'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, സെപ്റ്റംബർ 01, 2014

ഖിലാഫത്ത് : മൌദൂദി, ബഗ്ദാദി സമീപനം

ജനാധിപത്യത്തെ വളരെ രൂക്ഷമായ ശൈലിയില്‍ വിമര്‍ശിക്കുകയും അതിനെ തള്ളിക്കളയുകയും ചെയ്ത ഇന്ത്യയിലെ നേതാക്കളിലൊരാളെ ചൂണ്ടിക്കാണിക്കാന്‍ ആവശ്യപ്പെട്ടാല്‍ ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുടെ സ്ഥാപക നേതാവിന്റെ നാമമായിരിക്കും മിക്കവരുടെയും മനസ്സില്‍ വരിക.  ജമാഅത്തെ ഇസ്ലാമി ഓണ്‍ലൈനില്‍ ഏറെ വിമിര്‍ശിക്കപ്പെടുന്നതും ജനാധിപത്യത്തെ അത് നിരാകരിക്കുന്നുവെന്ന നിലക്കാണ്. മൌലാനാ മൌദൂദി അദ്ദേഹത്തിന്റെ പുസ്തകത്തില്‍ എഴുതിയ ചില വരികള്‍ അടര്‍ത്തിയെടുത്താണ് ഇത്തരം വിമര്‍ശനം ഉന്നയിക്കുന്നത്. ഇതിനെതിരെ ജമാഅത്ത് പക്ഷത്ത് നല്‍കുന്ന വിശദീകരണങ്ങള്‍ രണ്ട് തരത്തിലാണ് സ്വീകരിക്കപ്പെടുന്നത്.

ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച രണ്ട് വിമര്‍ശനങ്ങള്‍

1. ജമാഅത്തെ ഇസ്ലാമി ജനാധിപത്യത്തെ പാടെ നിരാകരിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ മുസ്ലിംകള്‍ തന്നെ ന്യൂനപക്ഷമായതുകൊണ്ടും ജമാഅത്തെ ഇസ്ലാമി അതില്‍ വളരെ ചെറിയ ഒരു ഭാഗമായതുകൊണ്ടും ജനാധിപത്യത്തെ അത് അനുകൂലിക്കുന്നത് നിവൃത്തികേടുകൊണ്ടാണ്. ജനാധിപത്യത്തോട് ജമാഅത്തിന് യാതൊരു താല്‍പര്യവും സത്യത്തില്‍ ഇല്ല എന്നാണ് ഇക്കൂട്ടരുടെ വാദം. ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്, ഇടതുപക്ഷ മതേതര വിഭാഗമാണ്. ജമാഅത്തുകാരല്ലാത്ത മുസ്ലിം ബഹുജനസാമാന്യവും പൊതുവെ ഇങ്ങനെ ധരിക്കുന്നു.

2. 'ജമാഅത്തെ ഇസ്ലാമി ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഭീരുത്വം കാരണമാണ്. തങ്ങള്‍ ജനാധിപത്യമതേതരത്വവാദികളായി അറിയപ്പെടാനും അങ്ങനെ അല്ലാത്ത പക്ഷം ഉണ്ടാകുന്ന ആക്ഷേപത്തില്‍നിന്ന് രക്ഷപ്പെടാനുമാണ്. ജനാധിപത്യത്തെക്കുറിച്ച് മൌദൂദിയുടെ കര്‍ക്കശ നിലപാടാണ് ഇസ്ലാമികമായി ശരിയായിട്ടുള്ളത്. അതാണ് ഒരു മുസ്ലിം പിന്തുടരപ്പെടാന്‍ അര്‍ഹമായിട്ടുള്ളത്.' ഇക്കൂട്ടര്‍ മൌദൂദി പറഞ്ഞതായി ആദ്യം പറഞ്ഞ പറഞ്ഞ വിഭാഗം എടുത്തുദ്ധരിക്കുന്ന മൌദൂദിയുടെ ഉദ്ധരണി ജമാഅത്തുകാരെ ആവര്‍ത്തിച്ചുകേള്‍പ്പിക്കുന്നു. ജമാഅത്തുകാരേ നിങ്ങള്‍ മൌദൂദി പറഞ്ഞതിലേക്ക് മടങ്ങുക. എന്നാണ് അവര്‍ അതിലൂടെ ആവശ്യപ്പെടുന്നത്. ഈ വിഭാഗത്തില്‍ വരുന്നത് മൌദൂദിയ ഭാഗികമായി വായിക്കുകയും അതേ സമയം ജമാഅത്തിനെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുത്തവരും ജമാഅത്ത് അതിന് നല്‍കിയ വിശദീകരണം അവഗണിച്ചവരുമാണ്. ഇവര്‍ വളരെ ചെറിയ ഒരു ന്യൂനപക്ഷം മുസ്ലിം യൂവാക്കളാണ്. അവരുടെ എണ്ണം സോഷ്യല്‍ മീഡിയയില്‍ കൂടിവരുന്നോ എന്നൊരു സംശയം. ഇല്ലെങ്കിലും അത്തരക്കാരുടെ പ്രചാരണത്തിലെ വൈകല്യം ചൂണ്ടിക്കാണിക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നു.

വളരെകുറച്ചുപേര്‍ മാത്രമാണ് സ്വാഭാവികമായും വളരെ സൂക്ഷമായി ജമാഅത്ത് വിശകലനത്തെ ശ്രദ്ധിക്കുന്നത്. അത്തരക്കാര്‍ ക്രമേണ കാര്യങ്ങള്‍ മനസ്സിലാക്കി ജമാഅത്തുമായി ഏതെങ്കിലും തരത്തില്‍ സഹകരിക്കുകയും ആശയം പങ്കിടുകയും ചെയ്യുന്നു. പലരും അനുയായികളായി മാറുന്നു.

ഇവിടെ നാം കാണുന്നത് മനുഷ്യന്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ - അവര്‍ മുസ്ലിംകളാകട്ടെ അല്ലാത്തവരാകട്ടെ - രണ്ട് അറ്റങ്ങളില്‍ നില്‍ക്കുന്നതായിട്ടാണ്. ഒരു കൂട്ടര്‍ ജനാധിപത്യത്തേയും മതേതരത്വത്തെയും യാതൊരു വൈകല്യങ്ങളോ കൂട്ടിചേര്‍ക്കലുകളോ സാധ്യമല്ലാത്ത എല്ലാം തികഞ്ഞ തത്വങ്ങളായി കാണുന്നു. ഇവയുടെ കൂടെ ദേശീയത്വവും കൂടി ചേര്‍ന്നാല്‍ അത് ഒരു കുറ്റമറ്റ സമ്പൂര്‍ണ രാഷ്ട്രീയവ്യവസ്ഥയുടെ അസ്ഥിവാരമായി എന്നവര്‍ മനസ്സിലാക്കുന്നു.


രണ്ടാമത്തെ വിഭാഗം ഇവയെ പാടെ തള്ളുന്നതാണ് ഇസ്ലാമികത എന്ന് മനസ്സിലാക്കുന്നു. എന്നാല്‍ മൌദൂദിയും ജമാഅത്തെ ഇസ്ലാമിയും ആദ്യം മുതല്‍ ചെയ്ത കാര്യം ഇവയെ ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്ന ജീവിതാദര്‍ശത്തിന്റെ അടിത്തറയില്‍ പരിശോധിക്കുകയും തത്വത്തിലും പ്രയോഗത്തിലും അതിലൂടെ സംഭവിക്കുന്ന വൈകല്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യുക എന്നതാണ്.


മൌദൂദി ജനാധിപത്യത്തോട് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക നേതാവ് ഇമാം മൌലാനാ മൌദൂദി ചെയ്തത്, ജനാധിപത്യം മതേതരത്വം ദേശീയത്വം എന്നിവയുടെ ഉത്ഭവവും ലക്ഷ്യവും വിശദീകരിച്ചതിന് ശേഷം അവയുടെ മനുഷ്യോപകാരമായ വശങ്ങളെ അംഗീകരിച്ചുകൊണ്ട് തന്നെ അവയുടെ ദൌര്‍ബല്യങ്ങള്‍ ചൂണ്ടിക്കാണിക്കുക എന്നതാണ്.

ജമാഅത്തെ ഇസ്ലാമി രൂപീകരിക്കപ്പെടുന്നത് ഇന്ത്യ സ്വാതന്ത്ര്യമാവുന്നതിന് അല്‍പം മുമ്പ് അഥവാ 1941 ലാണ്. ഇന്ത്യ സ്വാതന്ത്രമാവുമെന്നും സ്വതന്ത്രമാകുമ്പോള്‍ തന്നെ രണ്ട് മതാടിസ്ഥാനത്തില്‍ രണ്ട് രാജ്യങ്ങളായി അത് വിഭജിക്കപ്പെടുമെന്നും ഉറപ്പായ ഘട്ടത്തില്‍ സ്വതന്ത്രമാകുന്ന രാജ്യങ്ങള്‍ ഏത് ഭരണക്രമം പിന്തുടരണം എന്ന ചര്‍ച മുറുകികൊണ്ടിരിക്കെ ജമാഅത്തും അതിന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ അദ്ദേഹം ഇപ്പോള്‍ പാക്കിസ്ഥാനായി രൂപപെട്ടിട്ടുള്ള പ്രദേശത്തെ മുസ്ലിംകളെ അഭിമുഖീകരിച്ചുകൊണ്ടു ചെയ്ത പ്രസംഗത്തിലെ വാചകങ്ങളാണ് മൌദൂദി ജനാധിപത്യത്തെ പാടെ  നിരാകരിക്കുന്നതിന് തെളിവായി ചൂണ്ടിക്കാണിക്കാറുള്ളത്. അതുകൊണ്ട് ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് തന്നെ മൌദൂദിയുടെ കാഴ്ചപ്പാടിന് വിരുദ്ധമാണെന്ന് അവര്‍ മനസ്സിലാക്കി വരുന്നു. അദ്ദേഹത്തിന്റെ ഈ വാചകങ്ങളാണ് അതിന് ഉപയോഗപ്പെടുത്താറ്.

മൌദൂദി പറഞ്ഞത്.

'മുസല്‍മാന്മാരെ സംബന്ധിച്ചിടത്തോളം, ഞാനിതാ അവരോട് തുറന്നുപ്രസ്താവിക്കുന്നു. ആധുനിക ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങളതിന്റെ മുന്നില്‍ സര്‍വാത്മനാ തലക്കുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ഖുര്‍ആനെ പിറകോട്ട് വലിച്ചെറിയലായിരിക്കും. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കുവഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും നിങ്ങളതിന്റെ കൊടിപിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ദൈവത്തിന് നേരെ ദ്രോഹകൊടു ഉയര്‍ത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്ലാമിന്റെ പേരില്‍ മുസ്ലിംകളെന്ന് നിങ്ങള്‍ സ്വയം അവകാശപ്പെടുന്നുണ്ടോ അതിന്റെ ആത്മാവും ഈ അവിശുദ്ധവ്യവസ്ഥിതിയുടെ ആത്മാവും തമ്മില്‍ തുറന്ന സമരത്തിലാണ്. അതിന്റെ മൌലിക തത്ത്വങ്ങളും ഇതിന്റെ മൌലിക തത്ത്വങ്ങളും തമ്മില്‍ പ്രത്യക്ഷ സംഘടനമാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആവ്യവസ്ഥിത അധികാരം വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖയായിരിക്കും. ഇസ്ലാമിന് സ്വാധീനമുള്ള ദിക്കില്‍ ആ വ്യവസ്ഥക്ക് സ്ഥാനമുണ്ടാവുകയില്ല. നിങ്ങള്‍ പരിശുദ്ധ ഖുര്‍ആനും തിരുദൂതരും ആവിഷ്കരിച്ച ഇസ്ലാമിലാണ് യഥാര്‍ഥത്തില്‍ വിശ്വസിക്ുകന്നതെങ്കില്‍, നിങ്ങള്‍ എവിടെയായിരുന്നാലും ശരി, മതേതര ഭൌതിക സിദ്ധാന്തത്തിലധിഷ്ഠിതമായ ഈ ദേശീയ ജനായത്തത്തെ പ്രതിരോധിക്കുകയും പകരം ദൈവവിശ്വാസത്തിലധിഷ്ഠിതമായ ആ മാനുഷിക പ്രാതിനിധ്യത്തിന്റെ സ്ഥാപനാര്‍ഥം സമരം നടത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത മതകര്‍ത്തവ്യം മാത്രമാകുന്നു. നിങ്ങള്‍ക്ക് ഒരു പ്രത്യേക ജനതയെന്ന നിലയില്‍ സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവും ലഭിക്കുന്നേടത്ത് വിശേഷിച്ചും. യഥാര്‍ഥ ഇസ്ലാമിക വ്യവസ്ഥക്കു പകരം, ഈ കുഫ്ര്‍ വ്യവസ്ഥയാണ് നിങ്ങള്‍ സ്വന്തം കരംകൊണ്ട് നിര്‍മിച്ചു നടത്തുന്നതെങ്കില്‍ നിങ്ങളോട് എനിക്കൊന്നും പറയാനില്ല. ഇസ്ലാം അപകടത്തില്‍ എന്ന മുദ്രാവാക്യം മുഴക്കി നാടുനീളെ ബഹളവും കോലാഹലവും സൃഷ്ടിച്ചുവിട്ട നിങ്ങള്‍, ആ ഇസ്ലാമിനെ പ്രയോഗത്തില്‍ വരുത്താനുള്ള അവസരം കൈവരുമ്പോള്‍ അമാന്തം കാണിക്കുകയും ഇസ്ലാമിന്റെ സ്ഥാനത്ത് കുഫ്റിനെ പ്രതിഷ്ഠിക്കുകയുമാണെങ്കില്‍ നിങ്ങളുടെ വ്യാജജടിലമായ മുസ്ലിവാദം എത്ര ജുഗുപ്സാവഹം.' (ജനാധിപത്യം, മതേതരത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം. പേജ് 22)

ജമാഅത്തെ ഇസ്ലാമിയുടെയും മൌലാനാ മൌദൂദിയുടെയും ജനാധിപത്യവിരുദ്ധതക്കും ഒരു വേള അതിനുമപ്പുറം രാജ്യത്തിന് തന്നെ അപകടകരമെന്ന് ആക്ഷേപമുന്നയിക്കാനും ഉപയോഗപ്പെടുത്തപ്പെടുന്ന വരികളാണ് മുകളില്‍ നല്‍കിയത്. അതേ സമയം ജമാഅത്തെ ഇസ്ലാമി മൌദൂദി ചൂണ്ടിക്കാണിച്ച യഥാര്‍ഥ ഇസ്ലാമിക വ്യവസ്ഥയില്‍നിന്ന് തെറ്റി എന്ന് പറയാനും ഇതേ വരികള്‍ സൌകര്യാനുസരണം മുഴുവനായോ ഭാഗികമായോ ഉദ്ധരിക്കുന്നവരും ഉണ്ട്. രണ്ടു കൂട്ടരും മഹാ അബദ്ധത്തിലാണ്. എന്തുകൊണ്ടെന്നാല്‍. ഇസ്ലാം അപകടത്തില്‍ എന്ന് നാടുനീളെ മുദ്രാവാക്യം മുഴക്കി ഒരു രാജ്യം നേടിയെടുക്കാറായപ്പോള്‍ അതിന്റെ വ്യവസ്ഥ ഇസ്ലാമികമാക്കുന്നതിന് പകരം,  ദൈവ വ്യവസ്ഥക്ക് തീര്‍ത്തും വിരുദ്ധമായ - എങ്ങനയാണത് വിരുദ്ധമാകുന്നത് എന്ന് മൌദൂദി ആ പറയുന്നതിന് മുമ്പ് വിശദീകരിച്ചിട്ടുണ്ട് - ആധുനികദേശീയജനാധിപത്യം എന്ന വ്യവസ്ഥ നടപ്പാക്കാനാണ് അവരും ശ്രമിക്കുന്നതെങ്കില്‍ അതിലെ കൊള്ളരുതായ്മയും വിഢിത്തവും ശക്തമായ വാക്കുകളില്‍ അവതരിപ്പിക്കുകയാണ് മൌലാനാ മൌദൂദി ചെയ്യുന്നത്. ഇത്ര ശക്തമായി അവരെ താകീത് ചെയ്യുന്നതിന് പിന്നിലെ ചേതോവികാരം ആ വാക്കുകളില്‍ വായിക്കാം.

വിഭജന ശേഷം ഇന്ത്യയില്‍ രൂപപ്പെട്ട മതേതരജനാധിപത്യം മൌദൂദി ദീനുമായി ഒരു ബന്ധവുമില്ല എന്ന് പറഞ്ഞ വ്യവസ്ഥയായിരുന്നില്ല. മൌദൂദി എതിര്‍ത്ത മതേതരത്വം എന്നത് മതവിരുദ്ധമായിരുന്നു. അതിലെ ജനാധിപത്യത്തിന്റെ ദൌര്‍ബല്യം എന്താണെന്നും അതിലെ മതേതരത്വം എങ്ങനെ മതവുമായി ഇടയുന്നുവെന്നും ദേശീയത്വം എങ്ങനെ സത്യത്തോട് വിയോജിക്കുന്നുവെന്നും വ്യക്തമായി ചൂണ്ടിക്കാണിച്ച ശേഷമാണ് അദ്ദേഹം ഈ വാക്കുകള്‍ മുസ്ലിംകളോട് പറയുന്നത്.  ദൈവത്തിന്റെ ആധിപത്യത്തിന് പകരം ഭൂരിപക്ഷത്തിന്റെ ആധിപത്യവും അത് നിയമനിര്‍മാണത്തിന് വരെ മാനദണ്ഡമാക്കുകയും ചെയ്യുന്ന അവസ്ഥ, മതമൂല്യങ്ങളുടെ അടിത്തറയില്‍ രൂപപ്പെടേണ്ടതിന് പകരം മതങ്ങളെ തള്ളിക്കളയുന്ന അവസ്ഥ, സത്യത്തിന്റെയും അസത്യത്തിന്റെയും മാനദണ്ഡം രാജ്യത്തെ സംബന്ധിച്ചിടത്തോളം സ്വന്തം ദേശത്തിന്റെ മാത്രം താല്‍പര്യമാകുന്ന അവസ്ഥ. ഇവയൊന്നും ഇസ്ലാമികമായി ന്യായീകരിക്കാന്‍ കഴിയുന്നതല്ല എന്നതാണ് അദ്ദേഹം ഒരു വ്യവസ്ഥ എന്ന നിലക്ക് കാണുന്ന ദോഷം. അത് നാം കുറേ കണ്ടറിയുകയും ഇനിയും അറിയാനിരിക്കുകയും ചെയ്യുന്നു.

ഇസ്ലാം സമ്പൂര്‍ണമായ ഒരു ജീവിത പദ്ധതിയാണ് എന്ന സന്ദേശമാണ് ജമാഅത്തെ ഇസ്ലാമി ജനങ്ങളുടെ മുന്നില്‍ വ്യക്തമാക്കിയത്. ഇസ്ലാമിന്റെ രാഷ്ട്രീയം അവഗണിക്കുകയും മറന്നുപോകുകയും ചെയ്ത ഒരു കാലത്താണ് അത് രൂപീകരിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ഒരു കൂട്ടം മുസ്ലിംകള്‍ക്ക് സ്വതന്ത്ര്യവും തങ്ങളുടെ രാജ്യവ്യവസ്ഥ തീരുമാനിക്കാനുമുള്ള അവസരം വന്നപ്പോള്‍ - അതും ഇസ്ലാം അപകടത്തില്‍ എന്ന് മുദ്രാവാക്യം വിളിച്ച് നേടിയെടുത്ത നാട്ടില്‍ - മതത്തോട് താല്‍പര്യമില്ലാത്ത ഒരു വ്യവസ്ഥിതി സ്ഥാപിക്കുന്നത് ചൂണ്ടിക്കാണിക്കുക എന്ന ചരിത്ര ദൌത്യവും ഇസ്ലാമിക നേതൃത്വത്തിന്റെ ഉത്തരവാദിത്തവുമാണ് മൌദൂദിയും ജമാഅത്തെ ഇസ്ലാമിയും അതിലൂടെ ചെയ്തത്.

ഇതിനര്‍ഥം ഇന്ത്യയെ പോലെ, പേരില്‍ ആധുനികദേശീയജനാധിപത്യം എന്ന് അറിയപ്പെടുന്നുവെങ്കില്‍ തന്നെ, മതേതരത്വത്തിന്റെ പേരില്‍ മതത്തോട് വിരോധം കാണിക്കാത്ത ഒരു വ്യവസ്ഥയെ അട്ടിമറിക്കണമെന്നോ അതിനോട് സന്ധിയില്ലാ സമരം നയിക്കണമെന്നോ ജനാധിപത്യത്തെ ഒരു നിലക്കും അംഗീകരിക്കരുത് എന്നോ മൌദൂദി തന്നെ അര്‍ഥമാക്കിയിട്ടില്ല.

എന്താണ് അതിന് തെളിവ് എന്ന് ചോദിച്ചാല്‍ പില്‍കാലത്ത് അദ്ദേഹത്തോട് ഒരു വ്യക്തി എഴുതി ചോദിച്ചതും മൌദൂദി തന്നെ അതിന് നല്‍കിയ മറുപടിയുമാണ് തെളിവ്.




ജനാധിപത്യത്തിന്റെ സര്‍വാഗീകൃതമായ പോരായ്മകള്‍ തന്നെയാണ് ചോദ്യകര്‍ത്താവ് ചൂണ്ടിക്കാട്ടുന്നത്. (അവ പൂര്‍ണമായി വായിക്കാന്‍ ഇതോടൊപ്പമുള്ള പിക്ചറില്‍ ക്ലിക്ക് ചെയ്തുവായിക്കുക). 1963 ല്‍ ആണ് ഈ ചോദ്യോത്തരം നടക്കുന്നത്. 40 വര്‍ഷങ്ങള്‍ക്ക് ശേഷം ജനാധിപത്യം പുലരുന്ന ഇന്ത്യയില്‍ നാം ഈ ചോദ്യങ്ങളെയും ഉത്തരങ്ങളെയും വിശകലനം ചെയ്യുമ്പോള്‍ അക്കാര്യം നമുക്ക് ബോധ്യമാകുന്നു. എങ്കില്‍ പോലും ജനാധിപത്യമല്ലാത്ത ഒരു മാര്‍ഗം മാനുഷിക വ്യവഹാരങ്ങള്‍ നടത്താന്‍ അടിസ്ഥാനപരമായി സ്വീകാര്യമല്ല എന്നാണ് മൌദൂദി വിശദീകരിക്കുന്നത്. ചോദ്യകര്‍ത്താവ് ഉന്നയിച്ച കാര്യങ്ങള്‍ പ്രസക്തമാണെങ്കിലും ജനങ്ങളുടെ കാര്യം അവരുടെ ഭൂരിപക്ഷത്തിന്റെ ഹിതപ്രകാരം നടത്തുക എന്നതിന് തന്നെയാണ് പ്രാമുഖ്യം നല്‍കേണ്ടത് എന്നതാണ് അദ്ദേഹത്തിന്റെ മറുപടിയുടെ ചുരുക്കം. അതോടൊപ്പം ജനാധിപത്യത്തിന് പൊതുവില്‍ കണ്ടുവരുന്ന ചില ദൂഷ്യങ്ങള്‍ ഇല്ലാതാക്കാന്‍ ഇസ്ലാമിക വ്യവസ്ഥിതിയില്‍ പരിഹാരവും അദ്ദേഹം സമര്‍പിക്കുന്നു. അതിന് ശേഷം തന്റെ മറുപടി ഇങ്ങനെ അവസാനിപ്പിക്കുന്നു:

'മേല്‍പറഞ്ഞ മൂന്ന് പ്രതിവിധികളും സ്വീകരിക്കപ്പെട്ടാല്‍, ജനാധിപത്യം നടപ്പാക്കുന്ന ക്രമം എന്തുതന്നെയായാലും അത് വിജയകരമായിരിക്കും. പ്രസ്തുത ക്രമത്തില്‍ വല്ലേടത്തും വല്ല ദൂഷ്യവും പ്രകടമായാല്‍ അത് സംസ്കരിച്ചു കൂടുതല്‍ മെച്ചപ്പെട്ട ജനാധിപത്യക്രമം ആവിഷ്കരിക്കാനും കഴിയും. എന്തുകൊണ്ടെന്നാല്‍ മുന്‍പറഞ്ഞ പരിതഃസ്ഥിതിയുണ്ടെങ്കില്‍ പിന്നെ ജനാധിപത്യത്തിന്റെ സംസ്കരണത്തിനും പുരോഗതിക്കും അത് പരീക്ഷിക്കാനുള്ള അവസരം ലഭിക്കുകയേ വേണ്ടതുള്ളൂ. അപൂര്‍ണമായ ഒരു ഭരണക്രമത്തെ പൂര്‍ണവും ഉത്തമവുമാക്കി തീര്‍ക്കാന്‍ അനുഭവങ്ങള്‍ക്ക് കഴിയും.' (തര്‍ജുമാനുല്‍ ഖുര്‍ആന്‍, ജൂണ്‍ 1963)

ഒരു രാജ്യത്തെ ഭൂരിപക്ഷത്തിന് താല്‍പര്യമില്ലെങ്കില്‍ അവരുടെ മേല്‍ ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥ അടിച്ചേല്‍പ്പിക്കേണ്ട ഒരു ബാധ്യതയും മുസ്ലിംകള്‍ക്കില്ല എന്ന മൌലികമായ കാഴ്ചപ്പാടാണ് മൌദൂദിയെയും ജമാഅത്തെ ഇസ്ലാമിയെയും ഈ രൂപത്തില്‍ നിലപാട് എടുക്കാന്‍ പ്രേരിപ്പിക്കുന്നത്. മതത്തില്‍ ബലാല്‍കാരമില്ല എന്നത് അതിന്റെ രാഷ്ട്രീയ വ്യവസ്ഥക്കും ബാധകമാണ്. ഇസ്ലാമിക വ്യവസ്ഥ ആധുനിക മനുഷ്യന്‍ കണ്ടെത്തിയ മതേതരജനാധിപത്യ വ്യവസ്ഥയെക്കാള്‍ മനുഷ്യകുലത്തിന് അനുയോജ്യമാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. അതുകൊണ്ടുതന്നെ അത്തരമൊരു വ്യവസ്ഥ അത് ലക്ഷ്യം വെക്കുന്നു. ഒരു വ്യവസ്ഥ വരാന്‍ ബലപ്രയോഗം വേണമെന്ന് തോന്നുന്നത്, ജനങ്ങളെ പറഞ്ഞുവിശ്വസിപ്പിക്കാന്‍ സാധ്യമല്ല എന്ന് ബോധ്യത്തില്‍നിന്നാണ്. എന്നാല്‍ ഇസ്ലാമിക വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അത്തരമൊരു ആശങ്കയില്ല. യഥാവിധി പ്രബോധനം ചെയ്തുകഴിഞ്ഞാല്‍ അതിനെ ആദര്‍ശപരമായും രാജ്യവ്യവസ്ഥയായും ജനം സര്‍വ്വാത്മനാ സ്വീകരിക്കും എന്നാണ് ഒരു മുസ്ലിം ചിന്തിക്കേണ്ടത്.

