നാണ്. ഇത്തരം വൈരുധ്യങ്ങളൊന്നും ട്രൈബ്യൂണലിനോ അപ്പീല്‍ കോടതിക്കോ പ്രശ്‌നമായില്ല.

2013 ഫെബ്രുവരി 5-ന് ട്രൈബ്യൂണല്‍ അബ്ദുല്‍ ഖാദിര്‍ മുല്ലയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൊലപാതകം, ബലാത്സംഗം, മറ്റു യുദ്ധകുറ്റങ്ങള്‍ ഉള്‍പ്പെടെ ആറിനം കുറ്റകൃത്യങ്ങള്‍ അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു. ബംഗ്ലാ ജമാഅത്തിന്റെ നേതാക്കള്‍ക്കെല്ലാം - പ്രായാധിക്യം കാരണം വധശിക്ഷയില്‍ നിന്നൊഴിവാക്കപ്പെട്ട പ്രഫ. ഗുലാം അഅ്‌സം ഒഴികെ- വധശിക്ഷ നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ ഖാദിര്‍ മുല്ലക്ക് മാത്രം എന്തുകൊണ്ട് ജീവപര്യന്തം? സ്വന്തം അണികളെ ഇളക്കിവിട്ട് ജമാഅത്ത് വിരുദ്ധ വികാരം പരമാവധി പൊലിപ്പിക്കാന്‍ അവാമി ലീഗ് നടത്തിയ തന്ത്രപരമായ നീക്കമായിരുന്നു ഇത്. 'ജമാഅത്ത് നേതാക്കള്‍ക്ക് വധശിക്ഷ നല്‍കൂ' എന്നാക്രോശിച്ച് അവാമി ലീഗുകാര്‍ 'ഷാഹ്ബാഗ്' മൈതാനത്ത് ഒത്തുകൂടി. സമാന്തരമായി ഒരു 'ജുഡീഷ്യല്‍' ഗൂഢാലോചനയും അരങ്ങേറുന്നുണ്ടായിരുന്നു. അവാമിക്കാരെ ആയുധങ്ങള്‍ നല്‍കി തെരുവിലിറക്കിയത് 'പൊതുജന സമ്മര്‍ദം' രൂപപ്പെടുത്തിയെടുക്കാന്‍ വേണ്ടിയാണ്. രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്യാന്‍ മാത്രമായി തട്ടിപ്പടച്ചുണ്ടാക്കിയ ഇന്റര്‍നാഷ്‌നല്‍ ക്രൈം ട്രൈബ്യൂണലിലെ ചില 'പാകപ്പിഴകള്‍' അവര്‍ക്ക് തിരുത്തേണ്ടതുണ്ടായിരുന്നു. നിലവിലെ ട്രൈബ്യൂണല്‍ നിയമമനുസരിച്ച് ഒരാള്‍ക്കെതിരെ ശിക്ഷാവിധി പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ആ വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ പ്രോസിക്യൂഷന് സാധ്യമല്ല. പ്രതിയെ വെറുതെ വിട്ടാല്‍ മാത്രമേ പ്രോസിക്യൂഷന് അപ്പീല്‍ പോകാന്‍ കഴിയൂ. ഇവിടെ ട്രൈബ്യൂണല്‍ മുല്ലക്കെതിരെ ജീവപര്യന്തം ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ അപ്പീല്‍ പോകാന്‍ കഴിയില്ല. അപ്പോള്‍ ആ വ്യവസ്ഥ ഭേദഗതി ചെയ്യണം. വേണ്ടതിലധികം 'ജനകീയ സമ്മര്‍ദം' ഉണ്ടാക്കിക്കഴിഞ്ഞിരുന്നതിനാല്‍ 2013 സെപ്റ്റംബര്‍ 12-ന് ആ വ്യവസ്ഥ ഭേദഗതി ചെയ്തു. ഏത് ശിക്ഷ വിധിച്ചാലും അപ്പീല്‍ പോകാം! അങ്ങനെയാണ് പ്രോസിക്യൂഷന്‍ അപ്പല്ലെറ്റ് കോടതിയില്‍ പോയതും വധശിക്ഷയുമായി തിരിച്ചുവന്നതും.

വിചാരണ നീതിപൂര്‍വകമല്ലെന്ന് തോന്നുന്ന പക്ഷം വിധിക്കെതിരെ അപ്പീല്‍ പോകാന്‍ ഏത് രാഷ്ട്രത്തിലും അവകാശമുണ്ട്; വധശിക്ഷയാകുമ്പോള്‍ പ്രത്യേകിച്ചും. ബംഗ്ലാദേശിലും ആ നിയമം നിലനില്‍ക്കുന്നു. പക്ഷേ, ജമാഅത്ത് നേതാക്കള്‍ക്ക് ആ അവകാശം ഒരു കാരണവശാലും വകവെച്ച് തരില്ലെന്നാണ് ഭരണകൂടം പച്ചയായി പറഞ്ഞിരിക്കുന്നത്. ഇത് കടുത്ത മൗലികാവകാശ ലംഘനമാണെന്ന് അബ്ദുല്‍ ഖാദിര്‍ മുല്ലയെ തൂക്കിലേറ്റിയതിനെക്കുറിച്ച് പ്രതികരിക്കവെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ഏഷ്യന്‍ ഡയറക്ടര്‍ ബ്രാഡ് ആഡംസ് പറഞ്ഞു. ഭൂതകാല നിയമ(restorative legislation)ത്തിന്റെ പിന്‍ബലത്തില്‍ വധശിക്ഷയോ മറ്റു ശിക്ഷകളോ നടപ്പിലാക്കുന്നത് നിയമവിരുദ്ധമാണെന്ന് ഇന്റര്‍നാഷ്‌നല്‍ കവനന്റ് ഓണ്‍ സിവില്‍ ആന്റ് പൊളിറ്റിക്കല്‍ റൈറ്റ്‌സ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ വേദിയില്‍ അംഗമാണ് ബംഗ്ലാദേശ്.

അബ്ദുല്‍ ഖാദിര്‍ മുല്ല ബംഗ്ലാദേശ് സ്വതന്ത്രമായ ഉടനെ ധാക്കാ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയിരുന്നു. പിന്നെ സര്‍ക്കാറേതര അര്‍ധ സൈനിക വിഭാഗമായ ബംഗ്ലാദേശ് റൈഫിള്‍സില്‍ ചേര്‍ന്നു. യുദ്ധകുറ്റ കൃത്യങ്ങളെക്കുറിച്ച് വിപുലമായ അന്വേഷണം നടക്കുന്ന കാലമായതിനാല്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്തതായി സംശയിക്കുന്ന ഒരാള്‍ക്കും ഇത്തരം സൈനിക വിഭാഗങ്ങളില്‍ നിയമനം കിട്ടുമായിരുന്നില്ല. മുല്ലക്ക് അക്കാലത്ത് നിയമനം ലഭിച്ചതില്‍ നിന്ന് തന്നെ ആരോപണങ്ങളത്രയും പില്‍ക്കാലത്ത് കെട്ടിച്ചമച്ചതാണെന്ന് വരുന്നു.

ട്രൈബ്യൂണലിന്റെ കഥ
ബംഗ്ലാദേശിന്റെ ആദ്യ പ്രസിഡന്റായ ശൈഖ് മുജീബുര്‍റഹ്മാന്‍ വിഭജനകാലത്തുണ്ടായ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനും കുറ്റവാളികളെ ശിക്ഷിക്കാനും വേണ്ടി 1973 ജൂലൈ 19-ന് ബംഗ്ലാ പാര്‍ലമെന്റില്‍ ഇന്റര്‍നാഷ്‌നല്‍ ക്രൈം ട്രൈബ്യൂണല്‍ ആക്ട് കൊണ്ടുവന്നു. പാക് സൈന്യത്തോടൊപ്പം കൂട്ടക്കൊലകളില്‍ പങ്കാളികളായ സംഘടനകളിലെ അംഗങ്ങളെ വിചാരണ ചെയ്യാന്‍ Collaborator Order നേരത്തെ ഇറക്കിയിരുന്നു. ഈ ഓര്‍ഡറനുസരിച്ച് ഒരു ലക്ഷത്തോളം ആളുകളെ പിടികൂടി. അവരില്‍ 37471 പേര്‍ക്കെതിരില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും 34623 പേര്‍ക്കെതിരെയും തെളിവുകള്‍ ഹാജരാക്കാനായില്ല. ആ കേസുകളത്രയും തള്ളിപ്പോയി. അവശേഷിച്ചത് 2848 പേര്‍ മാത്രം. ഇതില്‍ തെളിവുകളുടെ പിന്‍ബലത്തില്‍ 752 പേര്‍ക്കെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്. ബാക്കി 2096 പേരെയും വെറുതെ വിട്ടു. ശിക്ഷിക്കപ്പെട്ടവരില്‍ ഒരാള്‍ പോലും ജമാഅത്തുകാരനല്ല. രണ്ട് വര്‍ഷത്തിനു ശേഷം പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ എല്ലാവര്‍ക്കും പൊതുമാപ്പ് പ്രഖ്യാപിച്ചു. അന്ന് അദ്ദേഹം പറഞ്ഞ പ്രശസ്തമായ ഒരു വാക്യമുണ്ട്: Let the world know how Bengalis can forgive (ലോകം മനസ്സിലാക്കട്ടെ, ബംഗാളികള്‍ക്ക് എങ്ങനെ മാപ്പ് നല്‍കാനാവുന്നു എന്ന്).

എന്നോ പരിഹൃതമായ ഈ പ്രശ്‌നമാണ് 42 വര്‍ഷത്തിനു ശേഷം അവാമി ലീഗ് വീണ്ടും പൊടിതട്ടിയെടുക്കുന്നത്. അതിനിടക്ക് അവാമി ലീഗും ജമാഅത്തെ ഇസ്‌ലാമിയും ഒരുമിച്ച് പോരാടിയ ഒട്ടുവളരെ ചരിത്ര സന്ദര്‍ഭങ്ങള്‍ കടന്നുപോയിട്ടുണ്ട്. തൊള്ളായിരത്തി എണ്‍പതുകളില്‍ ഹുസൈന്‍ മുഹമ്മദ് ഇര്‍ശാദിന്റെ സൈനിക ഭരണത്തിനെതിരെയുള്ള പോരാട്ടത്തില്‍ അവാമിയും ജമാഅത്തും ഒരേവേദി പങ്കിട്ടു. 1994 മുതല്‍ 1996 വരെ ബീഗം ഖാലിദ സിയ ഗവണ്‍മെന്റിനെതിരായ പ്രക്ഷോഭത്തിലും ഇരു സംഘടനകളും ഒരുമിച്ചായിരുന്നു. തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഇടക്കാല ഗവണ്‍മെന്റ് (കെയര്‍ ടേക്കര്‍) ആയിരിക്കണം എന്ന ആവശ്യം ഭരണകൂടം അംഗീകരിച്ചത് ആ പ്രക്ഷോഭത്തെ തുടര്‍ന്നാണ്.

1991-ലെ തെരഞ്ഞെടുപ്പില്‍ പ്രധാന കക്ഷികളായ നാഷ്‌നല്‍ പാര്‍ട്ടിക്കോ അവാമി ലീഗിനോ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടായിരുന്നില്ല. അന്നത്തെ അവാമി ലീഗിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ അമീര്‍ ഹുസൈന്‍ ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ജനറല്‍ അലി അഹ്‌സന്‍ മുജാഹിദിന് ഇങ്ങനെയൊരു സന്ദേശം കൈമാറുകയുണ്ടായി: ''പിന്തുണ തരുമെങ്കില്‍ പ്രഫ. ഗുലാം അഅ്‌സമിനെ മന്ത്രിയാക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്'' (സലീം മന്‍സൂര്‍ ഖാലിദ് എഡിറ്റ് ചെയ്ത ഇന്‍സ്വാഫ് ഔര്‍ ഇന്‍സാനിയത്ത് കി ഖത്ല്‍ഗാഹ് -നീതിയുടെയും മനുഷ്യത്വത്തിന്റെയും കൊലക്കളം- എന്ന പുസ്തകം ബംഗ്ലാ ചരിത്രത്തില്‍ മറച്ചുവെക്കപ്പെട്ട ഒട്ടേറെ വസ്തുതകള്‍ പുറത്ത് കൊണ്ടുവരുന്നുണ്ട്).

2001 ഒക്‌ടോബറിലാണ് ബംഗ്ലാദേശില്‍ എട്ടാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 300 അംഗ പാര്‍ലമെന്റില്‍ അവാമി ലീഗിന് കിട്ടിയത് 58 സീറ്റ്. ബംഗ്ല നാഷ്‌നലിസ്റ്റ് പാര്‍ട്ടിക്ക് (ബി.എന്‍.പി) 197-ഉം. ഈ തെരഞ്ഞെടുപ്പില്‍ ബി.എന്‍.പി, ജമാഅത്തെ ഇസ്‌ലാമിയുമായും മറ്റു രണ്ട് ചെറിയ കക്ഷികളുമായും സഖ്യമുണ്ടാക്കിയിരുന്നു. ഈ സഖ്യത്തിന്റെ ഫലമായി 20 ശതമാനം വോട്ടാണ് ബി.എന്‍.പിക്ക് അധികമായി ലഭിച്ചത്. ജമാഅത്തെ ഇസ്‌ലാമിയുടെ സ്വാധീനമാണ് ഈ വോട്ട് വര്‍ധനവിന് പിന്നില്‍ എന്ന് അവാമി ലീഗ് വിലയിരുത്തി. ഇങ്ങനെ പോയാല്‍ ജമാഅത്ത് വൈകാതെ അധികാരത്തില്‍ വരെ എത്തിയേക്കാം എന്നുമവര്‍ കണക്കുകൂട്ടി. ഈ ഭീതിയും വിഭ്രാന്തിയുമാണ് ട്രൈബ്യൂണലിന്റെയും കള്ളക്കേസുകളുടെയും വ്യാജ ചരിത്രത്തിന്റെയും രൂപത്തില്‍ അവതരിച്ചിരിക്കുന്നത്.