ഇസ്ലാമിക രാഷ്ട്രം തോക്കിന്റെ ബലത്തില്‍ രൂപപ്പെടുന്നതാണെന്നും, ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരി ആയുധ ശക്തിയാല്‍ അംഗീകരിക്കപ്പെടുന്നതാണെന്നുമാണ് ബഗ്ദാദിലെ ഐ.എസ്.ഐ.എസ് ഉം അവരുടെ ഖലീഫ അബൂബക്കര്‍ ബഗ്ദാദിയും നല്‍കുന്ന സന്ദേശം. എന്നാല്‍ മൌദൂദിയടക്കം ഇക്കാര്യങ്ങളെ ക്കുറിച്ച് സംസാരിച്ച ആരും ഇത്തരത്തിലുള്ള ഒരു ഖിലാഫത്തോ ഇതുപോലെ ഒരു ഖലീഫയെയോ അദ്ദേഹത്തിന്റെ പുസ്തകങ്ങളിലോ പ്രഭാഷണങ്ങളിലോ പരിചയപ്പെടുത്തിയിട്ടില്ല. മാത്രമല്ല ഖിലാഫത്ത് രാജവാഴ്ചയിലേക്ക് നീങ്ങിയതുതന്നെ ഭരണാധികാരിയെ നിശ്ചയിക്കന്ന വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായത്തിന് വിലകല്‍പിക്കാതെ വന്നപ്പോഴാണ്. അല്ലാതെ ദീനിന്റെ ഏതെങ്കിലും അടിസ്ഥാനം അവര്‍ തള്ളിയതുകൊണ്ടോ, തങ്ങളുടേത് ഇസ്ലാമിക ഭരമമല്ല എന്ന് അവകാശപ്പെട്ടപ്പോഴോ അല്ല. 

ജനാധിപത്യം എന്നുരുവിട്ട് അതില്‍ പങ്കെടുത്തിട്ട് ഈജിപ്തില്‍ എന്ത് സംഭവിച്ചുവെന്ന് ചിലര്‍ ചോദിക്കുന്നു. ഈജിപ്തില്‍ ജനാധിപത്യം അട്ടിമറിക്കപ്പെട്ടെങ്കില്‍ തുര്‍ക്കിയില്‍ അത് വിജയിച്ചിട്ടുമുണ്ട്. അക്കാര്യം ഇവര്‍ പരാമര്‍ശിക്കാതെ വിടുന്നു. ഈജിപ്തില്‍ പരാജയപ്പെട്ടതുകൊണ്ട് ജനാധിപത്യം ഈ വിഷയത്തില്‍ തിരസ്കരിക്കാന്‍ ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളൊന്നും തീരുമാനിച്ചിട്ടില്ല.  ജമാഅത്തെ ഇസ്ലാമി ഈ വിഷയത്തില്‍ നേരിടുന്ന വിമര്‍ശനങ്ങളെ പരിശോധിച്ചാല്‍ കാണുന്ന രസകരമായ ഒരു വസ്തുത. മൌദൂദി ഈ തത്വങ്ങളെക്കുറിച്ച് താത്വികമായി പറഞ്ഞ ഏതെങ്കിലും ഒരു കാര്യം ഒരു മുസ്ലിം പണ്ഡിതനും ഖണ്ഡിക്കാനാവില്ല എന്നതാണ്. അതോടൊപ്പം മൌദൂദി ഉദ്ദേശിക്കാത്ത വിധം കാര്യങ്ങളെ തീവ്രതയോടെ സമര്‍പ്പിക്കുന്നത് തികഞ്ഞ അവിവേകവുമാണ്. ജനാധിപത്യമതേതരത്വം മനുഷ്യന്‍ സ്വന്തം നിലക്ക് കണ്ടെത്തിയ ഒരു നല്ല വ്യവസ്ഥയാണ്. അതിലെ മതേതരത്വം മതനിഷേധമല്ലെങ്കില്‍. എന്നാല്‍ അതിന്റെ നന്മകളെ അംഗീകരിക്കുന്നതും അതില്‍ പ്രത്യക്ഷപ്പെടാനിടയുള്ള മോശപ്പെട്ട കാര്യങ്ങളെ ഇല്ലാതാക്കുന്നതുമായ ഒന്നാണ് ദൈവം മനുഷ്യന് വേണ്ടി സമര്‍പിക്കുന്നത്. അത് അവന് ഉപയോഗപ്പെടുത്താം അല്ലെങ്കില്‍ തിരസ്കരിക്കാം. ഉപയോഗപ്പെടുത്തുന്നുവെങ്കില്‍ അത് അവന് ഗുണകരം, ഇല്ലെങ്കില്‍ അതിന്റെ ദോഷവും അവന് തന്നെ.

ബുധനാഴ്‌ച, ഓഗസ്റ്റ് 27, 2014

ഗസയില്‍നിന്ന് പഠിക്കേണ്ടിയിരുന്ന പാഠം

ഫലസ്തീനില്‍ ഇസ്രായേല്‍ ആക്രമണം നടത്തുമ്പോള്‍ ഇങ്ങ് കേരളത്തില്‍ ആശയക്കുഴപ്പത്തിലകപ്പെടുന്ന ഒരു വിഭാഗമുണ്ട്. അവരാണ് മുജാഹിദുകള്‍. മുജാഹിദുകള്‍ എന്ന് മൊത്തത്തില്‍ പറഞ്ഞാല്‍ പോരാ. അവരിലെ ഔദ്യോഗിക വിഭാഗം എന്ന് അവകാശപ്പെടുന്ന. എ.പി വിഭാഗം. അവരിലെ ഒരു പ്രാസംഗികനും ഹിന്ദു-ക്രിസ്ത്യന്‍ സംവാദകനുമായ എം.എം. അക്ബര്‍ സാഹിബിന്റെ ഈ വിഷയത്തിലുള്ള അഭിപ്രായവും അതിലെ അന്തക്കേടുകളും കഴിഞ്ഞ പോസ്റ്റില്‍ നല്‍കിയിരുന്നു. ഇപ്പോഴിതാ 'വിചിന്തനം' എന്ന അവരുടെ മാസികയില്‍ മറ്റൊരു വിലയിരുത്തല്‍. അതിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ വായിച്ചാലും എന്താണ്  പറയാന്‍ ഉദ്ദേശിച്ചത് എന്ന് മനസ്സിലാവില്ല. ആകെ നമ്മുടെ മനസ്സില്‍ ബാക്കിയുണ്ടാവുക. ഹമാസ് അവിവേകികളാണ്, അതിന് കാരണമാകട്ടെ അവര്‍ ഫലസ്തീനിലുള്ള ഇഖ്'വാന്റെ രാഷ്ട്രീയ രൂപമാണ് എന്നതും. ആ ലേഖനത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഇന്നത്തെ (27-8-2014) പത്രത്തിലെ പ്രധാന വാര്‍ത്ത ഇവിടെ നല്‍കാം.
---------------------------

ഗസ്സയില്‍ ദീര്‍ഘകാല വെടിനിര്‍ത്തലിന് ധാരണ

ഗസ്സയില്‍ ദീര്‍ഘകാല വെടിനിര്‍ത്തലിന് ധാരണ

കൈറോ: ഏഴ് ആഴ്ച പിന്നിട്ട ഇസ്രായേല്‍ ആക്രമണത്തിനൊടുവില്‍ ഗസ്സയില്‍ ദീര്‍ഘകാല വെടിനിര്‍ത്തലിന് ധാരണയായി. ഈജിപ്തിന്‍െറ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് തീരുമാനം. കൈറോ ചര്‍ച്ചയില്‍ വെടിനിര്‍ത്തലിനായി ഫലസ്തീന്‍ പ്രതിനിധികള്‍ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ എല്ലാവരും അംഗീകരിച്ചതായി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.

അധിനിവേശം അവസാനിപ്പിക്കുന്നതിനും പുതിയ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുമുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തികള്‍ ഭാഗികമായി തുറന്നുകൊടുക്കുക, ഗസ്സയില്‍ പുനര്‍നിര്‍മാണത്തിന് സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കുക, മത്സ്യബന്ധന മേഖലയുടെ വ്യാപ്തി വര്‍ധിപ്പിക്കുക തുടങ്ങി ഹമാസ് മുന്നോട്ടുവെച്ച നിബന്ധനകള്‍ ഇസ്രായേല്‍ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഹമാസിന്‍െറ മറ്റൊരു ആവശ്യമായ ഗസ്സ വിമാനത്താവളത്തിനുള്ള അനുമതി തുടര്‍ ചര്‍ച്ചകളില്‍ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 9.30ഓടെ വെടിനിര്‍ത്തല്‍ നിലവില്‍വന്നു.

ദീര്‍ഘകാല വെടിനിര്‍ത്തല്‍ ധാരണയിലത്തെിയെന്ന് ഹമാസ് നേതാക്കളാണ് ആദ്യം അറിയിച്ചത്. മണിക്കൂറുകള്‍ക്കു ശേഷം ഇസ്രായേല്‍ വാര്‍ത്ത സ്ഥിരീകരിച്ചതോടെ ഗസ്സയിലും വെസ്റ്റ്ബാങ്കിലും ആളുകള്‍ തെരുവിലിറങ്ങി ആഹ്ളാദം പ്രകടിപ്പിച്ചു. 50 ദിവസത്തെ തങ്ങളുടെ പ്രതിരോധത്തിന്‍െറ വിജയമാണിതെന്ന് ഹമാസ് വക്താവ് മൂസ അബൂ മര്‍സൂക് പ്രതികരിച്ചു.
 -----------------------

ഒരാഴ്ചകഴിഞ്ഞ് ഇസ്രായേല്‍ എന്തെങ്കിലും കാരണം പറഞ്ഞ് ഗസയെ ആക്രമിച്ചേക്കാം.  എങ്കിലും ഒരു കാര്യം ഉറപ്പ്. ഈ യുദ്ധത്തിലും ഇസ്രായേലിന് കനത്ത നഷ്ടമാണ്. ലക്ഷ്യം നേടിയില്ല എന്ന് മാത്രമല്ല. ഗസക്ക് അവര്‍ ആവശ്യപ്പെട്ടതൊക്കെ നല്‍കേണ്ടിയും വന്നു. ഇപ്രാവശ്യത്തെ ഗസ ആക്രമണത്തിന്റെ ശരിയായ പ്രകോപനം ഫത്ഹും ഹമാസും യോജിച്ച് ഐക്യ സര്‍ക്കാര്‍ രൂപീകരിച്ചതാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ അതുപറഞ്ഞ് ആക്രമിച്ചാല്‍ ലോകത്തിന്റെ പിന്തുണ കിട്ടില്ല. അതിനാല്‍ മൂന്ന് ഇസ്രായേലി യുവാക്കളെ തട്ടികൊണ്ടുപോയി വധിച്ചത് ഹമാസാണ് എന്ന് വാദിച്ചാണ് ഗസക്ക് മേല്‍ ആദ്യം ഒരു മാസത്തയെും പിന്നീട് രണ്ടാഴ്ചയുമായി നീണ്ടുനിന്ന ആക്രണം നടത്തിയത്.

ഇവിടെ ഫലസ്തീനികള്‍ എന്ത് നിലപാടായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത് എന്ന് മുജാഹിദ് മാസിക വായിച്ചാല്‍ മനസ്സിലാവില്ല. ഇതൊന്നു വായിച്ച് നോക്കുക.

ലേഖനത്തിന്റെ തലക്കെട്ട് തന്നെ ഹമാസ് ഫലസ്തീന് ശാപമോ എന്നതാണ്. ഇപ്രാവശ്യത്തെ ഇസ്രായേല്‍ ആക്രണമത്തിന് ഇസ്രായേലിനുള്ള കാരണം എന്തായാലും അറബി ശൈഖുമാര്‍ക്ക് ഒരു ഒളിയജണ്ടയുണ്ടായിരുന്നു. അതിനുള്ള നാടകം നാം മുറക്ക് പിന്നീട് കണ്ടു. അതെന്താണെന്ന് വെച്ചാല്‍ അവരുടെ ഉന്നം ഹമാസ് ആയിരുന്നു. അതിനാല്‍ ഏതാണ്ട് ഒരു മാസം ആകുന്നത് വരെ അറബ് ശൈഖുമാര്‍ ഒരക്ഷരം മിണ്ടിയില്ല. പിന്നീട് പ്രസ്താവന വന്നപ്പോള്‍ അതില്‍ ഇസ്രായേലിനെക്കാള്‍ ഹമാസിനെ ലക്ഷ്യംവെച്ചുള്ള പ്രയോഗമായിരുന്നു. അഥവാ ഈ യുദ്ധത്തോടെ ഹമാസിനെതിരെ ഫലസ്തീനികള്‍ തിരിയുമെന്ന് അവര്‍ കണക്കുകൂട്ടി. പക്ഷെ ഗസയില്‍ ഹമാസിനെതിരെ നാലാളെ പോലും സംഘടിപ്പിച്ച് പ്രകടനം നടത്താന്‍ പോലും കഴിഞ്ഞില്ല. അതേ സമയം ഇസ്രായേല്‍ ക്രുരതക്കെതിരെ ടെല്‍അവീവില്‍ വരെ പ്രകടനം നടന്നു. ഇവിടെ നമ്മുടെ വിചിന്തനം കാരനും ലക്ഷ്യം ഹമാസ് തന്നെ. എന്നാല്‍ അതങ്ങനെ തുറന്ന് പറയാനും വയ്യ. അതിനാല്‍ ഇടക്കിടക്ക് ഇസ്രായേലിനെ തോണ്ടുന്നു. എന്നാലും അതൊക്കെയും ഹമാസിന്റെ കാരണം കൊണ്ടല്ലേ എന്ന് വായനക്കാരനെ ചിന്തിപ്പിക്കാനുള്ള പൊടിക്കൈകളും. മുഴുവന്‍ ലേഖനവും നിരുപണം ചെയ്താല്‍ ഈ പോസ്റ്റ വല്ലാതെ നീണ്ടുപോകും അതിനാല്‍ പ്രസക്ത ഭാഗം മാത്രം നല്‍കാം.

['ഫലസ്‌തീനികള്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ ഉത്തരവാദികള്‍ ആരാണെന്ന്‌ നിഷ്‌പക്ഷമായി മുസ്‌ലിം ലോകം വിലയിരുത്തേണ്ടതുണ്ട്‌. ഇസ്‌റായീലിന്റെ മനുഷ്യത്വമില്ലായ്‌മയും അന്താരാഷ്‌ട്ര മൗനവുമാണ്‌ ഫലസ്‌തീന്‍ ജനതയുടെ ശാപമെന്ന്‌ എല്ലാവര്‍ക്കുമറിയാം. എണ്ണപ്പണംകൊണ്ട്‌ ധൂര്‍ത്തും ദുര്‍വ്യയവും നടത്തുന്ന അറബ്‌ രാജ്യങ്ങളെയും നമുക്ക്‌ പ്രതിസ്ഥാനത്ത്‌ നിര്‍ത്താം. എന്നാല്‍ ഫലസ്‌തീനിലെ ഹമാസിനെയും ഫത്‌ഹിനെയും മറ്റു ചെറുത്തുനില്‍പ്പ്‌ സംഘങ്ങളെയും വിശുദ്ധരാക്കി മാറ്റിനിര്‍ത്താന്‍ സാധിക്കുമോ? ചെറുത്തുനില്‍പ്പ്‌ അനിവാര്യമാണ്‌. സ്വന്തം അസ്‌തിത്വം സംരക്ഷിക്കാന്‍ ഇസ്‌റായീല്‍ പട്ടാളത്തിന്റെ മുമ്പിലേക്ക്‌ ചങ്കൂറ്റത്തോടെ പാഞ്ഞടുക്കുന്ന ഫലസ്‌തീന്‍ ചെറുപ്പത്തെ അത്രയെളുപ്പം ആക്ഷേപിക്കാനാവില്ല. കല്ലുകളും സിമന്റ്‌ കട്ടകളുമായി ആധുനാധുനിക ആയുധങ്ങള്‍ക്ക്‌ മുന്നിലേക്ക്‌ ഓടിയടുക്കുന്ന ഫലസ്‌തീന്‍ ചെറുപ്പത്തിന്റെ അവിവേകത്തെയും നമുക്ക്‌ മാപ്പാക്കാം. സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളാവേണ്ടിവന്ന ഒരു ജനതയുടെ നെഞ്ചകങ്ങളിലെ നീറ്റല്‍ മറ്റുള്ളവര്‍ക്ക്‌ അത്രയെളുപ്പം മനസ്സിലാവില്ല. ഫലസ്‌തീതീനിന്റെ മണ്ണില്‍ ജീവിക്കാന്‍ പാടുപെടുന്ന ചെറുപ്പത്തെ വഴിതെറ്റിച്ച്‌ രാഷ്‌ട്രീയ നിലനില്‍പ്പ്‌ ഭദ്രമാക്കാന്‍ ഹമാസ്‌ ശ്രമിക്കുന്നുണ്ടോയെന്നത്‌ ഒരു സംശയമായി ഫലസ്‌തീനികളെ അസ്വസ്ഥമാക്കുന്നുണ്ട്‌. ഹമാസിനെ ഗസ്സയിലെ ജനങ്ങള്‍ വോട്ട്‌ ചെയ്‌ത്‌ തെരഞ്ഞെടുത്തുവെന്നത്‌ ശരി. ഹമാസിന്റെ ചില അപക്വമായ നീക്കങ്ങള്‍ ഇസ്‌റായീലിന്‌ തങ്ങളുടെ കാട്ടാളത്തം ന്യായീകരിക്കാന്‍ വക നല്‍കി എന്നെങ്കിലും അംഗീകരിച്ചേ പറ്റൂ.']

ഇപ്പോള്‍ എന്തായി. ഫലസ്തീനികളുടെ അസ്വസ്ഥത ഇവിടെ നില്‍ക്കുന്ന വിചിന്തനം കാരന്‍ എങ്ങനെയാണാവോ മനസ്സിലാക്കിയത്. എന്താണ് ഹമാസിന്റെ അപക്വമായ നീക്കങ്ങള്‍. വോട്ട് ചെയ്ത് വിജയിപ്പിച്ചെങ്കിലും അതൊക്കെ അവരുടെ വിവരക്കേടുകൊണ്ടാകുമോ. കേരളത്തിലെ ഈ മുജാഹിദുകാരുടെ പ്രശ്നം മനസ്സിലാക്കാന്‍ ലേഖനത്തിലെ അടുത്ത ഭാഗങ്ങള്‍ കൂടി വായിച്ചാല്‍ മതി.

['ഹമാസിന്‌ ഗറില്ലകളുണ്ട്‌. ഇരുണ്ട തുരങ്കങ്ങളിലൂടെ സഞ്ചരിച്ച്‌ ലക്ഷ്യംനേടുന്ന സായുധ ഗ്രൂപ്പുകളുണ്ട്‌. സൈനിക പരിശീലനത്തിനുള്ള കേന്ദ്രങ്ങളുമെല്ലാം ഉണ്ട്‌. ഹമാസിന്‌ അത്യന്താധുനിക ആയുധങ്ങളോ സന്നാഹങ്ങളോ ഇല്ല. ആയുധബലത്തില്‍ ഒന്നാം നിരയില്‍ നില്‍ക്കുന്ന ഇസ്‌റായീലിന്റെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റുന്ന ആയുധമോ പരിശീലനമോ ഹമാസ്‌ നേടിയിട്ടില്ല. പഴഞ്ചന്‍ ഓലപ്പടക്കങ്ങളാണ്‌ ഇപ്പോഴും തെല്‍ അവീവിന്‌ നേരെ എറിയുന്നത്‌. വല്ലപ്പോഴും ഹമാസ്‌ ഗറില്ലകള്‍ക്ക്‌ ഒന്നോ രണ്ടോ ഇസ്‌റായീലി സൈനികരെ ലഭിക്കും. അവരെ ബന്ധികളാക്കി വിലപേശും. പലപ്പോഴും ഈ തന്ത്രത്തിലൂടെ ഹമാസ്‌ പോരാളികളെ മോചിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്‌.

ഇഖ്‌വാനുല്‍ മുസ്‌ലിമൂനിന്റെ ഫലസ്‌തീന്‍ ഘടകമാണ്‌ ഹമാസ്‌. ഹമാസിന്റെ ഐഡിയോളജി ഇഖ്‌വാനിസമാണ്‌. അതുകൊണ്ട്‌ തന്നെ അവര്‍ക്ക്‌ ഇഖ്‌വാന്‍ ഫണ്ടുകള്‍ കാര്യമായി ലഭിച്ചിരുന്നു. കുറച്ചുകാലം ഈജിപ്‌തില്‍ മുര്‍സി അധികാരത്തിലിരുന്നപ്പോള്‍ ഹമാസിന്‌ സുവര്‍ണകാലമായിരുന്നു. ഹമാസിനോട്‌ അലിവ്‌ കാട്ടുന്ന അറബ്‌ രാജ്യങ്ങളില്‍ മുമ്പില്‍ ഖത്തര്‍ തന്നെയാണ്‌. ഹമാസിന്റെ പല നേതാക്കളും ഒളിജീവിതം നയിക്കുന്നത്‌ ഖത്തറിലും ഈജിപ്‌തിലുമൊക്കെയാണ്‌. ഗസ്സയില്‍ പിഞ്ചുപൈതങ്ങളും ഹമാസിന്റെ പ്രാദേശിക നേതാക്കളും മരിച്ചുവീഴുമ്പോള്‍ വലിയ വര്‍ത്തമാനം പറഞ്ഞ്‌ അറബ്‌ രാജ്യങ്ങളില്‍ സുഖജീവിതം നയിക്കുന്നതിന്‌ അവരുടെ പക്ഷത്ത്‌ ന്യായങ്ങള്‍ കാണും.


ഹമാസിന്‌ പിടിച്ചുനില്‍ക്കാന്‍ പണം ആവശ്യമാണ്‌. തുരങ്ക നിര്‍മാണത്തിനും ആയുധ കടത്തിനുമെല്ലാം വന്‍ തുക ആവശ്യമാണ്‌. അറബ്‌ രാജ്യങ്ങളില്‍ നിന്ന്‌ ഒഴുകിയിരുന്ന സഹായം നേരിട്ട്‌ ഹമാസിന്‌ കിട്ടാത്ത അവസ്ഥയാണ്‌. ഖത്തറിന്റെയും തുര്‍ക്കിയുടെയും സഹായത്താലാണ്‌ പിടിച്ചുനില്‍ക്കുന്നത്‌. ലബനാനിലെ ഹിസ്‌ബുല്ലയെ ഇറാന്‍ സഹായിക്കുന്നത്‌ പോലെ ഹമാസിന്‌ തുര്‍ക്കി തണലായി മാറിയിരിക്കുകയാണ്‌. ഹിസ്‌ബുല്ലയുടെ അവിവേകം ലബനാന്‍ ഇസ്‌റായീല്‍ യുദ്ധത്തിന്‌ വഴിവെച്ചത്‌ ലോകം മറന്നിട്ടില്ല. ലബനാനും ഹിസ്‌ബുല്ലയും ആ യുദ്ധത്തിന്റെ ക്ഷീണത്തില്‍നിന്ന്‌ ഇപ്പോഴും രക്ഷപ്പെട്ടിട്ടുമില്ല. ഹിസ്‌ബുല്ല കാണിച്ച അവിവേകം തന്നെയാണ്‌ ഹമാസും പിന്‍തുടരുന്നത്‌. ഹമാസിനെ ഒഴിവാക്കി ഒരു ഫലസ്‌തീന്‍ ഐക്യദാര്‍ഢ്യം സാധ്യമല്ലെന്ന രൂപത്തിലുള്ള പ്രചാരണത്തില്‍ കഴമ്പില്ല. ഫലസ്‌തീനികളെയും ഹമാസിനെയും വേര്‍തിരിച്ച്‌ കാണേണ്ട അവസ്ഥയാണ്‌ ഹമാസ്‌ സ്വയം ഉണ്ടാക്കിവെച്ചിട്ടുള്ളത്‌. ഹമാസിനെ തീവ്രവാദവുമായി ചേര്‍ത്തി പറയുന്നതിന്റെ പിന്നില്‍ ഇസ്‌ലാമിസ്റ്റ്‌ ഫോബിയ മാത്രമാണെന്ന നിരീക്ഷണവും നിഷ്‌പക്ഷമാവില്ല. ഇസ്‌ലാമോഫോബിയയും ഇസ്‌ലാമിസ്റ്റ്‌ ഫോബിയയും ഒരു യാഥാര്‍ഥ്യമാണെങ്കിലും ഇസ്‌ലാമിസ്റ്റ്‌ ഫോബിയാ പ്രചാരത്തിന്‌ ഇഖ്‌വാനുല്‍ മുസ്‌ലിമൂനിനെ പോലുള്ള സംഘടനകള്‍ വേണ്ടതിലധികം സാഹചര്യമൊരുക്കിക്കൊടുക്കുന്നു. ഈജിപ്‌തില്‍ അല്‍പകാലം ഭരണം കിട്ടിയപ്പോഴും അത്‌ നഷ്‌ടപ്പെട്ടപ്പോഴുമുള്ള ഇഖ്‌വാന്റെ സമനില തെറ്റല്‍ ശത്രുക്കള്‍ക്ക്‌ നല്‍കിയ വടിയായിരുന്നു.']