ഇന്റര്‍നാഷ്‌നല്‍ ബാര്‍ അസോസിയേഷന്‍, അമേരിക്കന്‍ സൊസൈറ്റി ഓഫ് ഇന്റര്‍നാഷ്‌നല്‍ ലോ, ഇന്റര്‍നാഷ്‌നല്‍ സെന്റര്‍ ഫോര്‍ ട്രാന്‍സിഷനല്‍ ജസ്റ്റിസ്, ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, യു.എന്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ഓണ്‍ ആര്‍ബിറ്റററി ഡിറ്റന്‍ഷന്‍ തുടങ്ങി ലോകത്തെ പ്രമുഖ നിയമ-മനുഷ്യാവകാശ കൂട്ടായ്മകളെല്ലാം യാതൊരു അന്താരാഷ്ട്ര മര്യാദകളും പാലിക്കാതെയുള്ള ബംഗ്ലാദേശിലെ ട്രൈബ്യൂണല്‍ വിചാരണ പ്രഹസനങ്ങളെ കടുത്ത ഭാഷയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യത്തില്‍ തെരഞ്ഞെടുപ്പ് നടത്താമെന്നും അതിന് മുമ്പ് ഒന്നു രണ്ട് ജമാഅത്ത് നേതാക്കളെ തൂക്കിലേറ്റി രാഷ്ട്രീയാന്തരീക്ഷം തനിക്കനുകൂലമാക്കാമെന്നുമാണ് ഹസീന വാജിദ് കണക്കുകൂട്ടിയത്. പക്ഷേ, പദ്ധതി അപ്പാടെ തകിടം മറിഞ്ഞു. കടുത്ത ഹസീനാ പക്ഷപാതികള്‍ക്ക് പോലും ഈ കൊടും രാഷ്ട്രീയ കൊലപാതകത്തെ പരസ്യമായി ന്യായീകരിക്കാന്‍ കഴിയുമായിരുന്നില്ല. 'ആഭ്യന്തര കാര്യം' എന്ന് പറഞ്ഞ് അവര്‍ മിണ്ടാതിരുന്നു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വരെ തൂക്കിക്കൊല്ലുന്നത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

പ്രതികാര രാഷ്ട്രീയം തലക്ക് പിടിച്ച ഹസീന വാജിദ് ബംഗ്ലാദേശ് എന്ന ദരിദ്ര രാഷ്ട്രത്തെ തികഞ്ഞ അരാജകത്വത്തിലേക്കും രാഷ്ട്രീയ അസ്ഥിരതയിലേക്കുമാണ് തള്ളിവിട്ടിരിക്കുന്നത്. നിലവിലുള്ള മന്ത്രിസഭ രാജിവെച്ച് കെയര്‍ ടേക്കര്‍ ഭരണകൂടമായിരിക്കണം തെരഞ്ഞെടുപ്പ് നടത്തേണ്ടത് എന്ന ചട്ടം കാറ്റില്‍ പറത്തിയിരിക്കുന്നു. അതിനാല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് സ്വതന്ത്രമായിരിക്കാന്‍ യാതൊരു സാധ്യതയുമില്ല. സര്‍വത്ര കൃത്രിമങ്ങള്‍ അരങ്ങേറുമെന്നതിനാല്‍ പ്രതിപക്ഷമൊന്നടങ്കം ആ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും. ജമാഅത്തെ ഇസ്‌ലാമിയെ പോലുളള സംഘടനകളെ മത്സരിക്കാനും അനുവദിച്ചേക്കില്ല. ഒന്നിലധികം സ്വേഛാധിപതികളെ ബഹുജന പ്രക്ഷോഭത്തിലൂടെ താഴെയിറക്കിയ ബംഗ്ലാദേശീ ജനത ഹസീന വാജിദ് എന്ന സ്വേഛാധിപതിയെ അധികകാലം വെച്ചുപൊറുപ്പിക്കുമെന്ന് കരുതാന്‍ ന്യായമൊന്നും കാണുന്നില്ല.

അവലംബം. 
http://www.prabodhanam.net/detail.php?cid=2749&tp=1

തിങ്കളാഴ്‌ച, ഡിസംബർ 02, 2013

പിണറായിയുടെ ജമാഅത്തും ജയാരജന്റെ R.S.S. ഉം

ജമാഅത്തെ ഇസ്ലാമിയെയും ആര്‍. എസ്.എസിനെയും തുലനം ചെയ്യുക എന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഏതെങ്കിലും ഒരു വിഭാഗം നടത്തുന്നതുമല്ല. അതുകൊണ്ട് തന്നെ ആരെങ്കിലും അങ്ങനെ ചെയ്താല്‍ ഒരു വസ്തുത എന്ന നിലക്ക് കാണുന്നവര്‍ ഏറെയാണ്. ഇത്തരം താരതമ്യം വരുമ്പോള്‍ ആര്‍ എസ്. എസ് അതിനെതിരെ കാര്യമായി പ്രതികരിക്കാറില്ല. എന്നാല്‍ ജമാഅത്തെ ഇസ്ലാമി ആ താരതമ്യത്തിനെതിരെ മൌനം പാലിക്കാറുമില്ല. മാത്രമല്ല അതിനെ കാര്യമായി ഏതിര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യും. ഇയ്യിടെ സഖാവ് പിണറായി വിജയന്‍ പതിവുപോലെ തന്നെ ജമാഅത്തിനെ കൈകാര്യം ചെയ്യാന്‍ ഉപയോഗിച്ചത് ഇതേ സമീകരിക്കല്‍ തന്ത്രമാണ്. അതുമായി ബന്ധപ്പെട്ട് കാണപ്പെട്ട ഒരു കുറിപ്പ് പങ്കുവെക്കാന്‍ മാത്രമാണിവിടെ ഉദ്ദേശിച്ചത്. 

------------------------- 
Ali Koya said..  
'ആറെസ്സെസ്സിനെയും ജമാഅത്തെ ഇസ്‌ലാമിയെയും താരതമ്യം ചെയ്‌തുകൊണ്ട് ശ്രീ. പിണറായി വിജയന്‍ നടത്തിയ പ്രസ്താവന ഈയിടെ പത്രങ്ങളില്‍ കാണാനിടയായി. ഖേദകരമെന്നു പറയാതെ നിര്‍വാഹമില്ല. 

ആറെസ്സെസ് എന്താണെന്നും അതിന്റെ പ്രവര്‍ത്തനം എപ്രകാരമുള്ളതാണെന്നും വിവരിക്കുന്ന പല കൃതികള്‍ സി.പി.എമ്മിന്റെ കീഴിലുള്ള പ്രസാധകര്‍ പുറത്തിറക്കിയിട്ടുണ്ട്. അതിലൊന്നാണ്‌ ശ്രീ. പി. ജയരാജന്റെ 'സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം.' ഈ കൃതിയ്ക്ക് അവതാരിക എഴുതിയത് പിണറായിയാണ്‌. പ്രസ്‌തുത കൃതിയില്‍ നേരിയ വിശദാംശങ്ങളോടെ നല്‍കിയ വലിയ ഒരു ലിസ്‌റ്റുണ്ട്. ആറെസ്സെസ് നടത്തിയ കലാപങ്ങളുടെയും കൊലപാതകങ്ങളുടെയും ലിസ്റ്റ്. വിശദാംശങ്ങള്‍ ഒഴിവാക്കി ആ ലിസ്റ്റ് ഇവിടെ കൊടുക്കാം: * ലാഹോര്‍, അമൃത്‌സര്‍ (1947), * ജബല്‍പ്പൂര്‍ (1961), * റൂര്‍ക്കല, കല്‍ക്കത്ത, ജംഷെഡ്പൂര്‍ (1964), * ഹാതിയ, റാഞ്ചി (1967), * ഔറംഗബാദ്, കരീംഗഞ്ച് (1968), * അഹ്‌മദാബാദ് (1969), * ഭീവണ്ടി, ഗുല്‍ഗാവ്, മഹാദ് (1970), * നോനാരി, സജ്നി (1972), * വാരാണസി (1977), * ഹൈദരാബാദ് (1978), * ജംഷെഡ്‌പൂര്‍ (1979), * മൊറാദാബാദ് (1980), * ബീഹാര്‍ ഷെരിഫ് (1981), * മീററ്റ്, ബറോഡ (1982), * മാലൂര്‍, ഹസാരിബാഗ്, ഹൈദരാബാദ് (1983), * ഭീവണ്ടി (1984), * അഹ്‌മദാബാദ് (1985 & 1986), * മീററ്റ് (1987), * ഇന്‍ഡോര്‍, ഭദ്രക് (1989), * അഹ്‌മദാബാദ്, കാണ്‍പൂര്‍, ജൈപൂര്‍, ജോധ്പൂര്‍, ലഖ്നൌ, ആഗ്ര, ദല്‍ഹി, ഹൈലക്കണ്ടി, ബീഹാര്‍, മഹാരാഷ്ട്ര, പട്ന, കോണ്‍പൂര്‍, ഹസന്‍, മാണ്ഡ്യ, മൈസൂര്‍, മടിക്കേരി, ഹൈദരാബാദ് (1990), * ഗുജറാത്തിന്റെ പലഭാഗങ്ങള്‍, ബറോഡ, ബനാറസ് (1991), * ഭോപ്പാല്‍ (1992), * സീതാമഡി, സൂറത്ത്, ബോംബെ, ചിത്രദുര്‍ഗ്ഗ, റാന്‍ഖണ്ഡി, പാല്‍മോ, മദ്രാസ്, ഹൈദരാബാദ് (1985), * കാണ്‍പൂര്‍, അജ്മീര്‍, മൊറാദാബാദ്, ഹൈദറാബാദ്, ബര്‍ദോളി, സന്‍ജേലി, നളന്ദ, മുന്‍ഗര്‍, അഹ്‌വ, ദംഗ്, സൂറത്ത്കല്‍ (1998), * മനോഹര്‍പൂര്‍, അഹ്‌മദാബാദ്, ഹര്‍ദ, ഔറംഗബാദ്, സൂറത്ത് (1999), * കോലാപ്പൂര്‍, നളന്ദ, ബീവര്‍, ജംനര്‍, അമ്രവാണി, അഹ്‌മദാബാദ് (2001), * ഗുജറാത്ത്, കേദല്‍, ദിവാനി, (2002), * ഗുജറാത്ത്, ബീഹാര്‍, ഒറീസ, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് (2003), * മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ആസാം (2004), * ചതീസ്ഘഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര (2005), * അലീഘര്‍, മഹാരാഷ്ട്ര, വഡോദര, ഉത്തര്‍പ്രദേശ്, കര്‍ണാടക (2006), * ഒറീസ 2007 &2008) (പേജ് 38-76, സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം. പി.ജയരാജന്‍)

ജമാഅത്തെ ഇസ്‌ലാമി ആറെസ്സെസ്സിനെ പോലുള്ള ഒരു സംഘടനയാണെങ്കില്‍ സമാനമായ പലതും അതും ചെയ്‌തിരിക്കണമല്ലോ. ആ ലിസ്റ്റ് വിജയന്‍ പ്രസിദ്ധീകരിക്കും എന്ന് പ്രതീക്ഷിക്കാമോ? 

അതു സാദ്ധ്യമാകുന്നില്ലെങ്കില്‍ പിന്നെ രണ്ടു സംഘടനകളെ താരതമ്യപ്പെടുത്തുന്നത് ശരിയാകുമോ?

യഥാര്‍ത്ഥത്തില്‍, പിണറായിയുടെ പ്രസ്‌താവന ഇന്ത്യന്‍ ഫാഷിസ്‌റ്റുകള്‍ക്ക് വളം വെച്ചുകൊടുക്കുന്നതാണ്‌. അവരെ ശാന്തരും സമാധാനപ്രിയരുമാക്കി ചിത്രീകരിക്കുന്നതിന്നു തുല്യമാണത്.  ജമാഅത്തിനെ ആറെസ്സെസ്സിനോടു ഉപമിക്കാമെങ്കില്‍ തിരിച്ചും അതാകാമല്ലോ. ആറെസ്സെസ് ജമാഅത്തിനെപ്പോലുള്ള ഒരു സംഘടനയാണ്‌. ശാന്തമായി പ്രവര്‍ത്തിക്കുന്ന, സമാധാനകാംക്ഷികളായ, ജനാധിപത്യ മര്യാദപാലിക്കുന്ന ഒരു സംഘടന!  ഈ ലേബല്‍ ആറെസ്സെസ്സിന്‌ ചാര്‍ത്തിക്കൊടുക്കാന്‍ പിണറായിക്ക് കഴിയുമോ? അങ്ങനെ പിണറായി ചെയ്‌താല്‍ സഖാക്കള്‍, പ്രത്യേകിച്ചും കണ്ണൂര്‍ ജില്ലയിലെ സഖാക്കള്‍ പൊറുക്കുമോ? ശാന്തമായി പ്രവര്‍ത്തിക്കുന്ന, സമാധാനകാംക്ഷികളായ, ജനാധിപത്യ മര്യാദപാലിക്കുന്ന ഒരു സംഘടന! ഈ വിശേഷണങ്ങളില്‍ ഏതാണ്‌ ജമാഅത്ത് അര്‍ഹിക്കാത്തതായുള്ളത് എന്ന് പിണറായി ശാന്തമായിരുന്ന് ആലോചിച്ചുനോക്കണം. 

ചെന്നായയും ആട്ടിന്‍കുട്ടിയും ഒരുപോലെയാണോ?'
---------------------

ഒരു ജനാധിപത്യരാജ്യത്ത് ഒരു വ്യക്തിക്കോ വിഭാഗത്തിനോ തങ്ങളുടെ ഒരു ആശയം പ്രചരിപ്പിക്കുന്നതിന് വിലക്കില്ല. (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എത്രമാത്രം മതേതരജനാധിപത്യം അംഗീകരിക്കുന്നുവെന്നത് മറ്റൊരു വിഷയം) ദൈവനിഷേധം അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രീയ വ്യവസ്ഥക്ക് വേണ്ടി കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ജനാധിപത്യരൂപത്തില്‍ പ്രചാരണം നടത്താമെങ്കില്‍ ഏകദൈവത്വത്തിലധിഷ്ഠിതമായ ഒരു രാഷ്ട്രീയ ദര്‍ശനത്തെ ജമാഅത്തെ ഇസ്ലാമിക്കും മുന്നോട്ട വെക്കാവുന്നതേയുള്ളൂ. അവര്‍ അതിന് വേണ്ടി അക്രമത്തിന്റെയും അടിച്ചേല്‍പിക്കലിന്റെയും മാര്‍ഗം സ്വീകരിക്കാതിതിടത്തോളം കാലം. ആര്‍. എസ്. എസ് വിമര്‍ശിക്കപ്പെടുന്നത്, അവര്‍ ഹൈന്ദവ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു രാഷ്ട്രവ്യവസ്ഥയെ മുന്നോട്ട് വെക്കുന്നത് കൊണ്ടോ പ്രചരിപ്പിക്കുന്നത് കൊണ്ടോ അല്ല. തങ്ങളുടെ വാദം അക്രമപരമായി തന്നെ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയും തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തവരെ ശാരീരികമായി തന്നെ കൈകാര്യം ചെയ്യാന്‍ മുതിരുന്നത് കൊണ്ടുമാണ്. ആ നിലക്ക് അവരുടെ പ്രവര്‍ത്തനം ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമല്ല. രാജ്യത്തിന്റെ മതേതരജനാധിപത്യത്തിനും സൌഹൃദാന്തരീക്ഷത്തിനും വിഘാതമാണ് എന്നതാണ് എതിര്‍പ്പിന്റെ അടിസ്ഥാനം. കമ്യൂണിസ്റ്റുകാര്‍ക്ക് അവരോടുള്ള എതിര്‍പ്പ് അവര്‍ മതത്തിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്നുവെന്നതാണെങ്കില്‍ അത് തുറന്ന് പറയണം. അതിന് സാധ്യതയില്ലാതെയില്ല. കാരണം കമ്യൂണിസ്റ്റ് കാരുടെ പ്രവര്‍ത്തനവും ജനാധിപത്യത്തേക്കാള്‍ പലപ്പോഴും അക്രമപരവും സ്വേഛാധിപത്യപരവുമാണ്.  പക്ഷെ സഖാവ് ജയരാജന്റെ പുസ്തകത്തില്‍ അവരുടെ അക്രമം തന്നെയാണ് എടുത്ത് പറയുന്നത്. കേവലം വാദത്തിലെ സാമ്യത മാത്രമാണ് ഈ സമീകരണത്തിന് കാരണമെങ്കില്‍ നേരത്തെ വാളില്‍ പോസ്റ്റ് ചെയ്ത സജീദ് ഖാലിദ് പറഞ്ഞ കഥ ഇവിടെയും ആവര്‍ത്തിക്കുന്നു.

'കുഞ്ഞബ്ദുല്ല സ്‌കൂള്‍ മാഷാണ്. കീരി വാസുവാകട്ടെ കള്ളനും പിടിച്ചു പറിക്കാരനും കൂലിത്തല്ലുകാരനുമാണ്. അങ്ങനെയിരിക്കെ നാട്ടിലെ ഭൂപ്രഭുവും പ്രമാണിയുമായ മിന്നല്‍ അര്‍ജ്ജുനന്‍ ജനങ്ങളെയെല്ലാം വിളിച്ചു കൂട്ടി. ഒരിക്കല്‍ കീരിവാസുവിന്റെ ആക്രമണത്തിന്റെ ഇരയായി ഒരു കാല്‍ നഷ്ടപ്പെട്ട അയ്മുട്ടിയെ പ്രത്യേകം ക്ഷണിച്ചു വരുത്തി. അയ്മുട്ടിയെ സാക്ഷി നിര്‍ത്തി കീരി വാസുവിന്റെ അക്രമങ്ങളും കൊള്ളകളും എല്ലാം വിവരിച്ച ശേഷം പറഞ്ഞു കീരിവാസു എന്തിനാ ഈ അക്രമങ്ങളൊക്കെ ചെയ്യുന്നത്. അവന്റെ കുടുംബം പുലര്‍ത്താന്‍ വേണ്ടി പണമുണ്ടാക്കാന്‍. നമ്മുടെ കുഞ്ഞബ്ദുല്ലാ മാഷും സ്‌കൂളില്‍ പോയി കുട്ടികളെ പഠിപ്പിക്കുന്നത് കുടുംബം പുലര്‍ത്താന്‍ പണമുണ്ടാക്കാന്‍ വേണ്ടിതന്നെ. അതിനാല്‍ രണ്ടുപേരും ഒരു നാണയത്തിന്റെ രണ്ടുവശമാണ്. ആയതിനാല്‍ രണ്ടുപേരേയും ഒരേ നിലയ്ക്കു തന്നെ കാണണം.. എന്തുകൊണ്ടാണ് കുഞ്ഞബ്ദുല്ല മാഷ് എതിര്‍ക്കപ്പെടുന്നതെന്നു ആത്മ പരിശോധന കുഞ്ഞബ്ദുല്ലാ മാഷ് നടത്തണം '

സത്യത്തില്‍ ജമാഅത്തെ ഇസ്ലാമിയും ആര്‍.എസ്.എസും ഒരു താരതമ്യുവും ഇല്ല എന്ന് കാണാം. ജമാഅത്തെ ഇസ്ലാമി ടി. ആരിഫലി സാഹിബിന്റെ ഈ വിശദീകരണം കാണുക. 

'ആര്‍.എസ്.എസ്സും അതുള്‍ക്കൊള്ളുന്ന സംഘപരിവാറും വംശീയവാദത്തിലധിഷ്ഠിതമായ ഒരു ഹിന്ദുത്വ രാഷ്ട്രത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്; വര്‍ണാശ്രമ വ്യവസ്ഥ നിലനില്‍ക്കുകയും ജന്മനാ സവര്‍ണരായവര്‍ക്ക് ഇന്ത്യയുടെ ഭരണം ലഭ്യമാവുകയും ചെയ്യുന്ന വംശീയ ആധിപത്യമാണ് ആര്‍.എസ്.എസ്സിന്റെ ഹിന്ദുത്വം. സനാതന ഹിന്ദു ധര്‍മത്തെയാണ് ആര്‍.എസ്.എസ് പ്രതിനിധീകരിക്കുന്നത് എന്നുപറഞ്ഞുകൂടാ. ഏക വംശീയ സംസ്‌കാരത്തെ മാത്രം സ്വീകരിക്കുകയും മറ്റെല്ലാ സംസ്‌കാരങ്ങളെയും അന്യവത്കരിക്കുകയും ചെയ്യുന്നു സംഘപരിവാര്‍. ഇത്തരമൊരു രാഷ്ട്രം കെട്ടിപ്പടുക്കാന്‍ അവര്‍ അവലംബിക്കുന്നത് അക്രമത്തിന്റെയും ഹിംസയുടെയും വഴിയാണ്. തങ്ങളല്ലാത്തവരെയെല്ലാം ഉന്മൂലനം ചെയ്യുകയും നാട്ടില്‍ നിന്ന് ആട്ടിയോടിക്കുകയും ചെയ്യുന്നതാണ് അവരുടെ നയം. ഇത് ഒരു ആരോപണമല്ല. പതിറ്റാണ്ടുകളായി നമ്മുടെ മുമ്പിലുള്ള അനുഭവസാക്ഷ്യമാണ്. ഫാഷിസത്തിന്റെ എല്ലാ അടയാളങ്ങളും ഒത്തിണങ്ങിയ സമീപനരീതിയാണ് ആര്‍.എസ്.എസ് സ്വീകരിച്ചിട്ടുള്ളത്. അപ്പോള്‍ വംശാധിപത്യമെന്ന ലക്ഷ്യവും ഫാഷിസത്തിന്റെ മാര്‍ഗവുമാണ് അവര്‍ക്കുള്ളതെന്ന് വ്യക്തം.

എന്നാല്‍, ലക്ഷ്യത്തിലും മാര്‍ഗത്തിലും അതിനു തീര്‍ത്തും വിരുദ്ധമാണ് ജമാഅത്തെ ഇസ്‌ലാമി. ഏതെങ്കിലുമൊരു വംശത്തിന്റെ ആധിപത്യത്തിലധിഷ്ഠിതമല്ല ജമാഅത്ത് മുന്നോട്ടു വെക്കുന്ന സാമൂഹിക ക്രമം. ഒരു മൂല്യവ്യവസ്ഥിതിയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രം നിലനില്‍ക്കേണ്ടത്. നിയമനിര്‍മാണവും ഭരണവും മറ്റും ആ മൂല്യവ്യവസ്ഥിതിയില്‍ ഊന്നി നിന്നുകൊണ്ടാകണം. ദൈവത്തില്‍ നിന്നുള്ളതും പ്രവാചകന്മാര്‍ പഠിപ്പിച്ചുതന്നിട്ടുള്ളതുമായ ഒരു മൂല്യവ്യവസ്ഥിതി ജമാഅത്തിന്റെ കൈയിലുണ്ട്. അത്, രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അത് ജനങ്ങള്‍ അംഗീകരിക്കുന്ന ഒരു സാഹചര്യത്തില്‍ അതിനനുസൃതമായി സമൂഹ നിര്‍മാണം നടത്തണം എന്നതാണ് ജമാഅത്തിന്റെ കാഴ്ചപ്പാട്. ജമാഅത്തിന്റെ ആദര്‍ശം വംശീയാധിപത്യത്തിന് തികച്ചും വിരുദ്ധമാണ്. ആര്‍.എസ്.എസ് വംശീയാധിപത്യത്തെക്കുറിച്ച് പറയുന്നു, ജമാഅത്ത് ഒരു മൂല്യവ്യവസ്ഥയെയും ആശയത്തിന്റെ വികാസത്തെയും കുറിച്ച് സംസാരിക്കുന്നു എന്നതാണ് രണ്ടും തമ്മിലുള്ള മൗലിക അന്തരം. ഈ മൂല്യവ്യവസ്ഥയിലേക്ക് എത്താന്‍, തീര്‍ത്തും സമാധാനപരവും ജനാധിപത്യപരവുമായ മാര്‍ഗമാണ് അവലംബിക്കുന്നതെന്ന് സംഘടനയുടെ ഭരണഘടനയും സാഹിത്യങ്ങളും വ്യക്തമാക്കുന്നുണ്ട്. മനുഷ്യരുടെ ഹൃദയ-മസ്തിഷ്‌കങ്ങളോട് സംവദിക്കുകയും അവരുടെ മനസ്സില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുകയും അതുവഴി സമൂഹ പരിവര്‍ത്തനത്തിലേക്ക് നീങ്ങുകയും ചെയ്താല്‍ മാത്രമേ ഈ മൂല്യവ്യവസ്ഥിതി സ്ഥാപിതമാവുകയുള്ളൂ. സമാധാനം തകര്‍ക്കാത്ത, ജനാധിപത്യ ക്രമത്തെ അട്ടിമറിക്കാത്ത, വര്‍ഗ സംഘട്ടനമോ വര്‍ഗീയ സംഘര്‍ഷമോ സൃഷ്ടിക്കാത്ത പ്രവര്‍ത്തനങ്ങള്‍ മാത്രമേ ജമാഅത്ത് കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടക്ക് നടത്തിയിട്ടുള്ളൂ. അതിനു വിരുദ്ധമായ ഒരു സംഭവവും ജമാഅത്തിനെക്കുറിച്ച് എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അപ്പോള്‍ ലക്ഷ്യത്തിലും മാര്‍ഗത്തിലും ഭിന്ന വിരുദ്ധമായ രണ്ട് സംഘടനകളെ തുലനം ചെയ്ത് വിമര്‍ശിക്കുന്നത് വിഷയങ്ങള്‍ പഠിച്ച് മനസ്സിലാക്കാതെയാണ്. ജമാഅത്തിനെക്കുറിച്ച് നേരിട്ട് പഠിക്കാന്‍ ഇത്രയേറെ സംവിധാനങ്ങള്‍ ഇവിടെ ഉണ്ടായിരിക്കെ ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നത് ശരിയല്ല.' (പ്രബോധനം). 

സമാന വിഷയം.

ആര്‍.എസ്.എസും ജമാത്തും തമ്മിലുള്ള സമാനതകള്‍ 

ചൊവ്വാഴ്ച, നവംബർ 12, 2013

ബംഗ്ലാ ജമാഅത്തെ ഇസ്ലാമി കൂട്ടക്കൊല നടത്തിയോ ?.


ജമാഅത്ത് തീവ്രവാദ സംഘടനയാണ് എന്ന് സ്ഥാപിക്കാന്‍ വിമര്‍ശകര്‍ക്ക് വല്ലാത്ത വ്യഗ്രതയാണെങ്കിലും അപ്രകാരം  വാദിച്ചശേഷം തെളിവ് നല്‍കാന്‍ വല്ലാതെ പ്രയാസപ്പെടുന്നത് കാണാറുണ്ട്. അതിന് പരിഹാരമായി ചെയ്യാറുള്ളത് ഇന്ത്യയില്‍ അവര്‍ ഇതുവരെ സമാധാനപരമായിട്ടാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്, എന്നാല്‍ അവര്‍ക്ക് കൂടുതല്‍ സ്വാധീനവും ആള്‍ബലവും ഉള്ളിടത്തൊക്കെ അവര്‍ മഹാഭീകരന്‍മാരും തീവ്രവാദികളുമാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. ഈ ആവശ്യാര്‍ഥം അദ്യമൊക്കെ പാകിസ്ഥാനിലേക്ക് വണ്ടികേറുമായിരുന്നു. പുതിയ അനുഭവങ്ങളൊന്നുമില്ലാത്തതിനാല്‍ ചരിത്രത്തില്‍ പിന്നോട്ട് പോകും.   ചരിത്രമാകുമ്പോള്‍ ഒരു  സൌകര്യവുമുണ്ട്. എന്തിനെയും വിമര്‍ശിക്കാന്‍ പറ്റിയവിധം ആരെങ്കിലുമൊക്കെ പറഞ്ഞുവെച്ചിരിക്കും. അങ്ങനെയാണ് മൌദൂദിയുടെ കാലത്ത് ഉണ്ടായ ഖാദിയാനി മസ്അലയില്‍ കേറിപ്പിടിച്ച് ആയിരക്കണക്കിന് ഖാദിയാനികളെ ജമാഅത്തുകാര്‍ വധിച്ചുവെന്ന കള്ളം കെട്ടിവിടുന്നത്. പക്ഷെ കുറെ ചര്‍ച ചെയ്ത് അതിന്റെ മുനയൊടിഞ്ഞിരിക്കുന്നു. മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും മറ്റും ഉള്ളി പൊളിക്കുന്നത് പോലെ സൂക്ഷമായി പൊളിച്ച്, അതിന്റെ സത്യാവസ്ഥ വ്യക്തമാക്കുന്ന ചര്‍ചകള്‍ പ്രസ്ഥാന വിമര്‍ശകരുമായി നടന്നിട്ടുണ്ട്. ഖാദിയാനി പ്രശ്നം വേണ്ടത്രക്ലച്ച് പിടിക്കാതെ വന്നപ്പോഴാണ്, കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് പ്രബോധനം അമ്പതാം വാര്‍ഷികപതിപ്പിലെ ചില പ്രയോഗങ്ങളില്‍ പിടിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്. അത് ഈ ബ്ലോഗില്‍ തന്നെ ചര്‍ച ചെയ്തിട്ടുണ്ട്.


ഈ വര്‍ഷം പുതിയ ഒരു തെളിവ് ലഭിച്ചു. അത് ബംഗ്ലാദേശില്‍നിന്നാണ് അത് ഇതുവരെ പിടിച്ചതിനേക്കാള്‍ വലിയ മുയലാണ് എന്നാണ് വിമര്‍ശകരുടെ ഇത് വരെയുള്ള ധാരണ. ജമാഅത്തെ ഇസ്ലാമി വിമര്‍ശനത്തിന് പഴുത് നോക്കി നടന്നവര്‍ക്ക് ഒരു ചാകര തന്നെയായിരുന്നു. ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി നേതാക്കളെ യുദ്ധകുറ്റത്തിന്റെ പേരില്‍ (മിക്കവാറും തലമുതിര്‍ന്ന നേതാക്കളെയൊക്കെ) വധശിക്ഷക്ക് വിധിച്ച സംഭവം. ഇനിയും കുറേ പേര്‍ വധശിക്ഷാവിധി കാത്ത് കഴിയുന്നു. ഇതുമായി ബന്ധപ്പെട്ട് 30 ലക്ഷം ആളുകളെ ജമാഅത്തെ ഇസ്ലാമിക്കാര്‍ കൊലചെയ്തുവെന്നൊക്കെ ഉത്തരവാദപ്പെട്ട ബ്ലോഗര്‍മാരും ഫെയ്സ് ബുക്ക് ആക്ടിവിസ്റ്റുകളും തട്ടിവിട്ടു. അതുമാത്രമോ പാകിസ്ഥാന് പട്ടാളക്കാരുമായി ചേര്‍ന്ന് രണ്ട് ലക്ഷം യുവതികളെ ബലാത്സംഗം ചെയ്യുന്നതിലും ജമാഅത്ത് നേതാക്കള്‍ പങ്കാളികളായി. അവരെ പിന്നെ തൂക്കികൊല്ലേണ്ടേ. വേണം നൂറുതരം. അവാമി ലീഗിന്റെ കള്ളപ്രചാരണത്തില്‍ അന്ന് ജനിച്ചിട്ട് പോലുമില്ലാത്ത, ഇസ്ലാമിനെ വലിയ അസൌകര്യമായി കാണുന്ന യുവാക്കളുടെ പിന്തുണ അവാമി ലീഗ് ഒപ്പിച്ചെടുത്തിട്ടുണ്ട്  എന്നത് മറക്കുന്നില്ല. 