ഹമാസിന് അത്യാധുനിക ആയുധങ്ങളോ സന്നാഹങ്ങളോ ഇല്ല എന്നത് അവരുടെ കുറ്റമാണോ. അവര്‍ എന്തിന് ഇസ്രായേലിനെ ബന്ധികളാക്കുന്നുവെന്നതിന്റെ ഉത്തരം ആദ്യഖണ്ഡികയില്‍ ഉണ്ട്. രണ്ടാമത്തെ ഖണ്ഡികയാണ് വിഷയത്തിന്റെയും മുജാഹിദ് ഹമാസ് ശത്രുതയുടെയും യഥാര്‍ഥ കാരണം കിടക്കുന്നത്. സത്യത്തില്‍ ഫലസ്തീന്‍ ജനതയെ സഹായിക്കേണ്ടത് ലോക മുസ്ലിംകളുടെ മൊത്തം ബാധ്യതയായിരുന്നു. എന്നാല്‍ ഇസ്രായേലിനെയും അറബി ശൈഖുമാരെയും താങ്ങുന്നത് ഒരേ കൈകകളായതിനാല്‍ എപ്പോഴെങ്കിലും സ്വന്തം ജനതയെ അടക്കി നിര്‍ത്താന്‍ വാ തുറന്നോളൂ എന്ന് ഉത്തരവ് ലഭിക്കുമ്പോള്‍ മാത്രമേ ശൈഖുമാര്‍ക്ക് ഇസ്രായേലിനെതിരെ വാ തുരക്കാന്‍ പോലും സാധിക്കുകയുള്ളൂ. സഹായിക്കുന്നത് പിന്നെയല്ലേ. അതിനാല്‍ സ്വാഭാവികമായും അവരുടെ പിന്തുണ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനമുള്ള രാജ്യങ്ങളായത് ആശ്ചര്യജനകമല്ല. പ്രാദേശിക നേതാക്കള്‍ മരിച്ചുവീഴുമ്പോള്‍ അവരുടെ നേതാക്കള്‍ വിദേശത്തായിരിക്കുന്നതില്‍ ന്യായം കാണും എന്നെങ്കിലും അംഗീകരിക്കാന്‍ വിചിന്തനം മനസ്സുകാട്ടിയിരിക്കുന്നു. അത്രയും നല്ലത്.

മൂന്നാമത്തെ ഖണ്ഡികയിലാണ് യഥാര്‍ഥ മുജാഹിദ് മനസ്സിലിരുപ്പ് വെളിപ്പെടുന്നത്. ഹമാസിനെ തീവ്രവാദവുമായി ബന്ധപ്പെടുത്തുന്നത് ഇസ്ലാമിസ്റ്റ് ഫോബിയ മാത്രമല്ലത്രെ. അല്‍പം കാര്യമുണ്ട് എന്ന്. ഈജിപ്തിലെ ഇഖ് വാന്‍ എന്ത് അവിവേകം ചെയ്തുവെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ ഭരിക്കാന്‍ തയ്യാറായതോ?. പട്ടാള അട്ടിമറിയിലൂടെ അതിന്റെ നേതാവിനെ അടക്കം തടങ്കിലിലാക്കിയപ്പോള്‍ അതിനെതിരെ സമാധാനപരമായി പ്രക്ഷോഭം സംഘടിപ്പിച്ചതോ. ഇവരുടേത് തീവ്രത. അതിനാല്‍ ഇസ്രായേല്‍ ഹമാസ് ഭരണം നടത്തുന്ന (അത് എത്ര ശരിയാണ് എന്നത് വേറെ കാര്യം) ഗസ ആക്രമിക്കുന്നത് അങ്ങനെയങ്ങ് കുറ്റം പറയാനില്ല. കുറച്ചുകൊക്കെ ഗസ അത് അര്‍ഹിക്കുന്നത് തന്നെയാണ് എന്നാണ് മുജാഹിദു ഭാഷ്യം.

['ഉര്‍ദുഗാന്റെ ഇഖ്‌വാന്‍ ചായ്‌വും ഖത്തറിന്റെ തലോടലും യൂസുഫുല്‍ ഖറദാവിയുടെ തലോട ലുമെല്ലാം ഹമാസിനെ സ്വന്തം ദൗര്‍ബല്യത്തെക്കുറിച്ച്‌ ചിന്തിക്കാതിരിക്കാന്‍ മാത്രം അന്ധരാക്കിയിരിക്കുന്നു. ഫലസ്‌തീനിലെ പ്രശ്‌നം തീര്‍ന്നാല്‍ ഞങ്ങള്‍ക്കെന്താ ജോലിയെന്ന്‌ ചോദിക്കുന്നത്‌ പോലെയുണ്ട്‌ ചില ഹമാസ്‌ ചെയ്‌തികള്‍. ഇസ്‌റായീലിനെതിരെ ഉയരുന്ന ഫലസ്‌തീന്‍ അനാഥകളുടെയും വിധവകളുടെയും വൃദ്ധരുടെയും കൈകള്‍ ഹമാസിനെതിരെ ഉയരുമോയെന്ന്‌ ഭയപ്പെടേണ്ടിയിരിക്കുന്നു. ഒരു ജനത എത്രയാണ്‌ സഹിക്കുക. പ്രബലരാഷ്‌ട്രങ്ങളുടെ പിന്‍തുണയുള്ള ഇസ്‌റായീലിന്റെ കാട്ടാളത്തവും തങ്ങളുടെ രക്ഷകരെന്ന്‌ കരുതിയ ഹമാസിന്റെ ആര്‍ത്തിയും ഫലസ്‌തീനികള്‍ക്ക്‌ സമ്മാനിക്കുന്നത്‌ ഇരുളടഞ്ഞ നാളുകള്‍ തന്നെയാണ്‌. ചെറുത്തുനില്‍പ്‌ എന്ന സുന്ദര വിശേഷണവുമായി ഫലസ്‌തീന്‍ ജനതയെ കബളിപ്പിക്കാന്‍ ഹമാസിനും സമാനചിന്താഗതിക്കാര്‍ക്കും കൂടുതല്‍ കാലം കഴിഞ്ഞുകൊള്ളണമെന്നില്ല.

ഫലസ്‌തീന്‍ ജനതയോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനേക്കാള്‍ ഹമാസിന്റെ സൈനിക വിഭാഗത്തോടും അവരുടെ കൊടിയോടും ഗറില്ലാ യുദ്ധങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന വികാരജീവികളെ തിരിച്ചറിയാന്‍ നമുക്ക്‌ സാധിക്കണം.']

'ആടെന്തറിയുന്നു അങ്ങാടി വാണിഭം' എന്ന് പറഞ്ഞപോലെ കേരളത്തില്‍ ജിന്നുവാദികളുമായി കെട്ടിപിണയുന്ന മുജാഹിദുകാരന് എന്ത് ഗസ ? എന്ത് ഫലസ്തീന്‍ ? അതുകൊണ്ടു തന്നെ ഇത്തരം കാര്യത്തില്‍ എന്ത് പറഞ്ഞാലും ഒരോ വരിയിലും വൈരുദ്ധ്യങ്ങള്‍. ഫലസ്തീനികള്‍ക്കും ലോകത്തിനും അറിയാം ഇന്ന് ഫലസ്തീന്‍ നിലനില്‍ക്കുന്നതിന്റെ ക്രഡിറ്റ് അല്ലാഹുവിന്റെ സഹായത്താല്‍ ഹമാസ് പോരാളികള്‍ക്കാണെന്ന്. അതുകൊണ്ടു തന്നെയാണ് അറബി ശൈഖുമാരുടെ ഐക്യദാര്‍ഢ്യപ്രഖ്യാപനത്തില്‍നിന്ന് അവരുടേത് വ്യത്യസ്ഥമാകുന്നത്.

മറ്റൊരു തമാശകൂടിയുണ്ട്. മുസ്ലിം  ലോകം മാത്രമല്ല നിഷ്പക്ഷരായ മനുഷ്യകുലം മുഴുവന്‍ അംഗീകരിച്ച ഫലസ്തീനികളുടെ ചെറുത്ത് നില്‍പിനെ തീവ്രവാദമായി കാണുന്നവര്‍, ഒരു ബഗ്ദാദി കറുത്ത കൊടിയും പിടിച്ച് തോക്കുകൊണ്ട് ഖിലാഫത്ത് പ്രഖ്യാപിച്ചപ്പോള്‍ അതെക്കുറിച്ച് മൌനത്തിലാണ്. മാത്രമല്ല ഒളിഞ്ഞും തെളിഞ്ഞും നെറ്റിനകത്തും പുറത്തും അതിനെ അനുകൂലിച്ചുകൊണ്ടിരിക്കുന്നുണ്ട് മുജാഹിദുകളില്‍  ഒരു വിഭാഗം.

ഫലസ്തീനികള്‍ക്കും ലോകത്തിനും അറിയുന്നതും കേരളത്തിലെ മുജാഹിദുകള്‍ വേണ്ടവിധം പാഠം ഉള്‍കൊള്ളാത്തതുമായ ഒരു ചരിത്ര സംഭവം ഉണ്ട്. അതാണ് ശബ്റാ-ശത്തീലാ കൂട്ടക്കൊല. അതില്‍നിന്ന് ഫലസ്തീനികള്‍ പാഠം പഠിച്ചു. അതും അതുപോലുള്ളതുമായ അനേകം  അനുഭവങ്ങള്‍ നിറഞ്ഞതാണ് ഫലസ്തീന്‍ ചരിത്രം.  ഹമാസിന്റെ പിന്നില്‍ എന്തുകൊണ്ട് ഈ ദുരിതത്തിനിടയിലും  അടിയുറച്ചു നില്‍ക്കുന്നുവെന്നതിന് ഉത്തരം തേടേണ്ടത് അവരുടെ അനുഭവങ്ങള്‍ യഥാവിധി പഠനവിധേയമാക്കികൊണ്ടാണ്. ഇല്ലെങ്കില്‍ ശൈഖുമാരെ പോലെ  കേരള മുജാഹിദു മൌലവിമാരും ഗസയില്‍ ഓരോ ബോംബ് വീഴുമ്പോഴും ഫലസ്തീനികളെല്ലാം ഇപ്പോള്‍ ഹമാസിന് നേരെ തിരിയും എന്ന്  ദിവാസ്വപ്നം കാണേണ്ടിവരും.

ശബ്റാ-ശത്തീലാ കൂട്ടക്കൊല നല്‍കുന്ന പാഠം.



ഇപ്പോള്‍ ചില കോണില്‍നിന്ന് ഹമാസിനെതിരെ ഉയര്‍ത്തപ്പെടുന്നതുപോലുള്ള കടുത്ത പ്രതിഷേധവും അന്തരാഷ്ട്ര സമ്മര്‍ദ്ദവും തുടര്‍ചയായ ആക്രമണങ്ങളുടെ ഫലമായി ഉണ്ടായ ക്ഷീണവും കാരണമായി പി.എല്‍.ഓ ജിഹാദില്‍നിന്ന് പൂര്‍ണമായും പിന്‍മാറുന്നതായി 1982 ജൂലൈ 27 ന് ബൈറൂത്തിലെ തന്റെ കേന്ദ്രത്തില്‍നിന്ന് യാസര്‍ അറഫാത്ത് പ്രഖ്യാപിച്ചു. അങ്ങനെ  ആഗസ്ത് 21 ന് പി.എല്‍.ഒ അതിന്റെ മുഴുവന്‍ സൈന്യവുമായി ഫലസ്തീന്‍ വിട്ടുപോകാമെന്ന് സമ്മതിച്ചു. പൂര്‍ണമായ ഒരു കീഴടങ്ങലായിരുന്നു അത്. അങ്ങനെ ആദ്യ സംഘം സൈപ്രസിലേക്ക് പുറപ്പെട്ടു. പിന്നീട് ശേഷിച്ചവരെ പല സംഘങ്ങളായി കപ്പുലകളില്‍ നിറച്ച് വിവിധ സ്ഥലങ്ങളിലേക്ക് അയച്ചു. അവസാനം അറഫാത്തും ബൈറൂത്ത് വിട്ട് തുനീഷ്യയിലേക്ക് പോയി. അന്താരാഷ്ട്ര സേനയുടെ മേല്‍നോട്ടത്തില്‍ തങ്ങള്‍ക്ക് സുരക്ഷനല്‍കുമെന്ന അമേരിക്ക ഉറപ്പുനല്‍കണമെന്ന ഉപാധിയോടുകൂടിയായിരുന്നു ഇത്. ഇസ്രായേലും അമേരിക്കയും അത് സമ്മതിച്ചു.

അതേ വര്‍ഷം ജൂണ്‍ 6 ന് ഇസ്രായേല്‍ കരയിലൂടെയും കരയിലൂടെയും ലബനാനെ ആക്രമിച്ചതിനെ തുടര്‍ന്നാണ് ഈ പിന്മാറ്റത്തിന് പിഎല്‍ഓ നിര്‍ബന്ധിതമാകുന്ന സാഹചര്യം ഉണ്ടായത്.  ബൈറൂത്ത് നഗരത്തെ ഇസ്രായേല്‍ ഉപരോധിച്ചു. നഗരത്തില്‍ പ്രവേശിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല അവിടെയുള്ള പി.എല്‍.ഓയുടെ സൈനിക സാനിദ്ധ്യമായിരുന്നു അതിന് കാരണം. ഈ ഘട്ടത്തിലാണ് മേല്‍പറഞ്ഞ സമ്മര്‍ദ്ധവും പിഎല്‍ഓയുടെ  പിന്‍മാറ്റവും ഉണ്ടായത്. അതോടെ ലബനാനിലെ ഫലസ്തീനികളുടെ അഭയാര്‍ഥിക്യാമ്പുകളില്‍ അതുവരെ ഉണ്ടായിരുന്ന സൈനിക സംരക്ഷണം നഷ്ടപ്പെട്ടു. പി.എല്‍.ഓ ആയിരുന്നു അവരുടെ ശക്തി. ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം വരെ ഫലസ്തീനികല്‍ താമസിച്ചിരുന്ന ക്യാമ്പുകള്‍ അതോടെ സംരക്ഷകരില്ലാതെ അനാഥമായി. അമേരിക്കയെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും വാക്കുകള്‍ മുഖവിലക്കെടുത്ത് പിന്‍വാങ്ങിയ പി.എല്‍.ഓ ക്രൂരമായി വഞ്ചിക്കപ്പെട്ടുവെന്ന് ഉടനെ തന്നെ മനസ്സിലായി. പോരാളികള്‍ ഒഴിഞ്ഞുപോയി എന്നായപ്പോള്‍ ഇസ്രായേല്‍ 1982 സെപ്തം 15 ന് ഏരിയല്‍ ഷാരോണിന്റെ നേതൃത്വത്തില്‍ ശബ്റാ - ശത്തീലാ ക്യാമ്പുകള്‍ ഉപരോധിച്ചു മാറോനൈറ്റ് എന്ന ക്രിസ്ത്യന്‍ മീലീഷ്യയെ കൊണ്ടാണ് സ്ത്രീകളും കുട്ടികളുമുള്‍കൊള്ളുന്ന ആ ക്യാമ്പില്‍ കൂട്ടക്കൊല നടത്തിയത്. 1500-1700 ഓളം ആളുകളെ അവിടെ വധിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത് എന്നാല്‍ 3500 ഓളം എന്ന് അനൌദ്യോഗിക കണക്കുകളും. ലോകരാഷ്ട്രങ്ങള്‍ പതിവുപോലെ സംഭവത്തെ അപലപിച്ചു. ദുര്‍ബലമെങ്കിലും തങ്ങളുടെ ചെറുത്ത് നില്‍പ്പാണ് തങ്ങളുടെ ജീവനെ ഫലസ്തീനില്‍ ആ നിലക്കെങ്കിലും അവശേഷിപ്പിക്കുന്നത് എന്ന് ഫലസ്തീനികള്‍ക്കും അന്താരാഷ്ട്ര സമൂഹത്തിനും മുസ്ലിം ലോകത്തിനും ബോധ്യമായി.

അന്നും ഈ ആക്രമണത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടന്നത് ഇസ്രായേലിലെ ടെല്‍അവീവില്‍ ആയിരുന്നു. കൂട്ടക്കൊലയില്‍ ഇസ്രായേല്‍ സൈന്യത്തിന് പങ്കുണ്ടെന്ന ശക്തമായ ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് സം‌ഭവത്തിൽ നിക്ഷ്പക്ഷമായ അന്വേഷണമാവശ്യപ്പെട്ട് ലക്ഷക്കണക്കിന് ഇസ്രായേൽ പൗരന്‍മാര്‍ ടെല്‍ അവീവില്‍ തെരുവിലിറങ്ങി പ്രതിഷേധപ്രകടനങ്ങൾ നടത്തി. കൂട്ടക്കൊലയിൽ സൈന്യത്തിൻറെ ഉത്തരവാദിത്തം പ്രാരം‌ഭഘട്ടത്തിൽ ഇസ്രായേൽ ഭരണകൂടം നിഷേധിച്ചെങ്കിലും സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി കഹാന്‍ കമ്മീഷനെ നിയമിക്കുകയുണ്ടായി.

ഈ സംഭവം വെച്ച് പരിശോധിച്ചാല്‍ എങ്ങനെയാണ് ഹമാസ് ഫലസ്തീനികളുടെ രക്ഷകരായത് എന്ന് മനസ്സിലാകും. ഹമാസിന്റെ പേര് പറഞ്ഞുകൊണ്ടുതന്നെ 50 ദിവസം ബോംബ് വര്‍ഷം നടത്തിയിട്ടും ഗസയിലോ വെസ്റ്റ് ബാങ്കിലോ ഉള്ള ഫലസ്തീനികള്‍ എന്തുകൊണ്ട് ഹമാസിനെതിരെ തിരിഞ്ഞില്ല  എന്നതിന്റെ ഉത്തരം സംഭവങ്ങളിലാണ് നാം തേടേണ്ടത്. ഹമാസ് പ്രതിരോധത്തില്‍നിന്ന് പിന്‍മാറുന്ന ദിവസം എന്ത് സംഭവിക്കും എന്നതിന്റെ സൂചന മേല്‍പറഞ്ഞ കൂട്ടകൊലയിലുണ്ട്, മാത്രമല്ല ഈ ആക്രമണത്തിന്റെ തുടക്കത്തില്‍ തന്നെ ഇസ്രായേല്‍ എന്താണ് ഗസയെ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നും നാം കണ്ടു. ആകാശത്തുനിന്ന് വിമാനത്തില്‍ ബോംബ് വര്‍ഷിക്കാന്‍മാത്രമേ ഇപ്പോള്‍ ഇസ്രായേലിന് സാധിക്കുന്നുള്ളൂ. കരയിലൂടെ ടാങ്കറുകള്‍ ഉപയോഗിച്ച് വല്ലതും ചെയ്യാമോ എന്ന് ഇത്തവണയും പരീക്ഷിച്ചു. ഏതാനും ദിവസത്തിനുള്ളില്‍ 30 ഓളം ഇസ്രായേലി പട്ടാളക്കാര്‍ വധിക്കപ്പെട്ടതോടെ അവര്‍ പിന്തിരിഞ്ഞോടുകയാണ് ഉണ്ടായത്.  ബൈറൂത്തിലേക്ക് ഇസ്രായേല്‍ സൈന്യം കയറാതിരുന്നത് തങ്ങളുടെ പട്ടാളക്കാരുടെ ജീവന്‍ നഷ്ടപ്പെടുമോ എന്ന് കരുതിയായിരുന്നു. കാരണം 1982 ലെ കണക്കനുസരിച്ച് തന്നെ ഒരു ഇസ്രായേല്‍ പട്ടാളക്കാരനെ പരിശീലിപ്പിക്കാന്‍ ഒരു ലക്ഷം ഡോളറിലധികം ചെലവ് വരുമായിരുന്നത്ര. അതെ കാരണം കൊണ്ടുതന്നെയാവണം ഇത്തവണയും കരയാക്രമണം പെട്ടെന്ന് അവസാനിപ്പിച്ചത്.

കേരളത്തിലെ മുജാഹിദുകാരനും ഗള്‍ഫില്‍ ശൈഖുമാരും ഒരിക്കല്‍ കൂടി നിരാശരായി. ഇസ്രായേല്‍ അതിലുപരി നിരാശരായി. എല്ലാറ്റിനും കാരണം ഹമാസ് തന്നെ. അതിന്റെ ജാള്യത കുറക്കാന്‍ എഴുതിവിടുന്നതാണ്  ഹമാസ് ഫലസ്തീന് ജനതക്ക് ശാപമോ എന്നുതുടങ്ങിയ ലേഖനങ്ങള്‍. ഇന്നത്തെ വാര്‍ത്ത വായിക്കുന്ന ആളുകള്‍ക്ക് ബോധ്യമാകും ഹമാസ് ഫലസ്തീന് ശാപമല്ല.  ഫലസ്തീന്റെ ഇപ്പോഴത്തെ നിലനില്‍പിന്റെ ആധാരമാണതെന്ന്.

(പോസ്റ്റിയത്. 27-8-2014)
റഫറന്‍സ് : ഫലസ്തീന്‍ സമ്പുര്‍ണ ചരിത്രം by Dr. ത്വാരിഖ് സുവൈദാന്‍, വിക്കിപീഡിയ.

വ്യാഴാഴ്‌ച, ഓഗസ്റ്റ് 14, 2014

ഫലസ്തീന്‍പാഠവും എം.എം അക്ബര്‍ സാഹിബും.

എം.എം. അക്ബര്‍ സാഹിബ്, താങ്കള്‍ അറിയപ്പെടുന്ന പ്രബോധകനാണ്.  ആ നിലക്ക് ബഹുമാനിക്കുന്നു. ക്രൈസ്ത-മുസ്ലിം-ഹിന്ദു സംവാദങ്ങളില്‍ താങ്കള്‍ നന്നായി തിളങ്ങുന്നു. അതിലുപയോഗിക്കുന്ന പല പദപ്രയോഗങ്ങളോടും  ശൈലിയോടും ചില വിയോജിപ്പുകള്‍ ഉണ്ട് എങ്കിലും അതോടൊപ്പം പറയട്ടെ, താങ്കളുടെ ഇതേ കഴിവ് മുജാഹിദ് സംഘടന ഇതര ഇസ്ലാമിക സംഘടനകള്‍ക്കെതിരെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ സത്യസന്ധത കൈവിടുന്നതും മേല്പ്പറഞ്ഞ മികവു അപ്രത്യക്ഷമാവുന്നതും പക്ഷപാതിത്വവും കണ്ടിട്ടുണ്ട്. താങ്കള്‍ അതിന് നിര്‍ബന്ധിക്കപ്പെടുന്നതാണോ എന്ന് സംശയിക്കുമാറാണ് അത്തരം സംവാദങ്ങളില്‍ താങ്കളുടെ പ്രകടനം എന്ന് പറയാതെ വയ്യ. നേരത്തെ പലയിടത്തും മൌദൂദിയെ സംബന്ധിച്ചുള്ള താങ്കളുടെ പരാമര്‍ശങ്ങള്‍  വിശകലനം ചെയ്തിട്ടുണ്ട്. ഇവിടെ അതിന് മുതിരുന്നില്ല.



ചുരുക്കത്തില്‍ ഇത്രമാത്രം ഇപ്പോള്‍ പറയാം.. ഇതില്‍ കാണുന്ന താങ്കളുടെ ശരീരഭാഷ പതിവു സംവാദ വേദികളില്‍നിന്ന് ഏറെ ഭിന്നമാണ്. താങ്കള്‍ വല്ലാതെ വിയര്‍ക്കുന്നു. വാക്കുകള്‍ വരുന്നില്ല. എങ്ങനെ കളവുപറയാതെ മൌദൂദിയെ ഭീകരവാദത്തിന്റെ മാസ്റ്റര്‍ ബ്രയിനാക്കാം എന്ന് താങ്കള്‍ ചിന്തിക്കുന്നത് കാര്യമറിയുന്ന ഒരു ശ്രോതാവിന് വ്യക്തമായി കാണാം.