സത്യത്തിന് ഒരു കാവ്യനീതിയുണ്ട് അത് എന്നെങ്കിലും ഒരിക്കല്‍ പുറത്ത് വരും. ചിലപ്പോള്‍ അല്‍പം ക്ഷമിക്കേണ്ടിവരും. ഇതുവരെ ജമാഅത്ത് വിമര്‍ശകര്‍ തകര്‍ത്താടുകയായിരുന്നു. പക്ഷെ അപ്പോള്‍ തന്നെ. പറയുന്നതിലെ വൈരുദ്ധ്യം ജമാഅത്ത് പ്രവര്‍ത്തകര്‍ അത്തരം കള്ളവാര്‍ത്തകള്‍ ചങ്കുതൊടാതെ വിഴുങ്ങുന്നവരെ ഓര്‍മപ്പെടുത്തിയിരുന്നു. വിഷയത്തിലേക്ക് കടക്കുന്നതിന് മുമ്പ് ബംഗ്ലാദേശില്‍നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത നോക്കാം. 


തെരഞ്ഞെടുപ്പ് മേല്‍നോട്ടത്തിന് സര്‍വകക്ഷി സര്‍ക്കാര്‍ രൂപവത്കരണം ലക്ഷ്യമിട്ട് ബംഗ്ളാദേശില്‍ ശൈഖ് ഹസീന മന്ത്രിസഭ രാജി സമര്‍പ്പിച്ചു. പ്രധാനമന്ത്രി രാജിവെച്ച് തെരഞ്ഞെടുപ്പ് വരെ ഭരണം കക്ഷിയേതര സര്‍ക്കാറിനെ ഏല്‍പിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് എല്ലാ കക്ഷികള്‍ക്കും പ്രാതിനിധ്യം നല്‍കി പുതിയ സര്‍ക്കാറിനുള്ള നീക്കം.

നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്  ഭരണകക്ഷിയായ അവാമിലീഗിന്റെ സാരഥി ശൈഖ് ഹസീന വാജിദിന്റെ ജമാഅത്ത് വേട്ട ആരംഭിച്ചത്. അടുത്ത തെരഞ്ഞെടുപ്പില്‍ എങ്ങനെ രക്ഷപ്പെടാം എന്നാണല്ലോ ഭരിക്കുന്ന ഏത് പാര്‍ട്ടികളുടെയും മുഖ്യമായ വിഷയം. ഭരണം മുന്നില്‍ കണ്ട് സ്വേഛാധിപത്യസ്വഭാവമുള്ള ഭരണാധികള്‍ നടപ്പാക്കുന്ന കാര്യങ്ങളെ വളരെ നിഷ്കളങ്കമായി വിലയിരുത്തുന്നവര്‍ ഒരിക്കലും സത്യം തിരിച്ചറിയാതെ പോകും. അതുതന്നെയാണ് ബംഗ്ലാദേശിന്റെ കാര്യത്തില്‍ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കുന്നവര്‍ക്കും സംഭവിക്കുന്നത്.


അവാമി ലീഗിന് മാത്രം ജമാഅത്തെ ഇസ്ലാമിക്കാര്‍ യുദ്ധകുറ്റവാളികളാകുകയും, അതേ സമയം അവരുമായി മറ്റൊരു പ്രമുഖരാഷ്ട്രീയപാര്‍ട്ടി കൂട്ടുചേരുകയും ചെയ്യുന്നതില്‍നിന്ന് തന്നെ സംഭവത്തിലെ നിജസ്ഥിതി ഊഹിക്കാവുന്നതാണ്.  ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) നേതൃത്വം നല്‍കുന്ന അതിശക്തമായ പ്രക്ഷോഭത്തിനൊടുവിലാണ് ശൈഖ് ഹസീന ഗവണ്‍മെന്റ് ഭാഗികമായിട്ടെങ്കിലും മുട്ടുമടക്കാന്‍ തയ്യാറായത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് തങ്ങളെക്കാത്തിരിക്കുന്നത് എന്ന് ഏറ്റവും നന്നായി അറിയുന്നത് അവാമി ലീഗുകാര്‍ക്ക് തന്നെയാണ്. കഴിഞ്ഞ ജൂണില്‍ നടന്ന കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് അത് ശരിവെക്കുകയും ചെയ്തു. സില്‍ഹറ്റ്, ബാരിസല്‍,രാജഷാഹി, ഖുല്‍ന എന്നീ നാല് കോര്‍പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.എന്‍.പി നേതൃത്വം നല്‍കുന്ന ജമാഅത്തെ ഇസ്ലാമി അടക്കമുള്ള 18 കക്ഷിമുന്നണി അവാമിലീഗിനെതിരെ വന്‍വിജയമാണ് നേടിയത്. അതുകൊണ്ട് തന്നെ പതിവനുസരിച്ചുള്ള കെയര്‍ടേക്കര്‍ ഭരണത്തിന് കൈമാറാതെ താന്‍ സ്വയം തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചു. മാത്രമല്ല മത്സരത്തില്‍ പങ്കെടുക്കാതിരിക്കാന്‍ ജമാഅത്തിനെതിരെ വിലക്ക് കൊണ്ടുവരികയും ചെയ്തു. ശ്രദ്ധേയമായ ഒരു കാര്യം 1996 ല്‍ പ്രതിപക്ഷത്തായിരുന്ന ശൈഖ് ഹസീന ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ച് ബി.എന്‍.പി സര്‍ക്കാരിനെതിരെ നടത്തിയ സമരത്തിനൊടുവിലാണ് ഈ കെയര്‍ടേക്കര്‍ സംവിധാനം നിലവില്‍ വന്നത് എന്നതാണ്. ഇപ്പോള്‍ അവര്‍ അതിനെ ഭയക്കുന്നതിന്റെ കാരണം ലളിതം.

ശൈഖ് ഹസീനയുടെ ഈ സ്വേഛാധിപത്യമനോഭാവത്തിനെതിരെയുള്ള ബി.എന്‍.പിയുടെ നേതൃത്വത്തിലുള്ള ശക്തമായ പ്രക്ഷോഭമാണ് ഹസീനയുടെ രാജിയില്‍ കലാശിച്ചിരിക്കുന്നത്. ഇനി എന്ത് സംഭവിക്കും എന്ന് കാതിരുന്ന് കാണാം. നമ്മുടെ വിഷയം അതല്ല. ഇയ്യിടെ ശൈഖ് ഹസീന ജമാഅത്തിനും അതിന്റെ തലമുതിര്‍ന്ന നേതാക്കള്‍ക്കും എതിരെ കളിച്ച നീചവും ക്രൂരവുമായ ഒരു കളിയെക്കുറിച്ചാണ് നമുക്കിവിടെ സംസാരിക്കാനുള്ളത്. കാര്യം ശരിക്ക് മനസ്സിലാകണമെങ്കില്‍ അല്‍പം ചരിത്രം പറയണം.

അല്‍പം ബംഗ്ലാ ചരിത്രം.

ബ്രിട്ടീഷുകര്‍ ഇന്ത്യയും പാകിസ്ഥാനുമായി വിഭജിച്ച് ഭാരത ഭൂഖണ്ഡത്തിന് സ്വതന്ത്ര്യം നല്‍കിയപ്പോള്‍ ഇപ്പോഴുള്ള ബംഗ്ലാദേശ് പാകിസ്ഥാന്റെ ഭാഗമായിരുന്നു. മാപ്പ് നോക്കിയാലറിയാം ബംഗ്ലാദേശ് പാകിസ്ഥാനില്‍നിന്നും വേറിട്ട ഒരു ഖണ്ഡമാണ്. മതമാണ് അവരെ ഒന്നിപ്പിച്ച ഒരേ ഒരു ഘടകം. കാരണം വിഭജനത്തിന്റെ അടിസ്ഥാനം അതായിരുന്നല്ലോ. അങ്ങനെ പാകിസ്ഥാന്റെ ഭാഗമായി കിഴക്കന്‍ പാകിസ്ഥാന്‍ എന്ന പേരില്‍ തുടര്‍ന്ന് പോന്നു. 1970 ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ശൈഖ് മുജീബുര്‍റഹ്മാന്റെ നേതൃത്വത്തിലുള്ള അവാമിലീഗ് മികച്ചപ്രകടനം കാഴ്ചവെച്ചു. പക്ഷെ ജനവിധി മാനിക്കാന്‍ യഹ് യാഖാന്റെ നേതൃത്വത്തിലുളള പാക്ക് പട്ടാളഭരണകൂടം കൂട്ടാക്കിയില്ല. കിഴക്കന്‍ ബംഗാളിലെ ജനങ്ങളോടും അവരുടെ ഭാഷയോടും സംസ്കാരത്തോടും പാക്ക്പട്ടാളവരേണ്യവര്‍ഗത്തിന്റെ നിലപാട് ജനങ്ങളില്‍ എമ്പാടും അതൃപ്തിനിറച്ച പശ്ചാതലത്തില്‍ ജനങ്ങള്‍ കൂടുതല്‍ അസ്വസ്ഥരായി. ജനാധിപത്യപ്രതീക്ഷകളില്‍ നിരാശരായ ജനങ്ങള്‍ ഇളകിവശായി. ഈ കാര്യങ്ങളിലൊന്നും ജമാഅത്തിന് ഒരു പങ്കുമില്ല എന്നത് വ്യക്തം. അതോടൊപ്പം ഒരു തികഞ്ഞ ജനാധിപത്യവാദികളുടെ സ്വരം ഉയര്‍ന്ന് കേട്ടത് മൌദൂദി നേതൃത്വം നല്‍കുന്ന ജമാഅത്തെ ഇസ്ലാമിയില്‍നിന്നാണ്. 

1970 ഡിസംബര്‍ 7 ലെ തെരഞ്ഞെടുപ്പിന് ശേഷം ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടുകൊണ്ടിരുന്നത് ജനഹിതം മാനിച്ച് ഭരണഘടനാപ്രകാരമുള്ള നടപടികള്‍ ആരംഭിക്കണമെന്നാണ്. ജമാഅത്തെ ഇസ്ലാമി ജനാധിപത്യവിരുദ്ധമാണ് എന്ന് പറയുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് മൌദൂദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാക്ക് ജമാഅത്ത് നിര്‍വാഹകസമിതി ഐക്യകണ്ഠമായി അംഗീകരിച്ച പ്രമേയം. അതില്‍ ഇങ്ങനെ പറയുന്നു. .... 'അതിനാല്‍ ജനാധിപത്യഅവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന പാര്‍ട്ടി എന്ന നിലക്ക്, ഭൂരിപക്ഷം ലഭിച്ച കക്ഷികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കണമെന്നാണ് ജമാഅത്തിന്റെ ഖണ്ഡിതമായ നിലപാട്. ആ പാര്‍ട്ടികള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഭരണത്തിലേറിയ ശേഷം അവര്‍ പാലിക്കുന്നുണ്ടോ എന്ന് ജനങ്ങളും വിലയിരുത്തട്ടെ. ജനാധിപത്യത്തില്‍ ഒരു വിധിതീര്‍പ്പും അവസാനവിധിതീര്‍പ്പല്ല...' (ആഈന്‍ വാരിക, ലാഹോര്‍ 1971ജനു 8)

പാകിസ്ഥാനില്‍ നിന്ന് ഒരു സംഘടന ഭരണകൂടത്തോട് തങ്ങളുടേതല്ലാത്ത ഒരു പാര്‍ട്ടിക്ക് വേണ്ടിയാണീ സംസാരം നടത്തിയത്. അത് മാത്രമല്ല. തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് തന്നെ കിഴക്കന്‍ പാകിസ്ഥാന്‍ വിട്ടുപോകുകയാണെങ്കില്‍ പട്ടാളഭരണകൂടത്തിന് ഒന്നും ചെയ്യാനാവില്ല  എന്നും ഓര്‍മപ്പെടുത്തിയിരുന്നു. ഒട്ടും വൈകാരികമല്ലാത്ത ഭാഷയിലാണ് അന്ന് ജമാഅത്ത് സംസാരിച്ചത്. വിഭജനം ഉണ്ടാക്കാനിടയുള്ള മുറിവുകളെക്കുറിച്ച് നന്നായി അറിയുന്നതിനാല്‍ വീണ്ടുമൊരു വിഭജനം നടക്കരുതെന്ന് ജമാഅത്ത് ആഗ്രഹിച്ചിരുന്നു. എന്നാല്‍ പരിഹാരമായി അവരുടെ ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും അടിക്കടി ജമാഅത്ത് പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വീണ്ടും വിഭജനം നടന്നു. ഒട്ടനവധി ആളുകള്‍ പാകിസ്ഥാന് പട്ടാളക്കാരാല്‍ കൊല്ലപ്പെട്ടു.  എന്നാല്‍  താത്വിക വിയോജിപ്പിനപ്പറം അതിന്റെ  പ്രവര്‍ത്തകര്‍ പാകിസ്ഥാന് പട്ടാളത്തോടൊപ്പം കൂടി ജനങ്ങളെ അറുകൊല ചെയ്തുവെന്ന് 2007 വരെ ഒരാളും ആരോപിക്കുക പോലും ചെയ്തിട്ടില്ല.

വിഭജനത്തിന് ശേഷം 1979 ല്‍ പുനസംഘടിപ്പിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി അവിടുത്തെ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ട് പോന്നു. 1986, 1991, 1996, 2001, 2008 എന്നീ വര്‍ഷങ്ങളില്‍ നടന്ന പൊതു തെരഞ്ഞെടുപ്പുകളില്‍ ജമാഅത്ത് പങ്കെടുക്കുകയും പാര്‍ലമെന്റില്‍ സജീവ സാന്നിദ്ധ്യമറിയിക്കുകയും ചെയ്തു. 1990 ല്‍ ജനറല്‍ ഇര്‍ഷാദിന്റെ പട്ടാളഭരണകൂടത്തിനെതിരെ സമരം നയിക്കാന്‍ ഇപ്പോള്‍ പ്രതികാരനടപടി തുടരുന്ന അവാമിലീഗും ജമാഅത്തെ ഇസ്ലാമിയും മറ്റ് മുന്ന്  പാര്‍ട്ടികളും ചേര്‍ന്ന് മുന്നണിരൂപീകരിച്ചിരുന്നു എന്നത് മനസ്സിലുണ്ടായിരിക്കട്ടേ. അന്നൊന്നും തോന്നാത്ത യുദ്ധകുറ്റം ജമാത്തിനെതിരെ പൊടുന്നനെ പ്രത്യക്ഷപ്പെട്ടത്  എങ്ങനെ?.

യുദ്ധകുറ്റങ്ങളുടെ ചരിത്രം

1972 ജനുവരിയില്‍ ബംഗ്ലാ പ്രസിഡണ്ട് ശൈഖ് മുജീബുര്‍റഹ്മാന്‍ രണ്ട് നിയമങ്ങള്‍ കൊണ്ടുവന്നു. (1). War Crimes Act  (2)  Collaboration Order 1972 . ഇതില്‍ ആദ്യത്തേത് അനുസരിച്ച് പാക് സൈനികര്‍ക്കും ജനറല്‍മാര്‍ക്കും എതിരെ കുറ്റപത്രം സമര്‍പിച്ചു. അവരില്‍ 195 പേര്‍ യുദ്ധകുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. ഇവര്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ തടവുകാരായതിനാല്‍ അവരെ വിട്ടുകിട്ടാന്‍ ഇന്ത്യയോട് അഭ്യര്‍ഥിക്കുകയും ചെയ്തു (ഇന്ത്യയുടെ സഹായത്തോടെയാണ് പാകിസ്താനില്‍നിന്നും ബംഗ്ലാദേശ് മോചനം നേടിയത്  എന്ന കാര്യം നിങ്ങളുടെ മനസ്സിലുണ്ടാകുമല്ലോ). പാക്ക് പട്ടാളക്കാരെയും ഭരണകൂടത്തെയും സഹായിച്ചുവെന്ന പേരില്‍ ബംഗ്ലാദേശ് പിടികൂടിയവരില്‍നിന്ന് 37,471 പേര്‍ക്കെതിരെയും യുദ്ധകുറ്റം ആരോപിച്ചിരുന്നെങ്കിലും കുറ്റപത്രം സമര്‍പിച്ചത് 2748 പേര്‍ക്ക്. ബാക്കിയുള്ളവരെ തെളിവില്ലാത്തതിനാല്‍ വെറുതെ വിട്ടു. വിഭജനത്തിന്റെ തൊട്ടുടനെ നിയോഗിച്ച ഈ കമീഷന്‍ കണ്ടെത്തിയ 2748 പേരില്‍ ഒരു ജമാഅത്തുകാരന്‍ പോലും ഉണ്ടായിരുന്നില്ല. ഇവരില്‍ തന്നെ 752 പേരെയാണ് കോടതി ശിക്ഷിച്ചത്.

തീര്‍ന്നില്ല. അവാമിലീഗിന്റെ ഓഫീസില്‍നിന്ന് തന്നെ പ്രവര്‍ത്തിച്ച മറ്റൊരു കമറ്റി യുദ്ധകുറ്റങ്ങള്‍ ചെയ്തവരെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യം വെച്ച് പ്രവര്‍ത്തിച്ചു. ഭരണഘടനക്ക് രൂപം നല്‍കിയവര്‍ കൂടി ഉള്‍പ്പെടുന്ന ഈ കമറ്റിയുടെ മുഖ്യ ദൌത്യം സൈന്യത്തിന്റെ അധിക്രമത്തിനിരയായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുക  എന്നതായിരുന്നു. അവാമി ലീഗ് തന്നെ നടത്തിയ ആ വിപുലമായ വിവരശേഖരണത്തില്‍ ജമാഅത്തുമായി വിദൂരബന്ധം പോലുമുള്ള ആരും ഉണ്ടായിരുന്നില്ല. 30 ലക്ഷം പേരെ പാകിസ്ഥാന്‍ പട്ടാളം കൊന്നുവെന്ന ആരോപണവും രണ്ട് ലക്ഷം സ്ത്രീകളെ മാനഭംഗപ്പെടുത്തി എന്ന ആരോപണവും രണ്ട് വര്‍ഷം നല്‍കിയിട്ടും കമറ്റിക്ക് തെളിയിക്കാന്‍ കഴിഞ്ഞില്ല.  പാകിസ്ഥാന്‍ പട്ടാളത്തിനെതിരെ പോലും തെളിയിക്കാന്‍ പററാത്ത ഈ സര്‍ക്കാര്‍ ആരോപണം ഇപ്പോള്‍ ജമാഅത്തിന്റെ പേരിലാണ് ഇവിടെ ചിലര്‍ കെട്ടി എഴുന്നള്ളിക്കുന്നത് എന്നത് എന്ത് മാത്രം വിചിത്രമായിരിക്കുന്നു. അങ്ങനെ 1974 ല്‍ ഉണ്ടാക്കിയ ഒരു ധാരണയുടെ അടിസ്ഥാനത്തില്‍ മൂന്ന് രാജ്യങ്ങളില്‍ പിടിയിലായവര്‍ മോചിപ്പിക്കപ്പെട്ടു.

ശൈഖ് മുജീബുര്‍റഹ്മാന്‍
1974 ഏപ്രിലില്‍ പാകിസ്ഥാനിലെ ലാഹോറില്‍ ചേര്‍ന്ന ഒ.ഐ.സി. യോഗത്തില്‍ ശൈഖ് മുജീബുര്‍റഹ്മാന്‍ പങ്കെടുത്തു. അതോടെ ബംഗ്ലാദേശിനെ പാകിസ്ഥാന്‍  അംഗീകരിച്ചു. 1976 ഓടെ ഇരു രാജ്യങ്ങളും തമ്മില്‍ പൂര്‍ണമായ നയതന്ത്രബന്ധങ്ങള്‍ സ്ഥാപിതമായി. തുടര്‍ന്ന് പാക്ക് പ്രധാനമന്ത്രി സുള്‍ഫികര്‍ അലി ഭൂട്ടോ ബംഗ്ലാദേശ് സന്ദര്‍ശിച്ചു.

ഇതാണ് യഥാര്‍ഥ ചരിത്രം. അന്നത്തെ ചരിത്രം വസ്തുനിഷ്ഠമായി രേഖപ്പെട്ടുകിടക്കുന്നുണ്ട് പ്രമുഖരുടെ ഗ്രന്ഥങ്ങളില്‍ ബംഗ്ലാദേശ് ഗവ. ഏറ്റവു വലിയ ബഹുമതിയായ ബീര്‍ ഉത്തം  നല്‍കി ആദരിച്ച ശരീഫുല്‍ ഹഖിന്റെ ആത്മകഥ (Bangladesh: Untold Fact)യിലും, ഇന്ത്യന്‍ ലഫ്റ്റനന്‍റ് ജനറലായിരുന്ന ജേക്കബിന്റെ Surrender at Dacca: Birth of a Nation എന്ന പുസ്തകവുമൊക്കെ ഇതിലേക്ക് വെളിച്ചം വീശുന്നു. ഇതൊക്കെ അവഗണിച്ചാണ് അവാമിലീഗ് ഇപ്പോള്‍ പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍ ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരടക്കം വായിച്ച് ചര്‍ദ്ധിക്കുന്നത്. അത് വലിയ സത്യം എന്ന നിലക്ക് നെറ്റിലെ സിംഹങ്ങള്‍ വീണ്ടും എടുത്തെഴുതി ജമാഅത്തിനെ ഭീകരവല്‍ക്കരിക്കാന്‍ മത്സരിക്കുന്നു.

പുതിയ ജമാഅത്ത് വേട്ടയുടെ തുടക്കം.

42 വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്റെ ഏതാണ്ടെല്ലാ അലയൊലികളും ജനഹൃദയത്തില്‍നിന്ന് മാഞ്ഞതിന് ശേഷം 2010 ല്‍ ജമാഅത്തിനെ തകര്‍ക്കാന്‍ മാത്രം ലക്ഷ്യം ഇട്ട് തട്ടിപ്പടച്ച പ്രാദേശികമായ ട്രെബ്യൂണലാണ്. ഇന്‍റര്‍ നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍. പേരില്‍ മാത്രമേ ഇന്റര്‍ നാഷണല്‍ ഉള്ളൂ. അവാമി ലീഗ് അനുകൂലികളായ ജഡ്ജിമാരും അഭിഭാഷകരും മാത്രമുള്ള ഒട്ടും സുതാര്യതയില്ലാത്ത ഒരു പ്രാദേശിക കമ്മററി മാത്രമാണിത്. ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ട്രബ്യൂണലടക്കം ഒരു ഡസന്‍ കമറ്റികള്‍ ഇതിന്റെ സാധുതയെ ചോദ്യം ചെയ്തിട്ടുണ്ട്.

മറ്റൊരു രസകരമായ കാര്യം ഇതിന്റെ ആദ്യചെയര്‍മാനായ അവാമി ലീഗ് പക്ഷപാതി മുഹമ്മദ് നിസാമുല്‍ ഹഖും ബ്രസല്‍സില്‍ ജോലിചെയ്യുന്ന മറ്റൊരു അവാമിലീഗ് പക്ഷക്കാരനും നടത്തിയ 230 ഇമെയിലും 17 മണിക്കൂര്‍ നീളുന്ന ടെലഫോണ്‍ സംഭാഷണവും വെളിച്ചത്ത് വന്നു. അന്തരാഷ്ട്ര സമൂഹത്തിന് സംശയം തോന്നിപ്പിക്കാത്തവിധം എങ്ങനെ യുദ്ധകുറ്റങ്ങള്‍ പടച്ചുവിടാം എന്നതായിരുന്നു ഇതില്‍ ചര്‍ചവിഷയം. ട്രബ്യൂണലും പ്രോസിക്യൂഷനും ഗവണ്‍മെന്റും തമ്മിലുള്ള സകലകള്ളക്കളികലും പുറത്തായതോടെ ചെയര്‍മാന് രാജിവെക്കേണ്ടി വന്നു. ജമാഅത്ത് നേതാക്കള്‍ക്ക് ശിക്ഷനല്‍കേണ്ട സമയം പോലും മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരുന്നുവെന്ന് അതോടെ എല്ലാവരും അറിഞ്ഞു. ട്രബ്യൂണല്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഇത് മതിയായ കാരണമായിരുന്നെങ്കിലും പകരം ആളെ വെച്ച് തുരുതുരാ വധശിക്ഷകള്‍ നടപ്പാക്കുകയായിരുന്നു ഭരണകൂടം


കുറ്റാരോപിതര്‍ക്ക് തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുന്ന ഏത് തരം വിചാരണയെയും തങ്ങള്‍ നേരിടാന്‍ തയ്യാറാണെന്ന് ബഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പക്ഷെ അവര്‍ക്ക് വേണ്ടത് ജമാഅത്തിന് നേതൃത്വം നല്‍കുന്നവരുടെ ചോരയാണ്. ബംഗ്ലാദേശില്‍ ഏറ്റവുമധികം ജീര്‍ണിച്ചത് നീതിന്യായ സംവിധാനമാണ് എന്ന് പറയുന്നത്. സത്യമെഴുതിയതിന്റെ പേരില്‍ 9 മാസം ജയിലില്‍ കഴിയേണ്ടി വന്ന, അമര്‍ദേശ് എന്ന ബംഗാളി ദിനപത്രത്തിന്റെ എഡിറ്റര്‍ മഹമൂദ് റഹ്മാന്‍. വളരെയേറെ പരിഹാസ്യവും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതുമാണ് ട്രെബ്യൂണലിന്റെ ഓരോ ശിക്ഷാവിധിയും. അതിനേക്കാള്‍ പരിഹാസ്യമാണ് ഈ നടക്കുന്നതൊക്കെ സെക്യൂലറിസത്തിനും ജനാധിപത്യത്തിനും വേണ്ടിയാണ് എന്ന നിലക്കുള്ള ഇവിടെയുള്ള ചിലരുടെ സംസാരങ്ങള്‍.

പരിഹാസ്യമായ ശിക്ഷാവിധികള്‍


ഇനി ഇതിലൂടെ പുറത്ത് വന്ന ചില ശിക്ഷാവിധികള്‍ പരിശോധിക്കാം. ഇക്കഴിഞ്ഞ ജനുവരി അവസാനവാരത്തില്‍ ട്രബ്യൂണല്‍ ബംഗ്ലാ ജമാഅത്തെ ഇസ്ലാമി അസി.സെക്രടറി ജനറല്‍ അബ്ദുല്‍ ഖാദിര്‍ മുല്ലയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മുഴുവന്‍ ജമാഅത്ത് നേതാക്കള്‍ക്കും വധശിക്ഷ നല്‍കികൊണ്ടിരിക്കുമ്പോഴാണ് ഈ വ്യത്യസ്ഥമായ വിധി. അവാമിലീഗ് അണികളെ ഇളക്കിവിടാനുള്ള ഒരു തന്ത്രപരമായ നീക്കമായിരുന്നു അത്. അതോടെ അണികള്‍ ജമാഅത്ത് നേതാക്കള്‍ക്ക് വധശിക്ഷനല്‍കൂ എന്നക്രോഷിച്ചുകൊണ്ട് ശാഹ് ബാഗ് ചത്വരത്തിലേക്ക് നീങ്ങി. ഇത് ഭരണകൂടം നേരത്തെ തിരക്കഥയെഴുതി ഒപ്പിച്ചെടുത്ത ഒന്നായിരുന്നു. ഇതിനെയാണ് മീഡിയ ബംഗാളി വസന്തമെന്ന് വാഴ്തിയത്. അതേ വിവരക്കേട് ഏറ്റുപാടാത്തതിനാണ് ഇവിടെ ചില ആക്ടിവിസ്റ്റുകള്‍ മാധ്യമത്തിനും മീഡിയാ വണ്ണിനുമെതിരെ തിരിഞ്ഞത് എന്നതാണ് അതിലേറെ രസകരം. കഥയറിയാതെ  200 ഓളം ഫെയ്സ് ബുക്ക് സുഹൃത്തുക്കള്‍ അതിന് ലൈക്ക് ചെയ്തതും കണ്ടു. 

ജമാഅത്ത് നേതാക്കളെക്കുറിച്ച വൃത്തികെട്ട കാര്‍ട്ടുണുകള്‍ അവര്‍ ചത്വുരത്തിലെങ്ങും തൂക്കിയിട്ടു. സോഷ്യല്‍ മീഡിയയില്‍ അവര്‍ കുറിച്ചിട്ടത് മിക്കവയും എടുത്തെഴുതാന്‍ പോലും പറ്റാത്തവിധം ഇസ്ലാമിനെയും പ്രവാചകനെയും കുറിച്ച അശ്ലീലങ്ങളായിരുന്നു. അതില്‍ അതിരുകടന്ന ചിലരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ചില മതസംഘടനകള്‍കൂട്ടുചേര്‍ന്ന് രംഗത്തിറങ്ങി. ജമാഅത്തെ ഇസ്ലാമിക്കെതിരെ ഈ കാടത്തം തുടരുന്ന സന്ദര്‍ഭത്തില്‍ തന്നെ ജമാഅത്തെ ഇസ്ലാമി കൂടി ഉള്‍പ്പെട്ട സംഘം അതിനെതിരെ തെരുവിലറങ്ങിയ പശ്ചാതലം ഇതായിരുന്നു. 'ഇപ്പോള്‍ ഇത് വേണമായിരുന്നോ ..' എന്ന് അന്ന് എന്റെ ചില സുഹൃത്തുക്കള്‍ ചോദിച്ചതോര്‍ക്കുന്നു. പേരിനെങ്കിലും ചില ശിക്ഷാവിധികള്‍ സ്വീകരിക്കാന്‍ അതേതുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ബന്ധിതരായി. 

മുകളില്‍ പരാമര്‍ശിക്കപ്പെട്ട അബ്ദുല്‍ ഖാദിര്‍ മുല്ല. ബംഗ്ലാദേശ് സ്വതന്ത്രമായ ശേഷം ധാക്കാ യുണിവേഴ്സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കി, ബംഗ്ലാദേശ് റൈഫിള്‍സില്‍ ചേര്‍ന്നു. ഒരു അര്‍ഥ സര്‍ക്കാര്‍ സൈനികവിഭാഗത്തില്‍ എങ്ങനയാണ് ഒരു യുദ്ധകുറ്റവാളിക്ക് ജോലികിട്ടുക എന്ന് ചോദിക്കരുത്. കാരണം 42 വര്‍ഷത്തിന് ശേഷമാണല്ലോ അവിടെ 'സത്യം വെളിപ്പെടാന്‍' തുടങ്ങിയത്. 