ആനുകാലിക സംഭവങ്ങളെ ഇസ്ലാമികമായി വിലയിരുത്തുന്നതിലും താങ്കള്‍ ഒരു വലിയ പരാജയമാണ് എന്ന് വായനക്കാരെ ബോധ്യപ്പെടുത്തുന്നതായിപ്പോയി  സ്നേഹ സംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചത് എന്നു പറാതെ വയ്യ. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും അവിടങ്ങളിലൊക്കെ രൂക്ഷമായ വിമര്‍ശനത്തിന് വിധേയമാവുകയും ചെയ്ത ആ ഭാഗം ഇവിടെ നല്‍കുന്നു. ഫലസ്തീന്‍ നല്‍കുന്ന പാഠം. എന്നാണ് തലക്കെട്ട് എങ്കിലും. ഫലസ്തീന്‍ നല്‍കുന്ന പാഠങ്ങളില്‍ ഒന്നുപോലും അക് ബര്‍ സാഹിബിന് യഥാവിധി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല എന്ന് അതില്‍നിന്ന് മനസ്സിലാകും. പിന്നെ എങ്ങനെയാണ്  താങ്കള്‍  വായനക്കാരെ പഠിപ്പിക്കുക എന്ന ഫെയസ് ബുക്കില്‍ ഉന്നയിക്കപ്പെട്ട  ചോദ്യം പ്രസക്തമാണ്. ജിഹാദിനെക്കുറിച്ചും എന്തിന് വേണ്ടിയാണ് ജിഹാദ് ചെയ്യേണ്ടത് എന്ന വിഷയം പ്രതിപാദിക്കുന്ന ഒട്ടനേകം ഹദീസുകള്‍ ഉദ്ധരിച്ചതിന് ശേഷം താങ്കള്‍ എത്തുന്ന നിഗമനം ഇങ്ങനെയാണല്ലോ?.

['ഒന്നും രണ്ടും ഇന്‍തിഫാദകള്‍ക്കു ശേഷവും ഫലസ്ത്വീന്‍ പ്രശ്‌നം പരിഹരിക്കപ്പെടാതെ തുടരുകയാണ്. തീര്‍ത്ഥയാത്രക്ക് നിര്‍ദ്ദേശിക്കപ്പെട്ട മൂന്നാമത്തെ പുണ്യസ്ഥലവും ആദ്യത്തെ ക്വിബ്‌ലയുമായ മസ്ജിദുല്‍ അക്വ്‌സയുടെ ഭാവിയെക്കുറിച്ച ഭയാശങ്കകള്‍ പ്രദാനം ചെയ്യുന്നുവെന്നതുകൊണ്ടുതന്നെ ഓരോ ഇസ്രായേല്‍ നടപടികളും ലോകത്തെ മുസ്‌ലിംകളെയെല്ലാം വേവലാതിപ്പെടുത്തുന്നുണ്ട്. ഫലസ്ത്വീനിനെ സഹായിക്കുവാന്‍ മുസ്‌ലിം രാഷ്ട്രങ്ങളുടെ കൈകള്‍ നീളുന്നതും പള്ളികളില്‍ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥനകളുയരുന്നതുമെല്ലാം അതുകൊണ്ടാണ്. ഇസ്രായേല്‍ ജൂതരാഷ്ട്രം നിലവില്‍ വന്ന 1948 മുതല്‍ ആരംഭിച്ച ഈ വേവലാതി അതിന്റെ അവസാനമെന്ന് എന്നറിയാതെ സങ്കീര്‍ണമായി മുന്നോട്ടു പോവുകയാണ്. അല്ലാഹുവിന്റെ ശാപകോപതാപങ്ങള്‍ക്ക് വിധേയരായ യഹൂദികളുടെ കുടിലതയെയും കണ്ണില്‍ ചോരയില്ലാത്ത നടപടികളെയും ലോകപൊലീസ് ചമയുന്നവരുടെ ഇവ്വിഷയകമായ പക്ഷപാതിത്വങ്ങളെയും നമുക്ക് വിമര്‍ശിക്കാം. പക്ഷെ, ഈ വിമര്‍ശനങ്ങള്‍ക്കിടയിലും എന്തുകൊണ്ട് ലോകജനസംഖ്യയില്‍ ചെറിയൊരു ശതമാനം മാത്രം വരുന്ന ഇസ്രായേലികള്‍ക്ക് അറബ് രാജ്യങ്ങള്‍ക്കു നടുവില്‍ തങ്ങളുടെ ഭീകരരാഷ്ട്രത്തിന്റെ അധീശത്വം സ്ഥാപിച്ചു മുന്നോട്ടുപോകാന്‍ കഴിയുന്നുവെന്ന് ചിന്തിക്കുവാന്‍ മുസ്‌ലിം ലോകത്തിനു കഴിയേണ്ടതുണ്ട്. യുദ്ധത്തെക്കുറിച്ച പ്രവാചകപാഠങ്ങളിലെവിടെയാണ് പുതിയകാലത്തെ നിരന്തരമായ പരാജയങ്ങളുടെ ഫലസ്ത്വീന്‍ പാഠങ്ങള്‍ക്കുള്ള മാതൃകയുള്ളതെന്ന് പഠിക്കുവാനും തിരുത്തേണ്ടിടത്ത് തിരുത്തുവാനും നാം സന്നദ്ധമാവണം. അല്ലാഹുവിന്റെ നാമം അത്യുന്നതമാക്കിത്തീര്‍ക്കുകയെന്നതാണ്, വംശീയമോ വര്‍ഗീയമോ ആയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയല്ല, ആയുധമെടുക്കുന്നതിന്റെ ഇസ്‌ലാമിക ലക്ഷ്യമെന്ന പ്രവാചക നിര്‍ദ്ദേശം പാലിക്കുവാന്‍ എത്രത്തോളം കഴിയുന്നുണ്ടെന്ന് സ്വയം വിലയിരുത്തുവാന്‍ പോരാളികള്‍ക്ക് കഴിയുമ്പോള്‍ മാത്രമാണ് ഇഹലോകത്ത് പരാജയപ്പെടുമ്പോള്‍ പോലും മരണാനന്തരമുള്ള ആത്യന്തികവും പൂര്‍ണവും ശാശ്വതവുമായ വിജയത്തിലെത്താന്‍ കഴിയുക എന്ന് ഓര്‍ക്കേണ്ടതുണ്ട്. വിശ്വസിച്ചവര്‍ക്കാണ് വിജയമെന്ന അല്ലാഹുവിന്റെ വചനം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. അവനിലാണല്ലോ നമ്മുടെ പ്രതീക്ഷകളെല്ലാം ഭരമേല്‍പിച്ചിരിക്കുന്നത്, അതിന് അര്‍ഹന്‍ അവന്‍ മാത്രമല്ലോ. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍.']

ഫെയ്സ് ബുക്കില്‍ ഇതിനെ വിശകലനം ചെയ്തുകൊണ്ട് ഉന്നയിക്കപ്പെട്ട ചോദ്യങ്ങളെ അവഗണിച്ച് മുജാഹിദ് സുഹൃത്തുക്കള്‍, തങ്ങള്‍ പണ്ട് ജമാഅത്തിനെക്കുറിച്ച് നേതാക്കളില്‍നിന്ന് കേട്ട അതേ ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നതല്ലാതെ മറ്റൊന്നും പറയുന്നത് കണ്ടില്ല. പ്രശസ്തനായ പണ്ഡിതന്‍ ഒരു വിഷയത്തെക്കുറിച്ച് പറയുന്നത് വ്യക്തമാകാതിരിക്കുമ്പോള്‍ അത് ചോദിക്കുന്നത് സ്വാഭാവികം മാത്രമാണല്ലോ. അതിനാല്‍ ബ്ലോഗില്‍ അതിന് മറുപടി ലഭിച്ചെങ്കിലോ എന്ന ഉദ്ദേശ്യത്തിലാണ് ഇത് ഇവിടെ പങ്കുവെക്കുന്നത്.

സത്യത്തില്‍ എന്താണ് ഫലസ്തീന്‍ പ്രശ്നത്തില്‍നിന്ന് താങ്കള്‍ക്ക് ലഭിച്ച പാഠം എന്ന്  ആളുകള്‍ക്ക് മനസ്സിലായിട്ടില്ല. അവരോട് പറഞ്ഞത് അത്രയും മനസ്സിലായില്ല .

താങ്കള്‍ പറയുന്നു.. (((ഈ വിമര്‍ശനങ്ങള്‍ക്കിടയിലും എന്തുകൊണ്ട് ലോകജനസംഖ്യയില്‍ ചെറിയൊരു ശതമാനം മാത്രം വരുന്ന ഇസ്രായേലികള്‍ക്ക് അറബ് രാജ്യങ്ങള്‍ക്കു നടുവില്‍ തങ്ങളുടെ ഭീകരരാഷ്ട്രത്തിന്റെ അധീശത്വം സ്ഥാപിച്ചു മുന്നോട്ടുപോകാന്‍ കഴിയുന്നുവെന്ന് ചിന്തിക്കുവാന്‍ മുസ്‌ലിം ലോകത്തിനു കഴിയേണ്ടതുണ്ട്. യുദ്ധത്തെക്കുറിച്ച പ്രവാചകപാഠങ്ങളിലെവിടെയാണ് പുതിയകാലത്തെ നിരന്തരമായ പരാജയങ്ങളുടെ ഫലസ്ത്വീന്‍ പാഠങ്ങള്‍ക്കുള്ള മാതൃകയുള്ളതെന്ന് പഠിക്കുവാനും തിരുത്തേണ്ടിടത്ത് തിരുത്തുവാനും നാം സന്നദ്ധമാവണം.)))



ഇതുവരെ നടന്ന യുദ്ധങ്ങളിലൊക്കെ ഇസ്രായേലാണ് വിജയിച്ചത് എന്ന് താങ്കള്‍ ധരിക്കുന്നുണ്ടോ. ഫലസ്തീന്‍ പൂര്‍ണാര്‍ഥത്തില്‍ പോയിട്ട് ഭാഗികമായി പോലും ഒരു രാഷ്ട്രമല്ല. രാഷ്ട്രമാകാന്‍ ഇസ്രായേലും അവരെ പിന്തുണക്കുന്നവരും സമ്മതിച്ചിട്ടില്ല. സൌദിയിലെ സലഫി ഗവമെന്റും അവരുടെ വളര്‍ത്തുപുത്രനായ സീസിയും ഫലസ്തീന് വേണ്ടി എന്ത് ചെയ്യുന്നുവെന്ന് നാം നോക്കിക്കാണുന്നു. അവരെയായിരുന്നില്ലേ അകബര്‍ സാഹിബ് ഫലസ്തീന് പരാജയം സംഭവിക്കുന്നുവെന്ന ധാരണയുണ്ടെങ്കില്‍ തന്നെ കുറ്റപ്പെടുത്തേണ്ടിയിരുന്നത്. അതിന് പകരം നിസ്സഹായരായ ഫലസ്തീനിലുള്ളവരെയും അവരുടെ ജനകീയ സംഘടനയായ ഹമാസിനെയും  ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ് താങ്കള്‍ ചെയ്യുന്നത്. ഫലസ്തീനില്‍ സംഭവിച്ചത് ഇസ്രായേലിന്റെ അന്യായമായ അധിനിവേശമാണ് എന്നറിയാത്തയാളല്ലല്ലോ അക്ബര്‍ സാഹിബ്. ഇത്തരം അധിനിവേഷവും കടന്നുകയറ്റവും അക്രമവും കൊലയും ഉണ്ടാകുമ്പോള്‍ അതിനെതിരെ എന്ത് ചെയ്യണം എന്നാണ് താങ്കള്‍ ഉദ്ദേശിക്കുന്നത്. ലാഇലാഹ ഇല്ലല്ലാഹ് എന്ന കലിമത്തില്‍ വിശ്വസിക്കുന്നവര്‍ ഇത്തരം അക്രമങ്ങളെ ചെറുക്കാന്‍ ശ്രമിക്കുന്നത് യഥാര്‍ഥ ജിഹാദല്ല എന്ന അഭിപ്രായം അക് ബര്‍ സാഹിബിനുണ്ടെങ്കില്‍ അദ്ദേഹം അത് വ്യക്തമാക്കണം. താങ്കളുടെ അനുയായികളും ആരാധകരും വ്യക്തമാക്കിയാലും മതി. അതിന് കഴിയുന്നില്ലെങ്കില്‍ ഇത്തരം വിഷയത്തില്‍ അക് ബര്‍ സാഹിബ് ഇടപെടാതിരിക്കുന്നത്, സ്വന്തം വായനക്കാരോടും സംഘടനാ പ്രവര്‍ത്തകരോടും ചെയ്യുന്ന സേവനമായിട്ടാണ് പരിഗണിക്കപ്പെടുക.

സത്യത്തില്‍ ഇസ്രായേലല്ലേ ഒരോ യുദ്ധത്തിന് ശേഷവും പരാജയപ്പെടുന്നത്. ഒരു വിമാനം പോലുമില്ലാത്ത പോരാളികളെ 60 കൊല്ലത്തിന് ശേഷവും നിലക്ക് നിര്‍ത്താനും കീഴടക്കാനും അവര്‍ക്ക് സാധിച്ചിട്ടില്ല. കുറേ നിരപരാധികളായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും ബോംബിട്ട് കൊന്ന് മടുക്കുമ്പോള്‍ അവര്‍ അവസാനിപ്പിക്കാന്‍ വഴിതേടും എന്നല്ലാതെ. ഇതാണോ യുദ്ധത്തിലെ വിജയം. നിരന്തര വിജയമോ പരാജയമോ ആരുടെ പക്ഷത്താണ് ശരി എന്നതിന്റെ തെളിവല്ല. താങ്കള്‍ ധ്വനിപ്പിക്കുന്നത് പോലെ ഇക്കാലമത്രയും യുദ്ധത്തില്‍ ജയിച്ചത് ഇസ്രായേലാണ് എന്ന് വെക്കുക. (അവര്‍ക്ക് പോലും ആ വാദമില്ല എന്നത് വേറെകാര്യം). എന്നാല്‍ പോരാളികള്‍ പോരാടുന്നത് വംശീയവും വര്‍ഗീയവുമായ ആവശ്യത്തിനാണ് എന്ന് വരുമോ ?.  ആദര്‍ശത്തിന് വേണ്ടിയുള്ള യുദ്ധം എന്നാല്‍ സാഹിബ് എന്താണ് മനസ്സിലാക്കിയത്. കലിമ ചൊല്ലിക്കാനുള്ള യുദ്ധമെന്നോ?. എന്നാല്‍ മനസ്സിലാക്കുക. ഇസ്ലാമിലെ സായുധ ജിഹാദ് മുഴുവന്‍ രാഷ്ട്രീയമാണ്. മൌദൂദിയില്‍ താങ്കള്‍ കാണുന്ന ഭീകരത, മതവും രാഷ്ട്രീയവും കൂട്ടികലര്‍ത്തി എന്നതാണല്ലോ. അത് കേട്ടാല്‍ തോന്നും രാഷ്ട്രീയ മുക്തമായ ഒരു മതമാണ് സലഫികളുടേതെന്ന്. ഇസ്ലാമിലെ സായുധജിഹാദ്, ദുര്‍ബലരായ അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും പുരുഷന്‍മാരുടെയും മോചനത്തിനാണ്, അവരുടെ സമാധാനത്തിനാണ്. അത് മുസ്ലികള്‍ക്ക് മാത്രമുള്ളതല്ല.  അതിന് വേണ്ടി ആദര്‍ശ പ്രചോദിതരായി നടത്തുന്ന യുദ്ധമാണ് ഖുര്‍ആന്‍ അനുവദനീയമാക്കിയ ഖിതാല്‍ (അഥവാ സായുധ സമരം). എന്തുകൊണ്ട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ല എന്ന് ചോദിച്ചത് ഖുര്‍ആന്‍ രണ്ടേ രണ്ടു സ്ഥലത്താണ്.  ആ ചോദിച്ച രൂപം നോക്കുക.

(അധ്യായം 4 നിസാഅ്, സൂക്തം 75,76)

['പീഡിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ സ്ത്രീപുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടാതിരിക്കുന്നതിന് എന്തുണ്ട് ന്യായം? ആ ജനമോ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു: `നാഥാ, മര്‍ദകരായ നിവാസികളുടെ ഈ നാട്ടില്‍നിന്നു ഞങ്ങളെ മോചിപ്പിക്കേണമേ, നിന്റെ പക്കല്‍നിന്നു ഞങ്ങള്‍ക്ക് ഒരു രക്ഷകനെ നിയോഗിച്ചുതരേണമേ, നീ ഞങ്ങള്‍ക്ക് ഒരു സഹായിയെ നിയോഗിച്ചുതരേണമേ! സത്യവിശ്വാസം ഉള്‍ക്കൊണ്ടവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുന്നു. നിഷേധത്തിന്റെ മാര്‍ഗം കൈക്കൊണ്ടവരോ, ത്വാഗൂത്തിന്റെ മാര്‍ഗത്തിലും പോരാടുന്നു. അതിനാല്‍ നിങ്ങള്‍ സാത്താന്റെ മിത്രങ്ങളോടു പോരാടുവിന്‍. അറിഞ്ഞിരിക്കുവിന്‍, സാത്താന്റെ തന്ത്രം സത്യത്തില്‍ അതീവ ദുര്‍ബലമാകുന്നു.']

(മറ്റൊന്ന് അധ്യായം 9 തൌബ സൂക്തം 13,14)
['പ്രതിജ്ഞകള്‍ ലംഘിച്ചുകൊണ്ടേയിരിക്കുകയും ദൈവദൂതനെ നാട്ടില്‍നിന്ന് പുറത്താക്കാനൊരുമ്പെടുകയും ചെയ്യുന്ന ഒരു ജനത്തോടു നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലെന്നോ, അക്രമം ആദ്യം തുടങ്ങിയത് അവര്‍ തന്നെ ആയിരുന്നിട്ടും? നിങ്ങളവരെ ഭയപ്പെടുന്നുവോ? വിശ്വാസികളാണെങ്കില്‍, അല്ലാഹുവാകുന്നു അവരെക്കാള്‍ കൂടുതല്‍ നിങ്ങള്‍ ഭയപ്പെടാനര്‍ഹന്‍. അവരോട് യുദ്ധം ചെയ്യുവിന്‍. അല്ലാഹു നിങ്ങളുടെ കൈകളാല്‍ അവരെ ശിക്ഷിക്കുന്നതും നിന്ദിതരാക്കുന്നതും അവര്‍ക്കെതിരില്‍ നിങ്ങള്‍ക്കു തുണയേകുന്നതും വിശ്വാസികളായ സമൂഹത്തിന്റെ മനം കുളിര്‍പ്പിക്കുന്നതും അവരുടെ ഹൃദയങ്ങളിലെ രോഷം ശമിപ്പിക്കുന്നതുമാകുന്നു']

ഈ രണ്ട് സൂക്തം മാത്രം വെച്ച് നിങ്ങള്‍ക്ക് ഫലസ്തീന്‍ പ്രശ്നത്തെ സത്യസന്ധമായി വിലയിരുത്താമായിരുന്നു. എങ്കില്‍ നിങ്ങള്‍ക്ക് ഹമാസിന്റെ പോരാട്ടത്തിന്റെ ഇസ്ലാമിക മാനം മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു. അവരുടെ വിജയം എന്താണ് എന്നും ഖുര്‍ആന്‍ എന്തിനെയാണ് അന്തിമ വിജയമായി കാണുന്നത് എന്നും തിരിച്ചരിയുമായിരുന്നു. പക്ഷെ അത് താങ്കള്‍ കണ്ടില്ല. പകരം വിഷയവുമായി ബന്ധമില്ലാത്ത ഒരു ഡസന്‍ ഹദീസുകള്‍ താങ്കള്‍ ഇവിടെ ഉദ്ധരിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല. ജമാഅത്തെ ഇസ്ലാമിയുമായും ലോകഇസ്ലാമിക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവിഷയത്തിലും സംവാദവും ലേഖനവും എഴുതുന്നതിന് മുമ്പ് അല്‍പം കൂടി ഹോം വര്‍ക്ക് ചെയ്യണം. ഇതൊരു അപേക്ഷയാണ്. 

ശനിയാഴ്‌ച, മേയ് 03, 2014

പ്രതിരോധം അപരാധമല്ല പക്ഷെ ....


പ്രതിരോധം അപരാധമല്ല എന്ന തലക്കെട്ടില്‍ ഒരു പോസ്റ്റര്‍ വ്യാപകമായി ശ്രദ്ധയില്‍ പെട്ടിരുന്നു. അത് അങ്ങനെ തന്നെ അംഗീകരിക്കുന്നു. എന്നാല്‍ എന്താണ് പ്രതിരോധം ?. പ്രതിരോധവും പ്രത്യാക്രമണവും പ്രതികാരവും തമ്മിലുള്ള ബന്ധമെന്താണ് ?. ഇതിലേതാണ് ജിഹാദിന്റെ പരിധിയില്‍ വരുന്നത്? ഏതാണ് കുറ്റകരം ? ഏതാണ് നിയമവിരുദ്ധം ? നെറ്റ് ആക്ടിവിസ്റ്റുകളുടെയും സോഷ്യല്‍നെറ്റ് വര്‍ക്കില്‍ സംവദിക്കുന്നവര്‍ക്കിടയിലും ആശയക്കുഴപ്പം പ്രകടമാക്കുന്ന പദാവലികളാണിവ. ബംഗ്ലാദേശില്‍ അന്യായമായ വധശിക്ഷക്ക് വിധേയമാക്കപ്പെടുന്ന ജമാഅത്ത് നേതാക്കളെ ശഹീദ് എന്ന് പരാമര്‍ശിക്കുമ്പോള്‍ ചിലര്‍ക്ക് സംശയം അപ്പോള്‍ എന്താണ് ജിഹാദ് എന്ന്. ഇങ്ങനെ നോക്കുമ്പോള്‍ പലര്‍ക്കും ഒരു എത്തും പിടിയും കിട്ടാത്ത മേഖലയാണിത്. എന്നാല്‍ ജീവന്‍ കൊണ്ടുള്ള കളിയായതിനാല്‍ ഇക്കാര്യത്തില്‍ സാധ്യമാക്കുന്ന പഠനം ആവശ്യമാണ് താനും. അതല്ലെങ്കില്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തമാണ് ഈ വിഷയത്തിലെ ആശയക്കുഴപ്പങ്ങളൊക്കെയും. അതിനാല്‍ ഈ വാക്കുകളെ ഞാന്‍ മനസ്സിലാക്കിയത് വെച്ച് വിശദീകരിക്കാനാണ് ആഗ്രഹിക്കുന്നത്. ഇസ്ലാമിക പ്രമാണങ്ങളെക്കുറിച്ച സാമാന്യധാരണയുണ്ടെങ്കില്‍ നിങ്ങളുടെ ബുദ്ധി തന്നെ ഞാന്‍ പറയുന്ന കാര്യങ്ങളെ അംഗീകരിക്കും എന്നെനിക്ക് ഉറപ്പുണ്ട്. അതിനാല്‍ ഈ പദങ്ങളെ ഓരോന്നായി പരിശോധിക്കാം. 


പ്രതിരോധം എന്നാല്‍. 


പ്രതിരോധം എന്നത് ജന്തുസഹചമായ ഒരു പ്രതികരണമാണ്. ഏത് നിയമവ്യവസ്ഥയനുസരിച്ചും അത് അനുവദനീയമാണ്. സ്വന്തത്തെ പ്രതിരോധിച്ചതിന്റെ പേരില്‍ ആരും ആരെയും കുറ്റക്കാരായി വിധിക്കാറില്ല. സ്വന്തം ശരീരത്തെയും സമ്പത്തിനെയും അഭിമാനത്തെയുമൊക്കെ കടന്നാക്രമണങ്ങളില്‍നിന്ന് പ്രതിരോധിക്കാം. ഈ പൊതുധാരണയില്‍നിന്നാണ്, പ്രത്യാക്രമണത്തെയും പ്രതികാരത്തെയുമൊക്കെ പ്രതിരോധം എന്ന രൂപത്തില്‍ ന്യായീകരിക്കുന്നത്. രാജ്യത്ത് മുസ്ലിം ന്യൂനപക്ഷങ്ങള്‍ വര്‍ഗീയ ഫാസിസ്റ്റുകളാല്‍ നിരന്തരം കലാപത്തിനിരയാവുകയും കലാപം തടയേണ്ട ഭരണകൂടവും നിയമപാലകരും മിക്കപ്പോഴും അക്രമികളുടെ പക്ഷത്ത് നില്‍ക്കുകയും ചെയ്യുക പതിവായപ്പോഴാണ്. മുസ്ലിം സമുഹത്തിലെ യുവാക്കളില്‍ ചിലര്‍ പ്രതിരോധത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. ദുര്‍ബലരും ദരിദ്രരുമായ മുസ്ലിംകള്‍ ജന്തുസഹജമായ ചെറുത്ത് നില്‍പ്പുപോലും നടത്താത്ത പശ്ചാതലത്തില്‍ അക്രമികള്‍ക്ക് വലിയ സൌകര്യമായി. മുസ്ലിംകള്‍ സാമ്പത്തികമായി മെച്ചപ്പെട്ട ചില പോക്കറ്റുകളില്‍ അപ്രതീക്ഷിതമായും ആസുത്രിതമായും കലാപങ്ങള്‍ ഉണ്ടാക്കുകയും അവരുടെ കച്ചവട സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുകയും അഗ്നിക്കിരയാക്കപ്പെടുകുയം ചെയ്തു. അക്കാലത്ത് സ്വാഭാവികമായ പ്രതിരോധമെങ്കിലും മുസ്ലിംകള്‍ സ്വീകരിച്ചുപോയെങ്കില്‍ എന്നാഗ്രഹിക്കാത്തവര്‍ ഉണ്ടാവില്ല. കേരളത്തിലെ വടക്കന്‍ ഭാഗങ്ങളിലും സമാനമായ ആക്രമണങ്ങള്‍ ഉണ്ടായി. അത് പക്ഷെ ആര്‍.എസ്.എസുകാരില്‍നിന്നായിരുന്നില്ല. വര്‍ഗീയതക്ക് വിധേയമായ കമ്മ്യൂണിസ്റ്റുകാരില്‍നിന്നായിരുന്നു. 

ഈ ഘട്ടത്തിലാണ് തെക്കന്‍ കേരളത്തില്‍ മഅ്ദനിയുടെ ഓളം ഉണ്ടായത്. അദ്ദേഹം ആക്രണത്തെക്കുറിച്ചായിരുന്നില്ല സംസാരിച്ചത്, മറിച്ച് പ്രതിരോധത്തെക്കുറിച്ചായിരുന്നു. കേരളം ആര്‍എസ്.എസു പ്രവര്‍ത്തനം സജീവമാണെങ്കിലും പറയത്തക്കരൂപത്തില്‍ അവര്‍ ഉത്തരേന്ത്യയിലേത് പോലെ മുസ്ലിംകളെ ഉന്നമാക്കി ആക്രമണങ്ങള്‍ നടത്തിയിരുന്നില്ല എന്നാണ് എന്റെ അറിവ്. എവിടെയെങ്കിലുമൊക്കെ ഒറ്റപ്പെട്ട സംഭവങ്ങള്‍ നടന്നിരിക്കാം എന്നത് നിഷേധിക്കുന്നില്ല. അതിനാല്‍ മഅ് ദനി ആര്‍.എസ്.എസിന് ബദലായി ഐ.എസ്.എസ് എന്ന സംഘടന രൂപീകരിച്ചുിരുന്നുവെങ്കില്‍ പ്രധാന പരിപാടി ആവേശപ്രസംഗങ്ങളായിരുന്നു. കറുത്തകുപ്പായമിട്ട കുറേ കരിമ്പൂച്ചകള്‍ ബൈക്കിലും മറ്റു കസര്‍ത്ത് നടത്തിയതല്ലാതെ. ഫാസിസ്റ്റുകള്‍ക്കെതിരില്‍ ഒരു പ്രതിരോധമോ പ്രത്യാക്രണമോ നടത്തിയതായി അന്നൊന്നും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി അറിയില്ല. ആയിടക്ക് ബാബരി മസ്ജിദ് തകര്‍ക്കപ്പെടുകയും അതിന് കാരണക്കാരായ ഹൈന്ദവ ഫാസിസ്റ്റ് സംഘടനകളെ നിരോധിച്ച കൂട്ടത്തില്‍ ഐ.എസ്.എസ് നെയും നിരോധിച്ചു. ജമാഅത്തെ ഇസ്ലാമിയും അന്ന് നിരോധിക്കപ്പെട്ടു. നിയമ പോരാട്ടത്തിനൊടുവില്‍ ജമാഅത്തെ ഇസ്ലാമി സുപ്രീം കോടതിയില്‍ നിരപരാധിത്തം തെളിയിക്കപ്പെട്ട് നിരോധനം നീക്കി. എന്നാല്‍ ഐ.എസ്.എസ് അതില്‍ പരാജയപ്പെട്ടു. പക്ഷെ ആര്‍എസ്.എസ് നിരോധിക്കപ്പെട്ടപ്പോള്‍ തന്നെ അക്കാരണം പറഞ്ഞ് ഐ.എസ്.എസ് പിരിച്ചുവിട്ടിരുന്നു. 


 പ്രത്യാക്രമണവും പ്രതികാരവും ആവുന്നതെപ്പോള്‍. 

ഒരു അക്രമി അക്രമണം നടത്തുമ്പോള്‍ അതിനെ ചെറുക്കുന്നത് പ്രതിരോധവും, ആക്രമണം നടത്തിയപ്പോള്‍ നിസ്സഹാനായി പോവുകയും പിന്നീട് സംഘടിച്ച് ആ വ്യക്തിയെ തേടിപിടിച്ച് ആക്രമിച്ചാല്‍ അത് പ്രതികാരവുമാണ്. സമാന സ്വഭാവത്തില്‍ മറ്റൊരു സന്ദര്‍ഭത്തില്‍ അദ്ദേഹത്തെയും കുടുംബത്തെയും ആക്രമിക്കുന്നത് പ്രത്യാക്രമണവും. ഇതുപറയുമ്പോള്‍ പതിവായി ഉന്നയിക്കപ്പെടുന്ന ഒരു കാര്യമുണ്ട്. പ്രതിരോധം നിയമപരമായി ന്യയീകരിക്കപ്പെടുമെങ്കിലും പ്രതികാരവും പ്രത്യാക്രമണവും നിയമം കയ്യിലെടുക്കലാണ്. ഒരു നിയമവ്യവസ്ഥക്ക് ഉള്ളിലും അത് അനുവധിക്കപ്പെടുകയില്ല. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ കണ്ടെത്തിയ ഒരു സൂത്രമാണ് തങ്ങള്‍ നടത്തുന്നത് ജിഹാദ് ആണ് എന്ന വാദം. അങ്ങനെ വരുമ്പോള്‍ നിയമപാലകരുടെയും ജനങ്ങളുടെയും മുന്നില്‍ അവര്‍ അക്രമം നടത്തിയവരല്ല മറിച്ച് ഇസ്ലാമിലെ ജിഹാദ് എന്ന സല്‍കര്‍മം ചെയ്തവര്‍ എന്ന സല്‍പേര് സമ്പാദിക്കാം എന്നായിരിക്കും ഇത്തരക്കാരുടെ ഉള്ളിലിരുപ്പ്. ഇതിലൂടെ ഇസ്ലാമിന് വളരെ ഗുരുതരമായ ഒരു അപകടം ഇവര്‍ ഉണ്ടാക്കിവെക്കുന്നു. നിയമവ്യവസ്ഥയനുസരിച്ച് കുറ്റകരമായ കാര്യം ഇസ്ലാമിന്റെ പവിത്രകര്‍മമായി തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ ഇസ്ലാം തന്നെ പ്രശ്നമാണ് എന്ന് വരുന്നു. ഇസ്ലാമും ജിഹാദുമൊക്കെ ഭരണകൂടത്തിന്റെ കണ്ണിലെ കരടാകുന്നത് അങ്ങിനെയാണ്. ജിഹാദ് എന്ന് കേട്ടാല്‍ പോലും ഇപ്പോള്‍ നിയമപാലകര്‍ക്ക് ഒരു തരം വെകിളി അനുഭവപ്പെടുന്ന അവസ്ഥ വന്നത് അങ്ങനെയാണ്. ഇസ്ലാമിക പ്രസിദ്ധീകരണങ്ങളും പ്രബോധനപരമായ പുസ്തകങ്ങളും വരെ എന്തോ അപകടം വരുത്തുന്ന സംഗതികളാണ് എന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയപരമായ പകപോക്കലുകള്‍ നടത്തുകയും തിരിച്ച് ആക്രമിക്കപ്പെടുന്നവരെ രക്തസാക്ഷികളും പ്രവാചകാനുചരന്‍മാരോട് സദൃശപ്പെടുത്തി നിരന്തരം ഫെയ്സ് ബുക്ക് പോസ്റ്റുകളിടുകയും ചെയ്യുന്നു. അതിനാല്‍ എന്താണ് ഇസ്ലാമില ജിഹാദ് എന്ന് വിശദീകരിക്കേണ്ടി വരുന്നു. 

ഇന്ത്യന്‍മുസ്ലിംകളുടെ അവസ്ഥ. 

ഇന്ത്യന്‍ മുസ്ലിംകള്‍ ഒരു മതേതരജനാധിപത്യ രാഷ്ട്രത്തിലെ തുല്യാവകാശങ്ങളുള്ള പൌരന്‍മാരാണ്. അവരുടെ നിയമാനുസൃതമായ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ ഭരണഘടനാവിധേയമായ ശ്രമങ്ങളാണാവശ്യം. നിയമങ്ങള്‍ നടപ്പാക്കുന്നിടത്ത് പോരായ്മകളുണ്ടെങ്കില്‍ അവ തിരുത്തുന്നതിന് ജനാധിപത്യപരമായ മാര്‍ഗങ്ങളവലംഭിക്കണം. നിസംഗതവെടിയുന്നില്ലെങ്കില്‍ ഇരകള്‍ക്കിയടയില്‍ ബോധവല്‍ക്കരണം നടത്തി നിയമവിധേയമായ രൂപത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണം. രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സംവിധാനങ്ങളെയും വോട്ടിനെയും ഉപയോഗപ്പെടുത്തണം. ഒരു കാര്യം ഉറപ്പാണ്. രാജ്യം മുച്ചൂടും വര്‍ഗീയവല്‍ക്കരിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും നിയമത്തിന്റെ പരിരക്ഷ മുസ്ലിംകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ഇയ്യിടെയായി അതില്ല എന്ന് തോന്നാന്‍ കാരണം. മനുഷ്യത്വവിരുദ്ധമായ ചില കാടന്‍നിയമങ്ങളുടെ കുരുക്കില്‍ ബോധപൂര്‍വം മുസ്ലിംകളെ കുരുക്കിയിടുന്നത് കൊണ്ടാണ്. പലപ്പോഴും വേണ്ടത്ര നിയമ സഹായം നല്‍കാന്‍ മുസ്ലിം സംഘടനകള്‍ക്കും രാഷ്ട്രീയകൂട്ടായ്മകള്‍ക്കും കഴിയുന്നില്ല. വിദ്യാസമ്പന്നരായ മുസ്ലിം യുവാക്കളെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിഗൂഢശക്തികളാല്‍ നടത്തപ്പെടുന്ന സ്ഫോടനങ്ങളുടെ മറപറ്റി പിടിച്ചുകൊണ്ടു പോകുന്നു. എന്നാല്‍ അതിനെതിരില്‍ ജനങ്ങള്‍ ഇളകി വശായപ്പോള്‍ ഇയ്യിടെ അവരില്‍ ചിലരെ വെറുതെ വിട്ടു. അതേ പ്രകാരം ഏതാനും എസ്.ഐ.ഓ കാരെ ഇപ്രകാരം പിടിച്ചപ്പോള്‍ അതിനെ നിയമപരമായി പിന്തുടര്‍ന്നപ്പോള്‍ പതിവ് പീഢന പവര്‍വ്വത്തിന് ഇരയാക്കാതെയും നീണ്ട വിചാരണത്തടവ് വിധിക്കാതെയും സ്വതന്ത്രരാക്കാന്‍ കഴിഞ്ഞതും രാജ്യം പൂര്‍ണമായും മുസ്ലിം വിരുദ്ധതക്ക് അടിമപ്പെട്ടിട്ടില്ല എന്നതിന്റെ തെളിവാണ്. സ്വേഛാധിപത്യം നിലനില്‍ക്കുന്ന ഈജിപ്തും സ്വേഛാധിപത്യപ്രവണത കാണിക്കുന്ന ബംഗ്ലാദേശുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ മുസ്ലികള്‍ ഏറെ സ്വതന്ത്ര്യവും സൌകര്യവും നീതിയും അനുഭവിക്കുന്നുവെന്ന് പറയാതെ തരമില്ല. 

എന്നാല്‍ സായുധജിഹാദി വാദക്കാര്‍ ഈ പോസ്റ്റീവായ വശം പാടെ അവഗണിക്കുകയും. തങ്ങളുടെ പ്രതിരോധവും പ്രതികാരവും ഉള്ളതുകൊണ്ടാണ് മുസ്ലിം സമൂഹം ഇവിടെ നിലനില്‍ക്കുന്നത് എന്ന് ആശ്വാസം കൊള്ളുകയും ചെയ്യുന്നുവെന്നതാണ് അനുഭവം. 

ജിഹാദ് എന്നാല്‍ എന്താണ് ?. 

'ഒരു ഉദ്ദേശ്യം നേടേണ്ടതിന് അങ്ങേയറ്റത്തോളമുള്ള പരിശ്രമം വിനിയോഗിക്കുകയെന്നാണ് 'ജിഹാദി'ന്റെ അര്‍ഥം. ഇത് 'യുദ്ധ'ത്തിന്റെ പര്യായമല്ല; യുദ്ധത്തിന് അറബിയില്‍ 'ഖിതാല്‍' എന്ന വാക്കാണ് സാധാരണ ഉപയോഗിക്കാറുള്ളത്. 'ജിഹാദി'ന് അതിലും എത്രയോ വിപുലവും വിശാലവുമായ അര്‍ഥമാണുള്ളത്. സകലവിധ ത്യാഗപരിശ്രമങ്ങളും അതില്‍ ഉള്‍പ്പെടുന്നു. ലക്ഷ്യത്തെക്കുറിച്ചുള്ള ചിന്തയില്‍ സദാ മുഴുകിയിരിക്കുക, ഹൃദയമസ്തിഷ്‌കങ്ങള്‍കൊണ്ട് അത് പ്രാപിക്കുന്നതിനുള്ള പോംവഴികളാരാഞ്ഞുകൊണ്ടിരിക്കുക, നാവുകൊണ്ടും പേനകൊണ്ടും അതിനെ പ്രചരിപ്പിക്കുക, കൈകാലുകള്‍കൊണ്ട് അതിനുവേണ്ടി പരിശ്രമങ്ങള്‍ നടത്തുക, സാധ്യമായ എല്ലാ ഉപകരണസാമഗ്രികളും അതിന്റെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുക, ആ മാര്‍ഗത്തില്‍ നേരിടുന്ന ഏതു പ്രതിബന്ധങ്ങളെയും പൂര്‍ണശക്തിയോടെയും ധൈര്യസ്ഥൈര്യത്തോടെയും നേരിടുക, ആവശ്യം വരുമ്പോള്‍ ജീവനെപ്പോലും ബലിയര്‍പ്പിക്കാന്‍ മടികാണിക്കാതിരിക്കുക ഇവക്കെല്ലാം കൂടിയുള്ള പേരാണ് 'ജിഹാദ്'. അത്തരം ത്യാഗപരിശ്രമങ്ങള്‍ ചെയ്യുന്നവനത്രെ 'മുജാഹിദ്!' 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുക'യെന്നാല്‍, പ്രസ്തുത ത്യാഗപരിശ്രമങ്ങളെല്ലാം അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചും അവന്റെ ദീന്‍ അവന്റെ ഭൂമിയില്‍ സ്ഥാപിതമാവേണ്ടതിനും അവന്റെ വാക്യം മറ്റെല്ലാ വാക്യങ്ങളെയും ജയിക്കേണ്ടതിനും മാത്രമായിരിക്കുകയും മറ്റൊരു താല്‍പര്യവും 'മുജാഹിദി'ന്റെ ലക്ഷ്യമാവാതിരിക്കുകയും ചെയ്കയെന്നാണ്.'' (തഫ്ഹീമുല്‍ ഖുര്‍ആന്‍ വാല്യം 1, പേജ് 150).

'ഒരു പ്രതികൂല ശക്തിയെ നേരിടുന്നതിന് സമരം നടത്തുകയും ത്യാഗപരിശ്രമങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നതിനാണ് മുജാഹദഃ എന്നു പറയുക. ഒരു പ്രത്യേക എതിര്‍ശക്തിയെ ചൂണ്ടിക്കാണിക്കാതെ 'മുജാഹദഃ' എന്നു മാത്രം പറയുമ്പോള്‍ അതിനര്‍ഥം സമഗ്രവും സര്‍വതോമുഖവുമായ സമരം എന്നാണ്. വിശ്വാസി ഈ ലോകത്ത് നടത്തേണ്ട സമരം ഈ വിധത്തിലുള്ളതാണ്. തിന്മയനുവര്‍ത്തിക്കുന്നതുകൊണ്ടുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് പ്രലോഭിപ്പിക്കുന്ന ചെകുത്താനുമായി അവന്‍ സദാ സമരംചെയ്തുകൊണ്ടിരിക്കണം. തന്നെ ജഡികേച്ഛകളുടെ അടിമയാക്കാന്‍ ശക്തിയായി പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന സ്വമനസ്സുമായും സമരം ചെയ്യണം. സ്വന്തം വീടു മുതല്‍ ചക്രവാളം വരെ വീക്ഷണങ്ങളിലും ദര്‍ശനങ്ങളിലും ധാര്‍മികതത്ത്വങ്ങളിലും നാഗരിക രീതികളിലും ആചാരസമ്പ്രദായങ്ങളിലും സാമൂഹിക-സാംസ്‌കാരിക നിയമങ്ങളിലും സത്യദീനിനെ എതിര്‍ക്കുന്ന സകല മനുഷ്യരോടും സമരം ചെയ്യണം. ദൈവത്തിന്റെ ആധിപത്യത്തില്‍നിന്നു മുക്തരായി സ്വന്തം ആധിപത്യം നടത്താന്‍ ശ്രമിക്കുകയും തങ്ങളുടെ കഴിവുകള്‍ നന്മക്കു പകരം തിന്മ പ്രചരിപ്പിക്കാന്‍ വിനിയോഗിക്കുകയും ചെയ്യുന്ന സാമൂഹിക നേതൃത്വത്തോടും സമരം ചെയ്യണം. ഇത് ഒന്നോ രണ്ടോ നാളത്തെ സമരമല്ല, ആജീവനാന്ത സമരമാണ്. ദിവസത്തില്‍, ഇരുപത്തിനാലു മണിക്കൂറും അവിരാമം തുടരുന്ന സമരം. ഏതെങ്കിലും ഒരു രംഗത്തുമാത്രം നടക്കുന്നതുമല്ല ഈ സമരം. ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ഇത് നടക്കേണ്ടതാണ്. ഇതിനെക്കുറിച്ചാണ് ഹദ്‌റത്ത് ഹസന്‍ ബസ്വരി പറയുന്നത്: 'മനുഷ്യന്‍ തീര്‍ച്ചയായും ജിഹാദ് ചെയ്യുന്നുണ്ട്; അവന്‍ ഒരിക്കലും വാളെടുത്തിട്ടില്ലെങ്കിലും.'(തഫ്ഹീമുല്‍ ഖുര്‍ആന്‍ വാല്യം 3, പേജ് 645).

ഇവിടെ മൌദൂദിയെ ഉദ്ധരിച്ചത് ബോധപൂര്‍വമാണ്. മേല്‍ ലക്ഷ്യത്തിന് വേണ്ടി ആയുധമേന്തേണ്ടിവരികയാണെങ്കില്‍ അതും ജിഹാദ് തന്നെ. ഇസ്ലാമില്‍ അതിനെ ഖിതാല്‍ (യുദ്ധം) എന്നും ഉപയോഗിച്ചിട്ടുണ്ട്. സായുധജിഹാദിനെക്കുറിച്ചാണ് ഇനി ഏതാനും കാര്യങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്നത്. സായുധ ജിഹാദ് എന്നാല്‍ ഒരു കൂട്ടം മുസ്ലിംകള്‍ ഒരു സുപ്രഭാതത്തില്‍ ഒരു നേതാവിനെ തെരഞ്ഞെടുത്ത് ആയുധസജ്ജരായി മുസ്ലിംകളല്ലാത്തവര്‍ക്കെതിരെ നടത്തുന്ന പോരാട്ടമല്ല. ആക്രമണത്തിന് വിധേയരാക്കുന്നവര്‍ ഇസ്ലാമിനോട് ശത്രുത പുലര്‍ത്തുന്നുണ്ടോ അല്ലേ എന്നതൊന്നുമല്ല സായുധ ജിഹാദിനെ ന്യായീകരിക്കുന്നത്. മറിച്ച് അതിന് അര്‍ഹതയുള്ളവര്‍ അതിന് അര്‍ഹതയുള്ളവരോടാകുന്നുണ്ടോ എന്നൊക്കെ പരിഗണിക്കേണ്ടതുണ്ട്. 

സായുധജിഹാദിന്റെ ഘട്ടം. 

ഇസ്ലാമിക പ്രമാണമനുസരിച്ച് ദഅ് വത്തിന്റെയും ഹിജ്റയുടെയും ഘട്ടങ്ങള്‍ക്ക് ശേഷമാണ് സായുധ ജിഹാദ് വരുന്നത്. ഇത് അറിയുന്ന ജിഹാദി ഗ്രൂപുകള്‍ ഈ ഘട്ടം കടന്നിരിക്കുന്നുവെന്ന് വാദിക്കാറാണ് പതിവ്. അത് ഒരു തന്ത്രമാണ് എന്ന് വിഷയം കൂടുതല്‍ പഠിച്ചാല്‍ ബോധ്യപ്പെടും. ഒരു ജനതയോടുള്ള ന്യായപ്രമാണം (ഹുജ്ജത്ത്) പൂര്‍ത്തീകരിച്ചിരിക്കണം. അതിലൂടെ അവരിലെ നല്ലവരെയും ചീത്ത ആളുകളെയും പൂര്‍ണമായും വേര്‍പ്പെടുത്തപ്പെടും. നല്ലവരെ പ്രബോധനത്തിന് വഴിപ്പെടുകയും അവര്‍ നന്മയുടെ മാര്‍ഗത്തില്‍ ജീവാര്‍പ്പണത്തിന് വരെ സന്നദ്ധമാക്കുകയും ചെയ്യും. അതോടൊപ്പം അത്തരം ആളുകള്‍ക്ക് അധികാരമുള്ള ഒരു സ്വതന്ത്ര പ്രദേശം, സ്വതന്ത്രരും സുസംഘടിതരുമായ ഒരു സംഘം, അവരുടെ മേലുള്ള ശാസനാധികാരം, അവര്‍ക്ക് കാലാനുസൃതമായ സൈനിക പരിശീലനം നല്‍കാനുള്ള സംവിധാനം എന്നിവയൊക്കെയുണ്ടാകും. മാത്രം പോരാ സായുധജിഹാദിന് ചില ഉപാധികളുണ്ട് അവ പൂര്‍ത്തീകരിക്കപ്പെടണം. അതേ കുറിച്ച് ശേഷം പറയാം. എന്നാല്‍ പലപ്പോഴും നടക്കുന്നത്. വളരെ പരിമിതമായ നിയന്ത്രണാധികാരമുള്ള ഒരു നേതാവിന് കീഴില്‍ ആവേശം മാത്രം കൈമുതലാക്കി സംഘടിക്കുന്ന കുറേ ചെറുപ്പക്കാര്‍ എന്തെങ്കിലുമൊക്കെ ചെയ്തുകൂട്ടുക എന്നതാണ്. ചെയ്യുന്നതൊക്കെയും ചോദ്യം ചെയ്യുമ്പോള്‍ പ്രവര്‍ത്തകര്‍ വികാരം കൊണ്ട് ചെയ്താണ് നേതൃത്വത്തിന് അതില്‍ യാതൊരു പങ്കുമില്ല എന്ന് പറയും. ഇത്തരം ഗതികേടിന്റെ പേരല്ല ഇസ്ലാമിലെ ജിഹാദ്. ഇപ്രകാരം ആകുന്നത് ഉപാധികള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതിന് മുമ്പ് ജിഹാദിന് വേണ്ടി ചാടിയിറങ്ങുന്നത് കൊണ്ടാണ്. ഇത്തരം രക്തം ചിന്തലുകള്‍ക്ക് അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുകയില്ലെന്ന് മാത്രമല്ല അതിന്റെ പേരില്‍ പിടികൂടപ്പെടുകയും നാശം വിതച്ച കുറ്റം ചുമത്തപ്പെടുകയും ചെയ്യും. അതിനും പുറമെ മുസ്ലിംകള്‍ക്ക് തുല്യാവകാശം ഉള്ള ഇന്ത്യപോലുള്ള ഒരു രാജ്യത്ത് ഇസ്ലാമിനെ ക്രൂരമായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. 

സായുധ ജിഹാദിന്റെ ഉപാധികള്‍ 

1. ആര്‍ക്കെതിരിലാണോ യുദ്ധം പ്രഖ്യാപിക്കുന്നത് അവര്‍ക്ക് സത്യസന്ദേശം പൂര്‍ണമായും എത്തിയിട്ടുണ്ടാവണം. സന്ദേശമെത്തിച്ചുകൊടുക്കാതെ ആര്‍ക്കെതിരിലും യുദ്ധപ്രഖ്യാപനം പാടില്ല. സന്ദേശപ്രചാരണത്തിന് രണ്ട് രൂപങ്ങളുണ്ട് രണ്ടിലെയും യുദ്ധനിയമങ്ങള്‍ വ്യത്യസ്ഥമാണ്. 