ഇനി മറ്റൊരു കേസ് നോക്കൂ. ദലാവര്‍ ഹുസൈന്‍ സഈദാണ് വധശിക്ഷവിധിക്കപ്പെട്ട മറ്റൊരു നേതാവ്. സംഘടനയുടെ ഉപാധ്യക്ഷന്‍, അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതന്‍, ഉജ്വല പ്രഭാഷകന്‍ എന്ന നിലക്കാണ് അദ്ദേഹം ബംഗ്ലാദേശില്‍ അറിയപ്പെടുന്നത്. നേരത്തെ സൂചിപ്പിച്ച ചോര്‍ന്ന് കിട്ടിയ ടേപ്പില്‍ ഇദ്ദേഹത്തിന്റെ വധിശിക്ഷയെ പരാമര്‍ശിക്കുന്നുണ്ട്. ജനം അന്തിമ വിധിയേ ശ്രദ്ധിക്കൂ പിന്നാമ്പുറ കാര്യങ്ങള്‍ ചികയാന്‍ പോകില്ല എന്നതാണ് ഇദ്ദേഹത്തിന് തൂക്കുകയര്‍ വിധിക്കുമ്പോള്‍ അവരുടെ ഉള്ളിരിപ്പു. അത് വാക്കുകളിലൂടെ ലോകം കേള്‍ക്കുകയും ചെയ്തു. സാത്വികനായ അദ്ദേഹം കൊലനടത്തിയെന്ന്  അല്‍പം മനസ്സാക്ഷിയുള്ള ആരും വിശ്വസിക്കുകയില്ല എന്ന് ശിക്ഷവിധിച്ചവര്‍ക്ക് തന്നെ അറിയാം. വിഭജനം നടന്ന കാലത്ത് അദ്ദേഹം ജമാഅത്ത് പോലുമല്ല. പിന്നീട് 1979 ലാണ് അദ്ദേഹം അംഗത്വം എടുക്കുന്നത്. പിന്നീട് ജമാഅത്ത് ടിക്കറ്റില്‍ മത്സരിച്ച് പാര്‍ലമെന്റ് അംഗം വരെയായി. തങ്ങളുടെ സിംഹാസനം നിലനിര്‍ത്താന്‍ ഇങ്ങനെയുള്ളവരെതന്നെയാണല്ലോ പരലോകത്തേക്ക് വേഗം അയക്കേണ്ടത് അല്ലേ?. 

ദലാവറിനെതിരെ സാക്ഷിയായി പ്രൊസിക്യൂഷന്‍ കൊണ്ടുവന്നത് ഹിന്ദുമതവിശ്വാസിയായ സുഖ് രജ്ഞന്‍ ബാലി എന്നൊരാളെയാണ്. തന്റെ സഹോദരനെ ദലാവര്‍ കൊല്ലുന്നതായി കണ്ടുവെന്ന് ബാലി സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ തന്റെ പേര്‍ എങ്ങനെ ഈ സാക്ഷിപട്ടികയില്‍ വന്നുവെന്ന് അദ്ദേഹത്തിന് മനസ്സിലായില്ല. സത്യസന്ധനായ അദ്ദേഹം എന്റെ സഹോദരനെ കൊന്നത് ദലാവറല്ല എന്ന് പ്രഖ്യാപിച്ചു. ഇത് ഔദ്യോഗികമായി തിരുത്തുന്നതിന് കോടതിയിലേക്ക് പുറപ്പെട്ട അദ്ദേഹത്തെ ഒരു അജ്ഞാതസംഘം തട്ടികൊണ്ടുപോയി. ആ തട്ടികൊണ്ട് പോയത് ബംഗ്ലാ രഹസ്യപോലീസായിരുന്നു. അവര്‍ ആഴ്ചകളോളം അദ്ദേഹത്തെ പീഡിപ്പിച്ച് ഇന്ത്യഅതിര്‍ത്തിയില്‍ കൊണ്ടുവന്ന് തളളി. അത് തന്നെയും ധാക്കയില്‍നിന്ന് ഇറങ്ങുന്ന ഒരു പത്രം അദ്ദേഹം കൊല്‍ക്കത്തയിലെ ജയിലില്‍ നരകിക്കുകയാണെന്ന സത്യം പുറം ലോകത്തെ അറിയിച്ചത് കൊണ്ട്. അല്ലെങ്കില്‍ അദ്ദേഹം പുറം ലോകം കാണുമായിരുന്നില്ല. ബാലി ബംഗ്ലാദേശിലേക്ക് തിരിച്ചുപോയാല്‍ അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാകുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. 

വധശിക്ഷക്ക് വിധേയാനായ മറ്റൊരു നേതാവ്, ബംഗ്ലാ ജമാഅത്തെ ഇസ്ലാമി അധ്യക്ഷന്‍ മൌലാനാ മുത്വീഉര്‍റഹ്മാന്‍ നിസാമി. ഖാലിദാസിയയുടെ മന്ത്രിസഭയില്‍ കൃഷിവകുപ്പ് മന്ത്രിയായി മികച്ച ഭരണം കാഴ്ചവെച്ച അദ്ദേഹത്തെ അഴിമതികേസുകളില്‍ കുടുക്കാനായിരുന്നു തുടക്കത്തില്‍ ശ്രമിച്ചത് എന്നാല്‍ അതിന് സാധിച്ചില്ല. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും സംശുദ്ധിയുടെ പര്യായമായ അദ്ദേഹത്തിനെതിരെ യുദ്ധക്കുറ്റങ്ങള്‍ ചുമത്തി. തനിക്ക് വോട്ടു ചെയ്യാത്തതിനാണ് നിസാമി അവരെകൊന്നതെന്ന് ആരോപിക്കുന്നുണ്ട്. എന്നാല്‍ അതിലെ പരിഹാസ്യമായ വസ്തുത 1970 ല്‍ അദ്ദേഹം മത്സരിച്ചിരുന്നില്ല എന്നതാണ്. മറിച്ച് അദ്ദേഹം ആദ്യമായി  മത്സരിക്കുന്നത് 1986 ല്‍. നിസാമി തന്നെ ഇത് ട്രബ്യൂണലില്‍ ചോദിച്ചു.  വധശിക്ഷവിധിക്കുന്നതിനിടയില്‍ വസ്തുത പരിശോധിക്കാന്‍ സമയമെവിടെ അല്ലേ... രാഷ്ട്രീയ പ്രതിയോഗികള്‍ പലപ്പോഴായി എഴുതിവിട്ട ചില പത്രക്കട്ടിംഗുകളാണ് വധശിക്ഷക്ക് തെളിവ്. 

കുറ്റം മാത്രം പറയരുതല്ലോ. ചില വിധിയിലൊക്കെ മനുഷ്യത്വപരമായ കാരുണ്യവും ട്രബ്യൂണല്‍ കാണിച്ചിട്ടുണ്ട്. അങ്ങനെയാണ് 91 വയസുള്ള അദ്ദേഹത്തിന് വധശിക്ഷനല്‍കിയില്ല. പകരം 90 വര്‍ഷത്തെ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചാല്‍ മതി. എന്തൊരു ഔദാര്യം അല്ലേ. സത്യത്തില്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞത് പോലെ ഒരു മിനിറ്റ് പോലും ശിക്ഷിക്കാനുള്ള തെളിവ് പ്രൊസിക്യൂഷന് ഹാജറാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ജമാഅത്തിന്റെ നേതാവെന്ന നിലക്ക് യുദ്ധകുറ്റങ്ങളുടെ ഉത്തരവാദിത്തം അദ്ദേഹത്തില്‍ ചുമത്തി. ഒരു കാലത്ത് ജമാഅത്തില്‍ പ്രവര്‍ത്തിച്ച് ഇപ്പോള്‍ പ്രവാസ ജീവിതം നയിക്കുന്നവര്‍ക്കും ഉണ്ട് വധ ശിക്ഷ. അബുല്‍ കലാം ആസാദാണ് ആ ഭാഗ്യവാന്‍. ഇനിയും ഒട്ടേറെ കേസുകള്‍ ഇതുപോലെ അന്തം കെട്ടതായി ഉണ്ടെങ്കിലും ട്രബ്യൂണല്‍ എന്താണെന്നും വധശിക്ഷക്ക് വിധിക്കപ്പെട്ട ജമാഅത്ത് നേതാക്കളുടെ അവസ്ഥയെന്താണെന്നും മനസ്സിലാക്കാന്‍ ഈ ഉദാഹരണങ്ങള്‍ മതി. 

ജമാഅത്ത് ധാക്കയില്‍  ട്രബ്യൂണലിനെതിരെ നടത്തിയ ...
ഇതുകൊണ്ടൊക്കെ ജമാഅത്തിനെ തകര്‍ക്കാനാവുമോ, ഇല്ലെന്ന് ഇവര്‍ക്ക് തന്നെ അറിയാം. അതിനാല്‍ 2013 ആഗസ്ത് ഒന്നിന് ജമാഅത്തെ ഇസ്ലാമിയുടെ അംഗീകാരവും ഹൈക്കോടതി റദ്ദാക്കുകയുണ്ടായി. ജമാഅത്ത് ഉള്‍പ്പെടെയുള്ള ബീഗം ഖാലിദാ സിയയുടെ ബി.എന്‍.പി സഖ്യം അധികാരത്തില്‍ വരുമെന്ന് ഉറപ്പായതോടെയാണ് ജമാഅത്തിനെതിരിലുള്ള ഈ വേട്ട ആരംഭിച്ചത്. ജമാഅത്തിനെതിരെ ഈ സന്ദര്‍ഭത്തില്‍ ഇസ്ലാമോ ഫോബിയ കളിച്ചാല്‍ ഈ രാഷ്ട്രീയ പ്രതിസന്ധിയെ മറിക്കടക്കാം എന്ന് അവരെ ഉപദേശിച്ചതാരാണ് ആവോ. ഏതായാലും ഈജിപ്തില്‍ മുര്‍സിയും ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമി നേതാക്കളും നേരിടുന്ന അവസ്ഥക്ക് ചില സമാനതകളുണ്ട്. ഈ കളികള്‍ക്കൊക്കെ ശേഷവും ശൈഖ് ഹസീനാ വാജിദിന് വേണ്ടത്ര പിടിച്ച് നില്ക്കാനാവുന്നില്ല എന്നാണ് ഇന്നത്തെ രാജിയോടെ ബോധ്യപ്പെടുന്നത്. 

'ഇവര്‍ തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താന്‍ നോക്കുന്നു. അല്ലാഹുവിന്റെ നിശ്ചയമോ, തന്റെ പ്രകാശത്തെ സമ്പൂര്‍ണമായി പരത്തുകതന്നെ വേണമെന്നത്രെ-നിഷേധികള്‍ക്ക് അതെത്ര അസഹ്യമായാലും ശരി.' (ഖുര്‍ആന്‍, 61:8)


(റെഫറന്‍സ് : ബോധനം ദ്വൈമാസിക. 2013 ഒക്ടോബര്‍-ഡിസംബര്‍)

ബുധനാഴ്‌ച, ഒക്‌ടോബർ 02, 2013

സിമിയുടെ ഭൂതവും വര്‍ത്തമാനവും ഒരു ഫെയ്സ് ബുക്ക് സംവാദം .


ഇന്ത്യയില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വിദ്യാര്‍ഥി സംഘടന ഏതെന്ന് ചോദിച്ചാല്‍ അത് സിമിയാണെന്ന് മിക്കവര്‍ക്കും ഉത്തരം നല്‍കാനാവും. നിരോധിക്കുന്നത് വരെ അധികമാര്‍ക്കും അറിയാത്ത ഈ ഇസ്ലാമിക വിദ്യാര്‍ഥി സംഘടനിരോധനത്തിന് ശേഷം ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്ന സംഘടനയായി. സിമി എന്ന് കേട്ടാല്‍ അതൊരു വിദ്യാര്‍ഥി സംഘടനയാണ് എന്ന് പോലും ആര്‍ക്കും മനസ്സിലാവില്ല. എവിടെ സ്ഫോടനം നടന്നാലും പിടിക്കപ്പെടുന്നവര്‍ക്ക് സിമി ബന്ധം ഉണ്ടായിരുന്നുവെന്ന് ആദ്യമേ പ്രഖ്യാപിക്കും. അതല്ല സ്ഫോടനം നടന്നാല്‍ അത്തരം ബന്ധമുള്ളവരെ പിടിക്കും. അവര് തന്നെയാണ് നടത്തിയത്  എന്ന കാര്യത്തില്‍ പിന്നീട് സംശയമേ ഇല്ല. കാരണം അവര്‍ക്ക് സിമിയുമായി ബന്ധം ഉണ്ട്  എന്ന് പറഞ്ഞു കഴിഞ്ഞല്ലോ. പിന്നീട് ഇതിന്റെ വിചാരണ പൂര്‍ത്തിയാകാന്‍ അഞ്ചോ എട്ടോ പത്തോ കൊല്ലം പിടിക്കും അത് വരെ പിടിക്കപ്പെട്ടവര്‍ വിചാരണ തടവുകാര്‍ എന്ന നിലക്ക് വധശിക്ഷക്ക് ബാധകമായ തരത്തില്‍ കഠിന തടവ് അനുഭവിക്കണം. വിചാരണ നടന്നു കിട്ടിയാല്‍ രക്ഷപ്പെട്ടു. കാരണം എല്ലായ്പ്പോഴും തെളിവില്ലെന്ന് പറഞ്ഞ് വെറുതെ വിടാറാണ് സംഭവിക്കാറുള്ളത്. ഇപ്പോള്‍ സിമി വീണ്ടും ചര്‍ചയാകുന്നത് ഒരു ഉറുദു പുസ്തകത്തിന്റെ പരിഭാഷയില്‍ ജിഹാദുമായി ബന്ധപ്പെട്ട പ്രകോപനപരമായ പരാമര്‍ശം ഉണ്ട് എന്ന കാരണം പറഞ്ഞ് അതിന്റെ പ്രസാധകനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ്. സ്ഥാനത്തും അസ്ഥാനത്തും സിമി എന്ന സംഘടനയെ കൊണ്ടുവന്ന് ഭീകരവല്‍ക്കരിക്കുന്ന , വിവേചന ബുദ്ധിയോടെ നോക്കുന്ന ആര്‍ക്കും തികഞ്ഞ അനീതിയാണെന്ന് തോന്നുന്ന നിയമപാലകരുടെ രീതി ഒട്ടേറെ മുസ്ലിം യുവാക്കളില്‍ സിമിയോട് ഒരു രക്തസാക്ഷിയോട് തോന്നാനിടയുള്ള അനുകമ്പയും ആരാധനാ മനോഭാവവും  വളര്‍ത്തിയെടുത്തിരിക്കുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ചയിലൂടെ കണ്ണോടിക്കുമ്പോള്‍ അനുഭവപ്പെടുന്നത്. ഒരു വശത്ത് ഭീകരവല്‍ക്കരിച്ച് തെറ്റിദ്ധരിപ്പിക്കുമ്പോള്‍ അതിന്റെ സ്വാഭാവിക പ്രതികരണെം എന്ന നിലക്ക് അതിനെ വല്ലാതെ മഹത്വവല്‍ക്കരിച്ചും തെറ്റിദ്ധരിപ്പിക്കുന്നു. സത്യം വീണ്ടും അവ്യക്തമാവുന്നു.    സിമിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഫെയ്സ് ബുക്കില്‍  കണ്ട ലേഖനം അത്തരത്തിലുള്ളതാണ്. അതും  അതിന് ഞാന്‍ നല്‍കി കമന്റും ചേര്‍ന്നതാണ് ഈ ബ്ലോഗ് പോസ്റ്റ്. തുടര്‍ന്ന് വായിക്കുക. 