എ. സന്ദേശപ്രചാരണം പ്രവാചകന്‍മാര്‍ മുഖേന ആയിരിക്കുക. സമ്പൂര്‍ണമായ സന്ദേശപ്രചാരണത്തിന്റെ മാധ്യമമാണ് പ്രവാചകന്‍. ന്യായപ്രമാണ പൂര്‍ത്തിരണത്തിന്റെ മുഴുവന്‍ ഉപാധികളും പൂര്‍ത്തീകരിക്കപ്പെടുന്നത് അദ്ദേഹത്തിലൂടെയാണ്. കാര്യകാരണങ്ങളുടേതായ ലോകത്ത് മനുഷ്യന്റെ യുക്തിബോധത്തെ തൃപ്തിപ്പെടുത്താവുന്ന എല്ലാ തെളിവുകളിലൂടെയും തികവാര്‍ന്ന രൂപത്തില്‍ ഒരു പ്രവാചകന് മാത്രമേ സമ്പൂര്‍ണമായ പ്രബോധനം നിര്‍വഹിക്കാന്‍ കഴിയൂ. ജനങ്ങളിലെ ഏറ്റവും ഉന്നതനായ വ്യക്തിയായിരിക്കും പ്രവാചകന്‍. പ്രവാചകത്വലബ്ധിക്ക് മുമ്പും ശേഷവും ഉദാത്തമായ സ്വാഭാവത്തിന്റെ ഉടമയായിരിക്കും അദ്ദേഹം. കളവ്, ചതി, ദുരാരോപണം, തട്ടിപ്പ്, ദുഷ്പെരുമാറ്റം, ഔന്നത്യനാട്യം, മേധാവിത്വവാഞ്ഛ തുടങ്ങിയ എല്ലവിധ സ്വഭാവദൂഷ്യങ്ങളില്‍നിന്നും മുക്തമായിരിക്കും. ശത്രക്കള്‍ക്ക് പോലും പ്രവാചകന്റെ സദ്ഗുണങ്ങളെ നിഷേധിക്കാനാവില്ല. സുന്ദരവും ഏവര്‍ക്കും മനസ്സിലാകുന്നതുമായ ലളിതമായ ഭാഷയിലായിരിക്കും അദ്ദേഹം സന്ദേശം എത്തിച്ചുകൊടുക്കുക. ശത്രുക്കള്‍ക്ക് പോലും മറുപടി പറയാനാവാത്തവിധം യുക്തിഭദ്രമായ രൂപത്തില്‍ അത് അദ്ദേഹം നിര്‍വഹിക്കും. നന്മയുടെ കണികയുള്ള ദുര്‍വൃത്തന്‍മാര്‍ വരെ അതില്‍ ആകൃഷ്ടരാകും. അദ്ദേഹം പ്രബോധനം ചെയ്യുന്ന നിയമത്തിന് മറ്റാരെക്കാളും വിധേയനാകുന്നത് അദ്ദേഹമാകും. തന്റെ പ്രബോധനത്തിന്റെ സത്യപൊരുള്‍ അനുചരന്മാരുടെ ജീവിതത്തിലൂടെ അദ്ദേഹം പ്രകാശിപ്പിക്കും. അതുകൊണ്ടുതന്നെ ഈ രൂപത്തില്‍ ന്യായപ്രമാണങ്ങളെല്ലാം പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ അവരിലെ അക്രമികള്‍ക്ക് പിന്നീട് അല്ലാഹു സാവകാശം നല്‍കാറില്ല. നൂഹ് , സ്വാലിഹ്, ശുഐബ് (അ) എന്നീ പ്രവാചകന്‍മാരുടെ ജനത എങ്ങനയാണ് നഷിപ്പിക്കപ്പെട്ടത് എന്ന് നോക്കുക. അവരില്‍നിന്നുള്ള ആക്രണം തുടരുകയും വിശ്വാസികള്‍ അതിനെ പ്രതിരോധിക്കുമാര്‍ ശക്തവുമാണെങ്കില്‍ അല്ലാഹു സായുധജിഹാദിന് അവര്‍ക്ക് അനുവാദം നല്‍കും. അപ്പോഴും യുദ്ധം ഒഴിവാക്കാന്‍ അവരുടെ മുന്നില്‍ ഉപാധിവെക്കും. സത്യമാര്‍ഗം സ്വീകരിക്കുകയോ, ഇസ്ലാമിക വ്യവസ്ഥക്ക് വിധേയമായികൊണ്ടോ അവര്‍ക്ക് യുദ്ധം ഒഴിവാക്കാം. നബി(സ) അറേബ്യയിലെ നിഷേധികള്‍ക്കെതിരെ നടത്തിയ യുദ്ധം ഇപ്രകാരമുള്ളതായിരുന്നു. ഇത്തരമൊരു ജിഹാദിന് ഇനി സാധ്യതയില്ല. 

ബി. പ്രബോധനം സജ്ജനങ്ങള്‍ മുഖേനയാവുക. ന്യായപ്രമാണത്തിന്റെ പൂര്‍ത്തീകരണം പ്രവാചകന്‍മാരിലുടെ സാധ്യമാകുന്ന അളവില്‍ സജ്ജനങ്ങളിലൂടെ സാധ്യമാവുകയില്ല. നേരത്തെ പറഞ്ഞ കഴിവുകളിലൊന്നും സജ്ജനങ്ങളായിരുന്നാലും പ്രവാചകന്മാര്‍ക്കൊപ്പം എത്തുകയില്ല എന്നത് ഉറപ്പാണല്ലോ. അതുകൊണ്ടു തന്നെ സത്യസത്യങ്ങളും കുഫറും ഇസ്ലാമും സമ്പൂര്‍ണമായി വേര്‍ത്തിരിയുകയില്ല. എന്നിരിക്കെ സത്യനിഷേധികള്‍ക്കെതിരെ സായുദ്ധമായ ഒരു പോരാട്ടത്തിനോ, സത്യനിഷേധികളെ ദൈവിക ശിക്ഷയിറക്കികൊണ്ട് നഷിപ്പിക്കാനോ അല്ലാഹു അനുമതി നല്‍കുകയില്ല. അതിനാല്‍ സജ്ജനങ്ങള്‍ സത്യനിഷേധികള്‍ക്കെതരില്‍ നടത്തുന്ന പോരാട്ടത്തിന് നീതിയും സമാധാനവും സ്ഥാപിക്കുക എന്ന ലക്ഷ്യം മാത്രമേ ഉണ്ടാവൂ. അവര്‍ അതിന് വിധേയമായാല്‍ പിന്നീട് ഒരടി മുന്നോട്ട് പോകാന്‍ പാടില്ല. സഹാബികള്‍ തങ്ങളുടെ എതിരാളി സമൂഹങ്ങള്‍ക്ക് എതിരില്‍ നടത്തിയ സായുധ പോരാട്ടം ഈ ഗണത്തിലാണ് പെടുക. ഇവിടെ അക്രമികളുടെ അക്രമം അവസാനിപ്പിച്ച് ഇസ്ലാമിക വ്യവസ്ഥിതിയില്‍ അവരുടെ വിധേയത്വം സ്ഥാപിക്കുക എന്നതാണ് സായുധപോരാട്ടത്തിന്റെ ലക്ഷ്യം. ഒരു രാഷ്ട്രീയ വ്യവസ്ഥയും അതിനുള്ളി ആ വ്യവസ്ഥക്കെതിരെ സായുധമായ പോരാട്ടം അനുവദിക്കുകയില്ല എന്ന് പ്രത്യേകം ഓര്‍ക്കുക. അതുതന്നെയാണ് ഫലത്തില്‍ ഈ സായുധപോരാട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്. 

2. യുദ്ധം നടത്തുന്നത് സജ്ജനങ്ങളായിരിക്കുക. ഇതാണ് സായുധ ജിഹാദിന്റെ രണ്ടാമത്തെ ഉപാധി. ഇസ്ലാമിന്റെ ജിഹാദ് ലോകത്തെ കുഴപ്പത്തില്‍നിന്ന് രക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്. അതുകൊണ്ടുതന്നെ അധര്‍മകാരികളായ ആളുകള്‍ക്ക് ഈ ജിഹാദ് നടത്താനുള്ള അവകാശമില്ല. അവര്‍ മാത്രമേ അത് നിര്‍വഹിക്കേണ്ടതുള്ളൂ. ജന്തുസഹജമായ വാസനയോടെ പ്രതികാരമനസ്സോടെയും ഒരു വിഭാഗത്തിനോടുള്ള വിദ്വേഷം നിറഞ്ഞ മനസ്സോടെയും നടത്തപ്പെടേണ്ട ഒന്നല്ല ഈ ജിഹാദ്. യുദ്ധം ചെയ്യുമ്പോഴും ജനങ്ങളോടുള്ള കാരുണ്യവും ആദരവും ഗുണകാംക്ഷയുമാണ് ഒരു മുജാഹിദിലുണ്ടാവുക. ദൈവപ്രീതിയുടെയും സത്യസംസ്ഥാപനത്തിന്റെയും വിശുദ്ധവികാരമല്ലാതെ മറ്റവല്ല പ്രചോദനവും അതിലുണ്ടെങ്കില്‍ ആ പരിശ്രമത്തിന് ഒരു വിലയും ഇസ്ലാമിന്റെ ദൃഷ്ടിയില്‍ ഉണ്ടായിരിക്കുകയില്ല. എന്നുമാത്രമല്ല അനാശ്യമായി ചിന്തുന്ന രക്തത്തിന്റെ ശാപം ആയാളെ പിടികൂടുകയും ചെയ്യും. പലപ്പോഴും സജ്ജനങ്ങളെന്നത് പോകട്ടെ സാമാന്യനീതിബോധമോ മാനുഷിക പെരുമാറ്റമോ അറിയാത്തവരാണ് ഇവിടെ ജിഹാദിന് ഒരുങ്ങി പുറപ്പെടുന്നത്. അവര്‍ മുന്നിലുള്ളവരോട് പ്രതികാരത്തിന്റെ രൂപത്തിലാണ് വിളയാടുന്നത്. തങ്ങള്‍ സംഘടന പോസ്റ്ററൊട്ടിച്ചപ്പോള്‍ ചോദ്യം ചെയ്തതോ എവിടെയോ വെച്ച് വിമര്‍ശിച്ചതോ ഒക്കെയാണ് ഇവരുടെ ജിഹാദിന് പ്രേരകം. 

3. യുദ്ധം ചെയ്യുന്നത് അധികാരമുള്ള അമീറിന്റെ നേതൃത്വത്തിലായിരിക്കുണം. തന്റെ സംഘത്തിന്റെ മേല്‍ അയാള്‍ക്ക് പൂര്‍ണമായ അധികാരം ഉണ്ടായിരിക്കണം. ജനങ്ങളുടെ മേല്‍ ശരീഅത്തിന്റെ നിയമങ്ങള്‍ നടപ്പാക്കാന്‍ സാധിക്കണം. ജനങ്ങളെ അതനുസരിച്ചുള്ള ജീവിതത്തിന് നിര്‍ബന്ധിക്കാന്‍ കഴിയണം. അല്ലാഹുവിന്റെതല്ലാത്ത ഒരു നിയമവ്യവസ്ഥക്കും വഴങ്ങുന്ന ആളാവരുത്. ചുരുക്കത്തില്‍ ഏതെങ്കിലും വ്യവസ്ഥയുടെ കീഴിലുള്ള ഒരു പ്രജയായ താല്‍കാലിക നേതാവിന് സായുധപോരാട്ടത്തിന് ഉത്തരവ് നല്‍കാനാവില്ല. പാലായനം ചെയ്ത് തന്റെ സംഘത്തെ ഏതെങ്കിലും സ്വതന്ത്രഭൂമിയില്‍ സംഘടിപ്പിച്ചതിനു ശേഷമല്ലാതെ പ്രവാചകരാരും യുദ്ധപ്രഖ്യാപനം നടത്തിയിട്ടില്ല എന്നതത്രേ ഇതിനുള്ള ശക്തമായ തെളിവ്. മൂസാനബിയുടെയും മുഹമ്മദ് നബി (സ)യുടെ ജീവിതം ഇത് സാക്ഷ്യപ്പെടുത്തുന്നു. ഇതിനെ പിന്തുടര്‍ന്ന് ലോകത്ത് സായുധജിഹാദ് നടത്തിയ നേതാക്കളും അനുയായികളും ഉണ്ട്. 

ഈ ഉപാധിക്ക് പിന്നിലെ യുക്തി രണ്ടാണ്. 

എ. ഒരു അസത്യവ്യവസ്ഥയെയോ വിഭാഗത്തെയോ സായുധപോരാട്ടത്തിലൂടെ വിധേയമാക്കിയാല്‍ അതിന്റെ സ്ഥാനത്ത് ഒരു സത്യവ്യവസ്ഥ അവര്‍ക്ക് കീഴപ്പെടാനും പിന്തുടരാനും ഒരു സത്യവ്യവസ്ഥയും നേതാവും ഉണ്ടാകേണ്ടതുണ്ട്. സത്യവ്യവസ്ഥ സ്ഥാപിതമാകുന്നതിന് മുമ്പ് അസത്യവ്യവസ്ഥയെ തകര്‍ക്കരുത്, അസത്യവ്യവസ്ഥ അനീതിപരമാണെങ്കില്‍ കൂടി. എന്നാല്‍ ജനാധിപത്യരൂപത്തിലുള്ള പ്രബോധനം ഇതില്‍ വരികയില്ല. സായുധപോരാട്ടത്തിലൂടെ അട്ടിമറി സമരം ആണ് ഉദ്ദേശിക്കുന്നത്. നിലവിലെ ഒരു വ്യവസ്ഥയെ ശിഥിലമാക്കാന്‍ പൂര്‍ണമായ അധികാരമുള്ള ഒരു അമീര്‍ വേണമെന്നില്ല, കൂറും അനുസരണവും പരീക്ഷണവിധേയരാക്കപ്പെട്ട അനുയായികളും വേണമെന്നില്ല. അംഗങ്ങള്‍ അസംഘടിതരും ലക്ഷ്യബോധവും ഉള്ളവരാവണം എന്നില്ല. പക്ഷെ പകരം ഒരു വ്യവസ്ഥരൂപീകരിക്കാന്‍ അതൊക്കെ അനിവാര്യമാണ്. അരാചകത്വവും അവ്യവസ്ഥയും പ്രകൃതിവിരുദ്ധമാണ്. അവ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. ശിഥിലമായതിനെ ഉദ്ഗ്രഥിക്കാന്‍ കഴിയുമെന്ന് തെളിയിച്ചിട്ടില്ലാത്തവര്‍ക്ക് അല്ലാഹു യുദ്ധം ചെയ്യാന്‍ അനുമതി നല്‍കുന്നില്ല. 

ബി. യുദ്ധം ചെയ്യുന്ന സമൂഹത്തിന് മനുഷ്യന്റെ ധനത്തിനും ജീവന്നും മേല്‍ അസാധാരണായ അധികാരമാണ് കൈവരുന്നത്. തങ്ങളുടെ മേല്‍ ധാര്‍മികമായ അധികാരം മാത്രമുള്ള ഒരു നേതാവിന്റെ കീഴില്‍ സംഘടിച്ച സംഘത്തിന് ഒരിക്കലും അത്തരമൊരു അധികാരം നേടുക സാധ്യമല്ല. ഇസ്ലാമിലെ സായുധ ജിഹാദ് കേവലം ഒരു അട്ടിമറിയല്ല. അധികാരത്തിലിരിക്കുന്ന കക്ഷിയെ താഴെ ഇറക്കലും മാത്രമല്ല. തങ്ങള്‍ തുടച്ചുനീക്കാനുദ്ദേശിക്കുന്ന തിന്മ തങ്ങളുടെ അനുയായികള്‍ ചെയ്യുന്നത് വിലക്കാനാവാത്ത ഒരു നേതൃത്വം ഇല്ലെങ്കില്‍ ജനങ്ങളുടെ ജീവിനും ധനവും പന്താടാന്‍ അത്തരമൊരു സംഘത്തിന് അര്‍ഹതയില്ല. 

നമ്മുടെ നാട്ടില്‍ കാണുന്നത് പോലുള്ള ജിഹാദീഗ്രൂപ്പുകള്‍ തങ്ങള്‍ നടത്തുന്ന സായുധപോരാട്ടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മടിക്കുന്നതിന് കാരണം എന്താണെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണും. ഇവിടെ നേതാക്കളും അനുയായികളും വളരെ ഉത്തരവാദപ്പെട്ട ഒരു വ്യവസ്ഥക്ക് കീഴിലാണ്. കേവലം ധാര്‍മിക അധികാരം മാത്രമുള്ള ഒരു നേതൃത്വം. ഇത്തരമൊരു നേതൃത്വത്തെകൊണ്ട് ആവുന്നത് കേവലം ധാര്‍മികമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുക എന്നത് മാത്രം. അതിനപ്പുറം ആയുധമെടുക്കാന്‍ അനുവാദം നല്‍കിയാല്‍ നിലവിലെ നിയമത്തിന്റെ പിടുത്തം അയാളുടെ മേല്‍ വന്ന് ഭവിക്കും. അതിന് കാണുന്ന പരിഹാരം പരസ്യമായി ചാനലുകളിലും മറ്റും നടത്തിയ ഉദ്യമം അണികളുടെ വികാരത്തള്ളിച്ചയായി മാത്രം കാണുകയും കൈകഴുകുകയും ചെയ്യുക എന്നതാണ്. 

4. ശക്തി സംഭരണം. സായുധജിഹാദിന്റെ നാലാമത്തെ ഉപാധിയാണിത്. ശക്തി എന്നത് ആയുധത്തിന്റെ ശക്തിമാത്രമല്ല. അത് ഏത് ഘട്ടത്തിലും നേടിയെടുക്കാം. എന്നാല്‍ ഇസ്ലാം ആവശ്യപ്പെടുന്ന കൃത്യമായ ആദ്യത്തെ മൂന്ന് ഉപാധികളിലൂടെ കടന്നുപോയാല്‍ മാത്രമേ യഥാര്‍ഥ ശക്തി സംഭരിക്കാനാവൂ. സ്വാബിരീന്‍ എന്ന വിശേഷണമുള്ള ഒരു സംഘം രൂപപ്പെടാന്‍ അനിവാര്യമായും ദഅ് വത്ത് അടക്കമുള്ള ഘട്ടം താണ്ടിക്കടക്കേണ്ടതുണ്ട്. ശരിയാ പ്രബോധനം എല്ലാ കഴിവും യോഗ്യതയുമുള്ള ആളുകളെ ചുറ്റും ഒരുമിച്ച് കൂട്ടും. ആവശ്യമായ വിഭവങ്ങള്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷി അവര്‍ക്കുണ്ടായിതീരും. പിന്നീട് അവര്‍ സംഘമായി തീര്‍ന്ന് അധികാരമുള്ള ഒരു അമീറിന് കീഴില്‍ സംഘടിതരാവുകയും ചെയ്യും. അതുകൊണ്ടത്രെ ഇസ്ലാമില്‍ ആദ്യഘട്ടങ്ങളില്‍ സായുധജിഹാദിന് വേണ്ടി പ്രത്യേകം സൈന്യത്തെ സജ്ജമാക്കാതിരുന്നത്. ആവശ്യഘട്ടം വരുമ്പോള്‍ വിശ്വാസികളായി പുരുഷന്മാരെ എല്ലാവരെയും വിളിച്ചുകൂട്ടുി യുദ്ധത്തിന് പുറപ്പെടുകായാണ് ചെയ്തുത്. 

ഇത്രയും വായിച്ചതില്‍നിന്നും ഒരു കാര്യം ബോധ്യമായിട്ടുണ്ടാകും. സായുധജിഹാദിന്റെ പേരില്‍ ഇവിടെ നടക്കുന്നത് കേവലം രാഷ്ട്രീയ അക്രമങ്ങള്‍ മാത്രമാണ് എന്ന്. മുസ്ലിം പേരുള്ള ഒരാള്‍ ഇസ്ലാമിന്റെ പേര്‍ പറഞ്ഞ് ആയുധമെടുത്തത് കൊണ്ടുമാത്രം അത് ജിഹാദാവുകയില്ല. ഒരു കര്‍മം ഇസ്ലാമില്‍ സ്വീകരിക്കപ്പെടുന്നതാകണമെങ്കില്‍ ഉദ്ദേശ്യം മാത്രം നന്നായതുകൊണ്ടായില്ല. ഇസ്ലാം കല്‍പിച്ച നിയമനിര്‍ദ്ദേശങ്ങല്‍ പാലിച്ചുകൊണ്ട് കൂടിയാകണം. ഇനി ഇസ്ലാം നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ പാലിച്ചുകൊണ്ട് പ്രബോധന ദൌത്യം നിര്‍വഹിക്കുകയോ, സേവന ദൌത്യത്തിലേര്‍പ്പെടുകയോ, തിന്മയെ തടുക്കാനുള്ള പരിശ്രമത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതിനിടയില്‍ കൊലചെയ്യപ്പെട്ടാലും അദ്ദേഹം ശഹീദ് തന്നെ. യാസിര്‍ കുടുംബത്തിന് ശുഹദാക്കളുടെ പദവി ലഭിച്ചത് അവര്‍ സായുധ ജിഹാദില്‍ പങ്കെടുത്ത് ശഹീദായത് കൊണ്ടല്ല. മറിച്ച് ഇസ്ലാമികമായി തങ്ങളുടെ വിശ്വാസം തുറന്ന് പ്രഖ്യാപിച്ച് മുന്നോട്ടു പോയപ്പോള്‍ അക്കരണം കൊണ്ടുമാത്രം ശത്രുക്കളാല്‍ കൊലചെയ്യപ്പെട്ടതുകൊണ്ടാണ്. സായുധ ജിഹാദിന്റെ സന്ദര്‍ഭത്തിലല്ലെങ്കിലും അബ്ദുല്‍ ഖാദിര്‍ മുല്ലയെ ശഹീദെന്ന് പറയുന്നത് ഇതേ അടിസ്ഥാനത്തിലാണ്. ഇന്ത്യയില്‍ ആര്‍ക്കെങ്കിലും ശഹീദിന്റെ പ്രതിഫലം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ വടിവാളും ബോംബുമായി പുറപ്പെടുകയല്ല വേണ്ടത്. മറിച്ച് വിശുദ്ധഗ്രന്ഥവും തിരുസുന്നത്തും പഠിച്ച് അത് ജീവത്തില്‍ പ്രാവര്‍ത്തികമാക്കി അതേക്കുറിച്ച് അജ്ഞാതരായ അമുസ്ലിംകളെ തേടി പുറപ്പെടുകയാണ് വേണ്ടത്. അവരുടെ ഇത്തരം നീക്കങ്ങളില്‍ അവര്‍ കൊല്ലപ്പെട്ടാല്‍ അവര്‍ രക്തസാക്ഷികളാണ്. ഭരണകൂടത്തിന്റെ അനീതിക്കെതിരെ ജനാധിപത്യവും നിയമവിധേയവുമായ മാര്‍ഗത്തില്‍ പ്രതികരിക്കുക. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒന്നാന്തരം ജിഹാദാണത്. 

ഞങ്ങളാണ് ഏറ്റവും കൂടുതല്‍ പ്രബോധനം ചെയ്യുന്നതും കൂടുതല്‍ പേര്‍ക്ക് വെളിച്ചമെത്തിച്ചതും എന്ന പതിവു പല്ലവി ആവര്‍ത്തിക്കേണ്ടതില്ല. കിമ്മില്‍ ചോദിച്ചിട്ട് ലഭിക്കാത്ത കണക്കും ഇവിടെ ആവശ്യമില്ല. കുറേ പേര്‍ക്ക് ദഅ് വത്ത് നടത്തിയതുകൊണ്ടുമാത്രം സായുധജിഹാദിനുള്ള അവകാശം നേടി എന്ന് വരുന്നില്ല. ഇസ്ലാമിലെ പണ്ഡിതന്മാര്‍ അക്കമിട്ട് പറഞ്ഞ ഈ ഉപാധികള്‍ നിങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ, ഇന്ത്യന്‍ സാഹചര്യത്തില്‍ നിങ്ങള്‍ക്കതിന് സാധ്യമാണോ എന്നതാണ് പ്രസക്തമായ ചോദ്യം. 

പ്രതിരോധം അപരാധമല്ല എന്നാല്‍  പ്രതിരോധത്തിന്റെ പേര്‍ പറഞ്ഞ് സായുധ ജിഹാദ് നടത്താന്‍ നിങ്ങള്‍ക്കെന്ത് അര്‍ഹത?. 

ശനിയാഴ്‌ച, ഏപ്രിൽ 26, 2014

കെ.എം ഷാജി ജമാഅത്തിനെ വിമര്‍ശിക്കുന്ന വിധം.