*****************************
Navas Padoor

"ഇസ്ലാമിക മത മൌലികവാദിയാകുക-സിമിയാവുക"
----------------------------------------------------------
ഈ മുദ്രാവാക്യം പോലെത്തന്നെ, ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പ്രസ്ഥാനമായിട്ടാണ് സിമിയെ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.മുകളിലെ മുദ്രാവാക്യവും, സിമി ഉയര്‍ത്തിവിട്ട മറ്റു മുദ്രാവാക്യങ്ങളും ഇന്ത്യന്‍ സാഹചര്യത്തില്‍ സവിശേഷമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളായിരുന്നു.നിര്‍ഭാഗ്യകരമെന്നു പറയട്ടെ, തികച്ചും ധൈഷണികമായ സംവാദങ്ങള്‍ക്കു പകരം വൈകാരികമായാണ് സമൂഹം - അവര്‍ ഉള്‍കൊള്ളുന്ന മുസ്ലിം സമൂഹം പോലും - ഈ ആശയങ്ങളെ നോക്കിക്കണ്ടത്.അതു പക്ഷേ, യാദൃശ്ചികമായിരുന്നില്ല.അതിന്റെ പിന്നില്‍ വ്യക്തമായ ഫാഷിസ്റ്റ് അജണ്ട ഉണ്ടായിരുന്നു.ഒട്ടേറെ സിമി പ്രവര്‍ത്തകര്‍ സുഹൃത്തുക്കളായി ഉണ്ടായിരുന്നിട്ടും, വര്‍ഗ്ഗീയമായി ചിന്തിക്കുന്ന ഒറ്റ പ്രവര്‍ത്തകനേയും ഞാന്‍ അവര്‍ക്കിടയില്‍ കണ്ടിട്ടില്ല.ഇസ്ലാമുമായി ബന്ധപ്പെടുന്ന വിഷയങ്ങളില്‍ പോലും,കാലഘട്ടത്തിനിണങ്ങും വിധം, പൊതു സമൂഹത്തെ മൊത്തം അഭിസംബോധന ചെയ്യുന്ന വിധത്തില്‍ വിശാലമായ പഠനമാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കപ്പെട്ടിരുന്നത് എന്ന് അവരുമായുള്ള സംവാദങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു.ആശയങ്ങളെ, മൂര്‍ച്ചയുള്ള വിമര്‍ശനത്തിന്റെ മുനയില്‍ നിറുത്തുന്ന അവരുടെ രീതി, സമൂഹത്തോടുള്ളതിനേക്കാള്‍ സംഘടയ്ക്കകത്ത് ശക്തമായിരുന്നു. 

ഇസ്ലാമിക ആശയങ്ങളെ അതേപടി പൊതുജനത്തിലേക്കെത്തിക്കാനായിരുന്നു അവരുടെ ശ്രമങ്ങള്‍.അതായത്, ഇസ്ലാമികാശയങ്ങളുടെ തലത്തിലേയ്ക്ക് ജനത്തെ ഉയര്‍ത്തിക്കൊണ്ടു വരിക എന്ന രീതി.മറിച്ച്, ഇന്ന് പല പ്രബോധക സംഘങ്ങളും ചെയ്യുന്നതു പോലെ ജനങ്ങളുടെ തലത്തിലേക്ക് ഇസ്ലാമികാശയങ്ങളെ ഇറക്കിക്കൊണ്ടു വരിക എന്ന രീതിയായിരുന്നില്ല. (രണ്ട് രീതികളിലും തെറ്റുണ്ടെന്ന് എനിക്ക് അഭിപ്രായമില്ല).

കോലാഹലം സൃഷ്ടിച്ച പല മുദ്രാവാക്യങ്ങളും വളരെ പ്രസക്തവും, വിശാലമായ ചര്‍ച്ച നടക്കേണ്ടതുമായിരുന്നു.ഉദാഹരണം : "ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ" എന്ന മുദ്രാവാക്യം വിശാലമായ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നായിരുന്നു.എന്നാല്‍, നേര്‍ക്കു നേര്‍ കാര്യം പറയുക;ശേഷം, ചോദ്യങ്ങളെ നേരിടുക എന്ന ഈ ശൈലി, പലപ്പോഴും ഫാഷിസ്റ്റുകള്‍ ദുരുപയോഗം ചെയ്തു."ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയില്‍ തന്നെ!" എന്ന തികച്ചും പ്രകോപനപരമായ മറുപ്രചാരണം അഴിച്ചു വിട്ടാണ് സംഘ പരിവാരം ഈ ആശയത്തെ പ്രതിരോധിച്ചത്.എന്നാല്‍, കാലങ്ങള്‍ക്കു ശേഷം ആ കാമ്പയിനിലൂടെ സിമി പറയാന്‍ ശ്രമിച്ചത് അമുസ്ലിംകളായ പലരും പറയുന്നു എന്നിടത്താണ് അവരുടെ ഇക്കാര്യത്തിലെ ദീര്‍ഘവീക്ഷണം നമുക്ക് അനുഭവഭേദ്യമാകുന്നത്.തോമസ് ഐസക്കിനെപ്പോലെയുള്ളവര്‍ ഇസ്ലാമിക് ബാങ്കിംഗിനെക്കുറിച്ചു പറയുന്നതും സുബ്രഹ്മണ്യം സ്വാമിയേപ്പോലുള്ളവര്‍ അതിനെ വര്‍ഗ്ഗീയമായി കാണുന്നതും ചരിത്രത്തിലെ പുതിയ വിശേഷങ്ങള്‍.

മതമൌലികവാദം എന്ന ചാപ്പകുത്തി മുസ്ലിംകളെ പാര്‍ശ്വവല്‍ക്കരിക്കുന്ന ഏര്‍പ്പാടിന് തുടക്കം കുറിച്ച അതേ സമയത്തു തന്നെയാണ് 'മൌലികവാദമാണ് ശരി' എന്ന് സ്ഥാപിക്കുന്ന പ്രചാരണവുമായി സിമി മുന്നോട്ടു വന്നത്. 'ഇസ്ലാമിക മത മൌലിക വാദിയാകുക-സിമിയാവുക' എന്ന മുദ്രാവാക്യം കേട്ട് നെറ്റി ചുളിച്ചവരില്‍ പൊതു സമൂഹത്തിലെ ബുദ്ധിജീവികള്‍ മാത്രമായിരുന്നില്ല, മുസ്ലിംകളിലെ 'റാന്‍ മൂളി' സംഘങ്ങളും ഉണ്ടായിരുന്നു.അവര്‍ക്ക്, ഇപ്പോഴും അതിന്റെ അര്‍ഥം പിടികിട്ടിയിട്ടില്ല..! 

പലരും, വിമര്‍ശിക്കുന്നത് സിമിയുടെ ആശയങ്ങളുടെ തീവ്രതയേയാണ്.എന്നാല്‍, അയ്യായിരം വര്‍ഷം കൊണ്ട് അടിമ തന്റേതെന്ന് ധരിച്ചുവശായ ചങ്ങല, സ്വാതന്ത്ര്യമല്ല എന്നു തിരിച്ചറിയാന്‍ അല്‍പ്പം തീവ്രമായിത്തന്നെ ആശയങ്ങള്‍ ജനമനസ്സുകളില്‍ അടിച്ചേല്‍പ്പിക്കേണ്ടതുണ്ട് എന്ന സിമിയുടെ നിലപാട് ശരിയാണെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു.അക്കാലത്ത് ഇത്തരം 'പ്രകോപനപരമായ' മുദ്രാവാക്യങ്ങളില്‍ എനിക്കുള്ള വിയോജിപ്പ് ഞാന്‍ അവരോട് പറയുമായിരുന്നു.

ഒരിക്കല്‍, ഒരു പ്രചാരണ യോഗത്തില്‍ പങ്കെടുത്ത്, "നിങ്ങള്‍ക്ക് പറയാനുള്ളത് നല്ല ആശയങ്ങളാണ്.പക്ഷേ, അത് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു.മുദ്രാവാക്യങ്ങള്‍ കൊണ്ട് സിമി എന്താണ് ഉദ്ധേശിക്കുന്നതെന്ന്, പൊതു ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തി, എന്തു കൊണ്ട് തെറ്റിദ്ധാരണ മാറ്റുന്നില്ല?" എന്ന എന്റെ ചോദ്യത്തിന് ലഭിച്ച മറുപടി ഇതായിരുന്നു: 

"സിമി ഒരു വിദ്യാര്‍ഥി പ്രസ്ഥാനമാണ്.അതിന്റെ പ്രഥമ സംബോധിതര്‍ വിദ്യാര്‍ഥികളാണ്.പൊതു സമൂഹത്തേക്കാള്‍, വിപ്ലവകരമായ ആശയങ്ങള്‍ സ്വീകരിക്കാന്‍ പാകപ്പെട്ട മനസ്സ് വിദ്യാര്‍ഥികളുടേതാണ്.ഇന്ന്, അത് കേള്‍ക്കുന്ന വിദ്യാര്‍ഥി, നാളത്തെ പൌരനാണ്.അവരിലൂടെയാണ് നമ്മുടെ സമൂഹത്തില്‍ മാറ്റം ഉണ്ടാകാന്‍ പോകുന്നത്.നമുക്ക്, തിരക്കില്ല"

എന്തൊക്കെയായാലും, സിമിയുടെ അഭാവം വിദ്യാര്‍ഥി സമൂഹത്തില്‍ വലിയൊരു വിടവ് സൃഷ്ടിച്ചിരിക്കുന്നു.മുസ്ലിം സമൂഹത്തിലല്ല-പൊതു സമൂഹത്തില്‍ തന്നെ..!

*******************************************

ഇതിന് ‍ ഞാന്‍ നല്‍കിയ ഫെയ്ബുക്ക് കമന്റുകള്‍

  • Abdul Latheef CK വിക്കിപീഡിയയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഈ ലേഖനം സന്തുലിതമല്ല എന്നാണ് എന്റെ മൊത്തത്തില്‍ ഉള്ള വിലയിരുത്തല്‍ ....
  • Abdul Latheef CK സിമിയുടെ അവിവേകങ്ങളെ തലോടിയും അവരുടെ ആശയം എന്നത് അവരുടെ കുത്തകയെന്ന നിലക്കും അവതരിപ്പിച്ച ഈ ത്രെഡ് സത്യസന്ധമായ വിവരണമല്ല എന്ന് ഞാന്‍ പറയും..
  • Abdul Latheef CK സമഗ്രമായ ഇസ്ലാമിന്റെ യുക്തിപൂര്‍ണമല്ലാത്ത അവതരണത്തിലൂടെയാണ് സിമി ശ്രദ്ധേയമായത്. അല്ലാഹുവിലേക്കുള്ള ക്ഷണമായിരുന്നു തങ്ങളുടേതെന്ന് അവര്‍ അവകാശപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെയാണ് അന്‍സാറുള്ളാഹ് എന്നതിലെ അന്‍സാര്‍ എന്ന പേര്‍ തങ്ങളുടെ മെമ്പര്‍മാര്‍ക്കായി അവര്‍ കരുതി വെച്ചത്. എന്നാല്‍ അല്ലാഹുവിലേക്ക് വിളിക്കുന്നവര്‍ക്ക് അടിസ്ഥാനപരായി വേണ്ട രണ്ട് യോഗ്യത ഒന്ന് യുക്തിയും രണ്ടാമത്തേത് ഗുണകാംക്ഷയുമായിരുന്നു..അതില്‍ അദ്യത്തേത് ഒരു ഘട്ടത്തിലും അവര്‍ പ്രദര്‍ശിപ്പിച്ചില്ല. രണ്ടാമത്തേത് ജനങ്ങളില്‍ ഒരാള്‍ക്ക് പോലും തിരിച്ചറിയാന്‍ സാധ്യമല്ലാത്ത വിധം അവര്‍ അവേശത്തിലകപ്പെടുകയും ചെയ്തു.
  • Abdul Latheef CK ഇസ്ലാമിന് ഒരു സമഗ്രസ്വഭാവമുണ്ട്. അത് ഊന്നിപ്പറഞ്ഞ ആധുനിക കാലഘട്ടത്തിലെ മഹാരഥന്‍മാരാണ് സയ്യിദ് ഖുതുബും ഹസനുല്‍ബന്നയും ഇമാം മൌദൂദിയും. ഈ ആശയങ്ങളില്‍നിന്ന് ജീവിതത്തെ വിലയിരുത്തുമ്പോള്‍ ബുദ്ധിയും കാര്യഗ്രഹണ ശേഷിയുമുള്ള മുസ്ലിംകള്‍ക്ക് വല്ലാത്ത ഒരു ആത്മനിര്‍വൃതി ലഭിക്കും. തങ്ങള്‍ പിറന്ന മതം കേവലം ഒരു ആചാരമതമല്ലെന്നും ലോകത്തിന് ആവശ്യമുള്ള ജീവിത ദര്‍ശനമാണെന്ന തിരിച്ചറിവും ഉണ്ടാകും. മതത്തിനിതിലെന്ത് കാര്യം എന്ന ഭാവേന ജനങ്ങള്‍ തള്ളിക്കളയുന്ന പട്ടിപ്രദര്‍ശനം പോലുള്ളവയെക്കുറിച്ച് അവര്‍ (സിമിയെ മാത്രം ഉദ്ദേശിച്ചല്ല) സംസാരിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും അമ്പരപ്പുണ്ടാകും. വാസ്ഗോഡഗാമയുടെ യാത്ര മറ്റുള്ളവര്‍ കേവലം വിനോദമായി കാണുമ്പോള്‍ അതിന്റെ ആന്തരാര്‍ഥങ്ങളെയും സാമ്രാജ്യത്വ ദുഷ്ടലാക്കുകളെയും തിരിച്ചറിയാന്‍ അവര്‍ക്ക് സാധിക്കുന്നതിനാല്‍ വീണ്ടും അമ്പരപ്പും ബഹുമാനവും തോന്നും. ഇത്തരക്കാരില്‍ ആഴത്തില്‍ ചിന്തിക്കാത്തവരെ സ്വാധീനിക്കാന്‍ സിമിയില്‍ നിലനില്‍ക്കുന്ന കൂടിയ വൈകാരികതക്കായിട്ടുണ്ട്. 

    എന്നാല്‍ അതേ സമയം ഇസ്ലാമിന്റെ ഇതേ സമഗ്രസ്വഭാവത്തെ ഖുര്‍ആന്‍ എങ്ങനെ പ്രബോധനം ചെയ്യണം എന്നാവശ്യപ്പെട്ടോ അതേ യുക്തിയോടെയും ഗുണകാംക്ഷയോടെയും പ്രബോധനം ചെയ്ത ഒരു മഹത്തായ സംഘടന ഇവിടെ ഉണ്ടായിരുന്നു. ആശയതലത്തിലെ സാമ്യത ഇത് രണ്ടിനെയും സമീകരിക്കാന്‍ ചിലരെ പ്രേരിപ്പിച്ചു. അത്തരക്കാര്‍ ഇന്നും ജമാഅത്തിന്റെ വിദ്യാര്‍ഥി സംഘടനയാണ് സിമി എന്ന തെറ്റിദ്ധാരണയില്‍ തന്നെയാണ് ഉള്ളത്. 