ഒരല്‍പം ചരിത്രം

ഇന്ത്യക്ക് ബ്രിട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം ലഭിച്ചത് തന്നെ നിലവിലുള്ള ഇന്ത്യയെ പാകിസ്ഥാനെന്നും ഇന്ത്യയെന്നും രണ്ടായി ഭാഗിച്ചുകൊണ്ടാണ്. ചരിത്രം പരിശോധിച്ചാല്‍ വിഭജനത്തിന് കാരണം ഏതെങ്കിലും ഒരു മതവിഭാഗത്തില്‍മാത്രമായി കെട്ടിയേല്‍പിക്കാന്‍ ന്യായമായ കാരണങ്ങളൊന്നും കാണാന്‍ കഴിയില്ല. ബ്രിട്ടീഷ്കാരില്‍നിന്ന് സ്വാതന്ത്ര്യം നേടിയാല്‍ പിന്നീട് നിലവില്‍വരുന്ന ഭരണവ്യവസ്ഥ എവ്വിധമായിരിക്കും എന്നകാര്യത്തില്‍ അന്നത്തെ ഇന്ത്യന്‍സമൂഹത്തിലെ രാഷ്ട്രതാല്‍പര്യമുള്ളവരെല്ലാം അതീവതാല്‍പര്യമുള്ളവരും അതില്‍ തന്നെ മുസ്ലിം ന്യൂനപക്ഷം ആശങ്കയുള്ളവരും ആയിരുന്നുവെന്ന് കാണാന്‍ പ്രയാസമില്ല. അത് സ്വാഭാവികമാണ് താനും. മിക്കവാറും അത് പാശ്ചാത്യമതേതരത്വ സങ്കല്‍പമനുസരിച്ചായിരിക്കും എന്നത് ഉറപ്പായിരുന്നു. അതേ വ്യവസ്ഥയില്‍തന്നെയാണ് ബ്രിട്ടീഷുകാര്‍ ഭരിക്കുന്നതായി അവകാശപ്പെട്ടത്. പക്ഷെ അത് ഫലത്തില്‍ ഭരിക്കുന്നവരുടെ ഭരിക്കപ്പെടുന്നവരിലുള്ള അനിയന്ത്രിതവും ഭരിക്കുന്നവരുടെ ഇഛക്കനുസരിച്ച് രൂപപ്പെടുത്തപ്പെടുന്ന അവരുടെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന നിയമവ്യവസ്ഥയനുസരിച്ചുമായിരുന്നു. സ്വതന്ത്ര്യത്തിന് ശേഷം നിലവില്‍ വരാന്‍ പോകുന്ന വ്യവസ്ഥയും ഇതുതന്നെയാകും എന്ന് ഏതാണ്ടെല്ലാവര്‍ക്കും ഉറപ്പായിരുന്നു. കാരണം ആധുനിക രാഷ്ട്രമീംമാസകര്‍ കണ്ടെത്തിയ ഏറ്റവും മുന്തിയ ബദല്‍ ആയിരുന്നു അത്. മതത്തിന് സ്വാധീനമുള്ള ഒരു ഥിയോക്രാറ്റിക്ക് സ്റ്റേറ്റ് ജനങ്ങളുടെ കഠിനമായ വെറുപ്പിന് ഇരയായപ്പോള്‍ അതിന് ഒരു പരിഹാരമെന്നോണമാണ് മതേതര ദേശീയ ജനാധിപത്യം രൂപം കൊണ്ടത്. മതേതരം എന്നാല്‍ മതത്തിന് സാമുഹികരാഷ്ട്രീയ ജീവിതത്തില്‍ യാതൊരു സ്വാധീനവും ചെലുത്താവതല്ല എന്ന നിലക്കാണ് അന്ന് വിവക്ഷിക്കപ്പെട്ടത്. ദേശീയത്വമാകട്ടെ സ്വന്തം ദേശത്തിലെ ജനങ്ങളുടെ ഭരണപങ്കാളിത്തം എന്ന നല്ല ആശയമായിരുന്നു മുന്നോട്ട് വെച്ചതെങ്കിലും അത് അക്കാലത്ത് മതത്തെ മാറ്റിനിര്‍ത്തിയേടത്ത് മതത്തിന്റെ സ്ഥാനം കയ്യേറിയിരുന്നു. ആ നിലക്ക് ദേശീയത്വം ധര്‍മത്തിന്റെയും അധര്‍മത്തിന്റെയും അടിസ്ഥാനമാകുക പോലുമുണ്ടായി. അങ്ങനെ രണ്ട് ലോകഭീകരയുദ്ധങ്ങളുടെ മുലകാരണമാകതക്കവണ്ണം ദേശീയത്വം ഭീകരരൂപം പൂണ്ടു. ജനാധിപത്യത്തിന്റെ ഉത്ഭവവും നല്ല ഉദ്ദേശ്യത്തോടെ തന്നെയാണ്. പക്ഷെ ഫലത്തില്‍ ഭൂരപക്ഷത്തിന്റെ ഇഷ്ടാനിഷ്ടങ്ങളും താല്‍പര്യങ്ങളും നിയമനിര്‍മാണത്തിന്റെ കാര്യത്തില്‍ സ്വാധീനം ചെലുത്തുന്ന അവസ്ഥ അതിന്റെ നന്മയുടെ ദീപ്തികുറച്ചു. മഹാഭൂരിപക്ഷവും, മൂല്യബോധവും കാര്യഗൌരവവുമുള്ളവരാകുകയും അവര്‍ക്ക് തന്നെയും അന്യപ്രലോഭനങ്ങളില്‍നിന്ന് മുക്തമായി തങ്ങളുടെ തെരഞ്ഞെടുപ്പധികാരം സ്വന്തന്ത്രവും നിര്‍ഭയമായും നിര്‍വഹിക്കാന്‍ സാധിച്ചാല്‍ മാത്രമേ ജനാധിപത്യം അതിന്റെ പൂര്‍ണമായ സദ്ഫലം കാണിക്കുകയുള്ളൂ.

വിഭജനത്തിലേക്ക് എത്തിയതെങ്ങനെ ?

ഈ പറഞ്ഞത് ഗവേഷണം നടത്തിയാല്‍ മാത്രം മനസ്സിലാകുന്ന ഒരു കാര്യമൊന്നുമല്ല. സാമാന്യബുദ്ധികൊണ്ടുതന്നെ ചിന്തിച്ചാല്‍ മനസ്സിലാകുന്നതാണ്. ഈ അശങ്കയെ അന്നുണ്ടായിരുന്ന വിവിധരാഷ്ട്രീയ സാമുദായിക പാര്‍ട്ടികള്‍ അഭിമുഖീകരിച്ചത് പലരൂപത്തിലാണ്. ബ്രിട്ടീഷുകാര്‍ തങ്ങളുടെ ഭരണത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമെന്നോണം കൈകൊണ്ട നിലപാട് വിഭജിച്ചുഭരിക്കുക എന്നതായിരുന്നല്ലോ. ഹിന്ദുമുസ്ലിം വിഭജനവും അവര്‍ക്കിടയിലെ സംഘര്‍ഷവും അവര്‍ നിലനിര്‍ത്തികൊണ്ടുവന്നത് അതിന് വേണ്ടിയാണ്. ബ്രിട്ടീഷുകാര്‍ ഭരണമൊഴിഞ്ഞാല്‍ പിന്നീട് രൂപപ്പെടുന്ന വ്യവസ്ഥതിയില്‍ ഈ രണ്ട് വിഭാഗവും എങ്ങനെ ഒരുമിച്ചുപോകും എന്നത് നല്ലൊരു വിഭാഗം ഹിന്ദുക്കളെയും ഭൂരിപക്ഷം വരുന്ന മുസ്ലിംകളെയും അലട്ടിയിരുന്നു. അതിന് പരിഹാരമെന്നോണമാണ് വിഭജനം എന്ന ആശയം രൂപപ്പെടുന്നത്. എന്നാല്‍ ബ്രിട്ടീഷുകാരുടെ ഈ വിദ്വേഷരാഷ്ട്രീയം സ്വാധീനം ചെലുത്തിയിട്ടില്ലാത്ത രണ്ട് വിഭാഗത്തിലെയും നേതാക്കള്‍, ഇതിലെ അപകടം മുന്‍കൂട്ടി കണ്ടുകൊണ്ട് വിഭജനത്തിന് എതിര് നിന്നു. മുസ്ലിംകള്‍ക്ക് അവരുടേതായ ഒരു രാഷ്ട്രം എന്ന ആവശ്യത്തിന് ശക്തിപകര്‍ന്നതും നേതൃത്വം നല്‍കിയതും മുസ്ലിം ലീഗ് ആണ്. വിഭജനത്തിന് എതിര് നില്‍ക്കുന്നവെന്നത് തന്നെ ലീഗിന്റെ ശത്രുത സമ്പാദിക്കാന്‍ മതിയായ കാരണമായിരുന്നു. ഇസ്ലാമിന്റെ പേര് പറഞ്ഞാണ് ഇത്തരമൊരു  വിഭജനത്തിന് ശക്തിപകര്‍ന്നതെങ്കിലും വിഭജനം യാഥാര്‍ഥ്യമാകുന്നുവെന്ന് കണ്ടപ്പോള്‍ അത് അക്കാലത്ത് സ്വീകാര്യമായ ഒരു മതേതരദേശീയത്വജനാധിപത്യ സ്റ്റേറ്റ് മതിയെന്ന നിലപാടിലേക്ക് മുഹമ്മദലി ജിന്നയും അദ്ദേഹത്തിന്റെ മുസ്ലിംലീഗ് എന്ന പാര്‍ട്ടിയും ചുവടുമാറി.

ലീഗ് മൌദൂദിയെ വെല്ലുവിളിക്കുന്നു. 

ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥയെന്നത് അക്കാലത്ത് അമൂര്‍ത്തമായ ഒരു സങ്കല്‍പമായിട്ടാണ് ലീഗ് കണ്ടത്. ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥക്ക് വേണ്ടി സംസാരിച്ച മൌദൂദിയോടുള്ള ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി മുസ്ലിംകളിലെ എല്ലാ വിഭാഗത്തിനും യോജിക്കാവുന്ന ഒരു ഭരണഘടനഉണ്ടാക്കാനായിരുന്നു. ഈ വെല്ലുവിളി അവിടുത്തെ ജമാഅത്തെ ഇസ്ലാമി ഏറ്റെടുക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. പക്ഷെ ഭരണരംഗത്ത് കയറിക്കൂടിയവരുടെ പിടിപ്പുകേടും, ദുര്‍ബലമായ ജനാധിപത്യസംവിധാനങ്ങളും അതിന്റെ സദ്ഫലം കൊണ്ടുവരുന്നതില്‍ വേണ്ടത്ര വിജയിച്ചില്ല എന്ന് പറയാം.

ഇന്ത്യസ്വീകരിച്ച മതേതരജനാധിപത്യം. 

വിഭജനാനന്തരം ഇന്ത്യന്‍ യൂണിയനിലാകട്ടെ, ഇന്ത്യന്‍ സാഹചര്യത്തെയും ജനതയെയും ശരിയായ വിധം കണക്കിലെടുത്ത് ആ അവസ്ഥയില്‍ നിര്‍മിക്കാവുന്ന ഏറ്റവും കുറ്റമറ്റ ഒരു ഭരണസംവിധാനമാണ് രൂപപ്പെടുത്തിയത്. പാശ്ചാത്യന്‍മതേതരത്വത്തിന്റെ അന്തസത്ത രാഷ്ട്രീയത്തിലോ സാമൂഹിക ജീവിതത്തിലോ യാതൊരു പങ്കും നല്‍കാതെ മതത്തെ മാറ്റിനിര്‍ത്തുക എന്നതായിരുന്നുവെങ്കില്‍ ഇന്ത്യയിലെ മതേതരത്വത്തിന് ഒരു മതത്തോടും പ്രത്യേക അടുപ്പമോ അകല്‍ചയോ ഇല്ലാത്ത എല്ലാ മതങ്ങളോടും തുല്യപരിഗണനനല്‍കുക എന്ന വിവക്ഷയാണ് നല്‍കപ്പെട്ടത്. സോഷിലിസം അടിസ്ഥാനമാക്കിയതോടെ എല്ലാവിഭാഗത്തിനുമുള്ള ക്ഷേമം അടിസ്ഥാനമായി, ജനാധിപത്യമാകട്ടെ മേല്‍പറഞ്ഞ മതേതരത്വത്തിന്റെ സാന്നിദ്ധ്യത്തില്‍ കുറേകൂടി ശക്തമായി നിലനിന്നു.

ഫാസിസ്റ്റുകള്‍ക്കിത് കപടമതേതരത്വം 

തീവ്രഹൈന്ദവഫാസിസത്തിന് തൃപ്തികരമായ വ്യവസ്ഥയാണ് പാശ്ചാത്യമതേതരത്വവും ദേശീയത്വവും കാരണം അതുപയോഗിച്ച് തങ്ങളുടെ അനിയന്ത്രിതമായ ആധ്യപത്യം സ്ഥാപിക്കാനും സ്വന്തം മതത്തിന്റെ താല്‍പര്യം ദേശീയതയുടെ പേരില്‍ സ്ഥാപിക്കാനും അതുമൂലം സാധിക്കും. എന്നാല്‍ അതിന് കനത്ത തിരിച്ചടിയായി ഇന്ത്യയില്‍ രൂപപ്പെട്ട മതനിരപേക്ഷമായ ജനാധിപത്യം. അതുകൊണ്ട് അന്നുമുതല്‍ ഇന്നുവരെ മതേതരത്വത്തെ കപടമതേതരത്വം എന്നാണ് ഹിന്ദുത്വ സംഘ് പരിവാര്‍ വിളിച്ചുവരുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക. ജനാധിപത്യത്തോട് വലിയ വിയോജിപ്പ് ആര്‍ക്കും ഇല്ല കാരണം ജനാധിപത്യത്തില്‍ ഒരു റൂം ഏകാധിപത്യത്തിനും സ്വേഛാധിപത്യതിനും വരെ ഉണ്ട്. പിന്നെയാണോ ഹൈന്ദവ ദേശീയതക്ക്. അതുകൊണ്ട് ഹിന്ദുത്വഫാസിസ്റ്റ് ശക്തികള്‍ക്ക് തങ്ങള്‍ അധികാരത്തിലെത്തുന്നത് വരെ ജനാധിപത്യത്തോട് എതിര്‍പ്പുണ്ടാവുകയില്ല. ജനാധിപത്യം അവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ അപരിമേയമായ ആധിപത്യം സ്ഥാപിക്കപ്പെടുന്നത് വരെ മാത്രമേ വാഴിക്കാന്‍ തയ്യാറാവൂ. ഗാന്ധിജിയുടെ കൊലപാതകം അവരുടെ കയ്യാന്‍ നടന്നില്ലായിരുന്നെങ്കില്‍ ആദ്യകാലത്ത് തന്നെ അവര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു നിയാമക ശക്തിയായേനെ. പക്ഷെ കാലം കടന്നുപോയപ്പോള്‍ ഇന്ത്യന്‍ ജനത ഈ മതേതതരത്വസോഷിലിസ്റ്റ് ജനാധിപത്യവ്യവസ്ഥയുടെ മഹത്വം അറിഞ്ഞു.

മൌദൂദി വിഭജനത്തിനെ എതിര്‍ത്തു. 
ഇത്രയും ആമുഖമായി മനസ്സിലാക്കാതെ ജമാഅത്തെ ഇസ്ലാമിയുടെ താത്വികാചാര്യനായ മൌദൂദിയുടെ അന്നത്തെ വാക്കുകളെ പരിഗണിക്കാനാവില്ല. അദ്ദേഹം വിഭജനത്തിന് എതിരായിരുന്നു. എന്നാല്‍ വിഭജനം എന്നത് സ്വയം തന്നെ ഒരു തിന്മയായതുകൊണ്ടോ അഖണ്ഡഭാരതം എന്ന പവിത്രമായ വിശ്വസം കൊണ്ടുനടക്കുന്നതുകൊണ്ടോ ആയിരുന്നില്ല അതെന്ന് വ്യക്തം. ഇതുവരെ ലോകത്ത് നടന്ന അതിര്‍ത്ഥി രേഖകള്‍ ന്യായമാണെങ്കില്‍ ഇനിയും വിഭജനം സാധ്യമാണ് നടക്കാവുന്നതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ആ വിഷയത്തിലുള്ള നിലപാട്. മാത്രമല്ല ദേശം മാറിയതുകൊണ്ട് മാത്രം മനുഷ്യനെ വെറുക്കണമെന്ന തീവ്രദേശീയത്വവും ദേശീയത്വം നന്മതിന്മകളുടെയും ധര്‍മാധര്‍മത്തിന്റെയും മാനദണ്ഡമാകുന്നതും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. അദ്ദേഹം ഭയപ്പെട്ടത് വിഭജിക്കപ്പെട്ട ശേഷം ഇപ്പറഞ്ഞ വ്യവസ്ഥയാല്‍ ഭരിക്കപ്പെടുന്ന നാട്ടില്‍ അവിടെയുള്ള ന്യൂനപക്ഷത്തിന്റെ അവസ്ഥയെക്കുറിച്ചാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍  (അദ്ദേഹത്തിന്റെ ഈ വിഷയത്തിലുള്ള പ്രസംഗങ്ങള്‍ പുസ്തരൂപത്തിലാക്കിയതാണ് നമ്മുടെ മുന്നിലുള്ളത്. അതിനാല്‍ തന്നെ സ്ഥലകാലാതീതമായ നിലനില്‍പ്പ് അവയ്ക് ഇല്ല എന്ന് കരുതുന്നവനാണ് ഇയ്യുള്ളവന്‍, അഥവാ സ്ഥലകാലത്തെ സംബന്ധിച്ച ബോധത്തോടെ വായിച്ചാലെ അവ മൌദൂദി ഉദ്ദേശിച്ച രൂപത്തില്‍ മനസ്സിലാക്കാനാവൂ) ശ്രദ്ധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും.

പാകിസ്ഥാനിലുള്ള മുസ്ലിംകളോട് മുന്നറിയിപ്പ് 

ഈ കാലയളവില്‍ അദ്ദേഹം വിഭജനാനന്തരം രൂപംകൊള്ളുന്ന പാകിസ്ഥാനികളോടും ഇന്ത്യയില്‍ അവശേഷിക്കുന്നവരോടും പ്രത്യേകം പ്രസംഗിച്ചു. ഒരിടത്ത് പ്രസംഗിച്ചപ്പോള്‍ തന്നെ രണ്ട് രാജ്യങ്ങളിലെ അവസ്ഥകളെയും വരാന്‍ പോകുന്ന അപകടത്തെ സംബന്ധിച്ചും മുന്നറിയിപ്പ് നല്‍കി. അദ്ദേഹം തന്റെ നേരിട്ടുള്ള പ്രവര്‍ത്തന മണ്ഡലമായി തെരഞ്ഞെടുത്തത് സാഹചര്യപരമായി പാകിസ്ഥാനെയാണ്. അവിടെ മേല്‍പറഞ്ഞ സ്വഭാവത്തോടെ രൂപപ്പെടുന്ന വ്യവസ്ഥയെക്കുറിച്ച് ശക്തമായ മുന്നറിയിപ്പ് നല്‍കി. അദ്ദേഹം കാര്യമായി അതില്‍ ശ്രമിച്ചത്.ഏതൊരു മതത്തിന്റെ പേര്‍ പറഞ്ഞാണ് ആ രാഷ്ട്രം രൂപികരിക്കപ്പെട്ടത് അതേ മതവുമായി മതേതരദേശീയജനാധിപത്യം എങ്ങനെ ബന്ധപ്പെടുന്നുവെന്നാണ്. ജനങ്ങളെ കേന്ദ്രമാക്കി രൂപപ്പെട്ട ആ വ്യവസ്ഥ ഒരോ നാട്ടിലും എങ്ങനെയാണ് പ്രവര്‍ത്തിച്ചത് എന്നും മതങ്ങളെ എങ്ങനെയാണവ കൈകാര്യം ചെയ്തതെന്നും അതിനകം തന്നെ വ്യക്തമായ തെളിവുകള്‍ ലഭ്യമായിരുന്നു.

ഇന്ത്യക്കാരോടുള്ള മൌദൂദിയുടെ അപേക്ഷ. 
ഇന്ത്യക്കാരോട് അദ്ദേഹം പറഞ്ഞത്, മതമുക്തമായ ഒരു രാഷ്ട്രീയം അപകടകരമാണെന്ന ഗാന്ധിജിയൊക്കെ പങ്കുവെച്ച അതേ കാര്യങ്ങളാണ്. മതത്തിന്റെ സനാതനമൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു ഭരണക്രമം ഭൂരിപക്ഷത്തിന് അനിയന്ത്രിതമായ സ്വാതന്ത്ര്യം നല്‍കുന്ന മതവിരുദ്ധമായ വ്യവസ്ഥയെക്കാന്‍ ഉന്നതമായിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അത്തരം ഒരു വ്യവസ്ഥ രൂപപ്പെടുത്താന്‍ നിങ്ങള്‍ക്കാവുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് അവകാശപ്പെട്ട നിങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു ദൈവിക നീതിവ്യവസ്ഥ ഞങ്ങളുടെ പക്കലുണ്ട് അവ പരിശോധിക്കാന്‍ അദ്ദേഹം വിനയത്തോടെ ആവശ്യപ്പെടുകയും ചെയ്തു.

കാലം കടന്നുപോയപ്പോള്‍ നാം മനസ്സിലാക്കുന്നു, മൌദൂദി ഭയപ്പെട്ടതുപോലെയൊരു ഭരണസംവിധാനമല്ല അതേ പേരിലാണെങ്കിലും ഇന്ത്യന്‍ഭരണഘടനാ ശില്‍പിക്കള്‍ രൂപപ്പെടുത്തിയത് എന്ന്. അതിനാല്‍ തന്നെ അദ്ദേഹം ഭയപ്പെട്ട പോലെ കാര്യങ്ങള്‍ സംഭവിച്ചില്ല. അദ്ദേഹത്തിന്റെ പ്രസംഗത്തിന് യാതൊരു ഫലവും ഉണ്ടായില്ല എന്നല്ല അതിനര്‍ഥം. ഒരു പക്ഷെ മുസ്ലിംകളുടെ ഇത്തരം ആശങ്കകള്‍ കൂടി പരിഗണിച്ചാവും ഭരണഘടനാ ശില്‍പികള്‍ ഇത്തരമൊരു വ്യവസ്ഥരൂപപ്പെടുത്തിയത്. ആശങ്കിച്ചത് പോലെ സംഭവിച്ചില്ല എന്നത് ആരും ഒരു മാനഹാനിയായി കാണാറില്ലല്ലോ.

വസ്തുത ഇതാണെങ്കിലും ഇതിന് വിരുദ്ധമായ പ്രചാരണമാണ് മൌലാനാ മൌദൂദിയെക്കുറിച്ചും ജമാഅത്തിനെക്കുറിച്ചും പ്രചരിക്കുന്നത്. മൌദൂദി പറഞ്ഞതൊക്കെയും ഇന്ത്യന്‍ ജനാധിപത്യമതേതരത്വത്തെക്കുറിച്ചാണ് എന്നാണ് പലരും തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത്. പുതുതായി രൂപപ്പെട്ട മതേതരത്വത്തോട് ഒരു പ്രതിപത്തിയുമില്ലാത്ത സന്ദര്‍ഭം ലഭിക്കുമ്പോഴെല്ലാം അതിനെ കപടമെന്ന് പറയുന്ന ബി.ജെ.പി അടക്കമുള്ള ഹൈന്ദവ സംഘടനകളെ ഇന്ത്യവിരുദ്ധമായി ആരും കാണാറില്ല. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും അംഗീകരിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് അവര്‍ ഇതെല്ലാം തകര്‍ത്ത് ഹുകൂമത്തെ ഇലാഹി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യവസ്ഥയോട് വിരോധമുള്ള ഒരു വിഭാഗമായി പരിചയപ്പെടുത്തുകയും അതേ നിലക്ക് അവരോട് പെരുമാറുകയും ചെയ്യുന്നു. ഏക തെളിവാകട്ടെ മൌദൂദി വിഭജനഘട്ടങ്ങളി‍ല്‍ വിവിധ വിഭാഗങ്ങളെ അഭിസംബോധന ചെയ്തപ്പോള്‍ നടത്തിയ പ്രസംഗങ്ങളും.

പുസ്തകപ്രസാധകര്‍ മൌദൂദിയോട് ചെയ്തത്. 

ഇക്കാര്യത്തില്‍ ചെറുതെങ്കിലും ഗുരുതരമായ പ്രത്യാഘാതമുള്ള ഒരു പിഴവ്, മൌദൂദിയുടെ പുസ്തകം പുറത്തിറക്കുന്നവര്‍ തിരുത്താതിരിക്കുന്നത് ആ മഹാനോട് ചെയ്യുന്ന വലിയ പാതകമായിരിക്കും. പ്രസംഗം നടത്തിയ സാഹചര്യം വ്യക്തമാക്കുക എന്നതാണത്. സന്ദര്‍ഭവും സാഹചര്യവും മനസ്സിലാകാതെ ആ പ്രസംഗങ്ങളെ വായിക്കുന്നവര്‍ രണ്ട് തരത്തിലാണ് തെറ്റിദ്ധാരണയില്‍ അകപ്പെടുന്നത്. അതില്‍ ഒരു വിഭാഗം മൌദൂദിയെ പൂര്‍ണമായും മതേതര-ജനാധിപത്യവിരുദ്ധനും തീവ്രവാദിയുമായി ചിത്രീകരിക്കുമ്പോള്‍ മറ്റൊരു വിഭാഗം മൌദൂദി പോലും ഉദ്ദേശിക്കാത്ത തീവ്രതയോടെ അദ്ദേഹം പറഞ്ഞതിനെ എടുക്കുന്നു. ഈ രണ്ടാം വിഭാഗം ആദ്യവിഭാഗത്തിന്റെ വാദത്തെ നല്ല ഒരളവില്‍ സാധൂകരിക്കുന്നു. രണ്ടുകൂട്ടരും പരമാബദ്ധത്തിലാണ് എന്ന് പറയാതെ തരമില്ല. രണ്ടാമത് പറഞ്ഞ ഒരു ചെറിയ ന്യൂനപക്ഷം യുവാക്കള്‍. ജമാഅത്ത് മൌദൂദിയുടെ കാഴ്ചപ്പാടില്‍നിന്ന് ഭീരുത്വവും ഭൌതികതാല്‍പര്യവും കാരണമായി അകന്നുവെന്ന് ആക്ഷേപിക്കുന്നു. നെറ്റ് ചര്‍ചയില്‍ ഈ രണ്ട് വിഭാഗത്തെയും കാണാം. രണ്ടിനും ഒരേ പരിഹാരമാണ് നിര്‍ദ്ദേശിക്കാനുള്ളത്. അദ്ദേഹം പറഞ്ഞ സന്ദര്‍ഭം മുന്നില്‍ വെച്ച് പുസ്തകത്തെ ശ്രദ്ധാപൂര്‍വം പുനര്‍വായന നടത്തുകയാണ്.