    സിമിയെ നിരോധിച്ചത് അവര്‍ ചെയ്ത എന്തെങ്കിലും ഭീകരതയുടെ പേരിലാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നില്ല. ഇന്ത്യയെ പോലുള്ള ഒരു മതേതര ഭരണകൂടം ഇത്തരം നിരോധനമേര്‍പ്പെടുത്തുമ്പോള്‍ അതിലും മതേതരത്വം കൊണ്ട് വരാന്‍ ശ്രമിക്കുന്നുവെന്നതാണ് നേര്. അഥവാ ആര്‍ എസ്.എസിനെ നിരോധിക്കുമ്പോള്‍ പകരം മുസ്ലം സംഘത്തില്‍നിന്നും ചില സംഘടനകളെ നിരോധിക്കേണ്ടത് ഭരിക്കുന്ന രാഷ്ടീയപാര്‍ട്ടിക്ക് ഗുണം ചെയ്യും എന്നവര്‍ പ്രതീക്ഷിക്കുന്നു. ആ നിലക്ക് ജമാഅത്തെ ഇസ്ലാമിയെയും രണ്ട് വട്ടം നിരോധിച്ചിട്ടുണ്ട്. നിരോധനം വന്നത് അവിവേകം കാണിച്ചതുകൊണ്ടോ വൈകാരികത കാരണമോ മാത്രമാകണം എന്നില്ല എന്നാണ് പറഞ്ഞുവന്നതിന്റെ ചുരുക്കം..
  • Abdul Latheef CK സിമിയെ നിരോധിച്ചതിന് ശേഷം അത് ശക്തിപ്രാപിച്ചതായിട്ടാണ് നമുക്ക് തോന്നുക. എങ്കില്‍ സംഘടനകളെ നിരോധിക്കാതരിക്കലാണ് നല്ലത് എന്ന് പോലും ഒരു നിഷ്പക്ഷ നിരീക്ഷകന് ചിന്തിക്കാവുന്നതാണ്. കാരണം സിമി നിരോധനത്തിന് ശേഷം എവിടെ സ്ഫോടനം ഉണ്ടായാലും അതില്‍ പിടിക്കപ്പെടുക മുന്‍ സിമിക്കാരാണ്. പിന്നീട് ആര്‍ എസ് എസു കാര്‍ നടത്തിയതെന്ന് അസിമാനന്ദ വിളിച്ച് പറഞ്ഞ സ്ഫോടനങ്ങളിലും പിടിക്കപ്പെട്ടത് മുന്‍ സിമിക്കാര്‍ എന്ന നിലക്കായിരുന്നു അന്നത്തെ പ്രചാരണം. നിരോധിക്കപ്പെട്ടവരുടെ പേരില്‍ ചാര്‍ത്തിയാല്‍ ഒരു സൌകര്യമുണ്ട് ആരും അതിനെ ചോദ്യം ചെയ്യില്ല. ഈ സൌകര്യം എമ്പാടും ഉപയോഗിച്ചു. 

    നിരോധിക്കുന്നത് വരെ അതിലെ ഏതെങ്കിലും പ്രവര്‍ത്തകന്‍ ഒരു തീവ്രവാദത്തിന് അറസ്റ്റ് ചെയ്തതായി എന്റെ അറിവിലില്ല. എന്നാല്‍ തീവ്രവാദത്തിന്റെ നൂറുകണക്കിന് അനുഭവങ്ങളും ഭീകരതയുടെ സ്ഫോടനങ്ങള്‍ നിരന്തരം കുറ്റാരോപിതരാകുന്ന നല്‍കുന്ന ആര്‍ എസ് എസ് അന്ന് വേണ്ടത്ര തെളിവുകള്‍ ഭരണകൂടം സമര്‍പിക്കാതെ പെട്ടെന്ന് നിരോധനത്തില്‍നിന്ന് ഒഴിവായി... 

    ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് ആവര്‍ക്ക് ലഭ്യമായതും അതിന് പുറമെ മുസ്ലിം മതസംഘടനകള്‍ക്ക് ലഭ്യമമായതുമായ മുഴുവന്‍ തെളിവുകളെയും തള്ള സുപ്രീം കോടതി കുറ്റവിമുക്തരാക്കി. ജമാഅത്ത് പ്രവര്‍ത്തകര്‍ ആ കേസിനെ യഥാവിധി പിന്തുടര്‍ന്നതിനാലാണ് അത് സാധിച്ചത്. ഭരമകൂടെ തീര്‍ത്തും പക്ഷപാതപരമായിട്ടേ പെരുമാറു എന്നത ധാരണക്ക് അടിസ്ഥാനമില്ല എന്നതിന്റെ തെളിവുകൂടിയാണ് ജമാഅത്തിന്റെ നിരോധം സുപ്രീം കോടതി നീക്കിയതില്‍നിന്നും വ്യക്തമാക്കുന്നത്. 

    നൂറ് ശതമാനം നീതി പുലരും എന്ന് പ്രതീക്ഷിക്കുന്നത് പോലെ തന്നെ നീതി ഇവിടെ ലഭ്യമല്ല എന്ന് പറയുന്നതും അതിവാദമാണ്.
  • Abdul Latheef CK ആശയതലത്തില്‍ സമഗ്രഇസ്ലാമിനെ സ്വീകരിച്ചതുകൊണ്ടുണ്ടായ ചില മേന്മകളാണ് സിമിയുടെ വലിയ മേന്‍മകളായി നവാസ് പാടൂര്‍ ഇവിടെ അവതരിപ്പിച്ചത്. അത് സിമിയുടെ വകയല്ല. ഇസ്ലാമിനെക്കുറിച്ച് നിഷ്പക്ഷമായി ചിന്തിക്കുന്ന ആര്‍ക്കും അതിലെത്തിച്ചേരാം. ആ കര്‍മം നിര്‍വഹിച്ച പണ്ഡിതരും ചിന്തകരുമാണ് ഞാന്‍ നേരത്തെ പേരെടുത്ത് പറഞ്ഞ മഹാന്‍മാര്‍ ... ആ നിലക്ക് അതിന്റെ അതിന്റെ എല്ലാ തരം ഗരിമയോടെയും അവതരിപ്പിക്കുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ സിമിക്ക് മുമ്പേ ഇവിടെ ഉണ്ട് സിമി നിരോധനത്തിന് ശേഷവും ഇവിടെ അതിന്റെ ദൌത്യം തുടരുന്നു. 

    എന്നാല്‍ അതിനെ അംഗീകരിക്കാനോ അവരുടെ നിലപാടുകളെ ഉള്‍ക്കൊള്ളാനോ സാധ്യമല്ലാത്ത ഒരു പറ്റം അവിവേകികളായ യുവാക്കള്‍ അതാണ് സിമി. മുകളിലൊരു സുഹൃത്ത് സൂചിപ്പിച്ച പോലെ വിവേകം കക്ഷത്ത് മാത്രമായിരുന്നു കയ്യുയര്‍ത്തിയാല്‍ താഴെപോകുന്ന അവസ്ഥയിലായിരുന്നു അവരിലുള്ള വിവേകം..
  • Abdul Latheef CK ആശയതലത്തിലെ അവരുടെ ഗരിമക്ക് അവര്‍ ആ മൂന്ന് ഇസ്ലാമിക ചിന്തകരോട് കടപ്പെട്ടിരിക്കുന്നു. എന്നാല്‍ പ്രായോഗിക തലത്തില്‍ അവര്‍ നടത്തിയെ പ്രവര്‍ത്തനങ്ങള്‍ ഒട്ടും ബുദ്ധിപൂര്‍വകമായിരുന്നില്ല. ജമാഅത്തിന് വിദ്യാര്‍ഥി സംഘടനയില്ലാത്ത സമയത്ത് ഈ ചെറുപ്പക്കാരോട് ജമാഅത്ത് തോന്നിയ അടുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ തങ്ങളുടെ നിയന്ത്രണത്തിലല്ലാതെ ഒരു കൂട്ടം യുവാക്കള്‍ അവര്‍ക്ക തോന്നിയ പോലെ ചിന്തിച്ച് പ്രവര്‍ത്തിക്കുന്നത് ശരിയല്ല എന്ന് തോന്നിയ ജമാഅത്തെ ഇസ്ലാമി, സിമിയോട് തങ്ങളുടെ രക്ഷാകര്‍തൃത്വം അംഗീകരിക്കാന്‍ ആവശ്യപ്പെട്ടു. അവരിലെ നേതാക്കള്‍ അത് നിരസിച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമി സ്വന്തമായി എസ്.ഐ.ഓ എന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തിന് രൂപം നല്‍കി. തങ്ങള്‍ പറഞ്ഞാല്‍ അനുരസിക്കുന്നവരെയൊക്കെ അതിലേക്ക് ചേരാന്‍ പ്രേരിപ്പിച്ചു. അതോടെ സംഘടനാ തലത്തില്‍ സിമി അതീവ ദുര്‍ബലമായി.. അതിന് ശേഷം അവരുടെ മുഖ്യ ഉന്നം ജമാഅത്തെ ഇസ്ലാമിയായി എന്നത് അന്നത്തെ വിവേകം എടുത്ത് നോക്കിയാല്‍ കാണാവുന്നതാണ്. അവര്‍ ജമാഅത്തിനെ ഏത് കാര്യത്തില്‍ എതിര്‍ത്തുവോ അത് തന്നെയാണ് പിന്നീടവര്‍ക്ക് വിനയായി മാറിയതും. അതില്‍ ചില ആരോപണം ഞാന‍് ഈ പോസ്റ്റില്‍ നിന്ന് തന്നെ ഉദ്ധരിക്കാം...
  • Abdul Latheef CK നവാസ് പാടൂര്‍ പറയുന്നു..

    (((ഇസ്ലാമിക ആശയങ്ങളെ അതേപടി പൊതുജനത്തിലേക്കെത്തിക്കാനായിരുന്നു അവരുടെ ശ്രമങ്ങള്‍.അതായത്, ഇസ്ലാമികാശയങ്ങളുടെ തലത്തിലേയ്ക്ക് ജനത്തെ ഉയര്‍ത്തിക്കൊണ്ടു വരിക എന്ന രീതി.മറിച്ച്, ഇന്ന് പല പ്രബോധക സംഘങ്ങളും ചെയ്യുന്നതു പോലെ ജനങ്ങളുടെ തലത്തിലേക്ക് ഇസ്ലാമികാശയങ്ങളെ ഇറക്കിക്കൊണ്ടു വരിക എന്ന രീതിയായിരുന്നില്ല. (രണ്ട് രീതികളിലും തെറ്റുണ്ടെന്ന് എനിക്ക് അഭിപ്രായമില്ല). )))

    ഈ പറഞ്ഞതിന്റെ തീവ്രരൂപങ്ങളാണ് സിമി ജമാഅത്തിനെതിരെ ആരോപിച്ചത്. ഇപ്പോഴും അവരുടെ മനസ്സുള്ളവര്‍ രൂപം കൊടുത്ത സംഘടനയില്‍ പെട്ടവരും അത് ആവര്‍ത്തിക്കുന്നുണ്ട്. 

    ജമാഅത്തെ ഇസ്ലാമി ഇസ്ലാമില്‍ വെള്ളം ചേര്‍ത്തു. കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതില്‍ ഭീരുത്വം തടയുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച് അവര്‍ ഇസ്ലാമിനെ വക്രിച്ച് അവതരിപ്പിക്കുന്നു. സയ്യിദ് മൌദൂദിയും സയ്യിദ് ഖുതുബും പറഞ്ഞത് തള്ളുന്നുവെന്നൊക്കെയാണ് അവര്‍ വ്യഗ്യമായും അല്ലാതെയും പ്രചരിപ്പിക്കുന്നത്. ഈ അവിവേകികള്‍ക്കും സിമിയുടെ അവസ്ഥ വന്നാല്‍ അത്ഭുതപ്പെടാനില്ല..
  • Abdul Latheef CK ജമാഅത്ത് അത് അതിന്റെ സ്വന്തമായ വിദ്യാര്‍ഥി സംഘടനയുമായി മുന്നോട്ട് പോയപ്പോള്‍ നേരത്തെ സിമി കാമ്പസില്‍ ക്രിയാത്മകമായി ചെയ്ത ദൌത്യമെന്തോ അതിന് പിന്തുടര്‍ച ലഭിക്കുകയും സിമിക്ക് അവിടെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്തു. ബിജെപി ഗവ. അവരെ നിരോധിച്ചത് തന്നെ ഹിന്ദുത്വം നടത്താന്‍ പോകുന്ന ബോംബ് സ്ഫോടനങ്ങല്‍ക്ക് സമൂഹത്തില്‍ പറഞ്ഞാല്‍ വിശ്വാസ്യത ലഭിക്കുന്ന ഒരു വിഭാഗത്തെ കണ്ടെത്താനാണ് എന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. നിരോധനനത്തിന് ശേഷം അവരിലാരെങ്കിലും അധോസംഘങ്ങളെ സഹാച്ചോ എന്ന് പറയാന്‍ എനിക്കാവില്ല. പക്ഷെ അറസ്റ്റുകളല്ലാതെ അത്തരം കുറ്റങ്ങള്‍ക്ക് കോടതി ശിക്ഷിച്ചത് ഞാന്‍ കണ്ടിട്ടില്ല. സത്യത്തില്‍ സിമി നിരോധിക്കുന്നതിന് മുമ്പ് തന്നെ ഒരു കടലാസ് സംഘടനയായിക്കഴിഞ്ഞിരുന്നു. അവര്‍ ജീവിച്ചിരിക്കുന്നുവെന്നതിന്റെ ഏക തെളിവ് ചില പോസ്റ്ററുകലും വിവേകം എന്ന മാസികയുമായിരുന്നു. 

    നേരത്തെ ചിലര്‍ സുചിപ്പിച്ച പോലെ 30 കഴിഞ്ഞ ശേഷം എവിടെ പോകണം എന്ന് നിശ്ചയമില്ലാതെ അവര്‍ അതുവരെ എതിര്‍ത്ത് വന്ന സകല രാഷ്ട്രീയ മതസംഘടനകളില്‍ ചേകേറി. ചിലര്‍ ന്യൂട്ടരലായി. ചിലര്‍ ആത്മീയ ത്വരീഖത്തുകളില്‍ അഭയം തേടി. അത്യപൂര്‍വം ഇസ്ലാമിക പ്രസ്ഥാനത്തിലേക്കും വന്നിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. 

    ഒട്ടും ആശാവഹമല്ലാത്ത ഒരു റിക്കോര്‍ഡ് ആണ് അവര്‍ പ്രവര്‍ത്തിച്ച കാലത്തും രംഗം വിട്ടപ്പോഴും ഉണ്ടായത്. ജമാഅത്ത് സ്വന്തം വിദ്യാര്‍ഥി സംഘടന രൂപീകരിക്കുന്നതിന് മുമ്പ് പ്രഗര്‍ഭരായ ചില നേതാക്കളും അത്യവശ്യം അണികളും ഉണ്ടായരുന്നു. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്നത് പോലുള്ള മുദ്രാവാക്യം ചുമരില്‍ ഒട്ടിച്ച് വെക്കുന്ന കാലത്ത് ഇവര്‍ പറഞ്ഞ കെ.ടി ജലീലോ സമദാനിയോ ശൈഖ് മുഹമ്മദ് കാരക്കുന്നോ അവരുടെ കൂടെയുണ്ടായിരുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇസ്ലാമിനെ സമഗ്രമായി ഉള്‍കൊണ്ട മുസ്ലിം വിദ്യാര്‍ഥി വിഭാഗം എന്ന നിലക്ക് കാമ്പസില്‍ സര്‍ഗാത്മക വിഭാഗമായപ്പോള്‍ അതില്‍ അണിനിരന്നവര്‍ പില്‍കാലത്തെ അവരുടെ അവിവേകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ആവശ്യമില്ല.

തുടര്‍ന്ന് വരുന്ന ചര്‍ചകള്‍  ഈ പ്രതികരണത്തിന് ഇടക്ക് വന്ന കമന്റുകള്‍ക്ക് കൂടിയുള്ളതാണ് അവ സൌകര്യാര്‍ഥം കമന്റ് ബോക്സില്‍ ചേര്‍ക്കാം... 

 
Design by CKLatheef | Bloggerized by CKLatheef | CK