കെ.എം ഷാജിയെപോലുള്ള ജമാഅത്ത് വിമര്‍ശകരായ യൂത്ത് ലീഗ് നേതാക്കളും, മൌദൂദിയെ ആക്ഷേപിക്കുകയും തെറ്റായി പരിചയപ്പെടുത്തുകയും ചെയ്യുന്നു. അദ്ദേഹം എഴുതുന്നു. 'കൊടിയ ഹറാമെന്നും ശിര്‍ക്കെന്നും മൌദൂദി പഠിപ്പിച്ച ജനാധിപത്യവും മതേതരത്വവുമൊക്കെ എന്നുമുതലാണ് ഹലാലും സുന്നത്തുമൊക്കെ ആയി മാറിയത്.' (സത്യധാര 2006 സെപ്ത. 1-15 പേജ് 18). ഇവിടെ ഷാജി വ്യക്തമാക്കുന്നത്. മൌദൂദിയുടെ തെറ്റായ ആശയത്തില്‍നിന്ന് ജമാഅത്ത് മാറി എന്നാണെങ്കില്‍, മറിച്ച് ചിലര്‍ മനസ്സിലാക്കുന്നത് മൌദൂദിയുടെ ഇസ്ലാമികമായ കാഴ്ചപ്പാടില്‍നിന്ന് ജമാഅത്തെ ഇസ്ലാമി തെറ്റായ കാഴ്ചപ്പാടിലേക്കും നിലപാടിലേക്കും മാറി എന്നാണ്. രണ്ടും സത്യത്തോട് ഒട്ടും നീതിചെയ്യുന്നില്ല.

വിമര്‍ശിക്കപ്പെടുന്നുവെന്നത് ഒരു പോരായ്മയല്ല. 

മൌദൂദി ഇവ്വിധം തെറ്റിദ്ധരിപ്പിക്കുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നുവെന്നത് അത്ര അസ്വഭാവികമായി ജമാഅത്തുകാര്‍ കാണുന്നില്ല. കാരണം വിമര്‍ശനവും ആക്ഷേപവുമൊന്നും ഒരു നിലപാടിന്റെയോ ആശയത്തിന്റെയോ പോരായ്മയാകണം എന്നില്ല. മറിച്ച് അവയുടെ സജീവതയുടെയും സ്വാധീനത്തിന്റെയും തെളിവാണ്.  ഉദാഹരണം മുഹമ്മദ് നബിയും അദ്ദേഹം കൊണ്ടുവന്ന ഇസ്ലാം എന്ന ജീവിതരീതിയും തന്നെ. ഏറ്റവും വിമര്‍ശിക്കപ്പെടുന്ന വേദഗ്രന്ഥം  പൂര്‍ണസത്യമെന്നംഗീകരിക്കുന്ന അസത്യം മുന്നിലൂടെയോ പിന്നിലൂടെയോ പ്രവേശിക്കുകയില്ല എന്ന് സ്വയം വ്യക്തമാക്കിയ ഖുര്‍ആനാണ്.  ഇത് ഇവിടെ  സൂചിപ്പിച്ചത്, ചില സുഹൃത്തുക്കളെങ്കിലും വിമര്‍ശകരുടെ ശക്തമായ പ്രചാരണത്തിന്റെ ഫലമായി തങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ ഭീകര-തീവ്രവാദ ആരോപണത്തിന്റെയും മുഖ്യകാരണക്കാരന്‍ മൌലാനാ മൌദൂദിയാണോ എന്ന് ശങ്കിക്കുന്നു. അങ്ങനെ ഒരു തരം ക്ഷമാപണ മനസ്സോടെ, മറ്റുള്ളവരുടെ ഭീകരവാദാരോപണം ഒരുപരിധിവരെ ശരിയാണെന്നും പക്ഷെ അതിന് കാരണക്കാര്‍ തങ്ങളല്ലെന്നും തങ്ങളുടെ കൂട്ടത്തിലെ മൌദൂദി എന്ന വ്യക്തിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ് എന്ന് അടിക്കടി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിലൂടെ ഈ സാധുക്കള്‍ വിചാരിക്കുന്നത്, ഇതോടെ ഞങ്ങള്‍ തീവ്രവാദ-ഭീകരവാദ ആരോപണത്തില്‍നിന്ന് രക്ഷപ്പെട്ടുവെന്നാണ്. എന്നാല്‍ വിമര്‍ശകര്‍ക്കാവശ്യം ചില പീറ മുസ്ലിം സംഘടനകളെ ഭീകരവാദികളാക്കല്ല. മറിച്ച് ഇസ്ലാം തന്നെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സ്ഥാപിക്കലാണ്. ആ നിലക്ക് ജമാഅത്തില്‍ ഇല്ലാത്ത ഭീകരതയും തീവ്രവാദവും ആരോപിക്കുമ്പോള്‍ ജമാഅത്ത് ഊര്‍ജ്ജം സ്വീകരിക്കുന്ന ഖുര്‍ആനിലേക്ക് തന്നെയാണ് ഇക്കൂട്ടര്‍ ആരോപണങ്ങളെ തിരിച്ചുവിടുന്നത്.
സത്യത്തില്‍ വേണ്ടിയിരുന്നത്, താല്‍ക്കാലിക രാഷ്ട്രീയ സംഘടനാ നേട്ടങ്ങള്‍ക്കായി ഇത്തരം തലതിരിഞ്ഞ മാര്‍ഗം സ്വീകരിക്കുന്നതിന് പകരം കാര്യങ്ങളെ വസ്തുതാപരമായി നോക്കിക്കാണുകയായിരുന്നു. അതിനായി ആദ്യം മനസ്സിലാക്കേണ്ടത്; മൌലാനാ മൌദൂദിയും ജമാഅത്തെ ഇസ്ലാമിയും ഇതര മുസ്ലിം സംഘടനകള്‍ പറയാത്ത എന്ത് പുതിയകാര്യമാണ് ജനങ്ങളോട്/മുസ്ലിംകളോട് പറഞ്ഞത് എന്നാണ്. ഇതാണ് ചര്‍ചയുടെ യഥാര്‍ഥ മര്‍മം. അതിന്റെ സാഹിത്യങ്ങളില്‍നിന്നും അനുഭവത്തില്‍ നിന്നും ഞാന്‍  മനസ്സിലാക്കുന്നത് ഇതാണ്. ഇന്ത്യയില്‍ ജമാഅത്തെ ഇസ്ലാമി മാത്രമാണ് ഇസ്ലാമിനെ സമഗ്രമായി ഉള്‍കൊള്ളുകയും പ്രബോധനം നടത്തുകയും ചെയ്യുന്നത്. 'ജമാഅത്തെ ഇസ്ലാമി രൂപീകരിക്കപ്പെട്ടത് രാഷ്ട്രീയപരമായ കാരണങ്ങളാലാണ്' എന്ന് ഡോ. നജാത്തുല്ലാഹ് സിദ്ധീഖി എഴുതിയത് വെച്ച് ഇതിനെ മതത്തിന്റെ മുഖം മൂടിയിട്ട രാഷ്ട്രീയ പ്രസ്ഥാനമാണിതെന്ന് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എന്ന നിലക്ക് തന്നെ കെ.എം ഷാജിയെ പോലുള്ളവര്‍ പറയാറുണ്ട്. 'ഒരു മതസംഘടനയുടെ വേഷഭൂഷാദികള്‍ ഇവര്‍ക്കുണ്ടെങ്കിലും വ്യക്തമായ അജണ്ടകളാല്‍ നിര്‍ണയിക്കപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയാണത്' - (സത്യധാര , 2006 സെപ്ത. 1-15 പേജ് 18). ഒരു മാതൃകക്ക് ഉദ്ധരിച്ചുവെന്ന് മാത്രം. ഏതാണ്ടെല്ലാ മതസംഘടനകളും ഇതുതന്നെ പറയാന്‍ മടിയില്ലാത്തവരാണ്.
ജമാഅത്ത് വിമര്‍ശകരും ഇസ്ലാം വിമര്‍ശകരും ആദ്യമായി ഗ്രഹിക്കേണ്ടത്. ഇസ്ലാം എന്നാല്‍ കേവലം ഒരു ആത്മീയ ദര്‍ശനം മാത്രമല്ല. മനുഷ്യന്റെ ഇഹത്തിലെ ക്ഷേമത്തിനും പരലോകത്തെ മോക്ഷത്തിനും പ്രതിഫലലഭ്യതക്കുമായി മനുഷ്യരുടെ സ്രഷ്ടാവായ ദൈവത്താല്‍ നല്‍കപ്പെട്ട സമഗ്രമായ ജീവിത പദ്ധതിയാണ് ഇസ്ലാം. മനുഷ്യന്റെ ആത്മീയതക്ക് നല്‍കപ്പെട്ട അത്രയും സ്ഥാനം ഇഹലോകത്തെ മനുഷ്യന്റെ ജീവിതത്തിനും അത് നല്‍കിയിരിക്കുന്നു. ഇത് ഇസ്ലാമിന്റെ ഒരു ന്യൂനതയല്ല. അതിന്റെ സമ്പൂര്‍ണതയും മഹത്വവുമാണ്. ആരാധനാകാര്യങ്ങള്‍ക്ക് ഉള്ള അത്രയും പ്രാധാന്യം ഒരു പക്ഷെ അതിനേക്കാള്‍ പ്രാധാന്യം നിത്യജീവിതത്തിലെ ദൈനംദിന കാര്യങ്ങളില്‍ ദൈവിക നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനും നല്‍കപ്പെട്ടിരിക്കുന്നു. ജീവിതത്തിന്റെ സാമ്പത്തികമോ സാംസ്കാരികമോ രാഷ്ട്രീയമോ ആയ ഒരു മേഖലയും ഇസ്ലാമിന് പുറത്തല്ല. ഇതിലേതെങ്കിലും ഒരു രംഗം സ്വന്തം നിലക്ക് ആശയങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ദൈവം വിട്ടുനല്‍കിയിട്ടില്ല. ഈ പറയുന്നത് ഇങ്ങനെ തന്നെ ഒരു ഇസ്ലാം വിമര്‍ശകന്‍ അംഗീകരിച്ചില്ലെങ്കിലും ഒരു മുസ്ലിമിന് ഇത് അംഗീകരിക്കാന്‍ പ്രയാസമുണ്ടാവില്ല.

മൌദൂദിയുടെ അതിസൂക്ഷമായ വിശകലനങ്ങള്‍ 
കാര്യം ഇങ്ങനെയാണെങ്കില്‍ ഇവിടെയുള്ള സാമ്പത്തിക വ്യവസ്ഥയെ വിലയിരുത്തുകയും നീരൂപണം നടത്തുകയും ചെയ്യുന്നത് പോലെ തന്നെ ഇവിടെ നിലനില്‍ക്കുന്ന രാഷ്ട്രീയ വ്യവസ്ഥയെയും അത് വിലയിരുത്തുകയും നിരൂപണം നടത്തുകയും അവയോട് നിലപാട് സ്വീകരിക്കുകയും ചെയ്യുക എന്നത് സ്വാഭാവികം മാത്രമാണ്. ആ നിലക്ക് മൌലാനാ മൌദൂദി അന്ന് ലോകത്ത് നിലനിന്നിരുന്ന രാഷ്ട്രീയ വ്യവസ്ഥകളെ വിശകലനം നടത്തിയിട്ടുണ്ട്. മുതലാളിത്തെയും കമ്യൂണിസത്തെയും അദ്ദേഹം നിരൂപണം നടത്തുകയും അവയുടെ വരാന്‍ പോകുന്ന ഗതിയടക്കം അദ്ദേഹം തന്റെ പുസ്തകത്തില്‍ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അക്കാലത്ത് ഒരു ആധുനിക രാഷ്ട്രവ്യവസ്ഥയുടെ അസ്ഥിവാരമാകാന്‍ യോഗ്യമാണ് എന്ന് കരുതപ്പെട്ട മതേതരത്വം ജനാധിപത്യം ദേശീയത എന്നിവയെയും അദ്ദേഹം സൂക്ഷമായ വിശകലനത്തിന് വിധേയമാക്കി. ഇസ്ലാമുമായി അതിനുള്ള യോജിപ്പും വിയോജിപ്പും അദ്ദേഹം ചര്‍ച ചെയ്തു. ഏത് കാര്യത്തില്‍ അതുമായി ഇസ്ലാം യോജിക്കുന്നെന്നും ഏത് കാര്യത്തില്‍ ഇസ്ലാം അതിനോട് വിയോജിക്കുന്നെന്നും ചൂണ്ടിക്കാട്ടി. ആ ഇനത്തില്‍ ഏറ്റവും കനപ്പെട്ട ഒരു കൃതിയാണ് ചെറുതെങ്കിലും ഇന്നും പ്രസക്തമായ ജമാഅത്തെ ഇസ്ലാമിയുടെ സന്ദേശം എന്ന പുസ്തകം. (മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്).
ജമാഅത്ത് വിമര്‍ശകര്‍, മൌദൂദിയും ജമാഅത്തെ ഇസ്ലാമിയും ജനാധിപത്യവിരുദ്ധരാണ് എന്ന് സ്ഥാപിക്കാന്‍ ഇന്നും ധാരാളമായി ഉപയോഗപ്പെടുത്തുന്ന പുസ്തകമാണത്. എന്നാല്‍ അന്നത്തെ സാഹചര്യം മുന്നില്‍വെച്ച് പുസ്തകം പൂര്‍ണമായി ആരെങ്കിലും വായിക്കാന്‍ സന്നദ്ധമായാല്‍ അതോടെ സകലമാന തെറ്റിദ്ധാരണയും നീങ്ങുമെന്ന് മാത്രമല്ല. ആ പുസ്തകം വായിച്ചുകഴിയുന്നതോടെ ഈ വിഷയത്തില്‍ മറിച്ചൊരു സമീപനം മുസ്ലിംകള്‍ക്ക് സാധ്യമല്ല എന്ന് അംഗീകരിക്കേണ്ടി വരികയും ചെയ്യും. ഇപ്രകാരം വായിച്ച ചില ജമാഅത്തുകാരല്ലാത്ത ചില മുസ്ലിം സുഹൃത്തുക്കള്‍ ഇത്തരം ചര്‍ച വരുമ്പോള്‍ വിമര്‍ശകരെ നന്നായി കൈകാര്യം ചെയ്യാറുണ്ട്.
ഇന്ത്യാ ഉപഭൂഖണ്ഡം ഇന്ത്യയും പാകിസ്ഥാനുമായി വിഭജിക്കപ്പെടുമെന്ന് ഉറപ്പായ ഘട്ടത്തില്‍ മൌലാനാ മൌദൂദി ചെയ്ത ഒരു പ്രസംഗമാണ്. വിഭജിക്കപ്പെട്ട ശേഷം ഓരോ രാജ്യത്തും ഉണ്ടായി വരുന്ന ഭരണകൂടം ഏത് സിദ്ധാന്തത്തിലായിരിക്കണം എന്ന ചര്‍ച നടക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇത് നടക്കുന്നത് എന്നത് വ്യക്തമാണ്. 1. മതേതരഭൌതികവാദം 2. ദേശീയത്വം 3. ജനാധിപത്യം ഈ മൂന്ന് അടിസ്ഥാന തത്വങ്ങളെയാണ് അദ്ദേഹം ആദ്യം വിശകലനം ചെയ്യുന്നത്. അതിന് ശേഷം അദ്ദേഹം പാകിസ്ഥാനിലെ മുസ്ലിംകളോടും ഇന്ത്യയില്‍ ജീവിക്കുന്ന അമുസ്ലിം സുഹൃത്തുക്കളോടും പ്രത്യേകമായി സംസാരിക്കുന്നു. അല്‍പം സത്യസന്ധതയുള്ള ഒരാള്‍ക്കും അദ്ദേഹം ആ സന്ദര്‍ഭത്തില്‍ പറയുന്ന കാര്യങ്ങളില്‍ ഭിന്നിപ്പിന്റെയോ ആക്രമത്തിന്റെയോ ഭീകരതയുടെയോ തീവ്രതയുടെയോ സന്ദേശം ആരോപിക്കാന്‍ കഴിയില്ല. അദ്ദേഹം ഒരു കാര്യത്തിലാണ് ഊന്നുന്നത്. ആധുനിക മതേതര ജനാധിപത്യം അതേ നിലക്ക് മാനവകുലത്തിന് വലിയ ദോശം വരുത്തും. ഏത് മതവിശ്വാസിയായാലും. അതിനാല്‍ മതങ്ങളിലെ മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയ ഒരു ഭരണ സംവിധാനമായിരിക്കണം ഇന്ത്യയിലാണെങ്കിലും പാകിസ്ഥാനിലാണെങ്കിലും രൂപപ്പെടേണ്ടത്. അതിനായിരിക്കണം ശ്രമിക്കേണ്ടത്. പാകിസ്ഥാനിലെ മുസ്ലിംകളോട് സംസാരിക്കുന്ന കൂട്ടത്തിലാണ് അദ്ദേഹം ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഇമാനിനും കടകവിരുദ്ധമാണ് എന്ന പ്രസ്ഥാവന നടത്തുന്നത്. പകരം അദ്ദേഹം നേരത്തെ അവയുടെ നന്മകളെ ഉള്‍കൊള്ളുന്നതും എന്നാല്‍ അവയുടെ തിന്മകള്‍ക്ക് പകരം കൂടുതല്‍ ക്രിയാത്മമായ നിര്‍ദ്ദേശങ്ങളുള്ള ഇസ്ലാമിക വ്യവസ്ഥയെ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ വിഷയത്തില്‍ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദു സഹോദരങ്ങളോട് അദ്ദേഹം വേദങ്ങളും പുരാണങ്ങളും തത്വശാസ്ത്രങ്ങളും ഉപനിഷത്തുക്കളും മറ്റു പുണ്യഗ്രന്ഥങ്ങളും പരതി അവയില്‍നിന്നും ഒരു നീതിവ്യവസ്ഥ ലഭ്യമാകുകയാണെങ്കില്‍ അതനുസരിച്ച ഭരണം നടത്താന്‍ ആവശ്യപ്പെടുന്നു. അതോടൊപ്പം ഒരു ഇസ്ലാമിക പ്രബോധകനെന്ന നിലയില്‍ ഇസ്ലാമിലൂടെ ലഭ്യമായ വ്യവസ്ഥയെ സംബന്ധിച്ച് സൂചിപ്പിക്കുകയും ചെയ്യുന്നു.

ഇനി മൌദൂദിയുടെ പുസ്തകത്തില്‍നിന്ന് തന്നെ ചിലത് വായിക്കാം. ഇസ്ലാം അപകടത്തില്‍ എന്ന് പറഞ്ഞ് വാങ്ങിയ ഒരു പ്രദേശത്ത് ഇസ്ലാമിക വ്യവസ്ഥയനുസരിച്ച് ഭരണം നടത്താനുള്ള അവസരം കൈവന്നപ്പോള്‍ പിന്നോട്ട് പോയ മുസ്ലിംകളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറയുന്നു. ഇസ്ലാമിന് പകരം വെക്കുന്ന വ്യവസ്ഥയെന്നത് ഇസ്ലാമുമായി യാതൊരു ബന്ധവും ഇല്ലാത്ത തനി നിഷേധപരമായ ഒരു വ്യവസ്ഥയാണെന്ന്. (മൌദൂദി വ്യവസ്ഥയെക്കുറിച്ചാണ് പറയുന്നത്. അല്ലാതെ ജനാധിപത്യത്തിലോ മതേതരത്വത്തിലോ ഇസ്ലാമുമായി യോജിക്കുന്ന ഒരു പോയിന്റുമില്ല എന്നല്ല അദ്ദേഹം പറയുന്നത്. എന്നാല്‍ വിമര്‍ശകര്‍ അതിനെ തെറ്റിദ്ധരിപ്പിക്കുന്നത് അപ്രകാരമാണ്.)

നേരിട്ട് വായിക്കാം. 


സാമുദായികമായി ആധിപത്യം ഉറപ്പിക്കാന്‍ മാത്രമായി ഒരു ഭരണപ്രദേശം എന്ന ആശയത്തോട് മൌദൂദിക്ക് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍ ഇസ്ലാം അപകടത്തില്‍ എന്നൊക്കെ പറഞ്ഞ് നേടിയെടുത്ത ഒരു പ്രദേശത്ത് മുസ്ലിംകളുടെ കയ്യാല്‍ തന്നെ പാശ്ചാത്യനിര്‍മിത മതവിരുദ്ധമായ വ്യവസ്ഥനടപ്പാക്കാന്‍ ശ്രമിക്കുന്നത് അവരുടെ മുസ്ലിം വാദത്തിന് നിരക്കുന്നതുമായിരുന്നില്ല അക്കാര്യം അതിശക്തമായ ഭാഷയില്‍ മൌദൂദി ഊന്നിപ്പറഞ്ഞു.

ജനാധിപത്യത്തിന്റെ ഇന്ത്യന്‍ പതിപ്പിനോടുള്ള ജമാഅത്ത് വീക്ഷണം. 

ഇന്ത്യയില്‍ വിഭജനത്തിന് ശേഷം യാഥാര്‍ഥ്യമായ മതേതരജനാധിപത്യത്തോടുള്ള ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കിയതാണ്. ഈ രണ്ട് പേജില്‍ പറഞ്ഞ അതേ കാഴ്ചപ്പാട് ഒരിക്കലും അതിനോട് ജമാഅത്തെ ഇസ്ലാമി പുലര്‍ത്തിയിട്ടില്ല. കാരണം ഇപ്പറഞ്ഞത്. ഇന്ത്യയിലെ മുസ്ലിംകളോടായിരുന്നില്ല. അക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള ചുമതല അതിന് ശേഷം ജീവിച്ച ഇന്ത്യയിലെ ഇസ്ലാമി പ്രസ്ഥാനനേതൃത്വത്തിനായിരുന്നു. ഈ പുസ്തകത്തില്‍ പറഞ്ഞതനുസരിച്ചാണ്. ജമാഅത്തെ ഇസ്ലാമി ആദ്യഘട്ടത്തില്‍ വോട്ട്ചെയ്യാതിരുന്നതും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍നിന്ന് വിട്ടുനിന്നതും എന്നൊക്കെ ഒരു മടിയും കൂടാതെ ഇതര സംഘടനകളുടെ വലിയ നേതാക്കള്‍ വരെ പ്രചരിപ്പിക്കുന്നു.

ഇതേ പുസ്തകത്തില്‍പറഞ്ഞുവെന്ന വ്യാജേന കെ.എം ഷാജി സത്യധാരയില്‍ പറയുന്നത് കാണുക. 'ജനാധിപത്യവും മതനിരപേക്ഷതയും മാത്രമല്ല, ഈ നാട്ടില്‍ ജീവിക്കുന്നതും ജോലിചെയ്യുന്നതും, വോട്ടുചെയ്യുന്നതും എന്തിനധികം ശ്വസിക്കുന്നത് പോലും ഇസ്ലാമിക വിരുദ്ധമാണ് എന്നായിരുന്നു ഇവരുടെ അഭിപ്രായം. ജമാഅത്ത് സ്ഥാപകന്‍ മൌദൂദി സാഹിബ് തന്നെ ഒരിക്കല്‍ പറഞ്ഞത് ജനാധിപത്യത്തെക്കാള്‍ മുസ്ലിംകള്‍ക്ക് നല്ലത് ഹിന്ദുരാഷ്ട്രമാണ് എന്നായിരുന്നു. (മൌലാന മൌദൂദി. ജമാഅത്തെ ഇസ്ലാമിയുടെ സന്ദേശം പുറം 35-36) ' - Page 18.

ജമാഅത്ത് വിമര്‍ശനത്തില്‍ സജീവമായി നില്‍ക്കുന്ന വ്യക്തി എന്ന നിലക്ക് മാത്രമാണ് ഈ പോസ്റ്റില്‍ അദ്ദേഹത്തെ പരാമര്‍ശിക്കുന്നത്. ഇതിന്റെ തന്നെ മാതൃകയിലാണ് മറ്റുള്ളവരുടെ വിമര്‍ശനങ്ങളും. മൌദൂദി തികഞ്ഞ ജനാധിപത്യവാദിയായിരുന്നു. അദ്ദേഹം കുറ്റമറ്റ ഒരു ജനാധിപത്യം അവതരിപ്പിക്കുയാണ് ചെയ്തത്. അതുകൊണ്ടുതന്നെ അദ്ദേഹം പാകിസ്ഥാനിലായിരിക്കെ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. അദ്ദേഹത്തിന്റെ വാക്കുകളില്‍ പോലും അദ്ദേഹം തികഞ്ഞ ജനാധിപത്യമുല്യം കാത്തുസൂക്ഷിക്കുന്നത് കാണാം. കാരണം ഇസ്ലാമിക വ്യവസ്ഥയുടെ അന്തസത്തയാണ് ആ മൂല്യങ്ങള്‍ എന്ന് മൌദൂദി തന്നെ ഈ പുസ്തകത്തില്‍ നേരത്തെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. (പേജ് 19).


അടുത്ത പോസ്റ്റില്‍ മൌലാന മൌദൂദി, ഇന്ത്യന്‍ നിവാസികളോട് പറഞ്ഞത് എന്ത് ? ഹിന്ദുരാഷ്ട്രമാണ് ജനാധിപത്യ.ത്തേക്കാള്‍ നല്ലത് എന്ന് അദ്ദേഹം പറഞ്ഞോ?. ഇല്ലെങ്കില്‍ എന്താണ് പറഞ്ഞത് ?.  എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണുന്നു. 


 
Design by CKLatheef | Bloggerized by CKLatheef | CK